Rorschach

 ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി തന്റെ ഗർഭിണിയായ ഭാര്യയുടെ ഒപ്പം കേരളത്തിലേക്ക് അവധി ആഘോഷിക്കാൻ പോകുകയാണ്. പക്ഷേ ഒരു കാട്ടു പാതയിൽ വച്ച് അദ്ദേഹത്തിന്റെ കാർ ഒരു മരത്തിൽ ഇടിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.


ബോധം വരുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കാണാനില്ല, ലുക്ക്‌ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. എന്നാൽ പോലീസും നാട്ടുകാരും അവിടെ മുഴുവൻ അന്വേഷിച്ചിട്ടും അവരെ കണ്ടെത്താൻ കഴിയുന്നില്ല. ഒരുപക്ഷെ അവരെ ഏതെങ്കിലും വന്യ മൃഗങ്ങൾ ആക്രമിച്ചു കാണും എന്ന നിഗമനത്തിൽ അവർ എത്തിച്ചേരുന്നു.


എന്നാൽ ലൂക്കിന് തന്റെ ഭാര്യയെ അവിടെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്നും പറഞ്ഞു അയാൾ അവിടെ തന്നെ തുടരുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആ നാട്ടിലെ ബാലൻ എന്നൊരാൾ ലൂക്കിന്റെ അടുത്ത് ചെന്ന് ഒരു കാര്യം അവതരിപ്പിക്കുന്നത്.


ബാലന്റെ മൂത്ത മകനായ ദിലീപ് കുറച്ചു നാളുകൾക്ക് മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. ദിലീപ് പണിത് പൂർത്തിയാക്കാൻ പറ്റാതെ പോയ ഒരു വീടുണ്ട്, അത് വാങ്ങി അവിടെ താമസിച്ചു ഭാര്യയെ തിരയാം എന്ന് ബാലൻ ലൂക്കിനെ ഉപദേശിക്കുന്നു.


വീട് ഒന്ന് കാണുക പോലും ചെയ്യാതെ ലൂക്ക് ബാലൻ പറഞ്ഞ മുഴുവൻ തുകയും നൽകി ആ വീട് വാങ്ങുന്നു. തനിക്ക് കിട്ടിയ പണവുമായി ബാലൻ തന്റെ ഭാര്യയെയും രണ്ടാമത്തെ മകനെയും ഉപേക്ഷിച്ചു നാട് വിടുന്നു.


ലൂക്ക് ആകട്ടെ മരത്തിൽ ഇടിച്ചു കിടന്ന തന്റെ കാർ പിന്നിലേക്ക് എടുത്ത് റോഡിലിട്ടു കറക്കി എന്തൊക്കയോ കണക്ക് കൂട്ടലുകൾ വിചാരിച്ച പോലെ നടന്നവനെ പോലെ ഒരു ഇടിമുഴക്കം പോലെ ആ വീട്ടിലേക്ക് എത്തുന്നു.


പകുതി പണി മാത്രം തീർന്ന കാട് പിടിച്ച ഒരു പ്രേത ഭവനത്തിലേക്കാണ് ലൂക്ക് എത്തുന്നത്. വെറുതെ പോലും ആരെങ്കിലും കയറാൻ പേടിക്കുന്ന ആ വീട്ടിൽ ലൂക്ക് താമസം ആരംഭിക്കുന്നു. വെറുതെ അങ്ങ് കയറുകയല്ല, വീടിന്റെ പേരിന്റെ ഒരു ഭാഗം തല്ലി തകർത്തതിന് ശേഷമാണ് അയാൾ അവിടേക്ക് പ്രവേശിക്കുന്നത്.


പിറ്റേന്ന് ബാലന്റെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെടുക്കുന്നു. ബാലന്റെ മൃതസംസ്കാര ചടങ്ങിന് ലൂക്ക് പോകുന്നത് ഒരു സ്യൂട് ധരിച്ചാണ്, ഇയാൾ എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്ന് നാട്ടുകാരും നമ്മളും ചിന്തിക്കുന്നിടത്തു നിന്ന് കഥ ആരംഭിക്കുകയാണ്. 


ആരാണ് ലൂക്ക്, അയാൾ എന്തിന് അവിടെ വന്നു, ശരിക്കും അയാളുടെ ഭാര്യയെ കാണാതായോ, എന്തിനാണ് അയാൾ ആ വീട് വാങ്ങുന്നത്. ഓരോ നിമിഷത്തിലും ദുരൂഹതകൾ കൂടി കൂടി വരുന്ന ഒരു സിനിമ. ഒരുപക്ഷെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വലിയ പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമ.


ഒരാളോട് പ്രതികാരം ചെയ്യാൻ ഏത് അറ്റം വരെ പോകാൻ കഴിയുമെന്ന് നമ്മളെ കാണിച്ചു തരുന്ന 


Rorschach - 2022.


ഒരു ഹോളിവുഡ് ലെവൽ മലയാളം പടം.

മണിചിത്രതാഴ്‌

 ചെറുപ്പത്തിൽ അമ്മവീട്ടിൽ നിൽക്കാൻ പോകുമ്പോൾ അവിടെ VCR ൽ വല്ലപ്പോഴും കാസറ്റ് ഇട്ട് എല്ലാവരും കൂടി സിനിമ കാണുമായിരുന്നു. അങ്ങനെ ഒരിക്കൽ അങ്കിൾ പറഞ്ഞു മണിച്ചിത്രത്താഴ് കാസറ്റ് കിട്ടിയിട്ടുണ്ടെന്ന്.


എനിക്കാണേൽ ആ പേര് കേട്ടപ്പോ തന്നെ എന്തോ ഒരു വശപിശക് തോന്നിയിരുന്നു. പ്രേതസിനിമ വല്ലതുമാണോ എന്നുള്ള എന്റെ സംശയം സിനിമ തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ബോധ്യമായി.


പ്രേതത്തെയോ കരിംപൂച്ചയെയോ ഒന്നും കാണിച്ചില്ലെങ്കിൽ കൂടി എന്തോ ഒരു ഇത്. എന്നാൽ ഈ പണ്ടാരം കാണാതെ എഴുന്നേറ്റ് പോകാമെന്നു വച്ചാൽ അതും പറ്റില്ല, വീടിന്റെ ഏത് ഭാഗത്തു പോയി ഇരുന്നാലും അറിയാതെ സിനിമയുടെ ശബ്ദം തന്നെ ശ്രദ്ധിച്ചു പോകും. എന്നാലും വേണ്ടിയില്ല എന്ന് വച്ച് ഞാൻ പതിയെ സ്കൂട്ട് ആയിട്ട് സിറ്റ്ഔട്ടിൽ പോയിരുന്നു. 


എന്നാലും ശബ്ദം നല്ലപോലെ കേൾക്കാം, ഇടക്ക് ആകാംഷ വരുമ്പോൾ ഓട്ടകണ്ണിട്ട് ജനലിലൂടെ നോക്കുകയും ചെയ്യും.


അങ്ങനെ കുറെ സമയം കഴിഞ്ഞിട്ടും ഇഷ്ടപ്പെടുന്ന ആരുമില്ലല്ലോ എന്നോർത്തു ഇരിക്കുമ്പോഴാണ് ദാ മോഹൻലാലിന്റെ വരവ്. അന്നത്തെ ചെറിയ പ്രായത്തിൽ ലാലേട്ടൻ എന്നൊന്നും പറയാൻ ആയിട്ടില്ല, ആളുടെ രൂപം കണ്ടാൽ കഷ്ടിച്ച് പേരറിയാം.


അങ്ങനെ പരിചയം ഉള്ള, അല്ലെങ്കിൽ ഇത്തിരി വിശ്വാസം ഉള്ള ഒരാളെ കണ്ടപ്പോൾ കുറച്ചു ആശ്വാസമായി, ഇതിന് മുന്നേ ആളെ കണ്ടിട്ടുള്ള സിനിമകളിൽ ഒക്കെ ആളുടെ ഇടിയൊക്കെ കണ്ടിട്ടുള്ളതാണല്ലോ.


അങ്ങനെ അവിടെ മുതൽ തിരിഞ്ഞിരുന്നു ജനലിലൂടെ തന്നെ ബാക്കി സിനിമ കാണാൻ ആരംഭിച്ചു.


ഇടക്ക് പുള്ളി തെക്കിനിയിൽ പോകുന്നത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി, അവിടെ പ്രേതമുണ്ടെങ്കിൽ എല്ലാവരെയും രക്ഷിച്ചുകൊണ്ട് സ്കൂട്ട് ആകാൻ ഉള്ളതിന് ഇങ്ങേര് ഇതെന്തോന്നാ കർത്താവെ കാണിക്കുന്നേ എന്നും വിചാരിച്ചു ശ്വാസം അടക്കിപ്പിടിച്ചാണ് ആ രംഗമൊക്കെ കണ്ടത്.


പിന്നീട് തിരുമേനി വരുന്നതും ഡോക്ടർ സണ്ണി ആളൊരു കേമൻ ആണെന്ന് പറയുന്നത് കൂടി കേട്ടപ്പോ ആകെ ഒരു ധൈര്യമായി, അതുവരെ അങ്ങേരെ കൊണ്ട് കൂട്ടിയാൽ കൂടുമോ എന്നൊക്കെയായിരുന്നു സംശയം.


പിന്നീടാണ് സിനിമയിലെ ഏറ്റവും കിളി പറത്തിയ രംഗം വന്നത്, മാടമ്പള്ളിയിലെ മനോരോഗി, അതായത് അന്നത്തെ ചിന്തയിൽ പ്രേതം ഉള്ളത് ശ്രീദേവിയിൽ അല്ല ഗംഗയുടെ ദേഹത്തു ആണത്രേ, അത് കൂടാതെ ഡോക്ടർ സണ്ണി ഇതൊക്കെ നേരത്തെ മനസിലാക്കി ഒരുപാട് പരീക്ഷണങ്ങൾ ഒക്കെ നടത്തിയിരുന്നു, ഇതെല്ലാം വല്ലാതെ വണ്ടർ അടിച്ച കഥ പറച്ചിലായിരുന്നു.


ശേഷം ഗംഗയുടെ ട്രാൻസ്‌ഫോർമേഷൻ കൂടി കണ്ടതോടെ ഞാൻ വീണ്ടും മുറ്റത്തേക്ക് തിരിഞ്ഞു, അല്ല പിന്നെ, പിന്നെ ദേ വരുന്നു പ്രേതത്തിന്റെ ഡാൻസ് പാട്ട്, ചെവി അടച്ചിരുന്നാലോ എന്നുണ്ടായിരുന്നു, എന്നാലും ടീവിയിലേക്ക് നോക്കാതെ സിനിമയുടെ തുടക്കത്തിൽ ഇന്നസെന്റ് സൈക്കിളിൽ ഇരുന്ന ഭാവത്തിൽ ഞാനും ഇരുന്നു.


പിന്നെ അവസാനം പ്രേതത്തെ ഒഴിപ്പിച്ചു വിട്ടു കഴിഞ്ഞാണ് ശ്വാസം നേരെ വീണത്. ഇനി മേലാൽ ഇമ്മാതിരി പ്രേത സിനിമ കാണരുതെന്ന് മനസിൽ വിചാരിച്ചു ഞാൻ സ്ഥലം കാലിയാക്കി.


അന്ന് അറിയില്ലായിരുന്നല്ലോ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസ്സിക്‌ ചിത്രങ്ങളിൽ ഒന്നാണ് ഞാൻ ആ കാണുന്നതെന്നും ഓരോ പ്രാവിശ്യം കാണുമ്പോഴും അതിൽ നമ്മൾ കണ്ടതിൽ കൂടുതലായി എന്തെങ്കിലും കാണുമെന്നും.

The Wolf of Wall Street

 അങ്ങേ അറ്റത്തെ കൂർമ്മ ബുദ്ധിയും കഴിവും ഉള്ള ഒരാൾക്ക് പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്കു വഴി കിട്ടുന്നു, വെറുതെയല്ല കുറേനാൾ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയിൽ ജോലി ചെയ്തപ്പോൾ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞ കുറെ ലൂപ് ഹോളുകളാണ്.


അയാൾക്ക് പറ്റിയ ഒരു പാർട്ണറെ കൂടി കിട്ടുന്നു, രണ്ട് പേരും കൂടി സ്വന്തം സ്ഥാപനം ആരംഭിക്കുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു കൂട്ടം ആളുകളെയും ജോലിക്ക് വയ്ക്കുന്നു.


ദിവസവും പണം കുമിഞ്ഞു കൂടുന്ന അവസ്ഥ, പുറത്തേക്ക് വാരി എറിഞ്ഞാലും തീരാത്ത പോലെ പണം വന്നുകൊണ്ടേ ഇരിക്കുന്നു. പിന്നെ അവരെല്ലാം കൂടി കാണിച്ചു കൂട്ടുന്ന പുകിലുകൾ എന്തൊക്കെ ആയിരിക്കും എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റുമോ..



ഇത് ആരോ കണ്ട സ്വപ്നമല്ല, പണം കൊണ്ട് മത്തു പിടിച്ച ഒരാളുടെ ജീവിതകഥ പിന്നീട് സിനിമ ആക്കിയതാണ്. ഒട്ടുമിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ട്രെയിനിങ്ങിന്റെ ഭാഗമായി പ്രദർശിപ്പിക്കാറുള്ള,


സംരംഭകർ കണ്ടിരിക്കേണ്ട ലോക സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്തിനുള്ളിൽ പെടുന്ന 


ടൈറ്റാനിക് സുന്ദരൻ Leonardo DiCaprio തകർത്ത് അഭിനയിച്ച 


The Wolf of Wall Street - 2013


Jordan Belfort എന്ന ഇരുപത്തിയഞ്ച് വയസുകാരൻ തന്റെ ബുദ്ധി മാത്രം ഉപയോഗിച്ച് കോടീശ്വരൻ ആയ കഥ..


ത്രസിപ്പിക്കുന്ന കഥ... സിനിമയിൽ ഒരു ഭാഗത്തു ജോർദാൻ തന്റെ ജീവനക്കാരുടെ മുന്നിൽ നടത്തുന്ന ഒരു പ്രസംഗം ഉണ്ട്, മോട്ടിവേഷൻ എന്നതിന്റെ ഒരു എക്സ്ട്രീം വേർഷൻ, അത് മാത്രം കണ്ടാൽ മതി പടം മുതലാവാൻ.


(*പടം A rating ആണ് കാണാൻ പോകുന്നവർ ശ്രദ്ധിക്കുക 😅)

ഫഹദ് ഫാസിലിനെ കണ്ട കഥ

 കുറെ വർഷങ്ങൾക്ക് മുൻപ് ഞാൻ എന്തോ കാര്യത്തിന് അടുത്തുള്ള ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്നു. അപ്പോൾ എന്റെ ഒരു കസിൻ എതിരെ ബൈക്കിൽ വരുന്നത് കണ്ടു..


അവൻ എന്റെ മുന്നിൽ ബൈക്ക് നിർത്തിയിട്ടു ചോദിച്ചു, ഫഹദ് ഫാസിലിനെ കാണണോ?


ഞാൻ, ഇവനെന്താ ഇങ്ങനെ ചോദിക്കുന്നേ എന്ന് വണ്ടർ അടിച്ചു, ഞങ്ങൾ ഒരുമിച്ചു ഒരു സിനിമക്ക് പോലും പോയിട്ടില്ല...


എന്റെ മറുപടി ഒന്നും ഇല്ലാഞ്ഞിട്ട് അവൻ എന്നോട് ബൈക്കിൽ കയറാൻ പറഞ്ഞു, അങ്ങനെ ഇതെന്താ ഇവൻ ഉദ്ദേശിക്കുന്നത് എന്നോർത്തു ഞാൻ പിറകിൽ കയറി.

അവൻ എന്നെയും കൊണ്ട് ജംഗ്ഷനിലേക്ക് തന്നെ ചെന്ന് മെയിൻ റോഡിന്റെ അരികിൽ ബൈക്ക് നിർത്തിയിട്ട് ഓപ്പോസിറ്റ് സൈഡിൽ കിടക്കുന്ന കാറിന്റെ ഉള്ളിലേക്ക് നോക്കാൻ പറഞ്ഞു,


ഞാൻ നോക്കിയപ്പോ ദേ ശരിക്കും ഫഹദ് ഫാസിൽ തന്നെ, സ്വന്തമായി ഡ്രൈവ് ചെയ്ത് വന്നിട്ട് ഫോൺ വിളിക്കാൻ നിർത്തിയേക്കുന്നതാണ്. ആ ജംഗ്ഷനിൽ ധാരാളം ആളുകൾ ബസ് കയറാനും മറ്റും നിൽപ്പുണ്ട്, പക്ഷേ ആരും ഇദ്ദേഹത്തെ ശ്രദ്ധിച്ചിട്ടില്ല.


ഞങ്ങൾ മാത്രം ഇങ്ങനെ കണ്ടു നിന്നു.. ആ സമയത്ത് എന്തോ ആയിരുന്നു കോട്ടയത്തു സിനിമ ഷൂട്ട്‌ ഉണ്ടെന്ന് കേട്ടിരുന്നു, പിന്നീട് സിനിമ ഇറങ്ങിയപ്പോൾ പടം ഏതാണെന്നു മനസിലായി..

ഫഹദ് അയമനം സിദ്ധാർഥൻ ആയിട്ട് കുറെ ചിരിപ്പിച്ച ഒരു ഇന്ത്യൻ പ്രണയകഥ ആയിരുന്നു അത്..


നമ്മൾ അറിയാതെ ഇങ്ങനെ സെലിബ്രിറ്റികളുടെ മുന്നിലേക്ക് ഏത്തപ്പെടുന്നത് ഒരു രസമുള്ള പരിപാടിയല്ലേ... 😅



ലാലേട്ടനെ കണ്ടത് ഇതിലും യാദൃശ്ചികം ആയിരുന്നു.. ആ കഥ പിന്നീട് ഒരിക്കൽ പറയാം.. 😌

ലാലേട്ടനെ കണ്ട കഥ

 വർഷം 2014 ആണോ 15 ആണോന്ന് ഓർമ്മയില്ല, അന്ന് കൊച്ചി മരത്തോൺ ഓടാൻ പോയാലോ എന്ന് കസിൻ എന്നോട് ചോദിച്ചു, ഞാൻ ആണേൽ കഷ്ടിച്ച് 4 കിലോമീറ്റർ ഓടുന്ന സമയമാണ്.


അടുത്ത വർഷം നോക്കാം എന്നൊക്കെ പറഞ്ഞെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി പത്തു കിലോമീറ്റർ ശ്രമിക്കാം എന്ന് സമ്മതിച്ചു. ഇനിയിപ്പോ ഓടാൻ പറ്റിയില്ലെങ്കിൽ നടന്നിട്ട് എങ്കിലും പൂർത്തിയാക്കാം എന്നൊക്കെയായിരുന്നു എന്റെ ഉള്ളിൽ.


എന്നാലും ഇത്രയും effort ഒക്കെ എടുത്താൽ ഓട്ടത്തിന്റെ ഇടയിൽ എങ്ങാനും എന്തേലും പറ്റുമോ എന്നൊക്കെയുള്ള പേടി ഓരോ ദിവസവും കൂടി കൂടി വന്നു.. അങ്ങനെ മരത്തോണ് ദിവസം വന്നെത്തി, വെളുപ്പിനെ 5 മണിക്ക് മുന്നേ എന്തോ അവിടെ റിപ്പോർട്ട്‌ ചെയ്യണം അതുകൊണ്ട് തലേ ദിവസം തന്നെ ഞങ്ങൾ രണ്ടും കൂടി കൊച്ചിയിൽ ചെന്നു, മഹാരാജാസ് കോളേജിന്റെ അടുത്ത് നിന്നാണ് പരിപാടി തുടങ്ങുന്നത്, അവിടെ ചെന്ന് സ്ഥലമൊക്കെ നിരീക്ഷിച്ചു ഞങ്ങൾക്ക് ഉള്ള കിറ്റ് ഒക്കെ വാങ്ങി, അപ്പോഴേക്കും ഉള്ളിലെ പേടിയൊക്കെ മാറി അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം ഉള്ളിൽ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.


എന്തോ ഒരു വലിയ പരിപാടിയുടെ ഭാഗം ആകാൻ പോകുന്നു എന്നൊരു തോന്നൽ, അങ്ങനെ അന്ന് ഞങ്ങൾ അവിടെയുള്ള അങ്കിളിന്റെ വീട്ടിൽ താമസിച്ചു പിറ്റേന്ന് നാലര മണിയോടെ വേദിയിൽ എത്തി. 


അവിടെ ദേ വലിയ ഒരു ജനക്കൂട്ടം, പതിനായിരക്കണക്കിന് ആളുകൾ, പാട്ടും മേളവും ഒക്കെയായിട്ട് വേറെ ഏതോ ലോകത്ത് ചെന്നതുപോലെ ഒരു പ്രതീതി.


പിന്നെയെല്ലാം യാന്ത്രികമായിരുന്നു, വാർമിംഗ് സെക്ഷൻ ആയിട്ട് zumba, അത് അവതരിപ്പിക്കുന്ന ആളുകളെ ഒക്കെ കണ്ടാൽ ബോളിവുഡ് സിനിമകളിൽ ഉള്ളവരെ പോലെയുണ്ട്, മാത്രമല്ല ഓടാൻ വന്ന മനുഷ്യരെ കണ്ടാലും ഇതുവരെ എങ്ങും കണ്ടിട്ടില്ലാത്ത പോലെ, ആകെ ഒരു പാരലൽ വേൾഡ് എക്സ്പീരിയൻസ്.


പിന്നെ ഓരോ കാറ്റഗറി അനുസരിച്ചു ഓട്ടം തുടങ്ങി, കുറച്ചു ഓടി മുന്നോട്ട് ചെല്ലുമ്പോൾ ദേ ഒരു വാൻ കിടക്കുന്നു, അതിന്റെ അടുത്ത് മുഴുവൻ ഒരു ആരവം, ഇതെന്താ സംഭവം എന്ന് വണ്ടർ അടിച്ചു വാനിലേക്ക് നോക്കിയപ്പോ ദേ അതിന്റെ മുകളിൽ സാക്ഷാൽ മോഹൻലാൽ, എല്ലാവരെയും നോക്കി കൈവീശി കാണിച്ചും ചിരിച്ചു കാണിച്ചും ഇങ്ങനെ നിൽക്കുന്നു..


അപ്രതീക്ഷിതമായി ഇങ്ങനെ ലാലേട്ടനെ കണ്ടപ്പോൾ ശരിക്കും ഒന്ന് ഞെട്ടി, അതുവരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചൈൽഡ്ഹൂഡ് ഹീറോ ദേ പ്രതീക്ഷിക്കാതെ കണ്മുന്നിൽ..


അങ്ങനെ ആ ഓട്ടം തുടർന്നു, ഇടക്ക് നടന്നും പിന്നീട് ഓടിയും ഒക്കെ മാരത്തോൺ പൂർത്തിയാക്കാൻ എനിക്കായി. 42 കിലോമീറ്റർ ആണ് യഥാർത്ഥ മാരത്തോൺ, അതിന്റെ മുന്നിൽ ഈ 10 ഒക്കെ വെറും കുട്ടിക്കളി ആണെങ്കിലും ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരുന്നു അത്.


അത് കഴിഞ്ഞു എവിടെയോ വായിച്ചിരുന്നു ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ ചെയ്തു നോക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റിൽ പെടുന്ന ഒന്നാണ് ഒരു മാരത്തോൺ എങ്കിലും ഓടുക എന്നത്.


തീർച്ചയായും വളരെ വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു. 2024 ലെ ഇതേ പരിപാടി ഓടണം എന്ന് വിചാരിച്ചു ഇരുന്നെങ്കിലും അതിന്റെ അറിയിപ്പ് വന്നതൊന്നും ഞാൻ അറിഞ്ഞില്ലായിരുന്നു.


ഇത്തവണ ഓടിയിരുന്നെങ്കിൽ മറ്റൊരു ഇതിഹാസമായ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറേ നേരിൽ കാണാൻ കഴിഞ്ഞേനെ...


ലാലേട്ടനെ നേരിൽ കണ്ടത് അപ്രതീക്ഷിതമായി ആണെങ്കിൽ മമ്മൂക്കയെ നേരിൽ മറ്റൊരു രീതിയിൽ ആയിരുന്നു, ആ കഥ മറ്റൊരു പോസ്റ്റിൽ പറയാം.. 😌

ടെർമിനേറ്റർ അണ്ണൻ

 ഏഴാം ക്ലാസ്സിൽ പഠിക്കുബോഴാണ് എന്റെ അതേ പേരുള്ള കൂട്ടുകാരൻ ഒരു ഇംഗ്ലീഷ് സിനിമയുടെ കഥ എന്നോട് പറയുന്നത്. ഒരു പയ്യനെ കൊ**നായിട്ട് ഭാവിയിൽ നിന്നൊരു റോബോട്ട് ടൈം ട്രാവൽ ചെയ്ത് വരുന്നു.


ആ റോബോട്ടിന് രൂപം മാറാനുള്ള കഴിവുണ്ട്, എത്ര പീസ് ആയിട്ട് പോയാലും വെള്ളം കൂടി ചേരുന്നത് പോലെ അതിന്റെ ഭാഗങ്ങൾ വീണ്ടും കൂടി ചേർന്ന് വരും..


ഇങ്ങനെ ഒരു റോബോട്ട് ആക്രമിക്കാൻ വന്നാൽ എങ്ങനെ ഇതിലെ പയ്യൻ രക്ഷപെടുമെന്നായി എന്റെ കൗതുകം, അപ്പോഴാണ് അവൻ മറ്റൊരാളുടെ കാര്യം പറയുന്നത്, ആ പയ്യനെ രക്ഷിക്കാൻ മറ്റൊരു റോബോട് കൂടി ഇതുപോലെ ടൈം ട്രാവൽ ചെയ്ത് വരുന്നുണ്ട്.

വില്ലൻ റോബോട്ടിന്റെ അത്രയും കഴിവുകൾ ഒന്നുമില്ല പക്ഷേ ഒരു അഡാറു മുതലാണ് ആ റോബോട്ട്.


പയ്യനെ അന്വേഷിച്ചു ആദ്യമേ എത്തുന്നത് വില്ലൻ റോബോട്ടാണ്, അവൻ അതിന്റെ അടുത്ത് നിന്ന് രക്ഷപെടാൻ വേണ്ടി തന്റെ ബൈക്കിൽ സാഹസികമായി ഒരു റൈഡ് ഉണ്ട്, എന്നാൽ വില്ലൻ റോബോട്ട് ഒരു ട്രക്ക് തട്ടിയെടുത്തു അവന്റെ പിന്നാലെ ചെല്ലുന്നു.


അവൻ ഒരു കനാൽ വഴിയൊക്കെ ബൈക്ക് പറപ്പിച്ചു നോക്കി, എന്നിട്ടും വില്ലൻ പിന്മാറുന്നില്ല, ഒടുവിൽ അവനെ പിടികൂടും എന്ന അവസ്ഥ ആയപ്പോഴാണ് നമ്മുടെ അണ്ണന്റെ വരവ്,


ഒരു ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചങ്കും വിരിച്ചു ഒരു വരവുണ്ട്, ഒരു കോഴിക്കുഞ്ഞിനെ പൊക്കുന്ന പോലെ പയ്യനെ അവന്റെ ബൈക്കിൽ നിന്നും ഒറ്റ കൈകൊണ്ട് പൊക്കി തന്റെ ബൈക്കിന്റെ മുന്നിലേക്ക് ഇരുത്തിയിട്ട് സൈഡിൽ കിടക്കുന്ന തോ**ക്ക് എടുത്ത് വട്ടം കറക്കി അണ്ണന്റെ രണ്ട് ഷോട്ട് ഉണ്ട്, അതോടെ ട്രക്ക് തവിടുപൊടി..


എന്നാലും വില്ലൻ റോബോട്ട് അല്പ സമയം കഴിയുമ്പോൾ വീണ്ടും ഒരുമിച്ച് കൂടി ഉണ്ടായി വരുന്നുണ്ട്.. പിന്നീട് അങ്ങോട്ട് ഇവർ തമ്മിലുള്ള പോരാട്ടമാണ്.


അവൻ കഥ പറഞ്ഞപ്പോഴേക്കും തന്നെ ഞാൻ ആകെ ആവേശഭരിതനായി, പക്ഷേ അവൻ പറഞ്ഞ അർനോൾഡ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു, അത് കേട്ടപ്പോ അവനും അതിശയം, ഇത്രയും മസ്സിൽ ഒക്കെയുള്ള ലോക ചാമ്പ്യൻ ആയിരുന്ന പിന്നീട് ഹോളിവുഡ് ആക്ഷൻ സിനിമകളിലെ ഇത്രയും വലിയ താരത്തെ അറിയില്ലേ എന്നായി അവൻ..


എന്തായാലും സിനിമയുടെ പേരൊക്കെ ഞാൻ അവനോട് ചോദിച്ചു മനസിലാക്കി വച്ചു, എപ്പോഴെങ്കിലും ടീവിയിൽ വരുമ്പോൾ കാണാമല്ലോ..


അന്നൊക്കെ സ്ഥിരമായി പത്രത്തിൽ ഓരോ ചാനലിലും വരുന്ന സിനിമകളുടെ പേര് നോക്കുന്ന പതിവ് ഉണ്ടായിരുന്നു, സ്കൂൾ സമയം കഴിഞ്ഞാൽ മിക്കവാറും സമയം ടീവിയുടെ മുന്നിൽ തന്നെയും ആയിരിക്കും.


അങ്ങനെ ഒരു ദിവസം ഞാൻ നോക്കുമ്പോൾ ദേ കാണാൻ കാത്തിരുന്ന ആ സിനിമ സ്റ്റാർ മൂവിസിൽ..


Terminator 2 : The Judgement Day...


സിനിമ കണ്ട് തുടങ്ങിയപ്പോഴാണ് വീണ്ടും കിളി പോയത്, മസ്സിൽ ഒക്കെയുള്ള ഒരു മച്ചാൻ ആണ് നായകൻ റോബോട്ട് ആയിട്ട് വരുന്ന അർനോൾഡ് എന്നൊക്കെ കെട്ടിരുന്നെങ്കിലിം എന്റെ ഭാവനയ്ക്കും അപ്പുറമായിരുന്നു മൂപ്പരുടെ ശരീരം.


അതുവരെ കണ്ടിട്ടുള്ള മസ്സിൽമാൻമാർ പുള്ളിയുടെ മുന്നിൽ ഒന്നുമല്ല എന്ന് മാത്രമല്ല ഇങ്ങനെ ഒക്കെ മനുഷ്യന്മാർ ഭൂമിയിൽ ഉണ്ടോ അതോ ഇനി ശരിക്കും റോബോട്ട് ആയിട്ട് ഉണ്ടാക്കിയതാണോ എന്നൊക്കെ ഓർത്തുപോയി.


കഥ മുഴുവൻ കേട്ടത് ആണെങ്കിൽ കൂടി അത് കാണുമ്പോൾ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ലായിരുന്നു, അത്രക്ക് കിടിലൻ.


അതിലും രസം പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷമാണ് ഈ സിനിമ റിലീസ് ആയ വർഷം ശ്രദ്ധിക്കുന്നത് - 1991..


അവൻ കഥ പറഞ്ഞപ്പോൾ ഏതോ പുതിയ സിനിമ ഇറങ്ങിയതിന്റെ ആണെന്നൊക്കെ വിചാരിച്ചിരുന്ന ഞാൻ...


എന്നാലും ആ ഹാർലി ഓടിച്ചോണ്ടുള്ള വരവ്, ഇപ്പോഴും വല്ലപ്പോഴും ഇരുന്ന് കാണും...

ബാഷ

 മദ്രാസിലെ ഒരു പാവം ഓട്ടോ ഡ്രൈവർ ആയ മാണിക്യത്തിന്റെ അനുജത്തിക്ക് MBBS ന് അഡ്മിഷൻ ലഭിക്കുന്നു. എന്നാൽ അഡ്മിഷൻ എടുക്കാൻ ചെന്ന അവളോട് കോളേജിന്റെ ചെയർമാൻ വളരെ മോശമായി സംസാരിക്കുന്നു.


സീറ്റ്‌ ലഭിക്കാൻ അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങണം എന്ന് കേട്ട അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്ന് പോകുന്നു. അഡ്മിഷന് പോയിട്ട് തിരിച്ചു വരാത്ത പെങ്ങളെ അന്വേഷിച്ചു മാണിക്യം വരുമ്പോൾ അവൾ ക്യാന്റീനിൽ ആകെ വിഷമിച്ചു ഇരിക്കുന്നതാണ് കാണുന്നത്.


തനിക്ക് ഡോക്ടർ ആകേണ്ട മറ്റ് എന്തെങ്കിലും കോഴ്സ് നോക്കാമെന്നു അവൾ അയാളോട് പറയുന്നു. അവളുടെ വാക്കുകളിൽ നിന്നും എന്തോ മോശമായി സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ മാണിക്യം അവളെയും കൂട്ടി ചെയർമാനെ കാണാൻ ചെല്ലുന്നു.


അവൾ വന്ന കണ്ട് സന്തോഷത്തിൽ അയാൾ അവൾക്ക് ഒരു സീറ്റ്‌ റെഡിയാക്കാനും ഗസ്റ്റ് ഹൌസിന്റെ അഡ്രസ് കൊടുത്തേക്കാനും പറയുന്നു.


അപ്പോഴാണ് മാണിക്യം അവിടേക്ക് കയറി വരുന്നത്, അത് അവളുടെ ആങ്ങള ആണെന്ന് മനസിലായപ്പോൾ അയാളുടെ സ്വരം മാറാൻ തുടങ്ങി, തന്നെ ഭീഷണിപ്പെടുത്താൻ ആണ് വിചാരമെങ്കിൽ താൻ പഴയ റൗഡി ആയിരുന്നെന്നും പോലീസിൽ പോയാലും മന്ത്രിയുടെ അടുത്ത് പോയാലും അയാൾക്ക് ഒരു ചുക്കുമില്ല എന്ന് പറയുന്നു.


അയാൾ കൈകൊട്ടുമ്പോൾ അയാളുടെ ഗുണ്ടകൾ അവിടേക്ക് കയറി വന്നു അവരെ രണ്ടു പേരെയും പിടിച്ചു പുറത്താക്കാൻ തുടങ്ങുന്നു. അപ്പോൾ മാണിക്യം വളരെ താഴ്മയായി തനിക്ക് അയാളോട് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് പറയുന്നു. പല തവണ അപേക്ഷിക്കുമ്പോൾ അയാൾ അതിന് വഴങ്ങുന്നു, ഗുണ്ടകൾ പുറത്തേക്ക് പോകുന്നു, തന്റെ പെങ്ങളോടും അല്പം നേരത്തേക്ക് പുറത്ത് നിൽക്കാൻ അയാൾ അവകാശപ്പെടുന്നു.


പിന്നെ മാണിക്യം കൈ കെട്ടി നിന്ന് ചെയർമാനെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നു, എന്നിട്ട് പറയുന്നു,


"അയ്യാ,... എൻ പേര് മാണിക്യം..."


ഇത്രയും പറഞ്ഞു മാണിക്യം മേശയിലേക്ക് കൈ കുത്തി മുന്നോട്ട് ആഞ്ഞു നിന്നിട്ട്,

എനക് ഇനി ഒരു പേരിരുക്ക്... "


ഒപ്പം ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ബാഷ... ബാഷ... അവ്യക്തമായി ഒരാൾ നടന്നു നീങ്ങുന്ന ഒരു ഫ്ലാഷ്ബാക്ക് ദൃശ്യവും..


പിന്നീട് നമ്മളെ കാണിക്കുന്നത് മാണിക്യത്തിന്റെ പെങ്ങൾ പുറത്തു നിന്ന് ജനലിലൂടെ ആ ദൃശ്യം കാണുന്നതാണ്, അത്രയും നേരം അവരെ ഭീഷണിപ്പെടുത്തി കസേരയിൽ ഞെളിഞ്ഞിരുന്ന ചെയർമാൻ ദാ ഓടി വന്നു മാണിക്യത്തിന്റെ മുന്നിൽ കുമ്പിട്ടു നിൽക്കുന്നു,


പെങ്ങൾക്ക് ഒരു സീറ്റ് അല്ല നൂറല്ല ആ കോളേജ് മുഴുവൻ തന്നെ കൊടുത്തേക്കാം എന്നും പറഞ്ഞാണ് അയാൾ തൊഴുതു നിൽക്കുന്നത്...


ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ മറ്റാരും അറിയാതെ ഒളിച്ചു ജീവിക്കുന്ന മുംബൈയിലെ ഡോൺ ആയിരുന്ന മാണിക്ക് ബാഷയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അറിഞ്ഞാൽ അയാൾ പിന്നെ എന്ത് ചെയ്യാനാണ്..


ഈ സിനിമയൊക്കെ എത്ര പ്രാവിശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്‌ ഉണ്ട്, അയാൾ മാണിക്ക് ബാഷ ആണെന്നും അയാൾ തന്റെ പേര് പറഞ്ഞാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നെല്ലാം പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോഴും ആദ്യമായി കാണുന്നത് പോലെയുള്ള ഒരു ഫീൽ ലഭിക്കും.


കഥാപാത്രങ്ങളുമായി കൃത്യമായി ഇമോഷണൽ ആയി കണക്റ്റ് ആയി കഴിഞ്ഞാൽ, അവർക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടേതായി തോന്നും, ആ സമയത്തു എന്താണോ നമ്മൾ ആഗ്രഹിക്കുന്നത്, അത് അതേ പടി ആ കഥാപാത്രം ചെയ്യുന്നത് കാണുമ്പോൾ നമ്മൾക്ക് ഒരു സംതൃപ്തി ലഭിക്കും..



ഈ സിനിമയിൽ അത്തരം സന്ദർഭങ്ങൾ ധാരാളമുണ്ട്, മാണിക്യം യഥാർത്ഥത്തിൽ ആരാണെന്ന് സ്വന്തം വീട്ടുകാർക്ക് പോലും അറിയില്ല.


 പോലീസ് ആയ അനിയനോടുള്ള പക തീർക്കാൻ മാണിക്യത്തിന്റെ അനുജത്തിയെ തട്ടിക്കൊണ്ടു പോയി പബ്ലിക് ആയിട്ട് ഉപദ്രവിക്കാൻ അവിടുത്തെ ലോക്കൽ ഗാങ്സ്റ്റർ ആയ ഇന്ദ്രൻ ശ്രമിക്കുന്ന സമയത്താണ് മാണിക്യം തന്റെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്.

ഇതേ തീമിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത്തരം രംഗങ്ങൾ കൊണ്ട് മുന്നിൽ നിൽക്കുന്നത് ബാഷ തന്നെയാണ്.


ബാഷ അടിക്കുമ്പോൾ അടി കൊള്ളുന്നവൻ നൂറടി പറന്നു പോകുന്നുണ്ട്, ഒറ്റക്ക് ഒരുപാട് പേരെ അടിച്ചു തോൽപ്പിക്കുന്നുണ്ട്, യഥാർത്ഥത്തിൽ ഇതൊന്നും ആരെക്കൊണ്ടും സാധിക്കില്ല എന്നിരുന്നാലും അത് പ്ലേസ് ചെയ്തിരിക്കുന്ന സിറ്റുവേഷൻ കൊണ്ടാണ് നമ്മളെ ത്രസിപ്പിക്കുന്നത്.


ചെറുപ്പത്തിൽ സിനിമകൾ കണ്ടിരുന്ന സമയത്ത് ഇഷ്ടമില്ലാത്ത നടൻമാർ ഉണ്ടോയെന്ന് ചോദിച്ചാൽ എന്റെ വായിൽ ആദ്യം വരുന്ന പേരായിരുന്നു രജനികാന്ത് എന്നത്.. എന്തോ അന്നത്തെ എന്റെ നായക സങ്കല്പങ്ങൾക്ക് വിരുദ്ധമായിരുന്നു അദ്ദേഹം എന്ന് തോന്നിയിരുന്നു..


എന്നാൽ പിന്നീട് മനസിലായി, സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തെ വെറുതെ വിളിക്കുന്നതല്ല, ഇത്തരം സിനിമകൾ ആ ഒരു സ്റ്റൈൽ ഒന്നും അങ്ങനെ ആരെക്കൊണ്ടും സാധിക്കുന്ന കാര്യങ്ങളല്ല, ഒരു അത്ഭുതം തന്നെയാണ്..


മറ്റ് നടൻമാർ ഓരോ ജോണർ സിനിമകളിൽ അഭിനയിക്കുന്നു എന്ന് പറയും, എന്നാൽ രജനികാന്ത് സിനിമകൾ എന്നത് തന്നെ ഒരു ജോണർ ആണ്..

SpiderMan No Way Home

 ഒരു സിനിമയുടെ പീക്ക് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പറയുന്നത് നമ്മൾക്ക് ഏറെ താല്പര്യമുള്ള ഒരു കഥ അല്ലെങ്കിൽ കഥാപാത്രം ആസ്പതമായി ഒരു സിനിമ വരുന്നുണ്ട് എന്ന് അനൗൺസ്‌ ചെയ്യുമ്പോൾ മുതൽ


 നമ്മൾക്ക് ഉണ്ടാവുന്ന ഒരു പ്രതീക്ഷ അതേപടി നിലനിർത്തി ഒടുവിൽ തിയേറ്ററിൽ അത് അതേപടി ലഭിക്കുമ്പോഴാണ്.


അങ്ങനെ നോക്കിയാൽ MCU spiderman 3 അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരുപാട് റുമറുകൾ ഉണ്ടായിരുന്നു അതിൽ പഴയ സിനിമകളിൽ spiderman ആയി വന്ന Toby യും Andrew ഉം ഈ സിനിമയിലും ഉണ്ടാവുമെന്ന്.


ആദ്യം കേട്ടപ്പോൾ ആരുടെയോ ഭാവന എന്ന് തോന്നിയെങ്കിലും പിന്നെ അത് കുറേക്കൂടി ശക്തമായി കേൾക്കാൻ തുടങ്ങി. കുട്ടിക്കാലത്തു ഏറെ ആസ്വദിച്ചു കണ്ട ടോബിയുടെ spiderman ഒരിക്കൽ കൂടി കാണാൻ അങ്ങനെ ഉള്ളിൽ ഒരു ആഗ്രഹം തോന്നിത്തുടങ്ങി. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ആയിട്ട് യാതൊരു വിവരങ്ങൾ ഇറങ്ങുന്നുമില്ല ഇതൊക്കെ വെറും ഗോസിപ്പ് എന്ന രീതിയിലാണ് മാർവെൽ ഡീൽ ചെയ്തിരുന്നത്.



പക്ഷേ പഴയ സിനിമകളിലെ വില്ലന്മാർ എന്തായാലും ഉണ്ടാവും എന്നുള്ള കാര്യങ്ങൾ ഉറപ്പായിരുന്നു. അത് തന്നെ നൊസ്റ്റാൾജിയ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ.


ഒടുവിൽ സിനിമയുടെ ട്രൈലെർ ഇറങ്ങി, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു ഓറഞ്ച് മത്തങ്ങാ വന്നു വീഴുന്നതും ഒപ്പം അട്ടഹസിച്ചുള്ള ചിരിയും കൂടി കേട്ടപ്പോൾ ആകെ രോമാഞ്ചമായി, 2002 ൽ, ആദ്യമായ് spiderman സിനിമ കണ്ടു വിസ്മയിച്ചു ഇരുന്നപ്പോൾ അതിലെ അതി ശക്തനായ വില്ലൻ കഥാപാത്രമായ ഗ്രീൻ ഗോബ്ലിന്റെ വരവായിരുന്നു അത്. സ്കൂൾ സമയത്ത് ഗ്രീൻ ഗോബ്ലിനെ മത്തങ്ങാ ഏറുകാരൻ എന്നായിരുന്നു വിളിച്ചിരുന്നത്.


തൊട്ട് പിറകെ ഒരു പാലത്തിന്റെ താഴെ നിന്ന് ഉയർന്നു വരുന്ന രണ്ട് യന്ത്രക്കൈകൾ കൂടി കണ്ടപ്പോൾ രോമാഞ്ചം അതിന്റെ പീക്ക് അവസ്ഥയിലേക്ക് എത്തിയിരുന്നു.


രണ്ടാം ഭാഗത്തിലെ വില്ലനായ ഡോക്ടർ ഓട്ടോ ആയിരുന്നു അത്. പിന്നെ ട്രൈലെർ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചാണ് ഇരുന്ന് കണ്ടത്, എവിടെയെങ്കിലും ടോബി അല്ലെങ്കിൽ ആൻഡ്റൂ വരുമോ എന്നുള്ള ആകാംഷ കൊണ്ട്.


പക്ഷേ ആ ട്രൈലെർ പല പ്രാവശ്യം കണ്ടിട്ടും അതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല, പക്ഷേ അവസാനം ഒരു സീനിൽ MJ താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്, അത് കാണുമ്പോൾ Andrew ന്റെ സിനിമയിലെ Gwen താഴേക്ക് വീണു മരണപ്പെടുന്ന രംഗം ആയിട്ട് വല്ലാതെ സാമ്യം, അതേ പോലെ രംഗം കണ്ടതോടെ വീണ്ടും ആവേശമായി.


മാർവെൽ എന്തൊക്കയോ ഒപ്പിച്ചു വച്ചിട്ടുണ്ട് എന്നൊരു തോന്നൽ. ആ സമയം ഇന്റർനെറ്റ്‌ നിറയേ ഇതിനെ പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, ഓരോ വിഡിയോയും ആവേശത്തോടെ കാണാൻ വല്ലാത്തൊരു വെമ്പൽ ആയിരുന്നു.


MJ താഴേക്ക് വീഴുമ്പോൾ രക്ഷിക്കാൻ ചാടുന്നത് Andrew ആണെന്നും അല്ല Tom തന്നെയാണ് എന്ന് തുടങ്ങി ധാരാളം ഡിബേറ്റ് ഉണ്ടായിരുന്നു, ഇതെല്ലാം കണ്ട് ചിരിച്ചു മാർവലും.



അങ്ങനെ സിനിമയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും അതിന്റെ പീക്ക് ലെവലിൽ കത്തിച്ചു നിൽകുമ്പോഴാണ് പടം റിലീസ് ആകുന്നത്. FDFS തന്നെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകെ ബാംഗ്ലൂർ പോകുന്നതിനാൽ അവിടെ വച്ച് കസിൻസിന്റെ ഒപ്പം കാണാൻ പ്ലാൻ ഇട്ടു.


അങ്ങനെ സിനിമ റിലീസ് ആയി, ഒരു ദിവസം പിന്നിട്ടു, എങ്ങും നിശബ്ദത, ആരും ഒന്നും പറയുന്നില്ല, ബാംഗ്ലൂർ വച്ച് കാണാൻ ഇരുന്ന കസിൻ ഉൾപ്പെടെ ആദ്യത്തെ ദിവസം തന്നെ പോയി എന്നറിഞ്ഞപ്പോ പിന്നെ ഞാനും ഒന്നും നോക്കിയില്ല തൊട്ട് അടുത്ത ഷോ തന്നെ ബുക്ക്‌ ചെയ്തു, അതും ഏറ്റവും മുന്നിലുള്ള ഒരു സീറ്റ്‌.


എന്നിട്ട് പോലും രോമാഞ്ചവും നൊസ്റ്റാൾജിയയും എല്ലാംകൂടി ഒരുമിച്ചു മിക്സ്‌ ആക്കി അടിച്ച ഒരു സിനിമ ഇതുപോലെ വേറൊരെണ്ണം ഉണ്ടായിട്ടില്ല, ആദ്യത്തെ ഷോട്ട് മുതൽ അവസാനം വരെ പീക്ക് എക്സ്പീരിയൻസ്.


ആദ്യം വരുന്ന പഴയ വില്ലന്മാർ തുടങ്ങി ശരിക്കും നൊസ്റ്റാൾജിയ, പഴയ സിനിമയിലെ ഓരോ കാര്യങ്ങൾ ഉൾപ്പെടെ അവർ സംസാരിക്കുമ്പോൾ എല്ലാം തിയേറ്ററിൽ ഭയങ്കര ആരവം ആയിരുന്നു.


എങ്കിലും അപ്പോഴും അറിയില്ല ടോബി, ആൻഡ്റൂ ഉണ്ടോ അല്ലെങ്കിൽ എപ്പോൾ എങ്ങനെ വരുമെന്ന്.


ഒടുവിൽ തമാശകൾക്ക് ശേഷം സിനിമ കുറച്ചു സീരിയസ് മൂഡിലേക്ക് മാറി, ടോമിന് ട്രാജഡി സംഭവിച്ചു അതിന്റെ ഒരു ഇമ്പാക്റ്റിൽ ഇരിക്കുമ്പോൾ ദാ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ Andrew, അതോടെ തിയേറ്റർ ആകെ ഇളകി മറിഞ്ഞു..


Andrew വന്നാൽ ഉറപ്പായും ടോബി വരും, നെഡ് വീണ്ടും പോർട്ടൽ തുറക്കാൻ തുടങ്ങിയതും എല്ലാവരും കാറിക്കൂവാൻ തുടങ്ങി, കാരണം ടോബിയാണ് വരാൻ പോകുന്നത്..


അങ്ങനെ ദാ പോർട്ടൽ തുറന്നു, സാധാരണ വേഷത്തിൽ കൈ വീശികാണിച്ചു ടോബിയുടെ വരവാണ്, ഇരുപത് വർഷം മുൻപ് ആ കഥാപാത്രം എങ്ങനെ ആയിരുന്നോ അതേ മാനറിസങ്ങൾ, അവിടെ മുതൽ പിന്നെ നൊസ്റ്റാൾജിയ കാരണം ഇമോഷണൽ ആയിരുന്നു എല്ലാവരും, ഓരോ സീനിലും കൈയ്യടികൾ, ഓരോ മിനിറ്റും ആസ്വദിക്കുക എന്ന് പറഞ്ഞാൽ അതായിരുന്നു ഈ സിനിമ പിന്നീട്.


ഒടുവിൽ മൂന്ന് spiderman ഒരുമിച്ച് വരുന്നു, പഴയ അഞ്ച് വില്ലന്മാരും, ഇടയിൽ MJ താഴേക്ക് വീഴുന്നു, രക്ഷിക്കാനായി പിറകെ ചാടുന്ന ടോമിനെ ഗ്രീൻ ഗോബ്ലിൻ പിടികൂടുന്നത് കണ്ട andrew noo എന്ന് അലറിക്കൊണ്ട് എടുത്ത് ചാടുന്നു.


പണ്ട് തനിക്ക് പറ്റിയ അബദ്ധം പറ്റാതെ അയാൾ MJ കൈകളിൽ താങ്ങി നിലത്തേക്ക് എത്തുമ്പോൾ തിയേറ്റർ മുഴുവൻ നിശബ്ദതയായിരുന്നു, നൊസ്റ്റാൾജിയയും ഇമോഷൻ കൂടി ഒരുമിച്ച ഒരു നിമിഷമായിരുന്നു അത്.


ഒടുവിൽ ടോമിന്റെ ആഗ്രഹം പോലെ വില്ലന്മാരെ എല്ലാം അവരുടെ അസുഖങ്ങൾ ഭേദപ്പെടുത്തി അവരുടെ യൂണിവേഴ്സിലേക്ക് തന്നെ തിരികെ അയച്ചിട്ട് Andrew, ടോബി എന്നിവരോടും യാത്രയും പറഞ്ഞു ഡോക്ടർ strange ന്റെ അടുത്തേക്ക്.


തന്റെ ഉറ്റ സുഹൃത്തും കാമുകിയും ഉൾപ്പെടെ തന്നെ മറക്കാൻ പോകുകയാണെന്ന് അറിഞ്ഞു അവസാനമായി അവരെയും വാരി പുണർന്നു അവരെയും യാത്രയാക്കി ടോം തന്റെ ഏകാന്ത വാസത്തിലേക്ക് പോകുമ്പോൾ ആകെ വികാരഭരിതരായിരുന്നു എല്ലാവരും.


തിയേറ്റർ എക്സ്പീരിയൻസ് അതിന്റെ ഏറ്റവും പീക്ക് രീതിയിൽ എനിക്ക് നൽകിയ പ്രിയപ്പെട്ട സിനിമ 


Spider-Man: No Way Home


ഇറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു...


ഇനി ഇതുക്കും മേലെ ഒരെണ്ണം സംഭവിക്കുമെന്ന് തോന്നുന്നില്ല..


One and only piece...


മമ്മുക്കയെ കണ്ട കഥ

 എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ പണ്ട് ഒരു മാധ്യമ സ്ഥാപനത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ സ്ഥാപനത്തിന്റെ ചെയർമാൻ സാക്ഷാൽ മമ്മുക്ക ആണ്.


കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഇവൻ എന്നേ വിളിച്ചിട്ട് ചോദിച്ചു, തൊടുപുഴ വരെ പോകുവാ കൂടെ വരുന്നോ എന്ന്, വരുന്നുണ്ടെങ്കിൽ നല്ല ഡ്രസ്സ്‌ ഒക്കെ ഇടണം കാരണം അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.


അങ്ങനെ ഞാൻ ഒരുങ്ങി കുട്ടപ്പനായി അവൻ വരുന്നതും കാത്തിരുന്നു. വന്നപ്പോൾ അവൻ ഒറ്റക്കല്ല അച്ഛനും കൂടെയുണ്ട്, ചാനൽ ആയിട്ട് ബന്ധപ്പെട്ട കുറച്ചു ചർച്ചകൾക്ക് വേണ്ടിയാണ് പോകുന്നത്, അദ്ദേഹം അവിടെ ഒരു ഉയർന്ന പൊസിഷനിൽ ആയിരുന്നു അന്ന്.


അപ്പോൾ ഞാൻ ചോദിച്ചു, മമ്മുക്കയെ കാണാൻ വല്ലതും ആണോ... 🫣


അവൻ പറഞ്ഞു, അതേ...


അതുവരെ ഇല്ലാതിരുന്ന ഒരു ആകാംഷ അതോടെ എനിക്ക് ഉണ്ടായി. തൊടുപുഴ റൈഫിൾ ക്ലബ്ബിൽ കിങ് and the കമ്മിഷണർ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്, അവിടേക്കാണ് ഞങ്ങൾ പോകുന്നത്.


അങ്ങനെ ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഞങ്ങൾ ലൊക്കേഷനിൽ എത്തി, ഞാൻ ആണെങ്കിൽ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോകുന്നത്. അതിനാൽ അവിടെ കാണുന്ന കാഴ്ചകൾ എല്ലാം കൗതുകം ആയിരുന്നു, എന്നിരുന്നാലും ആദ്യമായ് മമ്മുക്കയെ നേരിട്ട് കാണുന്നതിന്റെ ആകാംഷ തന്നെയായിരുന്നു മുന്നിൽ.


അങ്ങനെ ഞങ്ങൾ ഒരു ബിൽഡിംങ്ങിന്റെ ഉള്ളിലേക്ക് കയറി, ഒരാൾ മുകളിൽ ഉണ്ടെന്ന് ആംഗ്യം കാണിച്ചത് അനുസരിച്ചു മുകളിലേക്ക് കയറി.


അവിടെയൊക്കെ ഒരുപാട് ആളുകൾ നിൽപ്പുണ്ട്, അവരുടെ ഇടയിലൂടെ മുകളിലേക്ക് കയറി ചെന്നത് വിസിറ്റിംഗ് ഏരിയയിലേക്കാണ്, ദാ അവിടെ സോഫയിൽ ഇരിക്കുന്നു സാക്ഷാൽ മമ്മുക്ക.


അവർ തമ്മിൽ ഗ്രീറ്റ് ചെയ്ത ശേഷം അവനോടും എന്തോ വിശേഷങ്ങൾ ചോദിച്ച ശേഷം എന്നേ നോക്കി ഇതാരാണ് എന്നൊരു ചോദ്യം കൂടി 😄...


അപ്പോൾ അവൻ പറഞ്ഞു കൂട്ടുകാരൻ ആണ് ഒരുമിച്ചാണ് പഠിക്കുന്നത് എന്ന്..


അപ്പോ മമ്മുക്കയുടെ വക ഒരു ഡയലോഗും കൂട്ടൊക്കെ കൊള്ളാം പരീക്ഷക്ക് ഉഴപ്പി നടന്നേക്കരുത്... (ഡയലോഗ് കൃത്യമായി ഓർക്കുന്നില്ല പക്ഷേ ഇത്തിരി ഗൗരവത്തിൽ ഇതുപോലെ ഒരു ഡയലോഗ് ആയിരുന്നു )


ശേഷം അവർ ഒഫീഷ്യൽ കാര്യങ്ങൾ മാറിയിരുന്നു സംസാരിക്കാൻ ആരംഭിച്ചു, ഞാൻ ആണെങ്കിൽ അവനോട് ഒരു ഫോട്ടോ എടുക്കുന്ന കാര്യം പതിയെ ചോദിച്ചു, പക്ഷേ അവൻ പറഞ്ഞു, ഇന്ന് മമ്മുക്കയുടെ മൂഡ് അത്ര ശരിയല്ല, പിന്നെ നോക്കാം എന്ന്.. അതിനാൽ ഒരു സെൽഫി പോലും എടുക്കാൻ കഴിഞ്ഞില്ല..


മീറ്റിംഗ് കഴിഞ്ഞു അന്ന് ഞങ്ങൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ഉച്ച ഭക്ഷണവും കഴിച്ചത്. അതിന് ശേഷം ഒരു രംഗം ഷൂട്ട്‌ ചെയ്യുന്നത് കാണാനും അവസരം ലഭിച്ചു.


സിനിമയുടെ ഏതോ ഒരു രംഗത്ത് മമ്മുക്ക ഒരു തൂണിന്റെ പിന്നിൽ നിന്നും പിറകിലേക്ക് ചാഞ്ഞു എന്തിനെയോ സൂക്ഷിച്ചു നോക്കുന്ന ഒരു ഭാഗമുണ്ട്, അത് ഷൂട്ട്‌ ചെയ്യുമ്പോൾ ഒരു വശത്തു ഞാനും അവനും നിൽപ്പുണ്ട് പക്ഷേ അതൊന്നും ക്യാമറയിൽ ഇല്ല, അങ്ങനെ ഒരു ആൾക്കൂട്ടം ഉള്ള രീതിയിൽ ഉള്ള ഷോട്ട് അല്ലാത്തതിനാൽ ആണത്...


ഒരിക്കലും പ്രതീക്ഷിക്കാത്ത നല്ലൊരു അനുഭവം ആയിരുന്നു അത്..

Interstellar

 നമ്മൾ വസിക്കുന്ന ഈ ഭൂമി വാസയോഗ്യം അല്ലാതായാൽ എന്ത് ചെയ്യാൻ പറ്റും, മറ്റ് ഏതെങ്കിലും ഗ്രഹങ്ങൾ കണ്ടെത്തി അവിടേക്ക് കുടിയേറണം. 


ഇങ്ങനെ ഒരു കഥ സിനിമയാക്കി അവതരിപ്പിക്കാൻ ഒരു ശാസ്ത്രജ്ഞൻ സംവിധായകൻ ആകേണ്ടി വരും, അങ്ങനെ ഒരാൾ 2014 ൽ വന്നു, ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നടക്കുന്ന ഒരു കഥയായി ഇതിനെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു..


അതാണ് Interstellar - 2014, സംവിധാനം ക്രിസ്റ്റോഫർ നോളൻ.. ഒരു സയൻസ് ഫിക്ഷൻ സിനിമ എന്നതിനപ്പുറം സയൻസ് ക്ലാസ്സ്‌ എന്നോ അല്ലെങ്കിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും മികച്ച സിനിമയെന്നോ, അല്ലെങ്കിൽ ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം കാണിച്ചുതരുന്ന സിനിമയെന്നോ പറയാൻ കഴിയുന്ന ഒരു അത്ഭുതം.


വിഭാര്യനായ കൂപ്പർ നാസയിൽ പൈലറ്റ് ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം അവിടെ നിന്ന് വിരമിച്ചതിനു ശേഷം തന്റെ രണ്ട് മക്കളോടൊപ്പം കൃഷി ഒക്കെ ചെയ്ത് ജീവിച്ചു പോരുകയാണ്.


ഇദ്ദേഹം മാത്രമല്ല ഭൂമിയിൽ ഉള്ള ഭൂരിപക്ഷം ആളുകളും ഇത്തരത്തിൽ ജോലിയെല്ലാം ഒഴിവാക്കി കൃഷി ചെയ്യുകയാണ്. ഇതിന് കാരണം എന്തെന്നാൽ ഭൂമി പതിയെ ഇല്ലാതാവുകയാണ്.


ബ്ലൈറ്റ് എന്നൊരു വൈറസ് ഭൂമി മുഴുവൻ പടർന്നു പിടിച്ചു, മനുഷ്യരിൽ അല്ല മനുഷ്യർ ഭക്ഷിക്കുന്ന വിളകളേയാണ് ഈ വൈറസ് ബാധിക്കുന്നത്, അങ്ങനെ ഒരുവിധം വിളകളെല്ലാം എന്നെന്നേക്കുമായി നശിച്ചുപോയി. ആകെ ബാക്കിയുള്ളത് ചോളം മാത്രമാണ്.


അത് മാത്രമല്ല ഭൂമിയിൽ ഉള്ള ചെടികളും മരങ്ങളും നശിച്ചതിനാൽ ഒരു ചെറിയ കാറ്റ് അടിച്ചാൽ പോലും അത് വളരെ വലിയ പൊടിക്കാറ്റ് ആയിട്ടാണ് അനുഭവപ്പെടുന്നത്. 


കൂപ്പറിന് രണ്ട് മക്കളാണ് ഉള്ളത്, മൂത്ത മകനായ ടോം, ഇളയ മകളായ മർഫ്. മർഫിനു ചില വിചിത്രമായ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്, അവളുടെ റൂമിൽ ഉള്ള ഷെൽഫിൽ നിന്നും ഇടക്ക് പുസ്തകങ്ങൾ തനിയെ താഴേക്ക് വീഴുകയും, ആരോ തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത് പോലെയൊക്കെയും അവൾക്ക് തോന്നാറുണ്ട്.


അതുകൊണ്ട് തന്റെ മുറിയിൽ ഏതോ പ്രേതമുണ്ട് എന്നൊക്കെയാണ് അവൾ കരുതുന്നത്.


അങ്ങനെ ഒരു ദിവസം പൊടിക്കാറ്റ് വന്നപ്പോൾ അവൾ തന്റെ മുറിയുടെ ജനൽ അടക്കാൻ മറന്നുപോയിരുന്നു, അത് അടക്കാൻ അവളോടൊപ്പം കൂപ്പറും അവിടേക്ക് ചെന്നപ്പോൾ നിലത്തു വീണു കിടക്കുന്ന പൊടിയിൽ അവർ ഒരു അടയാളം കണ്ടു.


അതൊരു കോഡ് ആണെന്ന് മനസിലാക്കിയ കൂപ്പർ അവിടെ ഭൂമിയുടെ ഗ്രാവിറ്റിയിൽ ഏറ്റക്കുറച്ചിലുകളും കണ്ടെത്തുന്നു.


തുടർന്ന് ആ കോഡ് ഡീക്കോട് ചെയ്തപ്പോൾ അവർക്ക് ഒരു സ്ഥലത്തിന്റെ അഡ്രസ് ലഭിക്കുകയും കൂപ്പർ അവിടേക്ക് പുറപ്പെടുകയും ചെയ്യുന്നു.


അത് നാസയുടെ ഒരു രഹസ്യ സങ്കേതത്തിന്റെ അഡ്രസ് ആയിരുന്നു. അവിടെ എത്തിയ കൂപ്പർ അവരുടെ ഒരു ദൗത്യത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുന്നു.


നമ്മുടെ സൗരയൂധത്തിനൊക്കെ പുറത്ത് ഒരുപാട് പ്രകാശവർഷം അകലെ വാസയോഗ്യം എന്ന് കരുതപ്പെടുന്ന ഏതാനും ചില ഗ്രഹങ്ങൾ കണ്ടെത്തിയ അവർ അവിടേക്ക് പെട്ടന്ന് പോകാൻ ഒരു വഴിയും കണ്ടെത്തിയിരുന്നു.


തിരിച്ചു വരുമോ എന്നുപോലും ഉറപ്പില്ലാത്ത ആ യാത്രയിൽ കൂപ്പറും ചേരുന്നു, തന്റെ മകളെ ഏറെ പ്രയാസപ്പെട്ടു അയാൾ സമാധാനിപ്പിക്കുന്നു. തിരിച്ചു വരുമെന്ന് വാക്കും കൊടുക്കുന്നു.


തുടർന്നുള്ള മായ കാഴ്ചകളാണ് നോളൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ചില ശാസ്ത്ര തത്വങ്ങൾ മനസിലാക്കാൻ നമ്മൾക്ക് നന്നേ പ്രയാസം തോന്നിയേക്കാം.


പക്ഷേ എന്താണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത് എന്ന് കിട്ടി തുടങ്ങിയാൽ പിന്നെ രോമാഞ്ചത്തോട് കൂടിയല്ലാതെ ഈ സിനിമ കാണാൻ സാധിക്കുകയില്ല.


എന്തിനേറെ ആ പേര് കേൾക്കുമ്പോൾ പോലും രോമാഞ്ചം ഉണ്ടാവും. അതാണ് interstellar എന്ന അത്ഭുതം..


സിനിമ ഇറങ്ങിയതിന്റെ പത്താം വാർഷികം പ്രമാണിച്ചു ഏഴ് ദിവസത്തേക്ക് ചിത്രം വീണ്ടും തിയേറ്ററിൽ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്, അതും ഐ മാക്സ് ക്വാളിറ്റിയിൽ.


പലരും ദൂര ദേശങ്ങളിൽ നിന്നുപോലും യാത്ര ചെയ്ത് ഐ മാക്സിൽ വീണ്ടും കാണാൻ പോകുന്ന അത്ഭുത പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്..


ഇനിയും കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക the best movie ever made...





Sanam Teri Kasam

 ഇന്ദർ ഒരു അഡ്വക്കേറ്റ് ആണ്, അയാൾ വലിയ ഒരു കേസ് ജയിച്ചു കോടതിയിൽ നിന്നും പുറത്തേക്ക് വരികയാണ്. എല്ലാവരും അയാളെ അഭിനന്ദിക്കുന്നുണ്ട്, പക്ഷേ അയാളുടെ മുഖത്തു യാതൊരു സന്തോഷവുമില്ല.


തന്റെ ആഡംബര കാറിൽ കയറി അയാൾ തനിയെ ഓടിച്ചു പോകുന്നു, വലിയ ഒരു കൊട്ടാരം പോലുള്ള വീടിന്റെ കോമ്പൗണ്ടിലേക്ക് ആ കാർ പ്രവേശിക്കുകയാണ്. അയാൾ നേരെ വീടിന്റെ ഉള്ളിലേക്കു പോയി ഒരു വൈൻ കുപ്പിയും ഗ്ലാസും എടുത്ത് അതി മനോഹരമായ പൂന്തോട്ടത്തിലേക്ക് പോകുന്നു.


അവിടെ മുഴുവൻ പൂക്കൾ നിറഞ്ഞ വലിയ മരങ്ങളാണ്, അതിൽ പിങ്ക് നിറത്തിലുള്ള പുഷ്പങ്ങൾ നിറഞ്ഞ ഒരു മരത്തിനു ചുവട്ടിലേക്ക് അയാൾ ചെന്നതും, അയാളെ അഭിനന്ദിക്കാൻ എന്നതുപോലെ കുറച്ചു പൂക്കൾ ആ മരത്തിൽ നിന്നും അയാളുടെ ദേഹത്തേക്ക് വീഴുന്നു. നിറഞ്ഞ കണ്ണുകളോടെ അയാൾ മരത്തിനു അടുത്തേക്ക് ചെന്നു അതിൽ തലോടുന്നു.


അവിടെ ഒരു എഴുത്ത് കൊത്തി വച്ചിരിക്കുന്നത് അപ്പോഴാണ് നമ്മൾ കാണുന്നത്. അത് ഇങ്ങനെയായിരുന്നു


Saraswati Parihaar

1994 - 2015


പിന്നീട് കഥ ഒരു ഫ്ലാഷ് ബാക്കിലേക്ക് പോകുകയാണ്,...


മഹാ തെമ്മാടിയായിരുന്ന ഇന്ദർ ഒരു അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഏതോ കൊലപാതക കേസിൽ അയാൾ എട്ട് വർഷം ജയിലിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 


അതേ ബിൽഡിംങ്ങിന്റെ തൊട്ട് മുകളിൽ ഉള്ള നിലയിൽ ആരുന്നു സരസ്വതിയുടെ കുടുംബം താമസിച്ചിരുന്നത്. അവർ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബമായിരുന്നു. അവളോടൊപ്പം അച്ഛനും അമ്മയും ഇളയ സഹോദരിയും ഉണ്ടായിരുന്നു.


ഇന്ദറിനെ കാണാൻ അയാളുടെ കാമുകി പലപ്പോഴും ആ അപ്പാർട്മെന്റിൽ വരുമായിരുന്നു, ഇതൊക്കെ കാണുന്നതിനാൽ സരസ്വതി ഉൾപ്പെടെ എല്ലാവർക്കും അയാളോട് വെറുപ്പ് തോന്നിയിരുന്നു.


സരസ്വതിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു, അവളുടെ വിവാഹം നടക്കുന്നില്ല, അവളെ കാണാൻ വന്ന പല ചെക്കന്മാരെയും അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അവർക്കൊന്നും അവളെ ഇഷ്ടപ്പെടുന്നില്ലായിരുന്നു. അവളെ കണ്ടാൽ ആന്റി ലുക്ക്‌ ആണെന്ന് ഉൾപ്പെടെ പല പരിഹാസവും അവൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.


ഇത് കൂടാതെ അവളുടെ അനുജത്തിക്ക് ഒരു പ്രണയമുണ്ട് എന്നാൽ ചേച്ചിയുടെ വിവാഹം നടന്നാൽ മാത്രമേ അവളുടെ വിവാഹവും നടക്കു എന്ന് അവരുടെ അച്ഛന്റെ നിർബന്ധ ബുദ്ധി കാരണം സരസ്വതി ആകെ വിഷമത്തിലായിരുന്നു.


അവളുടെ വിവാഹം ഒന്നും ശരിയാകുന്നില്ല എന്നും പറഞ്ഞു അവളുടെ അനുജത്തി എപ്പോഴും അവളോട് ദേഷ്യപ്പെടുമായിരുന്നു.


വലിയ ഒരു വക്കീലിന്റെ മകനായിട്ടും വഴി തെറ്റി തെമ്മാടിയായിപ്പോയ ഇന്ദറും സരസ്വതിയും എങ്ങനെ പ്രണയത്തിൽ ആയെന്നും അവൾക്ക് പിന്നീട് എന്ത് സംഭവിച്ചെന്നും ഇന്ദർ എങ്ങനെ തന്റെ വഴിവിട്ട ജീവിതത്തിൽ നിന്നും കര കയറിയെന്നുമാണ് പിന്നീടുള്ള കഥ.


ഹൃദയസ്പർശിയായ ഒരു ഇമോഷണൽ ലവ് സ്റ്റോറി ആയിരിന്നിട്ട് കൂടി ചിത്രം റിലീസ് ചെയ്തപ്പോൾ പരാജയപ്പെടുകയാണ് ഉണ്ടായത്. വെറും 9 കോടി മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷൻ.


എന്നാൽ പിന്നീട് ചിത്രത്തിന് അന്യായ ഫാൻ ബേസാണ് ഉണ്ടായത്, ഫോണിലും ടീവിയിലും കണ്ട പലരും തിയേറ്ററിൽ പോകാത്തതിനെ ഓർത്ത് പഴിച്ചു.


അങ്ങനെ ഒടുവിൽ ഒൻപതു വർഷങ്ങൾക്ക് ശേഷം പടം ഒരിക്കൽ കൂടി റീ റിലീസ് ചെയ്തു നിർമ്മാതാക്കൾ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇതുവരെ വാരിക്കൂട്ടിയത് 40 കോടിയാണ്.

ചില കഥകൾ അങ്ങനെയാണ്...


Sanam Teri Kasam (Hindi) - 2016

അങ്ങ് വൈകുണ്ടപുരത്തു

 വർഷം 1995 വാൽമീകി തന്റെ സ്കൂട്ടറിൽ രാത്രിയിൽ തിടുക്കപ്പെട്ടു ആശുപത്രിയിലേക്ക് പോകുകയാണ്. അവിടെ അയാളുടെ ഭാര്യയുടെ പ്രസവം അടുക്കാറായിട്ടുണ്ട്, അതിന്റെ എല്ലാ പരിഭ്രമവും അയാളുടെ മുഖത്തുണ്ട്.


ആശുപത്രിയിൽ ചെന്ന് തന്റെ സ്കൂട്ടർ പാർക്ക് ചെയ്യുമ്പോൾ അതിന് തൊട്ട് അപ്പുറത്തായി ഒരു ആഡംബര കാർ കിടക്കുന്നത് അയാൾ ശ്രദ്ധിക്കുന്നുണ്ട്. അത് അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിയുടെ വാഹനമാണെന്ന് അയാൾക്ക് മനസിലായി.


വാല്മീകിയും രാമചന്ദ്രനും ഒരുമിച്ചാണ് ആ സ്ഥാപനത്തിൽ ക്ലാർക്കുമാർ ആയി ജോലിക്ക് കയറിയത്. എന്നാൽ രാമചന്ദ്രൻ മുതലാളിയുടെ മകളുമായി പ്രണയത്തിൽ ആകുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.


അതുവഴി അയാൾ വാലിമീകിയുടെ ബോസ്സ് ആയി മാറിയിരുന്നു. അവിടെ രാമചന്ദ്രന്റെ ഭാര്യയെയും പ്രസവത്തിനു അഡ്മിറ്റ് ആക്കിയിട്ട് ഉണ്ടായിരുന്നു.


രണ്ട് പേർക്കും അല്പ സമയം കഴിഞ്ഞപ്പോൾ ആൺകുഞ്ഞ് ജനിക്കുന്നു. എന്നാൽ വാലിമീകിക്ക് പെട്ടന്ന് ഒരു തന്ത്രം തോന്നുന്നു.


അയാൾ കുറച്ചു സൂത്രപ്പണികൾ ഒപ്പിച്ചു തന്റെ കുഞ്ഞിനെ മുതലാളിയുടെ കുഞ്ഞിന്റെ സ്ഥാനത്ത് കൊണ്ട് വയ്ക്കുന്നു. എന്നിട്ട് മുതലാളിയുടെ കുഞ്ഞിനെ തന്റെ ഭാര്യയുടെ അടുത്തും. തന്റെ മകൻ അവിടെ ഒരു രാജകുമാരനായി വളരുമല്ലോ എന്നതാണ് അയാളുടെ ലക്ഷ്യം.


രണ്ട് കുട്ടികളും വളരുന്നു, തന്റെ മകൻ വളരുന്നത് കാണാൻ അയാൾ എന്നും മുതലാളിയുടെ വീട്ടിൽ പോകുമായിരുന്നു. എന്നാൽ അയാളുടെ വീട്ടിൽ വളരുന്ന കുഞ്ഞിനോട് എന്നും അയാൾക്ക് ദേഷ്യവും വെറുപ്പും ആയിരുന്നു.


നന്നായി പഠിക്കുന്ന അവനെ അയാൾ വെറുതെ വഴക്ക് പറയുകയും പഠിക്കാൻ ഏറ്റവും മോശം സാഹചര്യങ്ങൾ മാത്രം നൽകുകയും ചെയ്യുമായിരുന്നു.


അല്ലു അർജുൻ നായകനായി 2020 ൽ പുറത്തിറങ്ങിയ "അങ്ങ് വൈകുണ്ടപുരത്തു" എന്ന സിനിമയുടെ തുടക്കം ഇങ്ങനെയാണ്.


ഒരുപക്ഷെ അല്ലുവിനെ ഏറ്റവും മനോഹരമായി കണ്ട സിനിമയും ഇതായിരിക്കും. സ്റ്റണ്ട് ഒക്കെ ഗ്രാവിറ്റി വിട്ടിട്ടുള്ള കളിയാണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ്.


തുടർന്ന് അങ്ങോട്ട് ജീവിക്കാൻ വേണ്ടിയുള്ള അല്ലുവിന്റെ കഷ്ടപ്പാടുകളും, എന്തുകൊണ്ടാണ് വാല്മീകി ക്ലാർക്ക് ആയി നിന്ന് പോയതും രാമചന്ദ്രന് ഉയർച്ച ഉണ്ടായതെന്നും അയാൾക്ക് ബോധ്യപ്പെടുന്നയിടത്തു കഥ അവസാനിക്കുന്നു.


നല്ല ഒരു അല്ലു അർജുൻ ഫീൽ ഗുഡ് സിനിമയാണ്, അല്ലു - പൂജാ ഹെഗ്‌ഡെ ജോടികളെ കണ്ടിരിക്കാനും നല്ല രസമാണ്.

രേഖാചിത്രം

 1985 ലെ നല്ല ഇടിയും മഴയുമുള്ള ഒരു രാത്രി, ഒരു കുട്ടി അവന്റെ വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു കാഴ്ച കാണുന്നു.


നാല് പേര് ചേർന്ന് ഒരു പെൺകുട്ടിയുടെ ശരീരം ഒരു പായയിൽ പൊതിഞ്ഞു ചുമന്നു കൊണ്ട് പോകുകയാണ് അതിൽ ഒരാളെ അവൻ തിരിച്ചറിഞ്ഞു, അത് അവന്റെ അച്ഛൻ തന്നെയായിരുന്നു. ആ പെൺകുട്ടിയുടെ കാലിൽ വെള്ളി കൊണ്ടുള്ള പാദസരം ഉണ്ടായിരുന്നു, മിന്നലിന്റെ വെളിച്ചത്തിൽ അത് മിന്നി തിളങ്ങി.


-----------

[സിനിമയുടെ ആദ്യത്തെ 10 മിനിറ്റ് മാത്രമാണ് ഇവിടെ പറയുന്നത്, സിനിമ കണ്ടിട്ടില്ലാത്തവർക്കും ധൈര്യമായി വായിക്കാം]

-----------


വർഷങ്ങൾ കടന്നു പോയി, 2025 ആയി, CI ആയിരുന്ന വിനോദ് ഒരു സസ്പെൻഷൻ ഒക്കെ കഴിഞ്ഞു പുതിയ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചു അവിടേക്ക് പോകുകയാണ്. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മലക്കപ്പാറ എന്ന സ്ഥലത്തെ സ്റ്റേഷനിലേക്കാണ് അയാൾക്ക് മാറ്റം കിട്ടിയിരിക്കുന്നത്.


അയാൾ അവിടേക്ക് യാത്ര ആരംഭിക്കുന്ന കൂട്ടത്തിൽ തന്നെ മറ്റൊരു ഭാഗത്തു നിന്ന് അയാൾക്ക് നേരിടാനുള്ള പ്രശ്‌നവുമായി മറ്റൊരാളും അവിടേക്ക് തന്നെ യാത്ര ആരംഭിച്ചിട്ടുണ്ടായിരുന്നു.


രാജേന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്, ആളൊരു മദ്യപാനിയാണ്, അങ്ങനെ മദ്യപിച്ചു അയാളുടെ കരൾ ഒക്കെ ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്, ഇനിയും മദ്യപിച്ചാൽ അധിക നാൾ ജീവനോടെ ഉണ്ടായിരിക്കില്ല എന്ന ഡോക്ടറുടെ ഭീഷണി വക വയ്ക്കാതെ അയാൾ തന്റെ ഡ്രൈവറെ പറഞ്ഞു വിട്ട് ഒരു കുപ്പിയും വാങ്ങി യാത്ര തുടരുന്നു.


അയാൾ പറയുന്നതനുസരിച്ചു ഡ്രൈവർ മലക്കപ്പാറ ഭാഗത്തെ ഒരു കാട്ടിലേക്ക് വണ്ടി ഓടിക്കുന്നു, അവിടെ എത്തിയതും ഡ്രൈവറോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് രാജേന്ദ്രൻ കാടിന്റെ ഉള്ളിലേക്ക് നടക്കുന്നു.


മദ്യപിച്ചു ലക്ക് കെട്ട അയാൾ അവിടെല്ലാം തേടി നടന്നു ഒടുവിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയിരിന്നു, തന്റെ ഫോണിൽ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടതിനു ശേഷം കുറച്ചു കാര്യങ്ങൾ പറയാൻ തുടങ്ങുന്നു.


നാല്പതു വർഷങ്ങൾക്ക് മുന്നേ അയാളും മറ്റ് മൂന്ന് പേരും ചേർന്ന് ആ മരത്തിന്റെ ചുവട്ടിൽ ഒരു പെൺകുട്ടിയെ കുഴിച്ചു മൂടിയിട്ടുണ്ടെന്നും, ആ രക്തത്തിന് പകരമായി കുറെ ഏറെ പണം ലഭിച്ചെന്നും, ആ പണം ഉപയോഗിച്ച് അയാൾ വളരെ സമ്പന്നൻ ആയെങ്കിലും അതൊന്നും ഉപകരിച്ചില്ലെന്നും തന്റെ കുടുംബവും ഇപ്പോൾ ജീവിതവും നഷ്ടപെട്ടെന്നും അയാൾ കണ്ണീരോടെ പറയുന്നു.


തന്റെ കൂടെ അന്ന് ഉണ്ടായിരുന്ന രണ്ട് പേരുടെ പേരുകൾ കൂടി വെളുപ്പെടുത്തിയ ശേഷം അയാൾ ജീവൻ ഒടുക്കുന്നു, എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണെന്നും ഒടുക്കവും ഇവിടെ തന്നെ ആകട്ടെ എന്നുമായിരുന്നു അയാളുടെ അവസാനത്തെ വാക്കുകൾ.


സംഭവം പെട്ടന്ന് മാധ്യമ ശ്രദ്ധ നേടി, കാരണം അയാൾ മരിക്കുന്നതിന് മുന്നേ പറഞ്ഞ പേരുകളിൽ ഒന്ന് നാട്ടിലെ ഒരു പ്രമുഖന്റെ ആയിരുന്നു, ധാരാളം മാളുകളും മറ്റും അടങ്ങുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ വിൻസെന്റ് ആയിരുന്നു അത്.


കേസ് അന്വേഷണത്തിന്റെ ചാർജ് വിനോദിന് തന്നെ ലഭിക്കുന്നു, രാജേന്ദ്രൻ പറഞ്ഞ സ്ഥലത്ത് കുഴിയെടുത്തു പരിശോധിക്കുന്ന പോലീസിന് അവിടെ നിന്നും ഒരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും ഒപ്പം ഒരു വെള്ളി പാദസരവും ലഭിക്കുന്നു.


സംഭവം ആകെ കോളിളക്കം സൃഷ്ടിക്കുന്നു, പെൺകുട്ടി ആരാണെന്ന് അറിയില്ല, സംഭവത്തിൽ ഉൾപ്പെട്ടു എന്ന് പറയുന്ന നാല് പേരിൽ ഒരാൾ മരണപ്പെട്ടു, ബാക്കിയുള്ള മൂന്നു പേരിൽ ഒരാൾ സമൂഹത്തിൽ ഏറെ വിലയുള്ള വ്യവസായ പ്രമുഖൻ, മൂന്നാമത്തെ ആളുടെ പേര് മാത്രമറിയാം, നാലാമത് ഒരാൾ ഉള്ളതായിട്ട് പോലും അറിയില്ല.


ഇവിടെ നിന്ന് വിനോദ് ചരിത്രം കീറി മുറിച്ചു അന്വേഷണം ആരംഭിക്കുമ്പോൾ ഒരു ചിത്രം തെളിഞ്ഞു വരാൻ തുടങ്ങുന്നു, രേഖയുടെ ചിത്രം...


2025 ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ രേഖാചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്.


തുടർന്ന് നടക്കുന്ന അന്വേഷണം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പല കാര്യങ്ങളിലൂടെ കടന്നു പോകുന്നു. ഒടുവിൽ രേഖ ആരായിരുന്നു എന്നും, അവൾക്ക് എന്താണ് സംഭവിച്ചതെന്നും കണ്ടെത്തുമ്പോൾ നമ്മളും അല്പം ഇമോഷണൽ ആയിട്ടുണ്ടാകും.


ഇതൊരു സീറ്റ്‌ എഡ്ജ് ത്രില്ലർ അല്ല, ചരിത്രം ചികയുന്ന, പണ്ടെങ്ങോ നടന്നു മറന്നു പോയ പലതിലേക്കും വീണ്ടും കൊണ്ടുപോകുന്ന ഒരു ഇമോഷണൽ മിസ്റ്ററി ആണ്. നമ്മൾക്ക് പരിചയം ഉള്ള പല കാര്യങ്ങളെയും കൂട്ടിയിണക്കി ഒരു കഥ പറയുമ്പോൾ, ഇതൊക്കെ ശരിക്കും സംഭവിച്ചതാണോ എന്നുപോലും തോന്നിപ്പോകും.


സിനിമയിലെ നായകനായ ആസിഫ് CI വിനോദായിട്ട് ജീവിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ തന്നെ മുൻകാല പോലീസ് വേഷങ്ങളുടെ നിഴൽ പോലുമില്ലാത്ത മറ്റൊരു കഥാപാത്രമായി അദ്ദേഹം നല്ല പെർഫോമൻസ് കാഴ്ച വച്ചിട്ടുണ്ട്, അതുപോലെ നായികയായ അനശ്വര രാജനും, അവരുടെ കഥാപാത്രത്തോട് നമ്മൾക്കു ഒരു അറ്റാച്ച്മെന്റ് തോന്നുന്ന രീതിയിലുള്ള പ്രകടനമാണ് അവരും കാഴ്ച്ച വച്ചിട്ടുള്ളത്.


സിനിമയിലെ നായകൻ ആസിഫ് ആണെങ്കിലും ഇതിലെ താരം മറ്റൊരാളാണ്, സാക്ഷാൽ മമ്മുക്ക.


സംവിധായകനായ ജോഫിൻ ഒരു മമ്മുക്ക ഫാൻബോയ് ആണ്, തന്റെ ഇഷ്ട താരത്തിനു അദ്ദേഹം കൊടുത്തിരിക്കുന്ന കുറച്ചു റഫറൻസുകളും സീനുകളും ഉണ്ട്, ഒരു രക്ഷയുമില്ല, മമ്മുക്ക അഭിനയിച്ച സിനിമകളുടെ ഒപ്പം നിൽക്കുന്ന രീതിയിലുള്ള ട്രീറ്റ്മെന്റ്, ഒപ്പം 1985 ലെ മമ്മൂക്കയെ തന്നെ Ai ഉപയോഗിച്ച് സൃഷ്ടിച്ചതൊക്കെ കിടിലൻ ആയിട്ടുണ്ട്.


തന്റെ രണ്ടാമത്തെ ചിത്രവും അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. ചരിത്ര സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ബിരിയാണി കിട്ടിയ എഫക്ട് ആയിരിക്കും, തിയേറ്ററിൽ കാണാൻ പറ്റാതെ പോയവർക്ക് വേണ്ടി OTT റിലീസ് ആയിട്ടുണ്ട്, ഈ തീം ഇഷ്ടമായെങ്കിൽ കാണാൻ ശ്രമിക്കുക.



Dhoom - നായകനെക്കാൾ ഇഷ്ടം തോന്നിയ ഒരു കള്ളന്റെ കഥ

 



ഒൻപതിൽ പഠിക്കുമ്പോഴാണ് ക്ലാസിൽ ഇന്റർവെൽ സമയത്ത് രാജേഷ് എന്ന കൂട്ടുകാരൻ കുറെ പേരുടെ നടുവിലിരുന്നു എന്തോ തള്ളുന്നത് ശ്രദ്ധയിൽ പെട്ടത്.


പതിയെ ഞാനും പോയി ആ കൂട്ടത്തിൽ ഇരുന്ന് കേൾക്കാൻ തുടങ്ങി, പുതിയ ഒരു ഹിന്ദി സിനിമ അവൻ കണ്ടതിന്റെ കഥ പറച്ചിലായിരുന്നു. കേൾക്കാൻ നല്ല രസമുണ്ടായിരുന്നു, അവൻ പറഞ്ഞ പലതും കേട്ടപ്പോൾ തന്നെ വണ്ടിപ്രാന്തൻ കൂടിയായിരുന്ന എനിക്ക് രോമാഞ്ചം വരാൻ തുടങ്ങി.


നാല് കള്ളന്മാരുടെ കഥയാണ്, സൂപ്പർ ബൈക്കിൽ ഒരുപാട് സ്റ്റണ്ട് ഒക്കെയുണ്ട്, വില്ലന്മാർ ആണെങ്കിലും അവരാണ് കഥയിലെ പ്രധാന ആളുകൾ തുടങ്ങി അവൻ പറഞ്ഞ ഓരോ സീനും ഞാനും മനസ്സിൽ കണ്ടു.


അന്നേ അവനോട് സിനിമയുടെ പേരും മറ്റും ചോദിച്ചു മനസ്സിൽ ഉറപ്പിച്ചു വച്ചിരുന്നു. പിന്നീട് ടീവി വക്കുമ്പോൾ എല്ലാം ഈ സിനിമ ഒന്ന് വേഗം ടീവിയിൽ വന്നിരുന്നെങ്കിൽ എന്ന്. അങ്ങനെ എന്നേ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് സോണി ചാനലിൽ ആ സിനിമയുടെ പരസ്യം വരാൻ തുടങ്ങി.


പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിലും ദിവസവും സമയവും ഒക്കെ കാലണ്ടറിൽ ഒക്കെ നോക്കി കാണാൻ പറ്റുമെന്ന് ഉറപ്പ് വരുത്തി. അങ്ങനെ സിനിമ ടെലികാസ്റ്റ് ചെയ്യുന്ന ആ ദിവസം വന്നെത്തി, രാത്രി 8 മണിക്കാണ് ഷോ തുടങ്ങുന്നത്, സാധാരണ ആ സമയങ്ങളിൽ വീട്ടിൽ ടീവി വയ്ക്കാൻ അനുവാദമില്ല വൈകുന്നേരം 7 മുതൽ 10 വരെ പഠിക്കാൻ ഉള്ള സമയമാണ്.


അന്ന് സ്പെഷ്യൽ പെർമിഷൻ ഒക്കെ വാങ്ങി ആ സിനിമ തുടങ്ങുന്നതും കാത്ത് ഏഴര ആയപ്പോൾ മുതൽ ഇരിക്കാൻ തുടങ്ങിയതാണ്, ഓരോ മിനിട്ടും മണിക്കൂറുകൾ പോലെയായിരുന്നു പോയിരുന്നത്.


ഒടുക്കം എട്ട് മണിയായി സിനിമ തുടങ്ങി, തുടക്കം തന്നെ പോലീസ് കാവലിൽ പോകുന്ന പണം കൊണ്ടുപോകുന്ന ഒരു വാൻ കൊള്ളയടിച്ചു അതിവേഗത്തിൽ പാഞ്ഞു പോയ മുഖം കാണിക്കാത്ത കള്ളന്മാരെ കാണിച്ചുകൊണ്ടാണ് തുടങ്ങിയത്.


കഥ മുഴുവൻ ഒരിക്കൽ കേട്ടതാണ്, പക്ഷേ കേട്ട കാര്യം നേരിട്ട് അനുഭവിക്കാൻ പോകുമ്പോൾ ഉള്ളൊരു തരിപ്പുണ്ടല്ലോ, ആദ്യത്തെ സീൻ മുതൽ രോമാഞ്ചമായിരുന്നു. പിന്നീട് കേസ് അന്വേഷിക്കാൻ നായകനായ അഭിഷേക് ബച്ചൻ എത്തുന്നു, സഹായത്തിനു ഉദയ് ചോപ്ര അവതരിപ്പിച്ച അലി എന്ന ബൈക്ക് റെയ്‌സറും.


എന്നിട്ടും അവരെ അതി സമർത്ഥമായി കബിളിപ്പിച്ചു നായകനെ ഒന്നും അല്ലാതാക്കി പോകുന്ന എന്റെ കണ്ണിലെ നായകൻ, മുടി നീട്ടി വളർത്തിയ, തന്റെ നിയമങ്ങൾ തനിക്ക് പോലും ലംഘിക്കാൻ പറ്റില്ലാന്ന് പറയുന്ന, NO2 ഇട്ട് അതിവേഗത്തിൽ പാഞ്ഞു രക്ഷപ്പെടുന്ന, നാല് കള്ളന്മാരുടെ നേതാവായ കബീർ എന്ന കഥാപാത്രം അന്നെനിക്ക് നൽകിയത് goosebumps ന്റെ അങ്ങേ അറ്റമായിരുന്നു.


ഓരോ ആക്ഷൻ മാസ്സ് രംഗങ്ങൾ വരുമ്പോഴും എന്തെന്നില്ലാത്ത ആവേശമായിരുന്നു, എന്തൊക്കയോ വിളിച്ചു കൂവണമെന്നൊക്കെ തോന്നിപ്പോയ നിമിഷങ്ങൾ.


ഏറ്റവും ഒടുവിൽ ക്ലൈമാക്സ്‌ രംഗത്തിൽ പോലും വില്ലൻ കഥാപാത്രം ആയിരുന്നിട്ട് കൂടി തന്നെ പിടിക്കാൻ കഴിയില്ല എന്ന് പറയാതെ പറഞ്ഞു നായകനെ നോക്കി പുഞ്ചിരിച്ചിട്ട് കടലിലേക്ക് അതിവേഗത്തിൽ ബൈക്ക് പറപ്പിച്ചു പോയ അതുവരെ കണ്ട വില്ലന്മാരിൽ നിന്നെല്ലാം വ്യത്യസ്തമായി കോരി തരിപ്പിച്ച ഒരു വില്ലൻ...


പിന്നീട് കമ്പ്യൂട്ടർ വാങ്ങിയപ്പോൾ സിഡി വാങ്ങി ഒരു നൂറു പ്രാവശ്യം കണ്ടിട്ടുണ്ടാകും, എന്നാലും ആദ്യം കണ്ട ആവേശം ഓരോ പ്രാവശ്യം കാണുമ്പോഴും കിട്ടിയിരുന്നു.


ആ കാലത്ത് മുഴുവൻ ആ സിനിമയും, അതിലെ രംഗങ്ങളും, ജോൺ എബ്രഹാമും, ആ ബൈക്കുകളും ഒക്കെയായിരുന്നു മനസ്സിൽ മുഴുവൻ. സിനിമയിൽ ഉപയോഗിച്ച ബൈക്ക് ഒക്കെ ജോൺ എബ്രഹാമിന്റെ തന്നെയാണെന്നും അദ്ദേഹം ഒരു പകുതി മലയാളി ആണെന്നും ഒക്കെയുള്ള വാർത്തകൾ അന്ന് എന്റെ കിളി പറത്തിയിരുന്നു. 


അന്നൊരിക്കൽ കമ്പ്യൂട്ടർ കഫെയിൽ പോയി ജോൺ എബ്രഹാം ബൈക്ക് ആയി നിൽക്കുന്ന പടം പ്രിന്റ് എടുത്ത് എന്റെ ഡയറിയിൽ ഒട്ടിച്ചിരുന്നു. വലുതാകുമ്പോൾ ജിമ്മിൽ പോയി അതുപോലെ ബോഡി ഉണ്ടാക്കണമെന്നും മുടി നീട്ടി വളർത്തണമെന്നും അതുപോലൊരു ബൈക്ക് വാങ്ങണം എന്നുമൊക്കെയുള്ള ആഗ്രഹങ്ങൾ കൊണ്ട്.


പക്ഷേ അന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒന്നായിരുന്നു വലുതായപ്പോൾ എന്നേ കാത്തിരുന്നത്... ഒരു റൈഡർസ് ക്ലബ്‌..


വേണോ വേണ്ടായോ എന്തിനാ എന്നെല്ലാം ഒരുപാട് ആലോചിച്ച ശേഷം, ഒരു 100 പേരെ എങ്ങനേലും ഒപ്പിക്കണം എന്ന് പ്രതീക്ഷിച്ചു 6 ദിവസം മുൻപ് തുടങ്ങിയ ക്ലബ്‌ ഇന്ന് എത്തി നിൽക്കുന്നത് 3500 പേരിൽ..😀😀😀


ചില കാര്യങ്ങൾ അങ്ങനെ ആണെന്ന് തോന്നിപോകുന്നു, നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ആരോ നമ്മൾക്കായ് കാത്ത് വച്ചിട്ടുള്ളത്... 😀😀

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ❤️

 വർഷങ്ങൾ കഴിയുംതോറും വീര്യം കൂടി വരുന്ന ഒരു സിനിമ, ഓരോ പ്രാവശ്യം കാണുമ്പോഴും നഷ്ട പ്രണയങ്ങളുടെ പിന്നാലെ ഒരിക്കൽ കൂടി ബൈക്ക് എടുത്തു പോകാൻ തോന്നിപ്പിക്കുന്ന വശ്യതയുള്ള കഥ..


നഷ്ട പ്രണയത്തിന്റെ വേദനയിൽ നിന്നും ഒളിച്ചോടാൻ വേണ്ടി മാത്രം എങ്ങോട്ടെന്ന് അറിയാതെ കാസി ആരംഭിക്കുന്ന യാത്ര, അവനെ ഒറ്റക്ക് വിടാൻ കഴിയില്ല എന്നതുകൊണ്ട് എവിടേക്ക് ആണെങ്കിലും കൂടെയുണ്ട് എന്നും പറഞ്ഞു ഒപ്പം ചെല്ലുന്ന ഉറ്റ സുഹൃത്തായ സുനി.


കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന സുനിയെ കാസി കണ്ടെത്തുമ്പോൾ ചോദിക്കുന്ന ചോദ്യമുണ്ട് നിനക്ക് പേടിയൊന്നും തോന്നിയില്ലേ എന്ന്..


അതിന് സുനി പറയുന്ന മറുപടി, ഞാൻ എന്തിനാ പേടിക്കുന്നെ, എന്നെത്തേടി നീ എന്തായാലും വരുമെന്ന് എനിക്ക് ഉറപ്പുണ്ടല്ലോ എന്നാണ്..


ഒടുവിൽ അവർ പല ദേശങ്ങളിലൂടെ വ്യത്യസ്ത തരം മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കണ്ട് കാസി ഒടുവിലൊരു ലക്ഷ്യത്തിൽ എത്തുന്നു.


തന്റെ പ്രണയിനിയെ അങ്ങനെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്ത് വില കൊടുത്തും കൂടെ കൂട്ടുമെന്ന് അവൻ ഉറപ്പിച്ച നിമിഷത്തിൽ സുനി അവനെ ഒറ്റക്ക് വിടുന്നു.


പിന്നീടുള്ള കാസിയുടെ യാത്രക്ക് അല്പം കൂടി ഭംഗിയുണ്ട്, അതുവരെ വിഷാദം നിഴലിച്ചുനിന്ന അവന്റെ മുഖത്തൊരു ചെറു പുഞ്ചിരി കാണാം, സ്വപ്നങ്ങളിൽ പോലും തന്നിൽ നിന്നും ഓടിയകന്നു പോകുന്നതായി അവൻ കണ്ടിരുന്ന അസി അവനു നേരെ ഓടി വരുന്നതായി അവൻ കാണുന്നു.


" അലിവായി നീലേ മനസ്സിൻ മഴയിൽ ആലയായ് ഞാൻ ദൂരേ ... ഞാൻ ദൂരേ ... മായത്തെ മുന്നിൽ നില്ക്കും നീയോ ...

കാണാതെ നിന്നിൽ നീയും ... താളം തേടി ഞാനോ... ഞാനോ..."


വീശിയടിച്ച ഒരു കാറ്റിനൊപ്പം അവൻ അവളുടെ മുന്നിലേക്ക് ചെല്ലുന്നു, ഒരു കാറ്റു പോലെ പിന്നെയവർ ഒരുമിച്ചു പറക്കുന്നു.


നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


It's a very beautiful movie..


ഈ ഒരൊറ്റ സിനിമ റോയൽ എൻഫീൽഡ് എന്ന കമ്പനിക്ക് ഉണ്ടാക്കി കൊടുത്ത മാർക്കറ്റ് ചെറുതൊന്നുമല്ല, ഇതിലും വലിയ പരസ്യം അവർക്ക് കിട്ടാനുമില്ല..


അത് മാത്രമല്ല ചെറുതും വലുതുമായ ഒരുപാട് റൈഡർമാരെ സൃഷ്ടിക്കാനും ഈ സിനിമക്ക് കഴിഞ്ഞു. ബൈക്കിൽ ലോങ്ങ്‌ പോകുന്നത് എങ്ങനെയാണ്, മറ്റ് സ്ഥലങ്ങളിൽ ചെല്ലുമ്പോൾ എന്ത് എന്നൊക്കെ ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് കാണിച്ചു തന്ന മലയാളത്തിലെ ഏറ്റവും നല്ല റോഡ് മൂവികളിൽ ഒന്ന്...


Personal favorite ❤️


Anup Jose

എന്ന് നിന്റെ മൊയ്‌തീൻ - ഒരു ഓർമ്മ

 പ്രിത്വിരാജ് വിഗ് ഒക്കെ വച്ചിട്ട് ഇങ്ങനെ ഒരു ഫോട്ടോ കണ്ടപ്പോൾ എന്തുട്ട് കോലമാണ് പൊട്ടാൻ വേണ്ടിയിട്ട് തന്നെ എന്തിനാ ഇങ്ങനെ പടം എടുക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു.


എന്നാൽ പടം ഇറങ്ങി കഴിഞ്ഞു ഒരുപാട് നല്ല അഭിപ്രായം കേട്ടപ്പോൾ "എന്ന് നിന്റെ മൊയ്‌തീൻ" തിയേറ്ററിൽ തന്നെ പോയി കണ്ടു.


കഥ എന്താണെന്നും അവസാനം എന്താണ് സംഭവിക്കുന്നതെന്നും നേരത്തെ തന്നെ അറിയാം, പിന്നെ എങ്ങനെ അതൊക്കെ സംഭവിച്ചു എന്ന് കാണാൻ വേണ്ടി മാത്രമാണ് സിനിമ കാണുന്നത്.


ആദ്യത്തെ ഷോട്ട് മുതൽ എന്തോ ഒരു ഭംഗി സിനിമക്ക് തോന്നിയിരുന്നു, നല്ല ക്വാളിറ്റി ഉള്ള കഥ പറച്ചിൽ, മഴ, നല്ല പാട്ടുകൾ, ഇതിനിടയിൽ പ്രിത്വിരാജ് വിഗ് വച്ചത് കൊള്ളുമോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാൻ പോലും പറ്റിയില്ല.


കാഞ്ചനയായി വന്ന പാർവതിയും ഒട്ടും മോശമാക്കിയില്ല ഓരോ നോട്ടത്തിലും മൊയ്‌തീനോടുള്ള പ്രണയം ഫീൽ ചെയ്യുമായിരുന്നു.


അങ്ങനെ ഏതാണ്ട് ഇരുപത് വർഷം നീണ്ടു നിന്ന അവരുടെ പ്രണയം കാണിച്ചു തന്നു, ഒടുവിൽ വെള്ളപ്പൊക്കവും മൊയ്‌തീൻ വള്ളത്തിൽ കയറുന്നതും ഒക്കെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട സീനുകൾ ആയിരുന്നു.


ഏറ്റവും ഒടുവിൽ ആരെയൊക്കെയോ രക്ഷിച്ചു മൊയ്‌തീൻ കരയിൽ കയറിയപ്പോ എന്തോ ഒരു ആശ്വാസം, പക്ഷേ ഇത് സംഭവിച്ച കഥയല്ലേ, മൊയ്‌തീന് അവിടം കൊണ്ട് നിർത്താൻ കഴിയില്ലല്ലോ, പിന്നെയും ആരെയോ രക്ഷിക്കാൻ വേണ്ടി ഇരവിഴിഞ്ഞി പുഴയിലേക്ക് പോയ മൊയ്‌തീൻ....


ഈ ഒരു കഥ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല, ഇതാണ്ട സിനിമയുടെ മാജിക്‌ എന്നൊക്കെ പറയാൻ തോന്നിയിരുന്നു, അത്രക്കും എനിക്ക് ഇതിന്റെ മേക്കിങ് ഇഷ്ടപ്പെട്ടു.


പിന്നീട് കേൾക്കാൻ കഴിഞ്ഞത്, ഇത് പ്രിത്വിരാജ് തന്നെ ghost ഡയറക്റ്റ് ചെയ്ത പടം ആണെന്നും, അതല്ല ഏതോ അസോസിയേറ്റ് ഡയറക്ടർ ആണ് എല്ലാം ചെയ്തത് എന്നുമൊക്കെ ഫിലിം ഫീൽഡിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞു കേൾക്കുന്നത്.


അതിന്റെ ഒക്കെ പിന്നിലെ സത്യം എന്തെന്ന് അറിയില്ല, എന്തായാലും ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റിലേക്ക് എന്ന് നിന്റെ മൊയ്‌തീൻ കൂടി ചേർക്കപ്പെട്ടു.


പിന്നെ ഇന്ന് ജൂലൈ 15, യഥാർത്ഥ ബി പി മൊയ്‌തീൻ ആ പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയിട്ട് 43 വർഷങ്ങൾ പിന്നിടുന്നു....


✍🏻 Anup Jose

വെട്ടം സിനിമയിലെ മികച്ച രണ്ടു രംഗങ്ങൾ

 പെരുന്നാളിന് ഒക്കെ വെടിക്കെട്ടിന്റെ ഇടയിൽ അല്ലെങ്കിൽ തുടക്കത്തിൽ മാലപ്പടക്കം എന്നൊരു ഐറ്റം ഉണ്ട്, എനിക്ക് തോന്നുന്നു എല്ലാ നാട്ടിലും ഏതാണ്ട് ഒരേപോലെ ആണെന്ന്.


ചെറിയ ചെറിയ പടക്കങ്ങൾ പൊട്ടി തുടങ്ങി ഏറ്റവും ഒടുവിൽ എത്തുമ്പോൾ ഒരു വൻ പരിപാടി ഉണ്ടാവും, പലവിധത്തിൽ ഉള്ള പടക്കങ്ങൾ അവസാനം ഒരുമിച്ചു സെറ്റ് ചെയ്തു വച്ചതുപോലെ..


വെട്ടം എന്ന സിനിമയെ പറ്റി ഓർക്കുമ്പോഴും ഇങ്ങനെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറിയ തമാശകളിൽ തുടങ്ങി ഏറ്റവും ഒടുവിൽ എല്ലാ കഥാപാത്രങ്ങളും കൂടി ഒരുമിച്ചു വന്നിട്ട് ഒരു കലാശക്കൊട്ട്..


എന്നാൽ തമാശകൾ കാരണം സിനിമയിൽ ഇത്തിരി മുങ്ങിപ്പോയ രണ്ട് മനോഹരമായ കാര്യങ്ങളുണ്ട്.


നായിക തുടക്കത്തിൽ നായകനെ കാണുന്ന സമയം മുതലേ തന്നെ രണ്ട് പേരും തമ്മിൽ ഉടക്കാണ്, സ്വന്തം കാര്യത്തിന് പിന്നാലെ പോകുമ്പോൾ വന്ന തടസമായിട്ട് മാത്രമാണ് പരസ്പരം രണ്ടു പേരും കാണുന്നത്.


എന്നാൽ കഥ അവസാനിക്കാറാകുമ്പോൾ നായകനെ പിടിക്കാൻ വന്ന പോലീസിനോട് അവൾ അവനെപ്പറ്റി പറയുന്ന ഒരു രംഗമുണ്ട്.


തന്റെ ആകെയുള്ള സമ്പാദ്യം അവനു നൽകണം എന്നും അവനെ വെറുതെ വിടണം എന്നും അവൾ പോലീസിനോട് അപേക്ഷിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു തിരിച്ചു ചോദിക്കുന്നുണ്ട്, ഒരു കള്ളന് വേണ്ടി എന്തിന് ഇങ്ങനെ ചെയ്യാൻ തയ്യാറാകുന്നു എന്ന്..


അതിനവൾ കൊടുക്കുന്ന മറുപടിയാണ്, അയാൾ കള്ളൻ ഒന്നുമല്ല, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ ആണെന്ന്...


അവൾ പോലും അറിയാതെ അയാളോട് അവളുടെ ഉള്ളിൽ ഒരു പ്രണയം ഉണ്ടെന്ന് അപ്പോൾ ആയിരിക്കും അവൾ തിരിച്ചറിയുന്നത്.


ഇറങ്ങുന്ന മിക്കവാറും സിനിമകളിൽ നായകനും നായികയും പ്രണയവും ഒക്കെ ഉണ്ടാവാറുണ്ട്, എന്നാൽ അപൂർവ്വം സിനിമകളിൽ മാത്രമേ അത് എങ്ങനെ ഉണ്ടായെന്നു കാണിക്കാറുള്ളു.


വെട്ടം വെറുമൊരു തമാശ പടം മാത്രമല്ല, നല്ലൊരു പ്രണയം വരച്ചു കാണിക്കുന്ന സിനിമ കൂടിയാണ്. ആ സിനിമയിലെ ഏറ്റവും മനോഹരമായ രംഗവും ഒരുപക്ഷെ ഇത് തന്നെയായിരിക്കും..


സിനിമയിലെ അടുത്തൊരു മനോഹര രംഗം, നായികയുടെ കയ്യിൽ തന്റെ ആകെ പ്രതീക്ഷയായ മാല ഉണ്ടെന്നും, അവൾ യാത്ര പറഞ്ഞു പോകുമ്പോൾ തനിക്ക് ഇനി അതൊരിക്കലും ലഭിക്കില്ല എന്നും മനസിലാക്കി ഗോപാലകൃഷ്ണൻ അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ ചെല്ലുന്ന ഒരു രംഗമുണ്ട്.


അതിനിടയിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ഒരു നിമിഷം അവളുടെ അടുത്ത് നിന്ന് മാറി നിന്ന് പൊട്ടിക്കരയുന്ന രംഗമുണ്ട്.


അയാളെ അന്വേഷിച്ചു വരുന്ന അവളും അത് കാണുന്നുണ്ട് എന്നാൽ അവൾ കണ്ട കാര്യം അയാൾ അറിഞ്ഞില്ല, തൊട്ട് പിറകെ അയാൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവളുടെ അടുത്തേക്ക് ചെല്ലുന്നുണ്ട്.


ഇതും വളരെ മനോഹരമായ രംഗമാണ്...

സിംഹാസനം - Behind the story

 രാജു a10 : അണ്ണാ നിങ്ങള് ചുമ്മാ ഉഴപ്പാണ് കേട്ടോ... 🥲


ഡയറക്ടർ : അതെന്താ രാജു അങ്ങനെ പറഞ്ഞെ...!


A10 : പിന്നെ മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആയിട്ട് ഒരു യുവതാരം ഇങ്ങനെ ഉയർന്നു വരുമ്പോൾ അതിനൊപ്പിച്ചു പടമൊക്കെ ചെയ്യണ്ടേ...


ഡയറക്ടർ : അതിപ്പോ ആരാ അങ്ങനെ ഒരു താരം 🤔


A10 : നിങ്ങടെ മുന്നിൽ ഇങ്ങനെ നിൽക്കുകയല്ലേ...


ഡയറക്ടർ : ആര് നീയോ, ആ ഒരു കണക്കിന് ശരിയാ ഇടയ്ക്കിടെ എയറിൽ കയറുന്ന കൊണ്ട് ഉയർന്നു വരുന്ന എന്നല്ല ഉയർന്നു പോകുന്ന താരം എന്ന് പറഞ്ഞാൽ പക്കാ ആണ്..


A10: ദേ അണ്ണാ എന്ന് വിളിച്ച നാക്കും കൊണ്ട് എന്നെക്കൊണ്ട് മാറ്റി വിളിപ്പിക്കരുത്. നല്ല കിണ്ണൻ കാച്ചിയ റോളുകൾ കിട്ടാത്തോണ്ട് അല്ലേ ഇതൊക്കെ...


ഡയറക്ടർ : നീ എന്ത് ടൈപ്പ് റോളാ ഉദ്ദേശിക്കുന്നത്..


A10: അതായത് നമ്മുടെ ലാലേട്ടന് നാടുവാഴികൾ പോലെ, സുരേഷേട്ടന് ലേലം ഒക്കെ പോലെ, അതിന്റെ ഒരു ഇതില്ലേ?


ഡയറക്ടർ : ഏത്?


A10: ഹാ നിങ്ങള് ഇതെന്തോന്ന് ഫിലിം മേക്കർ ആണ്, It would be beneficial to approach this concept through a paradigmatic lens, wherein the constituent elements are imbued with symbolic significance, thereby facilitating a more nuanced understanding of the underlying dynamics.


ഡയറക്ടർ : എന്തോന്ന്, നീ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ വല്ലതും പറ, ഞാനൊക്കെ സ്ട്രൈറ്റ് ഫോർവേഡ് ആണ്.. 


A10: 🫡, അതായത് ഒരു നാടിന്റെ എല്ലാമെല്ലാമായ അച്ഛൻ കഥാപാത്രം ആണല്ലോ അതിന്റെ എല്ലാം പ്രധാന കഥാപാത്രം, എന്നിട്ട് അച്ഛൻ കഥാപാത്രം കൊല്ലപ്പെടുന്നു, പിന്നെ മകൻ ആ സ്ഥാനത്തേക്ക് വരുന്ന പോലെ ആണല്ലോ,


ഡയറക്ടർ: ഇതിലെന്തോന്ന് നീ ആ പറഞ്ഞ സാധനം 🤔


A10: ആ കിട്ടി കിട്ടി, പ്രതീകാത്മികം, പല വാക്കിന്റെയും ആവശ്യം വരുമെങ്കിലും ഓർമ്മ കിട്ടില്ല, അതായത് ഒരു പുതിയ സൂപ്പർ സ്റ്റാർ വരുന്നു എന്നപോലെ..


ഡയറക്ടർ: നീ ഈ പറഞ്ഞ ഐറ്റം ഒന്നും ഇല്ലെങ്കിലും ഇതുപോലെ അച്ഛൻ മരിക്കുന്നതും മകൻ പ്രതികാരം ചെയ്യുന്ന ഒരെണ്ണം ഞാനും എടുത്തിട്ടുണ്ട്, അതും ലാലേട്ടനെ തന്നെ വച്ചിട്ട്, നരസിംഹം..


A10: ഞാനും അതിലേക്ക് തന്നെയാണ് വരുന്നത്, അണ്ണന് ഇതെല്ലാം കൂടി ഒന്ന് മിക്സ്‌ ചെയ്തിട്ട് എന്നെ അതിലിട്ടൊന്നു പുരട്ടി എടുത്തുകൂടെ, പിന്നെ വേണേൽ കുറച്ചു ആറാം തമ്പുരാൻ കൂടി ആയിക്കോ..


ഡയറക്ടർ: നീ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം, ഞാനും ഒന്ന് ബോക്സ്‌ ഓഫീസ് കുലുക്കിയിട്ട് ഇപ്പോൾ കുറച്ചായി..


A10: ആ അതാണ്, അണ്ണാ നിങ്ങളെ കൊണ്ട് പറ്റും, നിങ്ങളെ കൊണ്ടേ പറ്റു..


ഡയറക്ടർ: ആ ഞാൻ പോയി ഇതൊക്കെ ഒന്നൂടി ഒന്ന് കണ്ട് നോക്കട്ടെ, ഒന്ന് ചാർജ് ആയാൽ കഥയും ഞാൻ തന്നെ അങ്ങോട്ട് എഴുതാം...


A10: 🥹🥹🥹 ഒരുപാട് നന്ദിയുണ്ട് അണ്ണാ.. പിന്നെ പടത്തിന് പറ്റുവാണേൽ സിംഹാസനം എന്ന് തന്നെ പേരിടുമോ.. ഞാൻ അന്വേഷിച്ചായിരുന്നു, we will defenitly get the rights for the title and you know,..


ഡയറക്ടർ: എന്റെ പൊന്ന് മോനെ നീ ഒന്ന് അടങ്ങ്, സിംഹാസനം എങ്കിൽ സിംഹാസനം, ഒരു ഗും ഒക്കെയുണ്ട്, ഞാൻ ഇപ്പോൾ തന്നെ ചാർജ് ആയി, അപ്പോ നീ റെഡി ആയിട്ട് ഇരുന്നോ, ഞാൻ കഥയും കൊണ്ട് അടുത്ത ദിവസം വരാം.


ശേഷം ബിഗ് സ്ക്രീനിൽ.... ചുമ്മാ 🔥🔥🔥


സംഭവം വെറുതെ തമാശ സെൻസിൽ എഴുതിയതാണ്.. 



മലയ്ക്കോട്ടെ വാലിബൻ - Full Story

 മരുഭൂമി പോലെ വിജനമായ പ്രദേശത്തു കൂടി ഒരു കാളവണ്ടി കടന്നു വരികയാണ്. വണ്ടിയുടെ മുന്നിലൂടെ നടക്കുന്ന പയ്യൻ അതിനുള്ളിൽ ഉള്ള ആളുടെ വീര കൃത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടാണ് വരുന്നത്.


അതിനുള്ളിൽ ഉള്ളത് സാക്ഷാൽ മലയ്ക്കോട്ടെ വാലിബൻ എന്ന പേര് കേട്ട മല്ലനാണ്. അയാളെ ഇന്നുവരെ ആരും തോൽപ്പിച്ചിട്ടില്ല. വണ്ടി ഓടിക്കുന്നത് അയാളുടെ ആശാനായ അയ്യനാരും മുന്നിൽ നടക്കുന്നത് ആശാന്റെ മകനായ ചിന്നപ്പയ്യന്നുമാണ്.


ആരോരുമില്ലാത്ത വാലിബനെ ആശാൻ എടുത്ത് വളർത്തിയതാണ്. 


എല്ലാ നാട്ടിലും ഓരോ മല്ലന്മാർ ഉണ്ടായിരിക്കും, അവരെ പുറത്ത് നിന്ന് ഏതെങ്കിലും ഒരു മല്ലൻ വന്നു തോൽപ്പിച്ചാൽ അവരുടെ പെണ്ണിനേയും മണ്ണിനേയും ആ മല്ലന് സ്വന്തമാക്കാം. ഇതാണ് ആ നാട്ടിലെ നിയമം.


ആശാനും ചിന്നപ്പയ്യനും വാലിബനും ഓരോ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവിടെയെല്ലാം ഉള്ള മല്ലന്മാരെ തോൽപിച്ചു ഒരു പുതിയ ദേശത്തിൽ എത്തിയിരിക്കുകയാണ്. അവിടെയുള്ള മല്ലന്മാരെ ചിന്നപ്പയ്യൻ വെല്ലുവിളിക്കുകയാണ്.


അപ്പോൾ ഒരു പയ്യൻ ഓടിച്ചെന്നു ആ നാട്ടിലെ മല്ലന്റെ അടുത്തുചെന്ന് വിവരം പറയുന്നു. ഭീമാകാരനായ ആ മല്ലൻ ദേഷ്യത്തിൽ തന്റെ ഗദയുമെടുത്തു വാലിബന്റെ അടുത്തേക്ക് ചെല്ലുന്നു. എന്നാൽ വാലിബൻ ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു കുടം കള്ളും മോന്തികൊണ്ട് ഇരിക്കുകയായിരുന്നു.


വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ അയാൾക്ക് രണ്ട് കാലുകൾ ഉറപ്പിച്ചു നിലത്തു നിൽക്കാൻ കഴിയാതെ ഇരുന്നുപോകുന്നു. അത് കണ്ട് പരിഹാസത്തോടെ ഓടി വരുന്ന ആജാനുബാഹുവായ ആ മല്ലനെ പക്ഷേ വാലിബൻ നിഷ്പ്രയാസം മലത്തിയടിക്കുന്നു.


അയാളെ തോൽപ്പിച്ചെങ്കിലും അയാളുടെ പെണ്ണിനെയോ സമ്പത്തോ സ്വീകരിക്കാൻ തയ്യാറാകാതെ അവർ അവിടെ നിന്ന് മറ്റൊരു ദേശത്തേക്ക് യാത്രയാകുന്നു.


ആ ദേശത്തെ രാജകുമാരിയോട് വാലിബന് പ്രണയമുണ്ടായിരുന്നു. വാലിബൻ പോയി പോര് ജയിച്ചിടത്തെല്ലാം പെണ്ണിനെ ലഭിക്കുമെങ്കിലും ആരുമായിട്ടും വാലിബൻ ഒരു ബന്ധവും പുലർത്തിയിരുന്നില്ല, അതിന് കാരണം ഈ പ്രണയമായിരുന്നു. ഒരിക്കൽ തന്റെ കാണാതായ കുതിരയെ തിരഞ്ഞു അവിടെ എത്തിയതാണ് വാലിബൻ. 


നാട് ചുറ്റുന്നതിന് ഇടയിൽ ആ ദേശത്തു വരുമ്പോഴേല്ലാം വാലിബൻ ആ രാജകുമാരിയെ സന്ദർശിക്കുമായിരുന്നു. അങ്ങനെ അവിടെ ഒരു ദിവസം താമസിച്ച ശേഷം വാലിബൻ വീണ്ടും യാത്ര ആരംഭിച്ചു അടുത്ത ദേശത്തു എത്തുന്നു.


അവിടെ വച്ച് വാലിബൻ രംഗറാണി എന്നൊരു നർത്തകിയെ പരിചയപ്പെടുന്നു, രംഗറാണിയുടെ ഒപ്പം അവരുടെ ഉറ്റ സുഹൃത്തും തൊഴിയുമായ തേനമ്മയും ഉണ്ട്. രംഗറാണി നൃത്തം ചെയ്യുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചമതകൻ എന്നൊരാൾ അവരോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നത് കണ്ട് വാലിബൻ അയാളെ അടിച്ചു താഴെയിടുന്നു.


ഇതിൽ കലിപൂണ്ട ചമതകൻ വാലിബനെ തന്റെ നാട്ടിലെ മല്ലനുമായി പോരിന് വരാൻ വെല്ലുവിളിക്കുന്നു.


വെല്ലുവിളികൾ ഹരമായ വലിബൻ ചമതകന്റെ ദേശമായ മാങ്കോട് നാട്ടിലേക്ക് യാത്രയാകുന്നു. വഴിയിൽ വച്ച് അവർ ജമന്തി എന്നൊരു പെൺകുട്ടിയെ കൂടി കാളവണ്ടിയിൽ കയറ്റുന്നു. 


മാങ്കോട് എത്തിയ വാലിബൻ അവിടെ പോരിന് ഇറങ്ങുന്നു, എന്നാൽ മാങ്കോട് മല്ലൻ ഒരുപാട് ചതി അടവുകളാണ് പയറ്റുന്നത്. എന്നിട്ടും അയാൾക്ക് വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, മാങ്കോട് മല്ലനെയും തോൽപ്പിച്ചു അയാളുടെ ചതികൾ നിറഞ്ഞ കളരിയും തകർത്തിട്ടാണ് വാലിബൻ അവിടെ നിന്നും യാത്രയാകുന്നത്. ഒപ്പം ചമതകന്റെ മുടിയും താടിയും പകുതി വടിച്ചു ആ ദേശത്തു നിന്നും പുറത്താക്കുന്നു.


അപ്പോഴേക്കും ചിന്നപ്പയ്യൻ ജമന്തിയുമായി പ്രണയത്തിൽ ആയിരുന്നു, അവർ അവളെയും യാത്രയിൽ ഒപ്പം കൂട്ടുന്നു.


ആ യാത്രയിൽ അവർ വീണ്ടും രംഗറാണിയെ കാണുന്നു, അവരും വാലിബനും പോകുന്നത് ഒരെ സ്ഥലത്തേക്കാണ്, മലയ്ക്കോട്ടയിലേക്ക്.


വാലിബന്റെ ആ നാട് ഇപ്പോൾ ഭരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനും അയാളുടെ റാണിയുമായിരുന്നു. റാണിയുടെ ജന്മദിനത്തിൽ നൃത്തം ചെയ്യാനാണ് രംഗറാണി പോകുന്നത്. വാലിബൻ പോകുന്നത് അവരെ പോരിന് വെല്ലുവിളിച്ചു, അവരെ തോൽപ്പിച്ചു തന്റെ ആളുകളെ തടവിൽ നിന്നും രക്ഷിക്കാനും.


വാലിബനോട് യുദ്ധം ചെയ്യാൻ രാജാവും റാണിയും തന്നെ നേരിട്ട് ഇറങ്ങുന്നു. എന്നാൽ അവർക്ക് രണ്ട് പേർക്കും വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പക്ഷേ അപ്പോഴേക്കും വാലിബൻ മയങ്ങി വീഴാൻ തുടങ്ങി, കാരണം പോരിന് ഇറങ്ങുന്നതിനു മുൻപ് ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് ചമതകൻ വാലിബന്റെ ദേഹത്ത് വിഷം കുത്തി വച്ചിരുന്നു.


ബോധം പോയ വാലിബനെ അവർ രണ്ട് തൂണുകളിലായി ബന്ധിക്കുന്നു, ഒപ്പം ഉണ്ടായിരുന്നവരെ തടവിലും ആക്കുന്നു. എന്നാൽ വാലിബന് ബോധം വരുമ്പോൾ അയാൾ അതെല്ലാം പൊളിച്ചു കളയുന്നു. പിന്നീട് അവിടെ വലിയ ഒരു യുദ്ധം നടക്കുന്നു, അതിന്റെ ഒടുവിൽ രാജാവിനെയും റാണിയെയും കൊന്ന് വാലിബൻ തടവുകാരെ എല്ലാം രക്ഷിക്കുന്നു. 


തന്റെ നാട്ടുകാരെ എല്ലാം സ്വാതന്ത്രമായി ജീവിക്കാൻ വിട്ടിട്ട് അവർ അവിടെ നിന്ന് വീണ്ടും യാത്രയാകുന്നു. അതിനിടയിൽ രംഗറാണി വാലിബനോട് പ്രണയം തുറന്നു പറയുന്നു, പക്ഷേ വാലിബൻ അത് നിരാകരിക്കുന്നു.


പിന്നീട് ഒരു രാത്രിയിൽ ആശാൻ വാലിബനോട് ഒരു കഥ പറയുകയാണ്, ഒരിക്കൽ ഒരു കൊള്ളസംഘം ഒരു ഗ്രാമം കൊള്ളയടിച്ചു, അവിടെ ഉണ്ടായിയുന്നവരെ മുഴുവൻ കൊല്ലുകയും ചെയ്തു. ആ കൂട്ടത്തിൽ വാലിബന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ആശാന് വാലിബനെ ലഭിച്ചതെന്ന്.


ആശാൻ എന്നാണ് വിളിക്കുന്നതെങ്കിലും വാലിബൻ തന്റെ സ്വന്തം അച്ഛനെ പോലെ തന്നെയായിരുന്നു ആശാനെ കണ്ടിരുന്നത്. 


പിറ്റേന്ന് അവർ എല്ലാവരും കൂടി ഒരു ഉത്സവം കാണാൻ പോകുകയാണ്, പോകുന്ന വഴി രംഗറാണി തന്റെ മനസിലെ വിഷമം തേനമ്മയോട് പറയുന്നു. എന്നാൽ തേനമ്മ അതിന് മറുപടി നൽകിയത് വാലിബന്റെ മനസ്സിൽ മറ്റൊരു പെണ്ണുണ്ടെന്നും അത് ജമന്തി ആണെന്നുമാണ്.


എന്നാൽ വാലിബനും ജമന്തിയും തമ്മിൽ ഒരു സഹോദരബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവൾ ഗർഭിണി ആയ സന്തോഷം ആദ്യമായ് പങ്ക് വയ്ക്കുന്നത് വാലിബനോടാണ്. സന്തോഷം കൊണ്ട് വാലിബൻ അവളെ ആലിംഗനം ചെയ്യുന്നു. എന്നാൽ ഇത് നേരിൽ കാണുന്ന രംഗറാണിയും തേനമ്മ പറഞ്ഞത് സത്യമാണെന്നു വിശ്വസിക്കുന്നു.


തുടർന്ന് അവർ രണ്ടുപേരും കൂടി ചിന്നപ്പയ്യന്റെ അടുത്ത് പോയി ജമന്തി ഗർഭിണി ആണെന്നും, ആ കുഞ്ഞ് യഥാർത്ഥത്തിൽ വാലിബന്റെ ആണെന്നും പറഞ്ഞു അവനെ തെറ്റിദ്ധരിപ്പിക്കുന്നു. കലി പൂണ്ട ചിന്നൻ ഉത്സവം നടക്കുന്ന സ്ഥലത്ത് പോയി നോക്കുമ്പോൾ കാണുന്നത് തേര് വലിച്ചുകൊണ്ട് പോകുന്ന വാലിബനെ നോക്കി ആർപ്പ് വിളിക്കുന്ന ജമന്തിയെയാണ്.


കുതിരമുത്തപ്പാ ഞങ്ങളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ എന്ന വാലിബന്റെ പ്രാർത്ഥന കൂടി കേട്ടതോടെ ചിന്നന്റെ നിയന്ത്രണം വിട്ടു പോകുന്നു. 


ഇതേ സമയം തന്നെ രംഗറാണിക്ക് വേണ്ടി ജമന്തിയെ വകവരുത്താൻ തേനമ്മ ഇറങ്ങി തിരിക്കുന്നു. അപ്പോൾ അവിടേക്ക് വാലിബനെ കൊല്ലനായി ചമതകനും എത്തിയിട്ടുണ്ടായിരുന്നു. അയാളെ വാലിബൻ കാണുകയും ചെയ്തു. എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന് വാലിബന് ഒരു തോന്നൽ ഉണ്ടാവുന്നുണ്ട്.


അവിടെ എല്ലാവരും തന്നെ മുഖംമൂടി ധരിച്ചിട്ട് ഉണ്ടായിരുന്നു. പെട്ടന്നാണ് ആ ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മുഖംമൂടി ധരിച്ച ആരോ ഒരാൾ ജമന്തിയെ കുത്തി വീഴ്ത്തുന്നത്. അത് കണ്ട് വാലിബൻ അവളുടെ അടുത്തേക്ക് ഓടി ചെല്ലുമ്പോഴേക്കും അവൾ മരിച്ചിട്ട് ഉണ്ടായിരുന്നു.


രക്തം പുരണ്ട കത്തിയുമായി ഒരാൾ ഓടുന്നത് കണ്ട് വാലിബൻ അയാളുടെ പിന്നാലെ ഓടുന്നു. പെട്ടന്ന് ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് മുഖംമൂടി ധരിച്ചൊരാൾ കത്തിയുമായി വാലിബനെ ആക്രമിക്കുന്നു. 


ഒന്നും നോക്കാതെ വാലിബൻ അയാളെ കൊല്ലുന്നു, എന്നാൽ പതിയെ മുഖംമൂടി മാറ്റി നോക്കിയ വാലിബൻ തകർന്നുപോയി, അത് ചിന്നൻ ആയിരുന്നു. തന്റെ ഒരേഒരു മകനെ നഷ്ടപ്പെട്ടതറിഞ്ഞ ആശാനും അലറി കരഞ്ഞു.


ചിന്നന്റെയും ജമന്തിയുടെയും ചിതയുടെ മുന്നിൽ വച്ച് ആശാൻ വാലിബനെ തന്റെ ശത്രുവായി പ്രഖ്യാപിക്കുന്നു. വാലിബനെ മലർത്തിയടിക്കാൻ ഒരാളെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടാണ് ആശാൻ അവിടെ നിന്നും പോകുന്നത്.


ആശാനും വാലിബനും തമ്മിൽ ശത്രുതയിൽ ആയതറിഞ്ഞ ചമതകൻ ആശന്റെ കൂടെ കൂടുന്നു. അങ്ങനെ ആശാൻ ചമതകനോട് ഒരു രഹസ്യം പറയുന്നു, വാലിബന്റെ ജനനത്തിന്റെ രഹസ്യം.


പണ്ട് ആശാന്റെ ഗ്രാമത്തിലെ ഏറ്റവും വലിയ മല്ലൻ ആശാൻ ആയിരുന്ന സമയത്ത് ഒരു ദിവസം എല്ലാം തികഞ്ഞ ഒരു പോരാളി ഏതോ ദേശത്തു നിന്ന് അവിടേക്ക് വന്നു. അയാളെക്കുറിച്ച് നാട്ടുകാർ പലതായിരുന്നു പറഞ്ഞിരുന്നത്, അയാൾക്ക് വലിയ രൂപം സ്വീകരിക്കാനും ചെറിയ രൂപം സ്വീകരിക്കാനും കഴിയുമായിരുന്നു.


അയാൾ നിഷ്പ്രയാസം ആശാനെ തോൽപ്പിച്ചു ആശാന്റെ ഭാര്യയെ സ്വന്തമാക്കി. അവർക്ക് വയറ്റിൽ ഒരു കുഞ്ഞിനേയും നൽകിയിട്ട് അയാൾ പോയി. മറ്റൊരാളിൽ നിന്നും ഗർഭിണിയായ അവരെ ആശാൻ സുസ്രൂഷിച്ചു. എന്നാൽ കുഞ്ഞു ജനിച്ച ഉടനെ തന്നെ ആശാൻ അവരെ കൊന്നുകളയുകയും ചെയ്തു.


ആ കുഞ്ഞാണ് വാലിബൻ, അന്ന് തന്നെ തോൽപിച്ച ആ പോരാളിയോട് അയാളുടെ ചോര കൊണ്ടുതന്നെ പ്രതികാരം ചെയ്യാനാണ് ആശാൻ വാലിബനെ എല്ലാം തികഞ്ഞ ഒരു പോരാളിയായി വളർത്തിയത്.


ആശാൻ കഥ പറഞ്ഞു കഴിയുമ്പോൾ ഇതിനിടയിൽ തന്റെ പ്രതികാരം കൂടി താൻ തീർക്കുമെന്ന് പറഞ്ഞ ചമതകനെ ആശാൻ കൊള്ളുന്നു. ഇത് അയാളുടെ മാത്രം പ്രതികാരമാണ്.


പിന്നീട് നമ്മൾ കാണുന്നത് രണ്ട് മലകളിലായി നിൽക്കുന്ന വാലിബനെയും അയാളുടെ അച്ഛനെയുമാണ്. അയാളുടെ അച്ഛന്റെ മുഖം വാലിബനെപ്പോലെ തന്നെയാണ്, പക്ഷേ ശരീരം കൊണ്ട് വാലിബനെക്കാൾ കരുത്തനാണ്. അയാൾ മലയുടെ മുകളിൽ നിന്നും വാലിബനെ ലക്ഷ്യമാക്കി ചാടുന്നയിടത്തു കഥ അവസാനിക്കുന്നു..


ലാലേട്ടനും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച മലയ്ക്കോട്ടെ വാലിബൻ....



ബെത്‌ലഹേമിലെ ഡെന്നിസ്..

 എന്നേക്കുറിച്ച് അറിയുമോ ആമിക്ക്, ഞാനും ഒരു അനാഥനാണ്.. a born orphan...


ആമി : Like me!?


ഡെന്നിസ് : Not at all like you.. ആമിക്ക് ഒരു അച്ഛനുണ്ട്, അമ്മയുണ്ട്, മുത്തശ്ശൻ, മുത്തശ്ശി, അങ്ങനെ ഒരുപാട് പേര്... അവർ തന്നെ ദത്തെടുത്തതല്ല... സ്വന്തമാക്കിയതാണ്...


എന്റെ കഥയിൽ അങ്ങനെ ആരുമില്ല... Rukes and Welson എന്ന ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയാണ് എന്നേ വളർത്തി വലുതാക്കിയത്.. 


ബോർഡിങ്‌ സ്ക്കൂളിലും പിന്നെ കോളേജിലും മുടങ്ങാതെ മാസം തോറും ആ കൽക്കട്ട ബേസ്ഡ് കമ്പനിയുടെ മണിയോർഡർ എത്തിയിരുന്നു..

തിരിച്ചറിവിന്റെ പ്രായം എത്തിയപ്പോൾ ഞാൻ അന്വേഷണം തുടങ്ങി.. Rukes and Wels എന്ന കമ്പനിയും ഞാനുമായുള്ള ബന്ധം.. തന്റെ ഭാഷയിൽ പറഞ്ഞാൽ എന്ത് ജനറ്റിക് ചുറ്റിക്കളിയാണ് ഇതിന്റെ പിന്നിൽ ഉള്ളതെന്നറിയാൻ...


അറിഞ്ഞില്ല.... ആരും പറഞ്ഞില്ല....


ഒരു ദിവസം ഞാൻ ചെന്നു, രക്ഷകർത്താവായ കമ്പനി തേടി കൽക്കട്ടയിൽ.. പക്ഷേ ഇളം മഞ്ഞ നിറമടിച്ച ആ വിക്ടോറിയൻ ബിൽഡിംഗ്‌ അടച്ചിരുന്നു..


കമ്പനി വൈൻഡപ്പ് ചെയ്തിരുന്നു.. സായിപ്പന്മാർ തിരിച്ചു പോയി... 


വെറുതെയങ്ങു പോയതല്ല... കണക്കില്ലാത്ത ഒരു വലിയ തുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട്.. ഒരു ധനികനായ അനാഥനായി എന്നേ മാറ്റിയിട്ട് എന്റെ പേട്രന്റസ് പോയി..



മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ... ഒരു മുത്തശ്ശിക്കഥപോലെ വിചിത്രം.... വേദനിക്കുകയും കണ്ണീർരൊഴുക്കുകയും ചെയ്ത ബാല്യം പണ്ടേ പോയി.. 


ഇന്ന് ഞാൻ ശ്രമിക്കുന്നത് മുഴുവൻ ആരെയും വേദനിപ്പിക്കാതെ ഇരിക്കാനാണ്.. കഴിയുമെങ്കിൽ ആർക്കെങ്കിലും നന്മ ചെയ്യാൻ.. ആരെയെങ്കിലും സ്നേഹിക്കാൻ...


എനിക്കത് കഴിയുന്നുമുണ്ട്.. ആമിക്കും അത് മാത്രം ചെയ്തുകൂടെ...


ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ലായിരുന്നു, അന്നത് കോമഡി പറയുന്ന ജയറാം അവതരിപ്പിച്ച രവി ശങ്കറിന്റെ മാത്രം സിനിമയായിരുന്നു.. ഏറ്റവും ഒടുവിൽ മാത്രം വന്ന് വിഷമിപ്പിച്ചു പോകുന്ന ലാലേട്ടനെയും ചിരിപ്പിക്കാനും തല്ല് കൊള്ളാനും മാത്രം വന്നിരുന്ന മോനായിയെയും ഒക്കെ ശ്രദ്ധിച്ചിട്ടും 


ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ല, എന്തൊക്കയോ മനസിലാകാത്ത കാര്യങ്ങൾ പറയുന്ന ഒരു ബോറൻ ആയിരുന്നു ഡെന്നിസ്.. 


വെറും രണ്ടര വർഷത്തെ പരിചയം മാത്രമുള്ള സുഹൃത്തിനു വേണ്ടി സ്വന്തം വീടും സ്വത്തും എല്ലാം കുറച്ചു നാളത്തേക്ക് വിട്ട് കൊടുക്കുന്നതും, ഒരു പരാതിയും ഇല്ലാതെ ഔട്ട്‌ ഹൗസിൽ തന്റെ ജോലിക്കാരന്റെ ഒപ്പം താമസിക്കുന്നതും ഒന്നും അന്ന് വലിയ ഒരു കാര്യമായി തോന്നിയിരുന്നില്ല.



എന്നാൽ വളർന്നു കഴിഞ്ഞു ഓരോ പ്രാവശ്യം ഈ സിനിമ കാണുമ്പോഴും എന്റെ ഉള്ളിലെ കാഴ്ചപ്പാടുകൾക്ക് മാറ്റം വരാൻ തുടങ്ങി..


എന്നിക്ക് പതിയെ ഓരോ കാര്യങ്ങൾ മനസിലായിതുടങ്ങി, അത് രവിശങ്കറിന്റെ കഥ അല്ലായിരുന്നു,അത് ഡെന്നിസിന്റെ മാത്രം കഥയായിരുന്നു, അയാൾ പറഞ്ഞതൊക്കെ അർഥമുള്ള കാര്യങ്ങളായിരുന്നു, രവിശങ്കർ വെറുമൊരു നിമിത്തം മാത്രമായിരുന്നു..


അയാൾ ചെയ്തത് ഒന്നും ആരും ആർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളല്ല..


എത്ര തെറ്റിദ്ധരിക്കപ്പെട്ടാലും ആരൊക്കെ മുഖം കറുപ്പിച്ചു സംസാരിച്ചാലും ദേഷ്യം മുഖത്തും മനസ്സിലും വരാത്ത നല്ലൊരു മനുഷ്യനാണ് അയാൾ.


എത്രയോ ജന്മമായി എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം പോലും രവിശങ്കറിനു ഏതോ പെൺകുട്ടി അയക്കുന്നത് ആയിരുന്നില്ല, അത് ജന്മങ്ങളായി അയാൾക്ക് വേണ്ടി കാത്തിരുന്ന അഭിരാമിയുടെ മനസായിരുന്നു..


രവിശങ്കർ ആയിരുന്നില്ല അയാളുടെ ആത്മാർത്ഥ സുഹൃത്ത്, പല കാര്യങ്ങളും പറയാതെ തന്നെ മനസിലാക്കുന്ന, അയാളുടെ ഉള്ളറിയുന്ന, അയാൾ എല്ലാം തുറന്ന് പറയുന്ന ആത്മാർഥസുഹൃത്ത്‌, അത് മോനായി ആയിരുന്നു..


അവർ ഇപ്പോഴും ചന്ദ്രഗിരിയിൽ ആ ഫാംഹൌസിൽ തമാശകൾ പറഞ്ഞു ഏറെ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു കഥ..


സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരാണെന്ന് എന്നോട് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഞാൻ മറുപടി കൊടുക്കും,


ബെത്‌ലഹേമിലെ ഡെന്നിസ്..


ആരാണ് ഇത്തരത്തിൽ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം...?



ലാലേട്ടൻ "തുടരും"

 വണ്ടിപ്രാന്ത് കാരണം ബെൻസ് എന്ന് വിളിപ്പേരുള്ള ഷണ്മുഖം ഒരു ടാക്സി ഡ്രൈവറാണ്. അയാൾ ഓടിക്കുന്നത് പഴയ മോഡൽ ഉള്ളൊരു കറുത്ത അംബാസിഡർ കാറാണ്.


പണ്ട് ചെന്നൈയിൽ സ്റ്റണ്ട് പടങ്ങളിൽ ഡ്യൂപ് ആയിട്ട് ജോലി ചെയ്തിരുന്ന ഷണ്മുഖം അവിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ആ ജോലി ഉപേക്ഷിച്ചു കേരളത്തിലേക്ക് പോരുകയായിരുന്നു.


അന്ന് അയാൾക്ക് അയാളുടെ ആശാൻ സമ്മാനമായി നൽകിയതാണ് ആ കാർ. നാട്ടിൽ ഭാര്യയുയും മകനും മകളും അടങ്ങുന്നതാണ് ബെൻസിന്റെ കുടുംബം.


അങ്ങനെ ഇരിക്കെ ഒരു അബദ്ധം സംഭവിച്ചു അയാളുടെ കാർ പോലീസ് പിടിച്ചു വയ്ക്കുന്നു. സ്റ്റേഷനിൽ ചെന്ന് ഒന്ന് സോപ്പ് ഇട്ടാൽ വിട്ടു കിട്ടാവുന്ന കേസ് മാത്രമേ ഉണ്ടായിരുന്നുള്ളു.


പക്ഷേ ബെൻസ് ഇത്തിരി ഓവർ ആയതുകൊണ്ട് പോലീസ് കാർ വിട്ടു കൊടുക്കുന്നില്ല..


എന്നാൽ നമ്മൾ അതുവരെ കണ്ടത് ആയിരുന്നില്ല ഉണ്ടായ സംഭവങ്ങളും, നമ്മൾ കണ്ട ബെൻസും ആയിരുന്നില്ല ശരിക്കുള്ള ബെൻസ്.


ആനകൾ കൂട്ടമായി ജീവിക്കുമ്പോൾ വളരെ സമാധാനത്തിൽ ജീവിക്കുന്ന ജീവിയാണ്. പക്ഷേ ആ കൂട്ടത്തിൽ നിന്ന് ചില ആനകൾ പുറത്താകും, ഒറ്റയാൻ എന്ന് വിളിപ്പേരുള്ള അവയോളം അപകരിയായ മറ്റൊരു ജീവിയും ഈ ഭൂമിയിൽ ഉണ്ടാവില്ല..


അത്തരത്തിൽ ഒരു ഒറ്റയാൻ കാടിറങ്ങിയ കഥയാണ്, 2025 ൽ റിലീസ് ആയ 


"തുടരും"


ഈ സിനിമ കാണാത്ത ആളുകൾ കുറവായിരിക്കും, എന്നിരുന്നാലും ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കുക, മോഹൻലാൽ എന്ന അതുല്യ നടന്റെ മികവാർന്ന കുറച്ചധികം നിമിഷങ്ങൾ നമ്മൾക്ക് കാണാം...


ഇന്ന് OTT ഇറങ്ങിയിട്ടുണ്ട്, ജിയോ ഹോട്ട്സ്റ്റാർ വഴി കാണാവുന്നതാണ്...


"When elephant walks, the forest walks with them...."

ജോൺ വിക്ക് - എന്താല്ലേ!

 ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ്, എന്നാൽ അവരുടെ സന്തോഷം ഇല്ലാതാക്കികൊണ്ട് ഭാര്യ അസുഖം വന്ന് മരണത്തിന് കീഴടങ്ങുന്നു.


ഭാര്യയുടെ മരണശേഷം അയാൾക്ക് ഒരു പാർസൽ ലഭിക്കുന്നു, അതിൽ ഒരു പട്ടിക്കുട്ടി ആയിരുന്നു, അയാളുടെ ഭാര്യ മരിക്കുന്നതിന് മുന്നേ ഏർപ്പാട് ആക്കിയതാണ് ആ പാർസൽ. അയാൾക്ക് ജീവിതത്തിൽ എന്തെങ്കിലും ഒരു ഹോപ്‌ വേണമെങ്കിൽ ജീവനുള്ള എന്തിനെയെങ്കിലും കൂടി സ്നേഹിക്കണം എന്ന് അയാളുടെ ഭാര്യ വിശ്വസിച്ചിരുന്നു.


ജീവൻ ഇല്ലാത്ത ഒരു വസ്തുവിനെ കൂടി അയാൾ ഇങ്ങനെ സ്നേഹിക്കുന്നുണ്ട്, ഒരു പഴയ വിന്റെജ് മോഡൽ സ്പോർട്സ് കാർ ആയിരുന്നു അത്. അങ്ങനെ നായക്കുട്ടിയെ വളർത്തി അയാൾ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് അത് സംഭവിക്കുന്നത്. ഒരു പെട്രോൾ പമ്പിൽ വച്ച് അയാളുടെ കാർ കാണുന്ന കുറച്ചു യുവാക്കൾ അതിന് വില പറയാൻ ആവശ്യപ്പെടുന്നു.


എന്നാൽ അവരുടെ ആവശ്യം നിരാകരിച്ചുകൊണ്ടു അയാൾ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നു. എന്നാൽ ആ യുവാക്കൾക്ക് മതിയായിരുന്നില്ല, അവർ അയാൾ അറിയാതെ അയാളെ പിന്തുടർന്ന് വീട് കണ്ടെത്തി അപ്രതീക്ഷിതമായി അയാളെ പിന്നിൽ നിന്ന് അടിച്ചിട്ട് ആ കാറുമായി കടന്ന് കളയുന്നു. 


വെറുതെ അങ്ങ് പോകുകയല്ല, അയാൾക്ക് ഭാര്യ അവസാനമായി നൽകിയ ആ നായക്കുട്ടിയെ കൊന്ന് കളഞ്ഞിട്ട് കൂടിയാണ് അവർ അവിടം വിടുന്നത്.



ഇത്രയും വരെ ഇതൊരു സാധാരണ സിനിമ മാത്രമാണ്. പിന്നീട് ആ യുവാക്കൾ ആരാണെന്ന് കാണിക്കുന്നു, അവരിൽ ഒരുവൻ അവിടത്തെ ഏറ്റവും വലിയ ഗാങ്സ്റ്റർ ആയ വീഗോയുടെ മകനാണ്, തന്റെ മകൻ ഒരു കാർ മോഷ്ടിച്ചു എന്നും അത് ഇന്ന ആളുടെ ആണെന്ന് കൂടി കേൾക്കുമ്പോൾ വീഗോയുടെ മുഖത്തു വരുന്ന ഒരു ഭാവമുണ്ട്.


തുടർന്ന് അയാൾ തന്റെ മകനെ വിളിച്ചു വരുത്തി സൽകരിച്ച ശേഷം നല്ല രണ്ട് ഇടി കൊടുക്കുന്നു, അവൻ ഇടികൊണ്ട് നിലത്തു വീണു കഴിഞ്ഞു വീഗോ അവനെ ചേർത്ത് പിടിച്ചു കുറച്ചു കാര്യങ്ങൾ പറയുകയാണ്.


അവൻ ആരെയാണ് നോവിച്ചതെന്നും അയാൾ യഥാർത്ഥത്തിൽ ആരാണെന്നും, സകല ഗംഗസ്റ്റർമാരും ഒരു കാലത്ത് ഭയത്തോടെ കണ്ടിരുന്ന സാക്ഷാൽ ബാബ യാഗ എന്ന് വിളിപ്പേരുള്ള 


"John Wick"


വീഗോയുടെ സാമ്രാജ്യം തന്നെ അടിത്തറ ഇട്ടത് ജോണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ പുറത്തായിരുന്നു, എന്ന് തുടങ്ങുന്ന വളരെ ലളിതമായ ഏതാനും കാര്യങ്ങൾ മാത്രം നമ്മോട് പറയുന്നു. പക്ഷേ അത് മാത്രം മതി ജോൺ ആരായിരുന്നു എന്ന് നമ്മൾക്ക് മനസിലാക്കാനും ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ജിഞ്യാസ ഉണ്ടാക്കാനും.


സാമാന്തരമായി നമ്മളെ ബോധം തെളിയുന്ന ജോണിനെ കൂടി കാണിക്കുന്നു, അയാൾ എഴുന്നേറ്റ് ഒരു ചുറ്റികയുമെടുത്തു അകത്തെ മുറിയിലേക്ക് പോകുകയാണ്. തുടർന്ന് ഒരു മേശ വലിച്ചു മാറ്റി തറയിൽ ശക്തിയായി അടിക്കുന്നു.


ഇനി ഒരിക്കലും ആവശ്യം വരില്ല എന്ന് കരുതി അയാൾ കുഴിച്ചു മൂടിയ തന്റെ പഴയകാലത്തെ ചില സാധനങ്ങൾ തിരിച്ചെടുക്കാൻ വേണ്ടിയാണ് ഇതെന്ന് നമ്മൾ കാണുന്നതിന് ഒപ്പം തന്നെ വീഗോ കഥ പറഞ്ഞു അവസാനിപ്പിക്കുന്നു.


അയാൾ തന്നെ തന്റെ മകനോട്, നിന്നെ രക്ഷിക്കാൻ ഞാൻ ഏതറ്റം വരെയും പോകും എന്നാലും നിനക്ക് ഇനി രക്ഷയില്ല...


യാതൊരു വിധ സംഭവങ്ങളും വീര സഹാസങ്ങളും കാണിക്കാതെ വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരാളുടെ പഴയകാലം വർണ്ണിച്ചു നമ്മൾക്ക് രോമാഞ്ചം നൽകാൻ കഴിയുന്നുണ്ടെങ്കിൽ ആ സിനിമയുടെ ബാക്കി എങ്ങനെ ഉണ്ടാവുമെന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ..


അതുവരെ ഒരു സാധാരണ രീതിയിൽ പോയ സിനിമ പിന്നെ അവിടെ നിന്ന് അങ്ങോട്ട് ഹോളിവുഡ് കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നിലേക്ക് പരകായപ്രവേശനം നടത്തുകയായിരുന്നു.


John Wick ന്റെ യാത്ര അവിടെ ആരംഭിക്കുകയാണ്, പിന്നീട് നാല് ഭാഗങ്ങൾ കഴിഞ്ഞു ആ കഥാപാത്രത്തിനു യോജിച്ച ഒരു അവസാനം കൂടി നൽകുന്നത് വരെ ജോൺ വിക്ക് ഒരു നിമിഷം പോലും വെറുതെ ഇരുന്നിട്ടില്ല, അത്രക്ക് ചടുലമായി പോകുന്ന കഥയും അവതരണവും. സഹായിക്കാൻ ഇടക്ക് സുഹൃത്തുക്കൾ വരുന്നുണ്ടെങ്കിലും ജോൺ എപ്പോഴും ഒറ്റക്കാണ്, ഗാങ്സ്റ്റേഴ്സ് പോലും ഭയക്കുന്ന 


The real monster...


വമ്പൻ ഹൈപ്പിൽ വന്ന ലിയോ ഒക്കെ പോലും ഫ്ലാഷ്ബാക്ക് കാണിച്ചപ്പോൾ നെഗറ്റീവ് അടിച്ചു, അപ്പോഴാണ് ഇവിടെ പഴയ കഥ ഒരു സീൻ പോലും കാണിക്കാതെ ഒരു കഥാപാത്രം പറയുന്ന ഏതാനും വാക്കുകൾ കൊണ്ടു മുഴുവൻ സിനിമയെയും മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.


വെറുതെ ആക്ഷൻ സിനിമ ആണെന്ന് കരുതി കാണാതെ ഇരിക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് കണ്ട് നോക്കുക, കാരണം ഒരു പട്ടിയെ കൊന്നതിനു പ്രതികാരം ചെയ്യാൻ പോകുന്ന John Wick എന്ന് ഒരുപാട് meme കണ്ടിട്ട് വെറും ആക്ഷൻ പടമെന്ന് കരുതി കാണാതെ ഇടുന്നതാണ്. പിന്നെ എപ്പഴോ മുകളിൽ പറഞ്ഞ ഭാഗം ഒന്ന് കേൾക്കാൻ ഇടയായി, പിന്നെ കണ്ട് നോക്കി, നാലാം ഭാഗം തിയേറ്ററിൽ തന്നെ പോയി കണ്ടു.


വെറുതെ ആക്ഷൻ മാത്രമല്ല ഒരുപാട് ഇമോഷണൽ കണക്ഷൻ നൽകുന്ന രംഗങ്ങളും സിനിമയിലുണ്ട്. എന്തിനും പോന്ന സുഹൃത്തുക്കളും..


എന്തിനേറെ നാലാം ഭാഗത്തിന് ഒടുവിൽ ജോൺ തന്റെ സുഹൃത്തിനോട് ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളു..


താൻ മരിക്കുക ആണെങ്കിൽ തന്നെ അടക്കം ചെയ്യുന്ന കല്ലറയിൽ ഒരു വാക്യം എഴുതി വയ്ക്കണം..


"Loving Husband"...



ജോൺ വിക്കിന്റെ ലോകത്ത് നിന്ന് പുതിയ ഒരു സിനിമ റിലീസ് ആയിട്ടുണ്ട്, Ana de Armas നായികയായി വരുന്ന 


From the World of John Wick: Ballerina - Action/ Thriller 


എനിക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല, പക്ഷേ കണ്ടവർ എല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്..

The Wolf of Wall Street

 അങ്ങേ അറ്റത്തെ കൂർമ്മ ബുദ്ധിയും കഴിവും ഉള്ള ഒരാൾക്ക് പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്കു വഴി കിട്ടുന്നു, വെറുതെയല്ല കുറേനാൾ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയിൽ ജോലി ചെയ്തപ്പോൾ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞ കുറെ ലൂപ് ഹോളുകളാണ്.


അയാൾക്ക് പറ്റിയ ഒരു പാർട്ണറെ കൂടി കിട്ടുന്നു, രണ്ട് പേരും കൂടി സ്വന്തം സ്ഥാപനം ആരംഭിക്കുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു കൂട്ടം ആളുകളെയും ജോലിക്ക് വയ്ക്കുന്നു.


ദിവസവും പണം കുമിഞ്ഞു കൂടുന്ന അവസ്ഥ, പുറത്തേക്ക് വാരി എറിഞ്ഞാലും തീരാത്ത പോലെ പണം വന്നുകൊണ്ടേ ഇരിക്കുന്നു. പിന്നെ അവരെല്ലാം കൂടി കാണിച്ചു കൂട്ടുന്ന പുകിലുകൾ എന്തൊക്കെ ആയിരിക്കും എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റുമോ..



ഇത് ആരോ കണ്ട സ്വപ്നമല്ല, പണം കൊണ്ട് മത്തു പിടിച്ച ഒരാളുടെ ജീവിതകഥ പിന്നീട് സിനിമ ആക്കിയതാണ്. ഒട്ടുമിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ട്രെയിനിങ്ങിന്റെ ഭാഗമായി പ്രദർശിപ്പിക്കാറുള്ള,


സംരംഭകർ കണ്ടിരിക്കേണ്ട ലോക സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്തിനുള്ളിൽ പെടുന്ന 


ടൈറ്റാനിക് സുന്ദരൻ Leonardo DiCaprio തകർത്ത് അഭിനയിച്ച 


The Wolf of Wall Street - 2013


Jordan Belfort എന്ന ഇരുപത്തിയഞ്ച് വയസുകാരൻ തന്റെ ബുദ്ധി മാത്രം ഉപയോഗിച്ച് കോടീശ്വരൻ ആയ കഥ..


ത്രസിപ്പിക്കുന്ന കഥ... സിനിമയിൽ ഒരു ഭാഗത്തു ജോർദാൻ തന്റെ ജീവനക്കാരുടെ മുന്നിൽ നടത്തുന്ന ഒരു പ്രസംഗം ഉണ്ട്, മോട്ടിവേഷൻ എന്നതിന്റെ ഒരു എക്സ്ട്രീം വേർഷൻ, അത് മാത്രം കണ്ടാൽ മതി പടം മുതലാവാൻ.


(*പടം A rating ആണ് കാണാൻ പോകുന്നവർ ശ്രദ്ധിക്കുക 😅)

ബാഷ - Tamil Gangster movie

 മദ്രാസിലെ ഒരു പാവം ഓട്ടോ ഡ്രൈവർ ആയ മാണിക്യത്തിന്റെ അനുജത്തിക്ക് MBBS ന് അഡ്മിഷൻ ലഭിക്കുന്നു. എന്നാൽ അഡ്മിഷൻ എടുക്കാൻ ചെന്ന അവളോട് കോളേജിന്റെ ചെയർമാൻ വളരെ മോശമായി സംസാരിക്കുന്നു.


സീറ്റ്‌ ലഭിക്കാൻ അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങണം എന്ന് കേട്ട അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്ന് പോകുന്നു. അഡ്മിഷന് പോയിട്ട് തിരിച്ചു വരാത്ത പെങ്ങളെ അന്വേഷിച്ചു മാണിക്യം വരുമ്പോൾ അവൾ ക്യാന്റീനിൽ ആകെ വിഷമിച്ചു ഇരിക്കുന്നതാണ് കാണുന്നത്.


തനിക്ക് ഡോക്ടർ ആകേണ്ട മറ്റ് എന്തെങ്കിലും കോഴ്സ് നോക്കാമെന്നു അവൾ അയാളോട് പറയുന്നു. അവളുടെ വാക്കുകളിൽ നിന്നും എന്തോ മോശമായി സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ മാണിക്യം അവളെയും കൂട്ടി ചെയർമാനെ കാണാൻ ചെല്ലുന്നു.


അവൾ വന്ന കണ്ട് സന്തോഷത്തിൽ അയാൾ അവൾക്ക് ഒരു സീറ്റ്‌ റെഡിയാക്കാനും ഗസ്റ്റ് ഹൌസിന്റെ അഡ്രസ് കൊടുത്തേക്കാനും പറയുന്നു.


അപ്പോഴാണ് മാണിക്യം അവിടേക്ക് കയറി വരുന്നത്, അത് അവളുടെ ആങ്ങള ആണെന്ന് മനസിലായപ്പോൾ അയാളുടെ സ്വരം മാറാൻ തുടങ്ങി, തന്നെ ഭീഷണിപ്പെടുത്താൻ ആണ് വിചാരമെങ്കിൽ താൻ പഴയ റൗഡി ആയിരുന്നെന്നും പോലീസിൽ പോയാലും മന്ത്രിയുടെ അടുത്ത് പോയാലും അയാൾക്ക് ഒരു ചുക്കുമില്ല എന്ന് പറയുന്നു.


അയാൾ കൈകൊട്ടുമ്പോൾ അയാളുടെ ഗുണ്ടകൾ അവിടേക്ക് കയറി വന്നു അവരെ രണ്ടു പേരെയും പിടിച്ചു പുറത്താക്കാൻ തുടങ്ങുന്നു. അപ്പോൾ മാണിക്യം വളരെ താഴ്മയായി തനിക്ക് അയാളോട് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് പറയുന്നു. പല തവണ അപേക്ഷിക്കുമ്പോൾ അയാൾ അതിന് വഴങ്ങുന്നു, ഗുണ്ടകൾ പുറത്തേക്ക് പോകുന്നു, തന്റെ പെങ്ങളോടും അല്പം നേരത്തേക്ക് പുറത്ത് നിൽക്കാൻ അയാൾ അവകാശപ്പെടുന്നു.


പിന്നെ മാണിക്യം കൈ കെട്ടി നിന്ന് ചെയർമാനെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നു, എന്നിട്ട് പറയുന്നു,


"അയ്യാ,... എൻ പേര് മാണിക്യം..."


ഇത്രയും പറഞ്ഞു മാണിക്യം മേശയിലേക്ക് കൈ കുത്തി മുന്നോട്ട് ആഞ്ഞു നിന്നിട്ട്,

എനക് ഇനി ഒരു പേരിരുക്ക്... "


ഒപ്പം ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ബാഷ... ബാഷ... അവ്യക്തമായി ഒരാൾ നടന്നു നീങ്ങുന്ന ഒരു ഫ്ലാഷ്ബാക്ക് ദൃശ്യവും..


പിന്നീട് നമ്മളെ കാണിക്കുന്നത് മാണിക്യത്തിന്റെ പെങ്ങൾ പുറത്തു നിന്ന് ജനലിലൂടെ ആ ദൃശ്യം കാണുന്നതാണ്, അത്രയും നേരം അവരെ ഭീഷണിപ്പെടുത്തി കസേരയിൽ ഞെളിഞ്ഞിരുന്ന ചെയർമാൻ ദാ ഓടി വന്നു മാണിക്യത്തിന്റെ മുന്നിൽ കുമ്പിട്ടു നിൽക്കുന്നു,


പെങ്ങൾക്ക് ഒരു സീറ്റ് അല്ല നൂറല്ല ആ കോളേജ് മുഴുവൻ തന്നെ കൊടുത്തേക്കാം എന്നും പറഞ്ഞാണ് അയാൾ തൊഴുതു നിൽക്കുന്നത്...


ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ മറ്റാരും അറിയാതെ ഒളിച്ചു ജീവിക്കുന്ന മുംബൈയിലെ ഡോൺ ആയിരുന്ന മാണിക്ക് ബാഷയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അറിഞ്ഞാൽ അയാൾ പിന്നെ എന്ത് ചെയ്യാനാണ്..


ഈ സിനിമയൊക്കെ എത്ര പ്രാവിശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്‌ ഉണ്ട്, അയാൾ മാണിക്ക് ബാഷ ആണെന്നും അയാൾ തന്റെ പേര് പറഞ്ഞാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നെല്ലാം പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോഴും ആദ്യമായി കാണുന്നത് പോലെയുള്ള ഒരു ഫീൽ ലഭിക്കും.


കഥാപാത്രങ്ങളുമായി കൃത്യമായി ഇമോഷണൽ ആയി കണക്റ്റ് ആയി കഴിഞ്ഞാൽ, അവർക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടേതായി തോന്നും, ആ സമയത്തു എന്താണോ നമ്മൾ ആഗ്രഹിക്കുന്നത്, അത് അതേ പടി ആ കഥാപാത്രം ചെയ്യുന്നത് കാണുമ്പോൾ നമ്മൾക്ക് ഒരു സംതൃപ്തി ലഭിക്കും..



ഈ സിനിമയിൽ അത്തരം സന്ദർഭങ്ങൾ ധാരാളമുണ്ട്, മാണിക്യം യഥാർത്ഥത്തിൽ ആരാണെന്ന് സ്വന്തം വീട്ടുകാർക്ക് പോലും അറിയില്ല.


 പോലീസ് ആയ അനിയനോടുള്ള പക തീർക്കാൻ മാണിക്യത്തിന്റെ അനുജത്തിയെ തട്ടിക്കൊണ്ടു പോയി പബ്ലിക് ആയിട്ട് ഉപദ്രവിക്കാൻ അവിടുത്തെ ലോക്കൽ ഗാങ്സ്റ്റർ ആയ ഇന്ദ്രൻ ശ്രമിക്കുന്ന സമയത്താണ് മാണിക്യം തന്റെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്.

ഇതേ തീമിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത്തരം രംഗങ്ങൾ കൊണ്ട് മുന്നിൽ നിൽക്കുന്നത് ബാഷ തന്നെയാണ്.


ബാഷ അടിക്കുമ്പോൾ അടി കൊള്ളുന്നവൻ നൂറടി പറന്നു പോകുന്നുണ്ട്, ഒറ്റക്ക് ഒരുപാട് പേരെ അടിച്ചു തോൽപ്പിക്കുന്നുണ്ട്, യഥാർത്ഥത്തിൽ ഇതൊന്നും ആരെക്കൊണ്ടും സാധിക്കില്ല എന്നിരുന്നാലും അത് പ്ലേസ് ചെയ്തിരിക്കുന്ന സിറ്റുവേഷൻ കൊണ്ടാണ് നമ്മളെ ത്രസിപ്പിക്കുന്നത്.


ചെറുപ്പത്തിൽ സിനിമകൾ കണ്ടിരുന്ന സമയത്ത് ഇഷ്ടമില്ലാത്ത നടൻമാർ ഉണ്ടോയെന്ന് ചോദിച്ചാൽ എന്റെ വായിൽ ആദ്യം വരുന്ന പേരായിരുന്നു രജനികാന്ത് എന്നത്.. എന്തോ അന്നത്തെ എന്റെ നായക സങ്കല്പങ്ങൾക്ക് വിരുദ്ധമായിരുന്നു അദ്ദേഹം എന്ന് തോന്നിയിരുന്നു..


എന്നാൽ പിന്നീട് മനസിലായി, സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തെ വെറുതെ വിളിക്കുന്നതല്ല, ഇത്തരം സിനിമകൾ ആ ഒരു സ്റ്റൈൽ ഒന്നും അങ്ങനെ ആരെക്കൊണ്ടും സാധിക്കുന്ന കാര്യങ്ങളല്ല, ഒരു അത്ഭുതം തന്നെയാണ്..


മറ്റ് നടൻമാർ ഓരോ ജോണർ സിനിമകളിൽ അഭിനയിക്കുന്നു എന്ന് പറയും, എന്നാൽ രജനികാന്ത് സിനിമകൾ എന്നത് തന്നെ ഒരു ജോണർ ആണ്..

SpiderMan - No Way Home - No words to say

 ഒരു സിനിമയുടെ പീക്ക് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പറയുന്നത് നമ്മൾക്ക് ഏറെ താല്പര്യമുള്ള ഒരു കഥ അല്ലെങ്കിൽ കഥാപാത്രം ആസ്പതമായി ഒരു സിനിമ വരുന്നുണ്ട് എന്ന് അനൗൺസ്‌ ചെയ്യുമ്പോൾ മുതൽ


 നമ്മൾക്ക് ഉണ്ടാവുന്ന ഒരു പ്രതീക്ഷ അതേപടി നിലനിർത്തി ഒടുവിൽ തിയേറ്ററിൽ അത് അതേപടി ലഭിക്കുമ്പോഴാണ്.


അങ്ങനെ നോക്കിയാൽ MCU spiderman 3 അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരുപാട് റുമറുകൾ ഉണ്ടായിരുന്നു അതിൽ പഴയ സിനിമകളിൽ spiderman ആയി വന്ന Toby യും Andrew ഉം ഈ സിനിമയിലും ഉണ്ടാവുമെന്ന്.


ആദ്യം കേട്ടപ്പോൾ ആരുടെയോ ഭാവന എന്ന് തോന്നിയെങ്കിലും പിന്നെ അത് കുറേക്കൂടി ശക്തമായി കേൾക്കാൻ തുടങ്ങി. കുട്ടിക്കാലത്തു ഏറെ ആസ്വദിച്ചു കണ്ട ടോബിയുടെ spiderman ഒരിക്കൽ കൂടി കാണാൻ അങ്ങനെ ഉള്ളിൽ ഒരു ആഗ്രഹം തോന്നിത്തുടങ്ങി. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ആയിട്ട് യാതൊരു വിവരങ്ങൾ ഇറങ്ങുന്നുമില്ല ഇതൊക്കെ വെറും ഗോസിപ്പ് എന്ന രീതിയിലാണ് മാർവെൽ ഡീൽ ചെയ്തിരുന്നത്.



പക്ഷേ പഴയ സിനിമകളിലെ വില്ലന്മാർ എന്തായാലും ഉണ്ടാവും എന്നുള്ള കാര്യങ്ങൾ ഉറപ്പായിരുന്നു. അത് തന്നെ നൊസ്റ്റാൾജിയ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ.


ഒടുവിൽ സിനിമയുടെ ട്രൈലെർ ഇറങ്ങി, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു ഓറഞ്ച് മത്തങ്ങാ വന്നു വീഴുന്നതും ഒപ്പം അട്ടഹസിച്ചുള്ള ചിരിയും കൂടി കേട്ടപ്പോൾ ആകെ രോമാഞ്ചമായി, 2002 ൽ, ആദ്യമായ് spiderman സിനിമ കണ്ടു വിസ്മയിച്ചു ഇരുന്നപ്പോൾ അതിലെ അതി ശക്തനായ വില്ലൻ കഥാപാത്രമായ ഗ്രീൻ ഗോബ്ലിന്റെ വരവായിരുന്നു അത്. സ്കൂൾ സമയത്ത് ഗ്രീൻ ഗോബ്ലിനെ മത്തങ്ങാ ഏറുകാരൻ എന്നായിരുന്നു വിളിച്ചിരുന്നത്.


തൊട്ട് പിറകെ ഒരു പാലത്തിന്റെ താഴെ നിന്ന് ഉയർന്നു വരുന്ന രണ്ട് യന്ത്രക്കൈകൾ കൂടി കണ്ടപ്പോൾ രോമാഞ്ചം അതിന്റെ പീക്ക് അവസ്ഥയിലേക്ക് എത്തിയിരുന്നു.


രണ്ടാം ഭാഗത്തിലെ വില്ലനായ ഡോക്ടർ ഓട്ടോ ആയിരുന്നു അത്. പിന്നെ ട്രൈലെർ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചാണ് ഇരുന്ന് കണ്ടത്, എവിടെയെങ്കിലും ടോബി അല്ലെങ്കിൽ ആൻഡ്റൂ വരുമോ എന്നുള്ള ആകാംഷ കൊണ്ട്.


പക്ഷേ ആ ട്രൈലെർ പല പ്രാവശ്യം കണ്ടിട്ടും അതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല, പക്ഷേ അവസാനം ഒരു സീനിൽ MJ താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്, അത് കാണുമ്പോൾ Andrew ന്റെ സിനിമയിലെ Gwen താഴേക്ക് വീണു മരണപ്പെടുന്ന രംഗം ആയിട്ട് വല്ലാതെ സാമ്യം, അതേ പോലെ രംഗം കണ്ടതോടെ വീണ്ടും ആവേശമായി.


മാർവെൽ എന്തൊക്കയോ ഒപ്പിച്ചു വച്ചിട്ടുണ്ട് എന്നൊരു തോന്നൽ. ആ സമയം ഇന്റർനെറ്റ്‌ നിറയേ ഇതിനെ പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, ഓരോ വിഡിയോയും ആവേശത്തോടെ കാണാൻ വല്ലാത്തൊരു വെമ്പൽ ആയിരുന്നു.


MJ താഴേക്ക് വീഴുമ്പോൾ രക്ഷിക്കാൻ ചാടുന്നത് Andrew ആണെന്നും അല്ല Tom തന്നെയാണ് എന്ന് തുടങ്ങി ധാരാളം ഡിബേറ്റ് ഉണ്ടായിരുന്നു, ഇതെല്ലാം കണ്ട് ചിരിച്ചു മാർവലും.



അങ്ങനെ സിനിമയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും അതിന്റെ പീക്ക് ലെവലിൽ കത്തിച്ചു നിൽകുമ്പോഴാണ് പടം റിലീസ് ആകുന്നത്. FDFS തന്നെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകെ ബാംഗ്ലൂർ പോകുന്നതിനാൽ അവിടെ വച്ച് കസിൻസിന്റെ ഒപ്പം കാണാൻ പ്ലാൻ ഇട്ടു.


അങ്ങനെ സിനിമ റിലീസ് ആയി, ഒരു ദിവസം പിന്നിട്ടു, എങ്ങും നിശബ്ദത, ആരും ഒന്നും പറയുന്നില്ല, ബാംഗ്ലൂർ വച്ച് കാണാൻ ഇരുന്ന കസിൻ ഉൾപ്പെടെ ആദ്യത്തെ ദിവസം തന്നെ പോയി എന്നറിഞ്ഞപ്പോ പിന്നെ ഞാനും ഒന്നും നോക്കിയില്ല തൊട്ട് അടുത്ത ഷോ തന്നെ ബുക്ക്‌ ചെയ്തു, അതും ഏറ്റവും മുന്നിലുള്ള ഒരു സീറ്റ്‌.


എന്നിട്ട് പോലും രോമാഞ്ചവും നൊസ്റ്റാൾജിയയും എല്ലാംകൂടി ഒരുമിച്ചു മിക്സ്‌ ആക്കി അടിച്ച ഒരു സിനിമ ഇതുപോലെ വേറൊരെണ്ണം ഉണ്ടായിട്ടില്ല, ആദ്യത്തെ ഷോട്ട് മുതൽ അവസാനം വരെ പീക്ക് എക്സ്പീരിയൻസ്.


ആദ്യം വരുന്ന പഴയ വില്ലന്മാർ തുടങ്ങി ശരിക്കും നൊസ്റ്റാൾജിയ, പഴയ സിനിമയിലെ ഓരോ കാര്യങ്ങൾ ഉൾപ്പെടെ അവർ സംസാരിക്കുമ്പോൾ എല്ലാം തിയേറ്ററിൽ ഭയങ്കര ആരവം ആയിരുന്നു.


എങ്കിലും അപ്പോഴും അറിയില്ല ടോബി, ആൻഡ്റൂ ഉണ്ടോ അല്ലെങ്കിൽ എപ്പോൾ എങ്ങനെ വരുമെന്ന്.


ഒടുവിൽ തമാശകൾക്ക് ശേഷം സിനിമ കുറച്ചു സീരിയസ് മൂഡിലേക്ക് മാറി, ടോമിന് ട്രാജഡി സംഭവിച്ചു അതിന്റെ ഒരു ഇമ്പാക്റ്റിൽ ഇരിക്കുമ്പോൾ ദാ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ Andrew, അതോടെ തിയേറ്റർ ആകെ ഇളകി മറിഞ്ഞു..


Andrew വന്നാൽ ഉറപ്പായും ടോബി വരും, നെഡ് വീണ്ടും പോർട്ടൽ തുറക്കാൻ തുടങ്ങിയതും എല്ലാവരും കാറിക്കൂവാൻ തുടങ്ങി, കാരണം ടോബിയാണ് വരാൻ പോകുന്നത്..


അങ്ങനെ ദാ പോർട്ടൽ തുറന്നു, സാധാരണ വേഷത്തിൽ കൈ വീശികാണിച്ചു ടോബിയുടെ വരവാണ്, ഇരുപത് വർഷം മുൻപ് ആ കഥാപാത്രം എങ്ങനെ ആയിരുന്നോ അതേ മാനറിസങ്ങൾ, അവിടെ മുതൽ പിന്നെ നൊസ്റ്റാൾജിയ കാരണം ഇമോഷണൽ ആയിരുന്നു എല്ലാവരും, ഓരോ സീനിലും കൈയ്യടികൾ, ഓരോ മിനിറ്റും ആസ്വദിക്കുക എന്ന് പറഞ്ഞാൽ അതായിരുന്നു ഈ സിനിമ പിന്നീട്.


ഒടുവിൽ മൂന്ന് spiderman ഒരുമിച്ച് വരുന്നു, പഴയ അഞ്ച് വില്ലന്മാരും, ഇടയിൽ MJ താഴേക്ക് വീഴുന്നു, രക്ഷിക്കാനായി പിറകെ ചാടുന്ന ടോമിനെ ഗ്രീൻ ഗോബ്ലിൻ പിടികൂടുന്നത് കണ്ട andrew noo എന്ന് അലറിക്കൊണ്ട് എടുത്ത് ചാടുന്നു.


പണ്ട് തനിക്ക് പറ്റിയ അബദ്ധം പറ്റാതെ അയാൾ MJ കൈകളിൽ താങ്ങി നിലത്തേക്ക് എത്തുമ്പോൾ തിയേറ്റർ മുഴുവൻ നിശബ്ദതയായിരുന്നു, നൊസ്റ്റാൾജിയയും ഇമോഷൻ കൂടി ഒരുമിച്ച ഒരു നിമിഷമായിരുന്നു അത്.


ഒടുവിൽ ടോമിന്റെ ആഗ്രഹം പോലെ വില്ലന്മാരെ എല്ലാം അവരുടെ അസുഖങ്ങൾ ഭേദപ്പെടുത്തി അവരുടെ യൂണിവേഴ്സിലേക്ക് തന്നെ തിരികെ അയച്ചിട്ട് Andrew, ടോബി എന്നിവരോടും യാത്രയും പറഞ്ഞു ഡോക്ടർ strange ന്റെ അടുത്തേക്ക്.


തന്റെ ഉറ്റ സുഹൃത്തും കാമുകിയും ഉൾപ്പെടെ തന്നെ മറക്കാൻ പോകുകയാണെന്ന് അറിഞ്ഞു അവസാനമായി അവരെയും വാരി പുണർന്നു അവരെയും യാത്രയാക്കി ടോം തന്റെ ഏകാന്ത വാസത്തിലേക്ക് പോകുമ്പോൾ ആകെ വികാരഭരിതരായിരുന്നു എല്ലാവരും.


തിയേറ്റർ എക്സ്പീരിയൻസ് അതിന്റെ ഏറ്റവും പീക്ക് രീതിയിൽ എനിക്ക് നൽകിയ പ്രിയപ്പെട്ട സിനിമ 


Spider-Man: No Way Home


ഇറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു...


ഇനി ഇതുക്കും മേലെ ഒരെണ്ണം സംഭവിക്കുമെന്ന് തോന്നുന്നില്ല..


One and only piece...


ചാർളി - Best Malayalam feel good movie

നിവിൻ പോളി സായ് പല്ലവിയുടെ കൂടെ അഭിനയിച്ചു, തൊട്ട് പിറകെ ദുൽകറും സായ്യുടെ നായകനായി കലി എന്ന സിനിമയിറങ്ങി, നിവിൻ താടി വച്ചത് കണ്ടിട്ടാണോ ദുൽകറും ഇനി താടി ഗെറ്റപ്പിൽ വരാൻ പോകുന്നതെന്നാണ് ചാർളിയുടെ ആദ്യത്തെ പോസ്റ്റർ ഒക്കെ കണ്ടപ്പോൾ തോന്നിയത്.


പടത്തിന്റെ ട്രൈലെർ ഒക്കെ കണ്ടിട്ടും വലിയ കാര്യമായിട്ട് ഒന്നും തോന്നിയിരുന്നില്ല, തിയേറ്ററിൽ പോയി കാണണം എന്നും തോന്നിയില്ല.


പിന്നെ സിനിമ ഇറങ്ങിക്കഴിഞ്ഞു നല്ല അഭിപ്രായം കേട്ടപ്പോൾ രണ്ടും കല്പ്പിച്ചു വീട്ടുകാരുടെ കൂടെ തന്നെ കുറെ നാളുകൾക്ക് ശേഷം ചാർളി കാണാൻ പോയി. സിനിമ ഏത് ജോണറെന്ന് അറിയില്ല കഥയെ പറ്റി ഒരു ഊഹവുമില്ല..


അന്ന് ലേഡി സൂപ്പർസ്റ്റാർ പട്ടം കിട്ടിയ പാർവതി ബാംഗ്ലൂർ നിന്നും സഹോദരന്റെ കല്യാണം കൂടാൻ നാട്ടിലേക്ക് വരുന്നതും അവിടെ അവരുടെ അമ്മ തനിക്കും ഒരു കല്യാണം ഉറപ്പിക്കാൻ പോകുന്നു എന്നറിഞ്ഞു രാത്രി തന്നെ വീട്ടിൽ നിന്നും മുങ്ങി കൊച്ചിയിൽ പോയി റൂം എടുത്ത് വീട്ടുകാരിൽ നിന്നും ഒളിച്ചു താമസിക്കാൻ തുടങ്ങുന്നു.


കൊച്ചിയിൽ അവർ താമസിക്കാൻ ചെന്ന ആ റൂമിൽ അതിന് മുന്നേ താമസിച്ചിരുന്നത് ഒരു ജിന്നായിരിന്നു, ചാർളി എന്ന പട്ടം പോലെ പറന്നു നടക്കുന്ന, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്ന് അവർക്ക് വിലപ്പെട്ട കാര്യങ്ങൾ തികച്ചും സർപ്രൈസ് ആയി നൽകുന്ന,


മറ്റുള്ളവരുടെ കണ്ണിലെ സന്തോഷം കണ്ട് ആസ്വദിക്കുന്ന, യാതൊരു പ്ലാനുകളും ഇല്ലാതെ നാട് ചുറ്റി നടക്കുന്ന ചാർളി.


അയാളുടെ കുറെയധികം കാലാസൃഷ്ടികൾ ആ മുറിയിൽ ഉണ്ടായിരുന്നു, പാർവതി അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആക്രി, അതെല്ലാം അടുക്കി പെറുക്കി ഒരു മൂലയിൽ വച്ചപ്പോൾ ഒരു പുസ്തകം അവളുടെ ശ്രദ്ധയിൽ പെട്ടു..


അതിൽ ഒരു കഥ ഉണ്ടായിരുന്നു, രാത്രിയിൽ തന്റെ മുറിയിൽ മോഷ്ടിക്കാൻ കയറിയ സുനി എന്ന കള്ളന് ഡിസൂസ എന്ന പേരും നൽകി അവന്റെ ഒപ്പം മോഷ്ടിക്കാൻ താനും വരുന്നു എന്ന് പറഞ്ഞു ന്യൂ ഇയറിന്റെ അന്ന് രാത്രിയിൽ അയാളോട് ഒപ്പം ഇറങ്ങി ചെല്ലുന്ന ചാർളിയുടെ കഥ..


അങ്ങനെ മോഷ്ടിക്കാൻ ഡിസൂസ കയറുന്ന ഒരു വീട്ടിൽ അവർ ഞെട്ടിക്കുന്ന ഒരു കാഴ്ച്ച കാണുന്നു, എന്നാൽ അത് എന്താണെന്നോ എന്താണ് അവിടെ സംഭവിച്ചതെന്നോ കഥയിൽ ഉണ്ടായിരുന്നില്ല..


ആ കൗതുകത്തിന്റെ പുറത്ത് ടെസ്സ ചാർളിയെ അന്വേഷിച്ചു ഇറങ്ങുന്നു.. അതുവരെ ആക്രിയുടെ ഉടമ മാത്രമായിരുന്ന ഏതോ ഒരു ചാർളി ശരിക്കും ആരാണെന്ന് ഓരോ ആളുകളിൽ കൂടി അവൾ അറിയുന്നു,


അയാൾ ഒരു കാറ്റ് പോലെ മായയായിരുന്നു, പിന്നാലെ എത്ര ഓടിയാലും അയാളിലേക്ക് എത്താൻ കഴിയില്ലെന്ന സത്യം അവളോടൊപ്പം നമ്മളും മനസിലാക്കുന്നു..


ഒരു മായജാലക്കാരനെ പോലെ അയാൾ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്, പക്ഷേ അവൾക്ക് മാത്രം അയാളെ കാണാൻ കഴിയുന്നില്ല, അയാളെ തിരഞ്ഞു ചെല്ലുന്ന ഓരോ ഇടങ്ങളിൽ നിന്നും അയാളെ പറ്റി ഓരോ കഥകൾ കേട്ട് ഒടുവിൽ അവളുടെ മനസ്സിൽ അയാളോട് പ്രണയം തോന്നുന്നു..


പിന്നീട് അയാളുടെ അടുത്തേക്ക് അവൾ ചെന്നെത്തുന്നതാണ് കഥ, പക്ഷേ അതിനൊരു ഭംഗിയുണ്ട്...


ന്യൂ ജനറേഷൻ ഫീൽ ഗുഡ് സിനിമകളുടെ ഇടയിൽ മികച്ച ചിത്രങ്ങളിൽ ഒന്നായ ചാർളി ഇറങ്ങിയത് ഇതുപോലെ ഒരു ഡിസംബർ മാസത്തിലാണ്, കഥാ പശ്ചാത്തലവും ഡിസംബറിൽ ആരംഭിക്കുന്നത് കൊണ്ടാവാം ഡിസംബർ ആയാൽ ചാർളി ഒന്ന് കാണാൻ തോന്നും..


ആ മുറിയും ടെസ്സയുടെ കൗതുകം ഉണർത്തുന്ന കണ്ണുകളും ചാർളിയുടെ വേഷങ്ങളും കഥകളും അതിമനോഹരമായ പാട്ടുകളും ഒക്കെ ചേർന്ന് നല്ലൊരു സദ്യ കഴിച്ചത് പോലെ ഒരു സംതൃപ്തി ലഭിക്കും ഓരോ പ്രാവിശ്യവും...




 

ബ്രേക്കിങ് ബാഡ് - ബെസ്റ്റ് series ever

 വാൾട്ടർ വൈറ്റ് ഒരു കെമിസ്ട്രി അധ്യാപകൻ ആയിരുന്നു, അയാൾക്ക് ആകെയുള്ള സമ്പാദ്യം ഭാര്യയും മകനും അടങ്ങുന്ന കുടുംബമായിരുന്നു. മകന് കാലിന് ചെറിയ പ്രശ്നം കൂടിയുണ്ട്.


യാതൊരു വിധ ദുശീലങ്ങളും ഇല്ലാതെ തന്റെ കുടുംബത്തിന് വേണ്ടി അധ്വാനിച്ചു ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ട് ഒരു ടെസ്റ്റ്‌ റിസൾട്ട്‌ വന്നു.


അയാൾക്ക് സ്റ്റേജ് 3 ലങ് കാൻസർ പിടിപെട്ടിരിക്കുവാണ് എന്ന ആ കുറിപ്പ് അയാളെ ആകെ തളർത്തിക്കളഞ്ഞു. ഇനി തനിക്ക് അധികനാൾ ആയുസ്സില്ല എന്ന് തിരിച്ചറിഞ്ഞ അയാളുടെ മുന്നിൽ പിന്നെ ഒരേഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.


തന്റെ കുടുംബത്തെ സുരക്ഷിതമാക്കാൻ എത്രയും പെട്ടന്ന് പറ്റാവുന്ന അത്രയും പണം ഉണ്ടാക്കുക. നേരായ വഴികളിൽ കൂടിയൊന്നും അതിനു സാധിക്കില്ല എന്ന് മനസിലായപ്പോൾ അയാൾ മറ്റൊരു തീരുമാനമെടുത്തു, ഏത് വിധത്തിലും പണം ഉണ്ടാക്കുക.


അതിന് അയാൾ കണ്ടുപിടിച്ച വഴിയാണ് തന്റെ തന്നെ മുൻ വിദ്യാർത്ഥിയായ ജെസ്സി പിങ്ക്മാന് ഒപ്പം ചേർന്ന് മെ** കച്ചവടം.


ഒരു ഒന്നൊന്നര കെമിസ്ട്രി പ്രൊഫസർ ആയിരുന്ന അയാൾക്ക് നിഷ്പ്രയാസം ഏറ്റവും ക്വാളിറ്റിയുള്ള മെ** നിർമ്മിക്കാൻ കഴിയുമായിരുന്നു.


എന്നാൽ അവർ ഏത്തപ്പെട്ട ലോകം, അധോലോകം.. അവിടെ പിന്നെ ജീവൻ മരണ പോരാട്ടങ്ങളുമായിരുന്നു.


പതിനേഴു വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ 'Breaking Bad' എന്ന ലോകത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള നമ്പർ വൺ വെബ് സീരീസിന്റെ തുടക്കം ഇങ്ങനെയായിരുന്നു.


സാഹചര്യങ്ങൾ ഒരു പാവം മനുഷ്യനെ എങ്ങനെയൊക്കെ മാറ്റി മറിക്കുമെന്നും, പണം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നും കൃത്യമായി അവതരിപ്പിക്കുന്ന, ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് ഒരു തരത്തിലും നമ്മളെകൊണ്ട് മുൻകൂട്ടി കാണാൻ കഴിയാത്ത അത്ര മികച്ച അവതരണം.


സത്യം പറഞ്ഞാൽ ആദ്യത്തെ ഒന്ന് രണ്ട് എപ്പിസോഡ് കണ്ടപ്പോൾ ഇതെന്തു തേങ്ങയാണ് ഈ കാണിക്കുന്നതെന്ന് തോന്നിപ്പോയി, പിന്നെ പതിയെ സംഭവം നമ്മളെ അധോലോകത്തിലേക്ക് അങ്ങ് കൂട്ടികൊണ്ട് പോകും...


അപ്പോൾ Breaking Bad ന്റെ പ്രൊഫസർ വാൾട്ടർ വൈറ്റ്, ജെസ്സി പിങ്ക്മാൻ എന്നിവർ അവതരിച്ചിട്ട് ഇന്നേക്ക് 17 വർഷങ്ങൾ പിന്നിടുന്നു...

സിനിമയിലെ മെഷീൻ ഗൺ സീനുകൾ

 


ഒരേപോലത്തെ മൂന്ന് സീനുകൾ ഇതിൽ രണ്ടെണം തമ്മിൽ സാമ്യമുണ്ട് പക്ഷേ അതിൽ ഒരെണ്ണം കോമഡി ആയിപ്പോയി.


കൈതിയിൽ ദില്ലി എന്ന കഥാപാത്രം ആദ്യമായിട്ടാണ് അത്തരത്തിൽ ഒരു മെഷീൻ ഗൺ എടുത്തു ഉപയോഗിക്കുന്നത്, ഏതാണ്ട് 30-40 കിലോ ഭാരമുള്ള അത് എടുത്തു പുള്ളി നിറ ഒഴിക്കുന്നത് തന്നെ ഏറെ പ്രയാസപ്പെട്ടാണ്.


അതിന്റെ തന്നെ ഒരു ഭാഗം മറ്റേ കോൺസ്റ്റബിൾ ആണ് പിടിച്ചിരിക്കുന്നത്. സാമാന്യ ആരോഗ്യമുള്ള ഒരു മനുഷ്യൻ കഷ്ടപ്പെട്ട് അത്രയും ഭാരമുള്ള ഒരു വസ്തു എടുത്ത് പെരുമാറുന്നത് കൃത്യമായി ആ സീനിൽ നമ്മൾക്ക് മനസിലാകും.


അടുത്തത് അതേ ഐറ്റം അജയ് ദേവ്ഗൻ വളരെ കൂൾ ആയിട്ട് ഒറ്റക്ക് എടുത്തുകൊണ്ടു നടക്കുന്നു. കൈതിയിൽ കോൺസ്റ്റബിൾ പിടിച്ചിരിക്കുന്ന ബുള്ളറ്റിന്റെ ഭാഗം സ്കൂൾ ബാഗ് പോലെ തോളിൽ ഇട്ടു ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അദ്ദേഹം നടക്കുമ്പോൾ ആ സീൻ കൈതിയുടെ അടുത്തെങ്ങും വരുന്നില്ല എന്ന് മാത്രമല്ല 


കൊതുകിനു മരുന്നടിക്കുന്നത് പോലെ എന്ന രീതിയിൽ ട്രോളുകൾക്ക് വരെ കാരണമായി.


എന്നാൽ ടെർമിനേറ്റർ അർനോൾഡ് അണ്ണനും വളരെ കൂൾ ആയിട്ട് മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് ഇതേ രംഗത്തിൽ.


എന്നാൽ അവിടെ അത് ലോജിക് പ്രകാരം വിശ്വാസനീയമാണ്. കാരണം പുള്ളി ഒരു റോബോട്ട് ആണ്, കൂടാതെ അമ്പതോ നൂറോ കിലോ ഭാരം നിഷ്പ്രയാസം ഉയർത്താൻ കഴിയുന്ന ഒരു യന്ത്രമനുഷ്യൻ ആണെന്ന് ആദ്യമേ തന്നെ നമ്മൾക്ക് അറിയാം.


ചെയ്യുന്ന കാര്യം അതിമാനുഷികം ആണെങ്കിൽ കൂടി അതിന് കൃത്യമായ ഒരു വിശദീകരണം നൽകി സിനിമയിൽ അവതരിപ്പിച്ചാൽ കാണുന്നവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും.


രാജമൗലി സിനിമകൾ ശ്രദ്ധിച്ചാൽ അദ്ദേഹം ഇത് കൃത്യമായി ചെയ്യുന്നത് കാണാം. ബാഹുബലിയിലും RRR ലും സിനിമ തുടങ്ങുമ്പോൾ തന്നെ അദ്ദേഹം കാണിക്കുന്നത് തന്റെ കഥയിലെ നായകർ സാധാരണ മനുഷ്യർ അല്ല.


അവർക്ക് അതിൽ കൂടുതൽ ശേഷിയുണ്ട്, അതിനാൽ ഇനി അങ്ങോട്ടുള്ള കഥ ഈ രീതിയിൽ വേണം കാണാൻ എന്നാണ്. 


RRR ക്ലൈമാക്സിൽ ജൂനിയർ NTR ബുള്ളറ്റ് പോലൊരു ബൈക്ക് എടുത്ത് വായുവിൽ കറക്കുന്ന രംഗം ഒക്കെയുണ്ട്, എന്നാൽ ഒരു കടുവയെ വരെ പിടിച്ചു നിർത്താൻ ശേഷിയുള്ള ആളായിട്ടാണ് അദ്ദേഹത്തിന്റെ ഇൻട്രോ.


അത്രയും ശേഷി അയാൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും ഒരു ബൈക്ക് എടുത്തു എറിയാനുള്ള കരുത്ത് ഉണ്ടാവും. 


സൂപ്പർ ഹീറോ പടങ്ങളിലെ ലോജിക്

 സൂപ്പർഹീറോ ഫാന്റസി പടങ്ങൾക്ക് ലോജിക്ക് ഇല്ലാന്ന് പലരും പറയുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അങ്ങനെയല്ല, ആ പടത്തിൽ കാണിക്കുന്ന കാര്യങ്ങൾക്ക് തീർച്ചയായും ലോജിക് ഉണ്ടാവണം,


ആ ലോജിക് എന്നത് ആ സിനിമ നടക്കുന്ന ലോകത്തിലെ ആയിരിക്കും, എട്ടുകാലി കടിച്ചാൽ സ്‌പൈഡർമാൻ ആകുമോ, അതാണോ ലോജിക് എന്നൊക്കെ ചോദിക്കുന്നത് കണ്ടിട്ടുണ്ട് 


 ഒരു സിനിമയിൽ ഒരാൾ ഒരു ജ്യൂസ്‌ കുടിച്ചപ്പോൾ എട്ടുകാലിയുടെ ശക്തി കിട്ടി എന്ന് പറഞ്ഞാൽ, അതിന് ലോജിക് ഉണ്ടോ, ഇല്ലാ.


ലോജിക് വരണം എന്നുണ്ടെങ്കിൽ ആ ജ്യൂസ്‌ എന്താണ് എന്നുള്ളത് ശാസ്ത്രീയമായി വിശ്വാസം തോന്നുന്ന രീതിയിൽ വിശദീരീകരിച്ചാൽ മതി.


ഒരു സുപ്രഭാതത്തിൽ ഒരാൾക്ക് എട്ടുകാലിയുടെ ശക്തി കിട്ടിയെന്ന് പറഞ്ഞാലും ലോജിക് ഇല്ലാ, എന്നാൽ spiderman സിനിമയിൽ അല്ലെങ്കിൽ കഥകളിൽ ശാസ്ത്രജ്ഞന്മാർ ജനറ്റിക് പരീക്ഷണങ്ങൾ നടത്തിയ മ്യൂറ്റേഷൻ സംഭവിച്ച ചിലന്തിയാണ് പീറ്റർ പാർക്കറേ കടിക്കുന്നത്, അതിന്റെ ഫലമായി അയാളുടെ DNA ചിലന്തിയുടെ DNA ആയി കൂടി ചേരുന്നു.


അതുവഴി അയാൾക്ക് ചിലന്തിയുടെ പല ശേഷികളും ലഭിക്കുന്നു, ഒരു ചിലന്തിയുടെ നൂലിന് ഒരു പെൻസിലിന്റെ അത്രയും കട്ടി ഉണ്ടെങ്കിൽ അതിന് ഒരു ബോയിങ് 747 വിമാനത്തെ തടഞ്ഞു നിർത്താനുള്ള അത്രയും കരുത്തു ഉണ്ടാവും.


ഒരാളുടെ വലുപ്പത്തിൽ ചിലന്തി ഉണ്ടായാൽ എന്താണോ സംഭവിക്കുക അതാണ് spiderman. ഇത് ശരിക്കും സംഭവിക്കുമോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല, എന്നാൽ ഇത്രയും ശാസ്ത്രീയമായി കാണിച്ചു നമ്മളെ ബോധ്യപ്പെടുത്താൻ കഴിയുമ്പോളാണ് ലോജിക് ഉണ്ടാവുന്നത്.


Spiderman ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട കഥാപാത്രമാണ്, എന്നാൽ മാജിക്‌ അല്ലെങ്കിൽ മന്ത്രം തുടങ്ങിയ കാര്യങ്ങൾ ആസ്പതമാക്കി സിനിമകൾ വരുമ്പോഴാണ് ശരിക്കും ലോജിക് കല്ലുകടി ആകുന്നത്.


ഉദാഹരണം പറഞ്ഞാൽ, സൂര്യയുടെ മാസ്സ് എന്ന സിനിമയിൽ തുടക്കത്തിൽ ആത്മാക്കളെ കാണിക്കുമ്പോൾ അവർക്ക് ഭൂമിയിൽ ഉള്ള ഒരു വസ്തുവിനെയും സ്പർശിക്കാൻ കഴിയില്ല എന്നാണ് നമ്മളെ കാണിക്കുന്നത്.


എന്നാൽ കഥ ഇന്റർവെൽ അടുക്കാറാകുമ്പോൾ സൂര്യ ആത്മാക്കളെ ഉപയോഗിച്ച് മറ്റുള്ളവരെ പേടിപ്പിക്കുന്നത് കഥയിൽ വരുന്നുണ്ട്, അപ്പോൾ ആത്മാക്കൾ പലതിലും സ്പർശിക്കുന്നുണ്ട്, അവിടെ ആ കഥയുടെ ലോജിക് പൊട്ടി.


അല്ലെങ്കിൽ അതിന് കൃത്യമായി ഒരു വിശദീകരണം നൽകണമായിരുന്നു. വലിയ സംഭവം ഒന്നും വേണ്ട വല്ല അമാവാസി ദിനത്തിൽ പറ്റുമെന്നോ അല്ലെങ്കിൽ എന്തെങ്കിലും മന്ത്രം ചെയ്താൽ പറ്റുമെന്നോ ഒക്കെ മതി.


മിക്കവാറും ഇന്ത്യൻ ഹൊറർ സിനിമകളിൽ ഇതേ പ്രശ്നം ഉള്ളതായി കാണാം. അവർ കാണിക്കുന്ന ഫാന്റസി ലോകത്ത് എന്തൊക്കെ ചെയ്യാൻ പറ്റും അത് എങ്ങനെയാണ് അതുപോലെ എന്തൊക്കെ പറ്റില്ല എന്നുള്ള കാര്യങ്ങൾ define ചെയ്യാതെ വരുമ്പോഴാണ് ലോജിക് പോകുന്നത്.


വീണ്ടും ഉദാഹരണം പറഞ്ഞാൽ, MCU ഹിറ്റ്‌ സിനിമയായ Avenger's Infinity War ൽ താനോസ് 6 ഇൻഫിനിറ്റി സ്റ്റോൺസ് എന്ന മന്ത്രക്കല്ലുകൾ ഉപയോഗിച്ച് ലോകത്തിലെ പകുതി ആളുകളെ ഇല്ലാതെ ആക്കുന്നുണ്ട്,


പലരും ഇതിന്റെ ലോജിക് ഒന്നും നോക്കിയിട്ടില്ല എന്നാണ് തോന്നുന്നത് എന്നാൽ എന്തുകൊണ്ട് ആറ് കല്ലുകൾ അവ ഉപയോഗിച്ച് എങ്ങനെയാണ് ഇത് ചെയ്യുന്നത്, അല്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റില്ല എന്നെല്ലാം കൃത്യമായി അവർ സെറ്റ് ചെയ്തിട്ടുണ്ട്.


ഇനി അവർക്ക് പറ്റാത്ത കേസ് ആണെങ്കിൽ കൂടി ക്വാണ്ടോം ഫിസിക്സ്‌ അല്ലെങ്കിൽ ആട്ടോമിക് കൂട്ടി എന്തെങ്കിലും സയൻസ് തിയറി വരെ ഉണ്ടാക്കി നമ്മളെ കോൺവീൻസ് ആക്കും.


ഇന്ത്യൻ സിനിമകളിൽ സൂപ്പർഹീറോ ആയാലും പ്രേതമായാലും അതിന് എന്തൊക്കെ ശക്തികളുണ്ട് എന്തൊക്കെ പറ്റും പറ്റില്ല എന്നതിന് ലോജിക് കൊടുക്കാറില്ല മിക്കവാറും.


മന്ത്രവാദം ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട കുറെ മന്ത്രങ്ങളും നിറമുള്ള പ്രകാശങ്ങളും തമ്മിൽ എറിഞ്ഞു കളിക്കുന്ന കുറെ രംഗങ്ങൾ കാണാം.


ഫാന്റസി ആണെങ്കിലും സയൻസ് ഫിക്ഷൻ ആണെങ്കിലും പക്കാ ലോജിക് പരമായി സിനിമ എടുക്കാൻ കഴിയും, അതിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉസ്താദ് ആണ് ക്രിസ്റ്റോഫർ നോളൻ. അദ്ദേഹത്തിന്റെ സൂപ്പർഹീറോ സിനിമകളായ Dark Knight Trilogy ആയാലും Interstellar ആയാലും ഇജ്ജാതി ലോജിക് ആണ് അതിൽ മുഴുവൻ. ഒരു ശാസ്ത്രജ്ഞൻ സംവിധാനം ചെയ്താൽ എങ്ങനെ ഉണ്ടാവുമോ അതാണ് നോളന്റെ സിനിമകൾ.


ഈ വിഷയത്തിൽ ഇനിയും എഴുതാൻ ഉണ്ട്, പ്രതികരണം നോക്കിയിട്ട് ബാക്കി...

RRR - ലോജിക് ഇല്ലാത്ത സിനിമ അല്ല

 RRR വെറും കത്തി പടമാണ് യാതൊരു ലോജിക് ഇല്ലാ എന്നൊക്കെ മുൻ പോസ്റ്റുകളിൽ കുറെ പേര് കമന്റ്‌ ഇട്ടിരുന്നു. എന്നാൽ അങ്ങനെയല്ല, സിനിമയുടെ ഉള്ളിൽ ലോജിക് ഉണ്ടോയെന്നു നോക്കിയാൽ RRR ആ കാര്യത്തിൽ പക്കാ ആണ്.


എന്താണ് RRR ന് ഉള്ളിൽ ഉള്ള ലോജിക്, അതി ശക്തരായ രണ്ട് നായകന്മാർ, അവർ പരസ്പരം ഏറ്റു മുട്ടുന്നതും പിന്നീട് ബ്രിട്ടീഷ് സൈന്യത്തെ പൊരുതി തോൽപ്പിക്കുന്നതുമാണ്.


സിനിമ തുടങ്ങുമ്പോൾ തന്നെ ആ സിനിമക്കുള്ളിലെ ലോകത്തിലെ വ്യത്യാസം എന്താണെന്ന് സംവിധായകൻ വ്യക്തമായി കാണിച്ചു തരുന്നു.


കോമരം ഭീമൻ, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരെപ്പോലെയല്ല, അവർക്ക് അതിഭീകരമായ കരുത്തുണ്ട്. സിനിമയിൽ ഉടനീളം ആ ലോജിക്ക് അവർ കാത്ത് പരിപാലിക്കുന്നുണ്ടോ എന്നാണ് പിന്നീട് നമ്മൾ നോക്കേണ്ടത്.


അഥവാ ലോജിക് പോകണം എന്നുണ്ടെങ്കിൽ ഈ പറഞ്ഞ കാര്യത്തിന് വിരുദ്ധമായി എന്തെങ്കിലും സിനിമയിൽ വരണം. ഇത്രയും ശക്തനായ ഇവരിൽ ആരെയെങ്കിലും ഒരാളെ ഒരു സാധാരണ കസേരയിൽ സാധാരണ മനുഷ്യനെ ബന്ധിക്കുന്നത് പോലെ ബന്ധിച്ചാൽ, അവർക്ക് അത് ഭേദിക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ ലോജിക്ക് പോയി.


അതുപോലെ ഒരു സാധാരണ മനുഷ്യൻ ഇവരെ നേർക്ക് നേരെ നിന്ന് പൊരുതി കീഴ്പ്പെടുത്തിയാലും ലോജിക് പോയി. 


അങ്ങനെയൊന്നും അവിടെ സംഭവിക്കില്ല കാരണം കുറഞ്ഞത് അഞ്ച് പേരുടെ ബലമുണ്ട് അവർക്ക്.


അത്രയും ശക്തമായ ശരീരം ഉള്ളവർ എന്തൊക്കെ ചെയ്യുമോ അതെല്ലാം അവർ ചെയ്യുന്നതായിട്ട് തന്നെ കാണിക്കണം. അത് നമ്മുടെ യഥാർത്ഥ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ ഒരിക്കലും നടക്കില്ല, അല്ലെങ്കിൽ കത്തി എന്നൊക്കെ തോന്നിയേക്കാം.


പക്ഷേ സിനിമയുടെ തുടക്കത്തിൽ തന്നെ അവരെ ഇങ്ങനെ നിർവചനം ചെയ്തതിനാൽ പിന്നീട് ആ രീതിയിൽ വേണം ആ സിനിമ കാണാൻ.


ഇനി ഇത് കത്തി ആകുന്നത് എങ്ങനെയെന്നു നോക്കിയാൽ തുടക്കം മുതൽ ക്ലൈമാക്സ്‌ വരെ സാധാരണ മനുഷ്യരെ പോലെ കാണിച്ചിട്ട്, ക്ലൈമാക്സിൽ വില്ലന്റെ അടിയും കൊണ്ട് ബോധം കെട്ട് കിടക്കുമ്പോൾ, 


നായികയുടെ അല്ലെങ്കിൽ മറ്റ് ആരെങ്കിലും നായകന്റെ പേര് വിളിച്ചു കരയുമ്പോൾ പെട്ടന്ന് നായകൻ അതി ശക്തനായി മാറി ഒരു വരവുണ്ട്.


അതുവരെ അടികൊണ്ട് അനങ്ങാൻ മേലാതെ കിടന്ന നായകൻ പിന്നെ ഒന്ന് തൊട്ടാൽ മതി തല്ലാൻ വരുന്ന ഗുണ്ടകൾ ഒക്കെ പറന്നുപോകും. ചിലർക്ക് ഇത്തരം രംഗങ്ങൾ രോമാഞ്ചം നൽകിയേക്കാം, പക്ഷേ ഇവിടെയൊക്കെയാണ് ലോജിക്ക് ഇല്ലാതെ ആകുന്നത്.


അത്രയും നേരം സാധാരണ മനുഷ്യനായി നിന്ന ഒരാൾക്ക് ആ നിമിഷം എങ്ങനെയാണ് ശക്തി ലഭിച്ചത് എന്നതിന് യാതൊരു വിശദീകരണവും ഉണ്ടാവില്ല.


ഇനി ഇങ്ങനെ ശക്തരായ കഥാപാത്രങ്ങളെ വേറെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്നുമില്ല, അത് കാണുന്ന നമ്മൾക്ക് കൂടി വിശ്വാസനീയമായി തോന്നണം എന്നുമാത്രം.


ട്രോയ് എന്ന സിനിമയിൽ Achilles എന്ന കഥാപാത്രം Boagrius എന്ന ഭീമനെ നിഷ്പ്രയാസം കീഴടക്കുന്ന ഒരു രംഗമുണ്ട്. Achilles ന്റെ ഇരട്ടി വലിപ്പമുണ്ട് Boagrius ന്, പക്ഷേ ആ സീൻ എടുത്ത് വച്ചിരിക്കുന്ന രീതിയിൽ ലോജിക്ക് കറക്റ്റ് ആകുന്നുണ്ട്.



ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്ന സംവിധായകർ സിനിമയുടെ ഉള്ളിൽ ലോജിക് കൃത്യമായി ചേർക്കും, അത് ശ്രദ്ധിച്ചു തുടങ്ങിയാൽ അത്തരം സിനിമകൾ നമ്മൾക്ക് കൂടുതൽ മനോഹരമായി ആസ്വദിക്കാൻ കഴിയും.

ആശ്വന്ത് കോക്ക് - Movie Reviews

 അശ്വന്ത് കോക്ക് പൈസ മേടിച്ചു റിവ്യൂ പറയാൻ തുടങ്ങി എന്ന് ആരോപണങ്ങൾ കൂടി വരുന്നത് കാണാം..


കഴിഞ്ഞ ദിവസം പുള്ളിയുടെ ബ്രോമാൻസ് റിവ്യൂ പകുതി കണ്ടിട്ട് ഞാൻ സിനിമ കാണാൻ പോയി, സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.


ഇഷ്ടപ്പെടും എന്ന് ഉറപ്പ് വരുത്താൻ വേണ്ടി മാത്രമാണ് റിവ്യൂ കണ്ടു നോക്കിയത്, അല്ലാതെ നല്ല സിനിമയാണോ എന്നറിയാനല്ല.


അതുപോലെ അശ്വന്ത് പോസിറ്റീവ് പറഞ്ഞ മാർക്കോ കാണാൻ ഞാൻ പോയില്ല, കാരണം അത്രയും വയലൻസ് കാണാൻ താല്പര്യമില്ല, എന്നുകരുതി അത് മോശം പടം ആകുന്നില്ല.


ഇതുപോലെ പുള്ളി നെഗറ്റീവ് പറഞ്ഞിട്ടും ഇഷ്ടമായ പല സിനിമകളും ഉണ്ട്...


ഒരു കാര്യം മനസിലാക്കുക, അയാൾ എല്ലാ സിനിമയും കണ്ടു വിലയിരുത്തി നല്ലതാണോ ചീത്തയാണോ എന്ന് സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസി ഒന്നുമല്ല. പുള്ളി പുള്ളിയുടെ അഭിപ്രായം മാത്രമാണ് പറയുന്നത്.


അതിൽ പുള്ളിയുടെ വ്യക്തിപരമായ താല്പര്യങ്ങളും കടന്നുവരും, ഇഷ്ടമില്ലാത്ത സിനിമകൾ റോസ്റ്റ് ചെയ്യും, അതൊക്കെ ഒരു എന്റർടൈൻമെന്റ് എന്നതിനപ്പുറം ഒന്നുമില്ല.


സ്വന്തം ടേസ്റ്റ് മനസിലാക്കി ജോണർ നോക്കി സിനിമ കാണാൻ പോകുക. ബ്രോമാൻസിൽ ഒരു പ്രേമമോ കിഷ്കിന്ധ കാണ്ഡമോ പ്രതീക്ഷിച്ചു പോയാൽ നിരാശയായിരിക്കും ഫലം.


കുറച്ചു ചളി കോമഡി ഒക്കെ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഒരുപക്ഷേ ഇഷ്ടപ്പെട്ടേക്കാം.


എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു, പടം കണ്ടിട്ട് വന്നിട്ട് പുള്ളിയുടെ റിവ്യൂ ബാക്കി കൂടി കണ്ടു. പകുതിക്ക് വച്ചു നിർത്താൻ കാരണം പുള്ളി കഥയെ പറ്റി കുറച്ചു സൂചനകൾ പറയുന്നുണ്ട് എന്നതായിരുന്നു.