വെട്ടം സിനിമയിലെ മികച്ച രണ്ടു രംഗങ്ങൾ

 പെരുന്നാളിന് ഒക്കെ വെടിക്കെട്ടിന്റെ ഇടയിൽ അല്ലെങ്കിൽ തുടക്കത്തിൽ മാലപ്പടക്കം എന്നൊരു ഐറ്റം ഉണ്ട്, എനിക്ക് തോന്നുന്നു എല്ലാ നാട്ടിലും ഏതാണ്ട് ഒരേപോലെ ആണെന്ന്.


ചെറിയ ചെറിയ പടക്കങ്ങൾ പൊട്ടി തുടങ്ങി ഏറ്റവും ഒടുവിൽ എത്തുമ്പോൾ ഒരു വൻ പരിപാടി ഉണ്ടാവും, പലവിധത്തിൽ ഉള്ള പടക്കങ്ങൾ അവസാനം ഒരുമിച്ചു സെറ്റ് ചെയ്തു വച്ചതുപോലെ..


വെട്ടം എന്ന സിനിമയെ പറ്റി ഓർക്കുമ്പോഴും ഇങ്ങനെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറിയ തമാശകളിൽ തുടങ്ങി ഏറ്റവും ഒടുവിൽ എല്ലാ കഥാപാത്രങ്ങളും കൂടി ഒരുമിച്ചു വന്നിട്ട് ഒരു കലാശക്കൊട്ട്..


എന്നാൽ തമാശകൾ കാരണം സിനിമയിൽ ഇത്തിരി മുങ്ങിപ്പോയ രണ്ട് മനോഹരമായ കാര്യങ്ങളുണ്ട്.


നായിക തുടക്കത്തിൽ നായകനെ കാണുന്ന സമയം മുതലേ തന്നെ രണ്ട് പേരും തമ്മിൽ ഉടക്കാണ്, സ്വന്തം കാര്യത്തിന് പിന്നാലെ പോകുമ്പോൾ വന്ന തടസമായിട്ട് മാത്രമാണ് പരസ്പരം രണ്ടു പേരും കാണുന്നത്.


എന്നാൽ കഥ അവസാനിക്കാറാകുമ്പോൾ നായകനെ പിടിക്കാൻ വന്ന പോലീസിനോട് അവൾ അവനെപ്പറ്റി പറയുന്ന ഒരു രംഗമുണ്ട്.


തന്റെ ആകെയുള്ള സമ്പാദ്യം അവനു നൽകണം എന്നും അവനെ വെറുതെ വിടണം എന്നും അവൾ പോലീസിനോട് അപേക്ഷിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു തിരിച്ചു ചോദിക്കുന്നുണ്ട്, ഒരു കള്ളന് വേണ്ടി എന്തിന് ഇങ്ങനെ ചെയ്യാൻ തയ്യാറാകുന്നു എന്ന്..


അതിനവൾ കൊടുക്കുന്ന മറുപടിയാണ്, അയാൾ കള്ളൻ ഒന്നുമല്ല, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ ആണെന്ന്...


അവൾ പോലും അറിയാതെ അയാളോട് അവളുടെ ഉള്ളിൽ ഒരു പ്രണയം ഉണ്ടെന്ന് അപ്പോൾ ആയിരിക്കും അവൾ തിരിച്ചറിയുന്നത്.


ഇറങ്ങുന്ന മിക്കവാറും സിനിമകളിൽ നായകനും നായികയും പ്രണയവും ഒക്കെ ഉണ്ടാവാറുണ്ട്, എന്നാൽ അപൂർവ്വം സിനിമകളിൽ മാത്രമേ അത് എങ്ങനെ ഉണ്ടായെന്നു കാണിക്കാറുള്ളു.


വെട്ടം വെറുമൊരു തമാശ പടം മാത്രമല്ല, നല്ലൊരു പ്രണയം വരച്ചു കാണിക്കുന്ന സിനിമ കൂടിയാണ്. ആ സിനിമയിലെ ഏറ്റവും മനോഹരമായ രംഗവും ഒരുപക്ഷെ ഇത് തന്നെയായിരിക്കും..


സിനിമയിലെ അടുത്തൊരു മനോഹര രംഗം, നായികയുടെ കയ്യിൽ തന്റെ ആകെ പ്രതീക്ഷയായ മാല ഉണ്ടെന്നും, അവൾ യാത്ര പറഞ്ഞു പോകുമ്പോൾ തനിക്ക് ഇനി അതൊരിക്കലും ലഭിക്കില്ല എന്നും മനസിലാക്കി ഗോപാലകൃഷ്ണൻ അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ ചെല്ലുന്ന ഒരു രംഗമുണ്ട്.


അതിനിടയിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ഒരു നിമിഷം അവളുടെ അടുത്ത് നിന്ന് മാറി നിന്ന് പൊട്ടിക്കരയുന്ന രംഗമുണ്ട്.


അയാളെ അന്വേഷിച്ചു വരുന്ന അവളും അത് കാണുന്നുണ്ട് എന്നാൽ അവൾ കണ്ട കാര്യം അയാൾ അറിഞ്ഞില്ല, തൊട്ട് പിറകെ അയാൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവളുടെ അടുത്തേക്ക് ചെല്ലുന്നുണ്ട്.


ഇതും വളരെ മനോഹരമായ രംഗമാണ്...

സിംഹാസനം - Behind the story

 രാജു a10 : അണ്ണാ നിങ്ങള് ചുമ്മാ ഉഴപ്പാണ് കേട്ടോ... 🥲


ഡയറക്ടർ : അതെന്താ രാജു അങ്ങനെ പറഞ്ഞെ...!


A10 : പിന്നെ മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആയിട്ട് ഒരു യുവതാരം ഇങ്ങനെ ഉയർന്നു വരുമ്പോൾ അതിനൊപ്പിച്ചു പടമൊക്കെ ചെയ്യണ്ടേ...


ഡയറക്ടർ : അതിപ്പോ ആരാ അങ്ങനെ ഒരു താരം 🤔


A10 : നിങ്ങടെ മുന്നിൽ ഇങ്ങനെ നിൽക്കുകയല്ലേ...


ഡയറക്ടർ : ആര് നീയോ, ആ ഒരു കണക്കിന് ശരിയാ ഇടയ്ക്കിടെ എയറിൽ കയറുന്ന കൊണ്ട് ഉയർന്നു വരുന്ന എന്നല്ല ഉയർന്നു പോകുന്ന താരം എന്ന് പറഞ്ഞാൽ പക്കാ ആണ്..


A10: ദേ അണ്ണാ എന്ന് വിളിച്ച നാക്കും കൊണ്ട് എന്നെക്കൊണ്ട് മാറ്റി വിളിപ്പിക്കരുത്. നല്ല കിണ്ണൻ കാച്ചിയ റോളുകൾ കിട്ടാത്തോണ്ട് അല്ലേ ഇതൊക്കെ...


ഡയറക്ടർ : നീ എന്ത് ടൈപ്പ് റോളാ ഉദ്ദേശിക്കുന്നത്..


A10: അതായത് നമ്മുടെ ലാലേട്ടന് നാടുവാഴികൾ പോലെ, സുരേഷേട്ടന് ലേലം ഒക്കെ പോലെ, അതിന്റെ ഒരു ഇതില്ലേ?


ഡയറക്ടർ : ഏത്?


A10: ഹാ നിങ്ങള് ഇതെന്തോന്ന് ഫിലിം മേക്കർ ആണ്, It would be beneficial to approach this concept through a paradigmatic lens, wherein the constituent elements are imbued with symbolic significance, thereby facilitating a more nuanced understanding of the underlying dynamics.


ഡയറക്ടർ : എന്തോന്ന്, നീ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ വല്ലതും പറ, ഞാനൊക്കെ സ്ട്രൈറ്റ് ഫോർവേഡ് ആണ്.. 


A10: 🫡, അതായത് ഒരു നാടിന്റെ എല്ലാമെല്ലാമായ അച്ഛൻ കഥാപാത്രം ആണല്ലോ അതിന്റെ എല്ലാം പ്രധാന കഥാപാത്രം, എന്നിട്ട് അച്ഛൻ കഥാപാത്രം കൊല്ലപ്പെടുന്നു, പിന്നെ മകൻ ആ സ്ഥാനത്തേക്ക് വരുന്ന പോലെ ആണല്ലോ,


ഡയറക്ടർ: ഇതിലെന്തോന്ന് നീ ആ പറഞ്ഞ സാധനം 🤔


A10: ആ കിട്ടി കിട്ടി, പ്രതീകാത്മികം, പല വാക്കിന്റെയും ആവശ്യം വരുമെങ്കിലും ഓർമ്മ കിട്ടില്ല, അതായത് ഒരു പുതിയ സൂപ്പർ സ്റ്റാർ വരുന്നു എന്നപോലെ..


ഡയറക്ടർ: നീ ഈ പറഞ്ഞ ഐറ്റം ഒന്നും ഇല്ലെങ്കിലും ഇതുപോലെ അച്ഛൻ മരിക്കുന്നതും മകൻ പ്രതികാരം ചെയ്യുന്ന ഒരെണ്ണം ഞാനും എടുത്തിട്ടുണ്ട്, അതും ലാലേട്ടനെ തന്നെ വച്ചിട്ട്, നരസിംഹം..


A10: ഞാനും അതിലേക്ക് തന്നെയാണ് വരുന്നത്, അണ്ണന് ഇതെല്ലാം കൂടി ഒന്ന് മിക്സ്‌ ചെയ്തിട്ട് എന്നെ അതിലിട്ടൊന്നു പുരട്ടി എടുത്തുകൂടെ, പിന്നെ വേണേൽ കുറച്ചു ആറാം തമ്പുരാൻ കൂടി ആയിക്കോ..


ഡയറക്ടർ: നീ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം, ഞാനും ഒന്ന് ബോക്സ്‌ ഓഫീസ് കുലുക്കിയിട്ട് ഇപ്പോൾ കുറച്ചായി..


A10: ആ അതാണ്, അണ്ണാ നിങ്ങളെ കൊണ്ട് പറ്റും, നിങ്ങളെ കൊണ്ടേ പറ്റു..


ഡയറക്ടർ: ആ ഞാൻ പോയി ഇതൊക്കെ ഒന്നൂടി ഒന്ന് കണ്ട് നോക്കട്ടെ, ഒന്ന് ചാർജ് ആയാൽ കഥയും ഞാൻ തന്നെ അങ്ങോട്ട് എഴുതാം...


A10: 🥹🥹🥹 ഒരുപാട് നന്ദിയുണ്ട് അണ്ണാ.. പിന്നെ പടത്തിന് പറ്റുവാണേൽ സിംഹാസനം എന്ന് തന്നെ പേരിടുമോ.. ഞാൻ അന്വേഷിച്ചായിരുന്നു, we will defenitly get the rights for the title and you know,..


ഡയറക്ടർ: എന്റെ പൊന്ന് മോനെ നീ ഒന്ന് അടങ്ങ്, സിംഹാസനം എങ്കിൽ സിംഹാസനം, ഒരു ഗും ഒക്കെയുണ്ട്, ഞാൻ ഇപ്പോൾ തന്നെ ചാർജ് ആയി, അപ്പോ നീ റെഡി ആയിട്ട് ഇരുന്നോ, ഞാൻ കഥയും കൊണ്ട് അടുത്ത ദിവസം വരാം.


ശേഷം ബിഗ് സ്ക്രീനിൽ.... ചുമ്മാ 🔥🔥🔥


സംഭവം വെറുതെ തമാശ സെൻസിൽ എഴുതിയതാണ്.. 



മലയ്ക്കോട്ടെ വാലിബൻ - Full Story

 മരുഭൂമി പോലെ വിജനമായ പ്രദേശത്തു കൂടി ഒരു കാളവണ്ടി കടന്നു വരികയാണ്. വണ്ടിയുടെ മുന്നിലൂടെ നടക്കുന്ന പയ്യൻ അതിനുള്ളിൽ ഉള്ള ആളുടെ വീര കൃത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടാണ് വരുന്നത്.


അതിനുള്ളിൽ ഉള്ളത് സാക്ഷാൽ മലയ്ക്കോട്ടെ വാലിബൻ എന്ന പേര് കേട്ട മല്ലനാണ്. അയാളെ ഇന്നുവരെ ആരും തോൽപ്പിച്ചിട്ടില്ല. വണ്ടി ഓടിക്കുന്നത് അയാളുടെ ആശാനായ അയ്യനാരും മുന്നിൽ നടക്കുന്നത് ആശാന്റെ മകനായ ചിന്നപ്പയ്യന്നുമാണ്.


ആരോരുമില്ലാത്ത വാലിബനെ ആശാൻ എടുത്ത് വളർത്തിയതാണ്. 


എല്ലാ നാട്ടിലും ഓരോ മല്ലന്മാർ ഉണ്ടായിരിക്കും, അവരെ പുറത്ത് നിന്ന് ഏതെങ്കിലും ഒരു മല്ലൻ വന്നു തോൽപ്പിച്ചാൽ അവരുടെ പെണ്ണിനേയും മണ്ണിനേയും ആ മല്ലന് സ്വന്തമാക്കാം. ഇതാണ് ആ നാട്ടിലെ നിയമം.


ആശാനും ചിന്നപ്പയ്യനും വാലിബനും ഓരോ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവിടെയെല്ലാം ഉള്ള മല്ലന്മാരെ തോൽപിച്ചു ഒരു പുതിയ ദേശത്തിൽ എത്തിയിരിക്കുകയാണ്. അവിടെയുള്ള മല്ലന്മാരെ ചിന്നപ്പയ്യൻ വെല്ലുവിളിക്കുകയാണ്.


അപ്പോൾ ഒരു പയ്യൻ ഓടിച്ചെന്നു ആ നാട്ടിലെ മല്ലന്റെ അടുത്തുചെന്ന് വിവരം പറയുന്നു. ഭീമാകാരനായ ആ മല്ലൻ ദേഷ്യത്തിൽ തന്റെ ഗദയുമെടുത്തു വാലിബന്റെ അടുത്തേക്ക് ചെല്ലുന്നു. എന്നാൽ വാലിബൻ ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു കുടം കള്ളും മോന്തികൊണ്ട് ഇരിക്കുകയായിരുന്നു.


വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ അയാൾക്ക് രണ്ട് കാലുകൾ ഉറപ്പിച്ചു നിലത്തു നിൽക്കാൻ കഴിയാതെ ഇരുന്നുപോകുന്നു. അത് കണ്ട് പരിഹാസത്തോടെ ഓടി വരുന്ന ആജാനുബാഹുവായ ആ മല്ലനെ പക്ഷേ വാലിബൻ നിഷ്പ്രയാസം മലത്തിയടിക്കുന്നു.


അയാളെ തോൽപ്പിച്ചെങ്കിലും അയാളുടെ പെണ്ണിനെയോ സമ്പത്തോ സ്വീകരിക്കാൻ തയ്യാറാകാതെ അവർ അവിടെ നിന്ന് മറ്റൊരു ദേശത്തേക്ക് യാത്രയാകുന്നു.


ആ ദേശത്തെ രാജകുമാരിയോട് വാലിബന് പ്രണയമുണ്ടായിരുന്നു. വാലിബൻ പോയി പോര് ജയിച്ചിടത്തെല്ലാം പെണ്ണിനെ ലഭിക്കുമെങ്കിലും ആരുമായിട്ടും വാലിബൻ ഒരു ബന്ധവും പുലർത്തിയിരുന്നില്ല, അതിന് കാരണം ഈ പ്രണയമായിരുന്നു. ഒരിക്കൽ തന്റെ കാണാതായ കുതിരയെ തിരഞ്ഞു അവിടെ എത്തിയതാണ് വാലിബൻ. 


നാട് ചുറ്റുന്നതിന് ഇടയിൽ ആ ദേശത്തു വരുമ്പോഴേല്ലാം വാലിബൻ ആ രാജകുമാരിയെ സന്ദർശിക്കുമായിരുന്നു. അങ്ങനെ അവിടെ ഒരു ദിവസം താമസിച്ച ശേഷം വാലിബൻ വീണ്ടും യാത്ര ആരംഭിച്ചു അടുത്ത ദേശത്തു എത്തുന്നു.


അവിടെ വച്ച് വാലിബൻ രംഗറാണി എന്നൊരു നർത്തകിയെ പരിചയപ്പെടുന്നു, രംഗറാണിയുടെ ഒപ്പം അവരുടെ ഉറ്റ സുഹൃത്തും തൊഴിയുമായ തേനമ്മയും ഉണ്ട്. രംഗറാണി നൃത്തം ചെയ്യുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചമതകൻ എന്നൊരാൾ അവരോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നത് കണ്ട് വാലിബൻ അയാളെ അടിച്ചു താഴെയിടുന്നു.


ഇതിൽ കലിപൂണ്ട ചമതകൻ വാലിബനെ തന്റെ നാട്ടിലെ മല്ലനുമായി പോരിന് വരാൻ വെല്ലുവിളിക്കുന്നു.


വെല്ലുവിളികൾ ഹരമായ വലിബൻ ചമതകന്റെ ദേശമായ മാങ്കോട് നാട്ടിലേക്ക് യാത്രയാകുന്നു. വഴിയിൽ വച്ച് അവർ ജമന്തി എന്നൊരു പെൺകുട്ടിയെ കൂടി കാളവണ്ടിയിൽ കയറ്റുന്നു. 


മാങ്കോട് എത്തിയ വാലിബൻ അവിടെ പോരിന് ഇറങ്ങുന്നു, എന്നാൽ മാങ്കോട് മല്ലൻ ഒരുപാട് ചതി അടവുകളാണ് പയറ്റുന്നത്. എന്നിട്ടും അയാൾക്ക് വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, മാങ്കോട് മല്ലനെയും തോൽപ്പിച്ചു അയാളുടെ ചതികൾ നിറഞ്ഞ കളരിയും തകർത്തിട്ടാണ് വാലിബൻ അവിടെ നിന്നും യാത്രയാകുന്നത്. ഒപ്പം ചമതകന്റെ മുടിയും താടിയും പകുതി വടിച്ചു ആ ദേശത്തു നിന്നും പുറത്താക്കുന്നു.


അപ്പോഴേക്കും ചിന്നപ്പയ്യൻ ജമന്തിയുമായി പ്രണയത്തിൽ ആയിരുന്നു, അവർ അവളെയും യാത്രയിൽ ഒപ്പം കൂട്ടുന്നു.


ആ യാത്രയിൽ അവർ വീണ്ടും രംഗറാണിയെ കാണുന്നു, അവരും വാലിബനും പോകുന്നത് ഒരെ സ്ഥലത്തേക്കാണ്, മലയ്ക്കോട്ടയിലേക്ക്.


വാലിബന്റെ ആ നാട് ഇപ്പോൾ ഭരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനും അയാളുടെ റാണിയുമായിരുന്നു. റാണിയുടെ ജന്മദിനത്തിൽ നൃത്തം ചെയ്യാനാണ് രംഗറാണി പോകുന്നത്. വാലിബൻ പോകുന്നത് അവരെ പോരിന് വെല്ലുവിളിച്ചു, അവരെ തോൽപ്പിച്ചു തന്റെ ആളുകളെ തടവിൽ നിന്നും രക്ഷിക്കാനും.


വാലിബനോട് യുദ്ധം ചെയ്യാൻ രാജാവും റാണിയും തന്നെ നേരിട്ട് ഇറങ്ങുന്നു. എന്നാൽ അവർക്ക് രണ്ട് പേർക്കും വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പക്ഷേ അപ്പോഴേക്കും വാലിബൻ മയങ്ങി വീഴാൻ തുടങ്ങി, കാരണം പോരിന് ഇറങ്ങുന്നതിനു മുൻപ് ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് ചമതകൻ വാലിബന്റെ ദേഹത്ത് വിഷം കുത്തി വച്ചിരുന്നു.


ബോധം പോയ വാലിബനെ അവർ രണ്ട് തൂണുകളിലായി ബന്ധിക്കുന്നു, ഒപ്പം ഉണ്ടായിരുന്നവരെ തടവിലും ആക്കുന്നു. എന്നാൽ വാലിബന് ബോധം വരുമ്പോൾ അയാൾ അതെല്ലാം പൊളിച്ചു കളയുന്നു. പിന്നീട് അവിടെ വലിയ ഒരു യുദ്ധം നടക്കുന്നു, അതിന്റെ ഒടുവിൽ രാജാവിനെയും റാണിയെയും കൊന്ന് വാലിബൻ തടവുകാരെ എല്ലാം രക്ഷിക്കുന്നു. 


തന്റെ നാട്ടുകാരെ എല്ലാം സ്വാതന്ത്രമായി ജീവിക്കാൻ വിട്ടിട്ട് അവർ അവിടെ നിന്ന് വീണ്ടും യാത്രയാകുന്നു. അതിനിടയിൽ രംഗറാണി വാലിബനോട് പ്രണയം തുറന്നു പറയുന്നു, പക്ഷേ വാലിബൻ അത് നിരാകരിക്കുന്നു.


പിന്നീട് ഒരു രാത്രിയിൽ ആശാൻ വാലിബനോട് ഒരു കഥ പറയുകയാണ്, ഒരിക്കൽ ഒരു കൊള്ളസംഘം ഒരു ഗ്രാമം കൊള്ളയടിച്ചു, അവിടെ ഉണ്ടായിയുന്നവരെ മുഴുവൻ കൊല്ലുകയും ചെയ്തു. ആ കൂട്ടത്തിൽ വാലിബന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ആശാന് വാലിബനെ ലഭിച്ചതെന്ന്.


ആശാൻ എന്നാണ് വിളിക്കുന്നതെങ്കിലും വാലിബൻ തന്റെ സ്വന്തം അച്ഛനെ പോലെ തന്നെയായിരുന്നു ആശാനെ കണ്ടിരുന്നത്. 


പിറ്റേന്ന് അവർ എല്ലാവരും കൂടി ഒരു ഉത്സവം കാണാൻ പോകുകയാണ്, പോകുന്ന വഴി രംഗറാണി തന്റെ മനസിലെ വിഷമം തേനമ്മയോട് പറയുന്നു. എന്നാൽ തേനമ്മ അതിന് മറുപടി നൽകിയത് വാലിബന്റെ മനസ്സിൽ മറ്റൊരു പെണ്ണുണ്ടെന്നും അത് ജമന്തി ആണെന്നുമാണ്.


എന്നാൽ വാലിബനും ജമന്തിയും തമ്മിൽ ഒരു സഹോദരബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവൾ ഗർഭിണി ആയ സന്തോഷം ആദ്യമായ് പങ്ക് വയ്ക്കുന്നത് വാലിബനോടാണ്. സന്തോഷം കൊണ്ട് വാലിബൻ അവളെ ആലിംഗനം ചെയ്യുന്നു. എന്നാൽ ഇത് നേരിൽ കാണുന്ന രംഗറാണിയും തേനമ്മ പറഞ്ഞത് സത്യമാണെന്നു വിശ്വസിക്കുന്നു.


തുടർന്ന് അവർ രണ്ടുപേരും കൂടി ചിന്നപ്പയ്യന്റെ അടുത്ത് പോയി ജമന്തി ഗർഭിണി ആണെന്നും, ആ കുഞ്ഞ് യഥാർത്ഥത്തിൽ വാലിബന്റെ ആണെന്നും പറഞ്ഞു അവനെ തെറ്റിദ്ധരിപ്പിക്കുന്നു. കലി പൂണ്ട ചിന്നൻ ഉത്സവം നടക്കുന്ന സ്ഥലത്ത് പോയി നോക്കുമ്പോൾ കാണുന്നത് തേര് വലിച്ചുകൊണ്ട് പോകുന്ന വാലിബനെ നോക്കി ആർപ്പ് വിളിക്കുന്ന ജമന്തിയെയാണ്.


കുതിരമുത്തപ്പാ ഞങ്ങളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ എന്ന വാലിബന്റെ പ്രാർത്ഥന കൂടി കേട്ടതോടെ ചിന്നന്റെ നിയന്ത്രണം വിട്ടു പോകുന്നു. 


ഇതേ സമയം തന്നെ രംഗറാണിക്ക് വേണ്ടി ജമന്തിയെ വകവരുത്താൻ തേനമ്മ ഇറങ്ങി തിരിക്കുന്നു. അപ്പോൾ അവിടേക്ക് വാലിബനെ കൊല്ലനായി ചമതകനും എത്തിയിട്ടുണ്ടായിരുന്നു. അയാളെ വാലിബൻ കാണുകയും ചെയ്തു. എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന് വാലിബന് ഒരു തോന്നൽ ഉണ്ടാവുന്നുണ്ട്.


അവിടെ എല്ലാവരും തന്നെ മുഖംമൂടി ധരിച്ചിട്ട് ഉണ്ടായിരുന്നു. പെട്ടന്നാണ് ആ ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മുഖംമൂടി ധരിച്ച ആരോ ഒരാൾ ജമന്തിയെ കുത്തി വീഴ്ത്തുന്നത്. അത് കണ്ട് വാലിബൻ അവളുടെ അടുത്തേക്ക് ഓടി ചെല്ലുമ്പോഴേക്കും അവൾ മരിച്ചിട്ട് ഉണ്ടായിരുന്നു.


രക്തം പുരണ്ട കത്തിയുമായി ഒരാൾ ഓടുന്നത് കണ്ട് വാലിബൻ അയാളുടെ പിന്നാലെ ഓടുന്നു. പെട്ടന്ന് ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് മുഖംമൂടി ധരിച്ചൊരാൾ കത്തിയുമായി വാലിബനെ ആക്രമിക്കുന്നു. 


ഒന്നും നോക്കാതെ വാലിബൻ അയാളെ കൊല്ലുന്നു, എന്നാൽ പതിയെ മുഖംമൂടി മാറ്റി നോക്കിയ വാലിബൻ തകർന്നുപോയി, അത് ചിന്നൻ ആയിരുന്നു. തന്റെ ഒരേഒരു മകനെ നഷ്ടപ്പെട്ടതറിഞ്ഞ ആശാനും അലറി കരഞ്ഞു.


ചിന്നന്റെയും ജമന്തിയുടെയും ചിതയുടെ മുന്നിൽ വച്ച് ആശാൻ വാലിബനെ തന്റെ ശത്രുവായി പ്രഖ്യാപിക്കുന്നു. വാലിബനെ മലർത്തിയടിക്കാൻ ഒരാളെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടാണ് ആശാൻ അവിടെ നിന്നും പോകുന്നത്.


ആശാനും വാലിബനും തമ്മിൽ ശത്രുതയിൽ ആയതറിഞ്ഞ ചമതകൻ ആശന്റെ കൂടെ കൂടുന്നു. അങ്ങനെ ആശാൻ ചമതകനോട് ഒരു രഹസ്യം പറയുന്നു, വാലിബന്റെ ജനനത്തിന്റെ രഹസ്യം.


പണ്ട് ആശാന്റെ ഗ്രാമത്തിലെ ഏറ്റവും വലിയ മല്ലൻ ആശാൻ ആയിരുന്ന സമയത്ത് ഒരു ദിവസം എല്ലാം തികഞ്ഞ ഒരു പോരാളി ഏതോ ദേശത്തു നിന്ന് അവിടേക്ക് വന്നു. അയാളെക്കുറിച്ച് നാട്ടുകാർ പലതായിരുന്നു പറഞ്ഞിരുന്നത്, അയാൾക്ക് വലിയ രൂപം സ്വീകരിക്കാനും ചെറിയ രൂപം സ്വീകരിക്കാനും കഴിയുമായിരുന്നു.


അയാൾ നിഷ്പ്രയാസം ആശാനെ തോൽപ്പിച്ചു ആശാന്റെ ഭാര്യയെ സ്വന്തമാക്കി. അവർക്ക് വയറ്റിൽ ഒരു കുഞ്ഞിനേയും നൽകിയിട്ട് അയാൾ പോയി. മറ്റൊരാളിൽ നിന്നും ഗർഭിണിയായ അവരെ ആശാൻ സുസ്രൂഷിച്ചു. എന്നാൽ കുഞ്ഞു ജനിച്ച ഉടനെ തന്നെ ആശാൻ അവരെ കൊന്നുകളയുകയും ചെയ്തു.


ആ കുഞ്ഞാണ് വാലിബൻ, അന്ന് തന്നെ തോൽപിച്ച ആ പോരാളിയോട് അയാളുടെ ചോര കൊണ്ടുതന്നെ പ്രതികാരം ചെയ്യാനാണ് ആശാൻ വാലിബനെ എല്ലാം തികഞ്ഞ ഒരു പോരാളിയായി വളർത്തിയത്.


ആശാൻ കഥ പറഞ്ഞു കഴിയുമ്പോൾ ഇതിനിടയിൽ തന്റെ പ്രതികാരം കൂടി താൻ തീർക്കുമെന്ന് പറഞ്ഞ ചമതകനെ ആശാൻ കൊള്ളുന്നു. ഇത് അയാളുടെ മാത്രം പ്രതികാരമാണ്.


പിന്നീട് നമ്മൾ കാണുന്നത് രണ്ട് മലകളിലായി നിൽക്കുന്ന വാലിബനെയും അയാളുടെ അച്ഛനെയുമാണ്. അയാളുടെ അച്ഛന്റെ മുഖം വാലിബനെപ്പോലെ തന്നെയാണ്, പക്ഷേ ശരീരം കൊണ്ട് വാലിബനെക്കാൾ കരുത്തനാണ്. അയാൾ മലയുടെ മുകളിൽ നിന്നും വാലിബനെ ലക്ഷ്യമാക്കി ചാടുന്നയിടത്തു കഥ അവസാനിക്കുന്നു..


ലാലേട്ടനും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച മലയ്ക്കോട്ടെ വാലിബൻ....



ബെത്‌ലഹേമിലെ ഡെന്നിസ്..

 എന്നേക്കുറിച്ച് അറിയുമോ ആമിക്ക്, ഞാനും ഒരു അനാഥനാണ്.. a born orphan...


ആമി : Like me!?


ഡെന്നിസ് : Not at all like you.. ആമിക്ക് ഒരു അച്ഛനുണ്ട്, അമ്മയുണ്ട്, മുത്തശ്ശൻ, മുത്തശ്ശി, അങ്ങനെ ഒരുപാട് പേര്... അവർ തന്നെ ദത്തെടുത്തതല്ല... സ്വന്തമാക്കിയതാണ്...


എന്റെ കഥയിൽ അങ്ങനെ ആരുമില്ല... Rukes and Welson എന്ന ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയാണ് എന്നേ വളർത്തി വലുതാക്കിയത്.. 


ബോർഡിങ്‌ സ്ക്കൂളിലും പിന്നെ കോളേജിലും മുടങ്ങാതെ മാസം തോറും ആ കൽക്കട്ട ബേസ്ഡ് കമ്പനിയുടെ മണിയോർഡർ എത്തിയിരുന്നു..

തിരിച്ചറിവിന്റെ പ്രായം എത്തിയപ്പോൾ ഞാൻ അന്വേഷണം തുടങ്ങി.. Rukes and Wels എന്ന കമ്പനിയും ഞാനുമായുള്ള ബന്ധം.. തന്റെ ഭാഷയിൽ പറഞ്ഞാൽ എന്ത് ജനറ്റിക് ചുറ്റിക്കളിയാണ് ഇതിന്റെ പിന്നിൽ ഉള്ളതെന്നറിയാൻ...


അറിഞ്ഞില്ല.... ആരും പറഞ്ഞില്ല....


ഒരു ദിവസം ഞാൻ ചെന്നു, രക്ഷകർത്താവായ കമ്പനി തേടി കൽക്കട്ടയിൽ.. പക്ഷേ ഇളം മഞ്ഞ നിറമടിച്ച ആ വിക്ടോറിയൻ ബിൽഡിംഗ്‌ അടച്ചിരുന്നു..


കമ്പനി വൈൻഡപ്പ് ചെയ്തിരുന്നു.. സായിപ്പന്മാർ തിരിച്ചു പോയി... 


വെറുതെയങ്ങു പോയതല്ല... കണക്കില്ലാത്ത ഒരു വലിയ തുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട്.. ഒരു ധനികനായ അനാഥനായി എന്നേ മാറ്റിയിട്ട് എന്റെ പേട്രന്റസ് പോയി..



മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ... ഒരു മുത്തശ്ശിക്കഥപോലെ വിചിത്രം.... വേദനിക്കുകയും കണ്ണീർരൊഴുക്കുകയും ചെയ്ത ബാല്യം പണ്ടേ പോയി.. 


ഇന്ന് ഞാൻ ശ്രമിക്കുന്നത് മുഴുവൻ ആരെയും വേദനിപ്പിക്കാതെ ഇരിക്കാനാണ്.. കഴിയുമെങ്കിൽ ആർക്കെങ്കിലും നന്മ ചെയ്യാൻ.. ആരെയെങ്കിലും സ്നേഹിക്കാൻ...


എനിക്കത് കഴിയുന്നുമുണ്ട്.. ആമിക്കും അത് മാത്രം ചെയ്തുകൂടെ...


ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ലായിരുന്നു, അന്നത് കോമഡി പറയുന്ന ജയറാം അവതരിപ്പിച്ച രവി ശങ്കറിന്റെ മാത്രം സിനിമയായിരുന്നു.. ഏറ്റവും ഒടുവിൽ മാത്രം വന്ന് വിഷമിപ്പിച്ചു പോകുന്ന ലാലേട്ടനെയും ചിരിപ്പിക്കാനും തല്ല് കൊള്ളാനും മാത്രം വന്നിരുന്ന മോനായിയെയും ഒക്കെ ശ്രദ്ധിച്ചിട്ടും 


ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ല, എന്തൊക്കയോ മനസിലാകാത്ത കാര്യങ്ങൾ പറയുന്ന ഒരു ബോറൻ ആയിരുന്നു ഡെന്നിസ്.. 


വെറും രണ്ടര വർഷത്തെ പരിചയം മാത്രമുള്ള സുഹൃത്തിനു വേണ്ടി സ്വന്തം വീടും സ്വത്തും എല്ലാം കുറച്ചു നാളത്തേക്ക് വിട്ട് കൊടുക്കുന്നതും, ഒരു പരാതിയും ഇല്ലാതെ ഔട്ട്‌ ഹൗസിൽ തന്റെ ജോലിക്കാരന്റെ ഒപ്പം താമസിക്കുന്നതും ഒന്നും അന്ന് വലിയ ഒരു കാര്യമായി തോന്നിയിരുന്നില്ല.



എന്നാൽ വളർന്നു കഴിഞ്ഞു ഓരോ പ്രാവശ്യം ഈ സിനിമ കാണുമ്പോഴും എന്റെ ഉള്ളിലെ കാഴ്ചപ്പാടുകൾക്ക് മാറ്റം വരാൻ തുടങ്ങി..


എന്നിക്ക് പതിയെ ഓരോ കാര്യങ്ങൾ മനസിലായിതുടങ്ങി, അത് രവിശങ്കറിന്റെ കഥ അല്ലായിരുന്നു,അത് ഡെന്നിസിന്റെ മാത്രം കഥയായിരുന്നു, അയാൾ പറഞ്ഞതൊക്കെ അർഥമുള്ള കാര്യങ്ങളായിരുന്നു, രവിശങ്കർ വെറുമൊരു നിമിത്തം മാത്രമായിരുന്നു..


അയാൾ ചെയ്തത് ഒന്നും ആരും ആർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളല്ല..


എത്ര തെറ്റിദ്ധരിക്കപ്പെട്ടാലും ആരൊക്കെ മുഖം കറുപ്പിച്ചു സംസാരിച്ചാലും ദേഷ്യം മുഖത്തും മനസ്സിലും വരാത്ത നല്ലൊരു മനുഷ്യനാണ് അയാൾ.


എത്രയോ ജന്മമായി എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം പോലും രവിശങ്കറിനു ഏതോ പെൺകുട്ടി അയക്കുന്നത് ആയിരുന്നില്ല, അത് ജന്മങ്ങളായി അയാൾക്ക് വേണ്ടി കാത്തിരുന്ന അഭിരാമിയുടെ മനസായിരുന്നു..


രവിശങ്കർ ആയിരുന്നില്ല അയാളുടെ ആത്മാർത്ഥ സുഹൃത്ത്, പല കാര്യങ്ങളും പറയാതെ തന്നെ മനസിലാക്കുന്ന, അയാളുടെ ഉള്ളറിയുന്ന, അയാൾ എല്ലാം തുറന്ന് പറയുന്ന ആത്മാർഥസുഹൃത്ത്‌, അത് മോനായി ആയിരുന്നു..


അവർ ഇപ്പോഴും ചന്ദ്രഗിരിയിൽ ആ ഫാംഹൌസിൽ തമാശകൾ പറഞ്ഞു ഏറെ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു കഥ..


സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരാണെന്ന് എന്നോട് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഞാൻ മറുപടി കൊടുക്കും,


ബെത്‌ലഹേമിലെ ഡെന്നിസ്..


ആരാണ് ഇത്തരത്തിൽ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം...?



ലാലേട്ടൻ "തുടരും"

 വണ്ടിപ്രാന്ത് കാരണം ബെൻസ് എന്ന് വിളിപ്പേരുള്ള ഷണ്മുഖം ഒരു ടാക്സി ഡ്രൈവറാണ്. അയാൾ ഓടിക്കുന്നത് പഴയ മോഡൽ ഉള്ളൊരു കറുത്ത അംബാസിഡർ കാറാണ്.


പണ്ട് ചെന്നൈയിൽ സ്റ്റണ്ട് പടങ്ങളിൽ ഡ്യൂപ് ആയിട്ട് ജോലി ചെയ്തിരുന്ന ഷണ്മുഖം അവിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ആ ജോലി ഉപേക്ഷിച്ചു കേരളത്തിലേക്ക് പോരുകയായിരുന്നു.


അന്ന് അയാൾക്ക് അയാളുടെ ആശാൻ സമ്മാനമായി നൽകിയതാണ് ആ കാർ. നാട്ടിൽ ഭാര്യയുയും മകനും മകളും അടങ്ങുന്നതാണ് ബെൻസിന്റെ കുടുംബം.


അങ്ങനെ ഇരിക്കെ ഒരു അബദ്ധം സംഭവിച്ചു അയാളുടെ കാർ പോലീസ് പിടിച്ചു വയ്ക്കുന്നു. സ്റ്റേഷനിൽ ചെന്ന് ഒന്ന് സോപ്പ് ഇട്ടാൽ വിട്ടു കിട്ടാവുന്ന കേസ് മാത്രമേ ഉണ്ടായിരുന്നുള്ളു.


പക്ഷേ ബെൻസ് ഇത്തിരി ഓവർ ആയതുകൊണ്ട് പോലീസ് കാർ വിട്ടു കൊടുക്കുന്നില്ല..


എന്നാൽ നമ്മൾ അതുവരെ കണ്ടത് ആയിരുന്നില്ല ഉണ്ടായ സംഭവങ്ങളും, നമ്മൾ കണ്ട ബെൻസും ആയിരുന്നില്ല ശരിക്കുള്ള ബെൻസ്.


ആനകൾ കൂട്ടമായി ജീവിക്കുമ്പോൾ വളരെ സമാധാനത്തിൽ ജീവിക്കുന്ന ജീവിയാണ്. പക്ഷേ ആ കൂട്ടത്തിൽ നിന്ന് ചില ആനകൾ പുറത്താകും, ഒറ്റയാൻ എന്ന് വിളിപ്പേരുള്ള അവയോളം അപകരിയായ മറ്റൊരു ജീവിയും ഈ ഭൂമിയിൽ ഉണ്ടാവില്ല..


അത്തരത്തിൽ ഒരു ഒറ്റയാൻ കാടിറങ്ങിയ കഥയാണ്, 2025 ൽ റിലീസ് ആയ 


"തുടരും"


ഈ സിനിമ കാണാത്ത ആളുകൾ കുറവായിരിക്കും, എന്നിരുന്നാലും ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കുക, മോഹൻലാൽ എന്ന അതുല്യ നടന്റെ മികവാർന്ന കുറച്ചധികം നിമിഷങ്ങൾ നമ്മൾക്ക് കാണാം...


ഇന്ന് OTT ഇറങ്ങിയിട്ടുണ്ട്, ജിയോ ഹോട്ട്സ്റ്റാർ വഴി കാണാവുന്നതാണ്...


"When elephant walks, the forest walks with them...."

ജോൺ വിക്ക് - എന്താല്ലേ!

 ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ്, എന്നാൽ അവരുടെ സന്തോഷം ഇല്ലാതാക്കികൊണ്ട് ഭാര്യ അസുഖം വന്ന് മരണത്തിന് കീഴടങ്ങുന്നു.


ഭാര്യയുടെ മരണശേഷം അയാൾക്ക് ഒരു പാർസൽ ലഭിക്കുന്നു, അതിൽ ഒരു പട്ടിക്കുട്ടി ആയിരുന്നു, അയാളുടെ ഭാര്യ മരിക്കുന്നതിന് മുന്നേ ഏർപ്പാട് ആക്കിയതാണ് ആ പാർസൽ. അയാൾക്ക് ജീവിതത്തിൽ എന്തെങ്കിലും ഒരു ഹോപ്‌ വേണമെങ്കിൽ ജീവനുള്ള എന്തിനെയെങ്കിലും കൂടി സ്നേഹിക്കണം എന്ന് അയാളുടെ ഭാര്യ വിശ്വസിച്ചിരുന്നു.


ജീവൻ ഇല്ലാത്ത ഒരു വസ്തുവിനെ കൂടി അയാൾ ഇങ്ങനെ സ്നേഹിക്കുന്നുണ്ട്, ഒരു പഴയ വിന്റെജ് മോഡൽ സ്പോർട്സ് കാർ ആയിരുന്നു അത്. അങ്ങനെ നായക്കുട്ടിയെ വളർത്തി അയാൾ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് അത് സംഭവിക്കുന്നത്. ഒരു പെട്രോൾ പമ്പിൽ വച്ച് അയാളുടെ കാർ കാണുന്ന കുറച്ചു യുവാക്കൾ അതിന് വില പറയാൻ ആവശ്യപ്പെടുന്നു.


എന്നാൽ അവരുടെ ആവശ്യം നിരാകരിച്ചുകൊണ്ടു അയാൾ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നു. എന്നാൽ ആ യുവാക്കൾക്ക് മതിയായിരുന്നില്ല, അവർ അയാൾ അറിയാതെ അയാളെ പിന്തുടർന്ന് വീട് കണ്ടെത്തി അപ്രതീക്ഷിതമായി അയാളെ പിന്നിൽ നിന്ന് അടിച്ചിട്ട് ആ കാറുമായി കടന്ന് കളയുന്നു. 


വെറുതെ അങ്ങ് പോകുകയല്ല, അയാൾക്ക് ഭാര്യ അവസാനമായി നൽകിയ ആ നായക്കുട്ടിയെ കൊന്ന് കളഞ്ഞിട്ട് കൂടിയാണ് അവർ അവിടം വിടുന്നത്.



ഇത്രയും വരെ ഇതൊരു സാധാരണ സിനിമ മാത്രമാണ്. പിന്നീട് ആ യുവാക്കൾ ആരാണെന്ന് കാണിക്കുന്നു, അവരിൽ ഒരുവൻ അവിടത്തെ ഏറ്റവും വലിയ ഗാങ്സ്റ്റർ ആയ വീഗോയുടെ മകനാണ്, തന്റെ മകൻ ഒരു കാർ മോഷ്ടിച്ചു എന്നും അത് ഇന്ന ആളുടെ ആണെന്ന് കൂടി കേൾക്കുമ്പോൾ വീഗോയുടെ മുഖത്തു വരുന്ന ഒരു ഭാവമുണ്ട്.


തുടർന്ന് അയാൾ തന്റെ മകനെ വിളിച്ചു വരുത്തി സൽകരിച്ച ശേഷം നല്ല രണ്ട് ഇടി കൊടുക്കുന്നു, അവൻ ഇടികൊണ്ട് നിലത്തു വീണു കഴിഞ്ഞു വീഗോ അവനെ ചേർത്ത് പിടിച്ചു കുറച്ചു കാര്യങ്ങൾ പറയുകയാണ്.


അവൻ ആരെയാണ് നോവിച്ചതെന്നും അയാൾ യഥാർത്ഥത്തിൽ ആരാണെന്നും, സകല ഗംഗസ്റ്റർമാരും ഒരു കാലത്ത് ഭയത്തോടെ കണ്ടിരുന്ന സാക്ഷാൽ ബാബ യാഗ എന്ന് വിളിപ്പേരുള്ള 


"John Wick"


വീഗോയുടെ സാമ്രാജ്യം തന്നെ അടിത്തറ ഇട്ടത് ജോണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ പുറത്തായിരുന്നു, എന്ന് തുടങ്ങുന്ന വളരെ ലളിതമായ ഏതാനും കാര്യങ്ങൾ മാത്രം നമ്മോട് പറയുന്നു. പക്ഷേ അത് മാത്രം മതി ജോൺ ആരായിരുന്നു എന്ന് നമ്മൾക്ക് മനസിലാക്കാനും ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ജിഞ്യാസ ഉണ്ടാക്കാനും.


സാമാന്തരമായി നമ്മളെ ബോധം തെളിയുന്ന ജോണിനെ കൂടി കാണിക്കുന്നു, അയാൾ എഴുന്നേറ്റ് ഒരു ചുറ്റികയുമെടുത്തു അകത്തെ മുറിയിലേക്ക് പോകുകയാണ്. തുടർന്ന് ഒരു മേശ വലിച്ചു മാറ്റി തറയിൽ ശക്തിയായി അടിക്കുന്നു.


ഇനി ഒരിക്കലും ആവശ്യം വരില്ല എന്ന് കരുതി അയാൾ കുഴിച്ചു മൂടിയ തന്റെ പഴയകാലത്തെ ചില സാധനങ്ങൾ തിരിച്ചെടുക്കാൻ വേണ്ടിയാണ് ഇതെന്ന് നമ്മൾ കാണുന്നതിന് ഒപ്പം തന്നെ വീഗോ കഥ പറഞ്ഞു അവസാനിപ്പിക്കുന്നു.


അയാൾ തന്നെ തന്റെ മകനോട്, നിന്നെ രക്ഷിക്കാൻ ഞാൻ ഏതറ്റം വരെയും പോകും എന്നാലും നിനക്ക് ഇനി രക്ഷയില്ല...


യാതൊരു വിധ സംഭവങ്ങളും വീര സഹാസങ്ങളും കാണിക്കാതെ വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരാളുടെ പഴയകാലം വർണ്ണിച്ചു നമ്മൾക്ക് രോമാഞ്ചം നൽകാൻ കഴിയുന്നുണ്ടെങ്കിൽ ആ സിനിമയുടെ ബാക്കി എങ്ങനെ ഉണ്ടാവുമെന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ..


അതുവരെ ഒരു സാധാരണ രീതിയിൽ പോയ സിനിമ പിന്നെ അവിടെ നിന്ന് അങ്ങോട്ട് ഹോളിവുഡ് കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നിലേക്ക് പരകായപ്രവേശനം നടത്തുകയായിരുന്നു.


John Wick ന്റെ യാത്ര അവിടെ ആരംഭിക്കുകയാണ്, പിന്നീട് നാല് ഭാഗങ്ങൾ കഴിഞ്ഞു ആ കഥാപാത്രത്തിനു യോജിച്ച ഒരു അവസാനം കൂടി നൽകുന്നത് വരെ ജോൺ വിക്ക് ഒരു നിമിഷം പോലും വെറുതെ ഇരുന്നിട്ടില്ല, അത്രക്ക് ചടുലമായി പോകുന്ന കഥയും അവതരണവും. സഹായിക്കാൻ ഇടക്ക് സുഹൃത്തുക്കൾ വരുന്നുണ്ടെങ്കിലും ജോൺ എപ്പോഴും ഒറ്റക്കാണ്, ഗാങ്സ്റ്റേഴ്സ് പോലും ഭയക്കുന്ന 


The real monster...


വമ്പൻ ഹൈപ്പിൽ വന്ന ലിയോ ഒക്കെ പോലും ഫ്ലാഷ്ബാക്ക് കാണിച്ചപ്പോൾ നെഗറ്റീവ് അടിച്ചു, അപ്പോഴാണ് ഇവിടെ പഴയ കഥ ഒരു സീൻ പോലും കാണിക്കാതെ ഒരു കഥാപാത്രം പറയുന്ന ഏതാനും വാക്കുകൾ കൊണ്ടു മുഴുവൻ സിനിമയെയും മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.


വെറുതെ ആക്ഷൻ സിനിമ ആണെന്ന് കരുതി കാണാതെ ഇരിക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് കണ്ട് നോക്കുക, കാരണം ഒരു പട്ടിയെ കൊന്നതിനു പ്രതികാരം ചെയ്യാൻ പോകുന്ന John Wick എന്ന് ഒരുപാട് meme കണ്ടിട്ട് വെറും ആക്ഷൻ പടമെന്ന് കരുതി കാണാതെ ഇടുന്നതാണ്. പിന്നെ എപ്പഴോ മുകളിൽ പറഞ്ഞ ഭാഗം ഒന്ന് കേൾക്കാൻ ഇടയായി, പിന്നെ കണ്ട് നോക്കി, നാലാം ഭാഗം തിയേറ്ററിൽ തന്നെ പോയി കണ്ടു.


വെറുതെ ആക്ഷൻ മാത്രമല്ല ഒരുപാട് ഇമോഷണൽ കണക്ഷൻ നൽകുന്ന രംഗങ്ങളും സിനിമയിലുണ്ട്. എന്തിനും പോന്ന സുഹൃത്തുക്കളും..


എന്തിനേറെ നാലാം ഭാഗത്തിന് ഒടുവിൽ ജോൺ തന്റെ സുഹൃത്തിനോട് ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളു..


താൻ മരിക്കുക ആണെങ്കിൽ തന്നെ അടക്കം ചെയ്യുന്ന കല്ലറയിൽ ഒരു വാക്യം എഴുതി വയ്ക്കണം..


"Loving Husband"...



ജോൺ വിക്കിന്റെ ലോകത്ത് നിന്ന് പുതിയ ഒരു സിനിമ റിലീസ് ആയിട്ടുണ്ട്, Ana de Armas നായികയായി വരുന്ന 


From the World of John Wick: Ballerina - Action/ Thriller 


എനിക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല, പക്ഷേ കണ്ടവർ എല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്..

The Wolf of Wall Street

 അങ്ങേ അറ്റത്തെ കൂർമ്മ ബുദ്ധിയും കഴിവും ഉള്ള ഒരാൾക്ക് പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്കു വഴി കിട്ടുന്നു, വെറുതെയല്ല കുറേനാൾ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയിൽ ജോലി ചെയ്തപ്പോൾ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞ കുറെ ലൂപ് ഹോളുകളാണ്.


അയാൾക്ക് പറ്റിയ ഒരു പാർട്ണറെ കൂടി കിട്ടുന്നു, രണ്ട് പേരും കൂടി സ്വന്തം സ്ഥാപനം ആരംഭിക്കുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു കൂട്ടം ആളുകളെയും ജോലിക്ക് വയ്ക്കുന്നു.


ദിവസവും പണം കുമിഞ്ഞു കൂടുന്ന അവസ്ഥ, പുറത്തേക്ക് വാരി എറിഞ്ഞാലും തീരാത്ത പോലെ പണം വന്നുകൊണ്ടേ ഇരിക്കുന്നു. പിന്നെ അവരെല്ലാം കൂടി കാണിച്ചു കൂട്ടുന്ന പുകിലുകൾ എന്തൊക്കെ ആയിരിക്കും എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റുമോ..



ഇത് ആരോ കണ്ട സ്വപ്നമല്ല, പണം കൊണ്ട് മത്തു പിടിച്ച ഒരാളുടെ ജീവിതകഥ പിന്നീട് സിനിമ ആക്കിയതാണ്. ഒട്ടുമിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ട്രെയിനിങ്ങിന്റെ ഭാഗമായി പ്രദർശിപ്പിക്കാറുള്ള,


സംരംഭകർ കണ്ടിരിക്കേണ്ട ലോക സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്തിനുള്ളിൽ പെടുന്ന 


ടൈറ്റാനിക് സുന്ദരൻ Leonardo DiCaprio തകർത്ത് അഭിനയിച്ച 


The Wolf of Wall Street - 2013


Jordan Belfort എന്ന ഇരുപത്തിയഞ്ച് വയസുകാരൻ തന്റെ ബുദ്ധി മാത്രം ഉപയോഗിച്ച് കോടീശ്വരൻ ആയ കഥ..


ത്രസിപ്പിക്കുന്ന കഥ... സിനിമയിൽ ഒരു ഭാഗത്തു ജോർദാൻ തന്റെ ജീവനക്കാരുടെ മുന്നിൽ നടത്തുന്ന ഒരു പ്രസംഗം ഉണ്ട്, മോട്ടിവേഷൻ എന്നതിന്റെ ഒരു എക്സ്ട്രീം വേർഷൻ, അത് മാത്രം കണ്ടാൽ മതി പടം മുതലാവാൻ.


(*പടം A rating ആണ് കാണാൻ പോകുന്നവർ ശ്രദ്ധിക്കുക 😅)

ബാഷ - Tamil Gangster movie

 മദ്രാസിലെ ഒരു പാവം ഓട്ടോ ഡ്രൈവർ ആയ മാണിക്യത്തിന്റെ അനുജത്തിക്ക് MBBS ന് അഡ്മിഷൻ ലഭിക്കുന്നു. എന്നാൽ അഡ്മിഷൻ എടുക്കാൻ ചെന്ന അവളോട് കോളേജിന്റെ ചെയർമാൻ വളരെ മോശമായി സംസാരിക്കുന്നു.


സീറ്റ്‌ ലഭിക്കാൻ അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങണം എന്ന് കേട്ട അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്ന് പോകുന്നു. അഡ്മിഷന് പോയിട്ട് തിരിച്ചു വരാത്ത പെങ്ങളെ അന്വേഷിച്ചു മാണിക്യം വരുമ്പോൾ അവൾ ക്യാന്റീനിൽ ആകെ വിഷമിച്ചു ഇരിക്കുന്നതാണ് കാണുന്നത്.


തനിക്ക് ഡോക്ടർ ആകേണ്ട മറ്റ് എന്തെങ്കിലും കോഴ്സ് നോക്കാമെന്നു അവൾ അയാളോട് പറയുന്നു. അവളുടെ വാക്കുകളിൽ നിന്നും എന്തോ മോശമായി സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ മാണിക്യം അവളെയും കൂട്ടി ചെയർമാനെ കാണാൻ ചെല്ലുന്നു.


അവൾ വന്ന കണ്ട് സന്തോഷത്തിൽ അയാൾ അവൾക്ക് ഒരു സീറ്റ്‌ റെഡിയാക്കാനും ഗസ്റ്റ് ഹൌസിന്റെ അഡ്രസ് കൊടുത്തേക്കാനും പറയുന്നു.


അപ്പോഴാണ് മാണിക്യം അവിടേക്ക് കയറി വരുന്നത്, അത് അവളുടെ ആങ്ങള ആണെന്ന് മനസിലായപ്പോൾ അയാളുടെ സ്വരം മാറാൻ തുടങ്ങി, തന്നെ ഭീഷണിപ്പെടുത്താൻ ആണ് വിചാരമെങ്കിൽ താൻ പഴയ റൗഡി ആയിരുന്നെന്നും പോലീസിൽ പോയാലും മന്ത്രിയുടെ അടുത്ത് പോയാലും അയാൾക്ക് ഒരു ചുക്കുമില്ല എന്ന് പറയുന്നു.


അയാൾ കൈകൊട്ടുമ്പോൾ അയാളുടെ ഗുണ്ടകൾ അവിടേക്ക് കയറി വന്നു അവരെ രണ്ടു പേരെയും പിടിച്ചു പുറത്താക്കാൻ തുടങ്ങുന്നു. അപ്പോൾ മാണിക്യം വളരെ താഴ്മയായി തനിക്ക് അയാളോട് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് പറയുന്നു. പല തവണ അപേക്ഷിക്കുമ്പോൾ അയാൾ അതിന് വഴങ്ങുന്നു, ഗുണ്ടകൾ പുറത്തേക്ക് പോകുന്നു, തന്റെ പെങ്ങളോടും അല്പം നേരത്തേക്ക് പുറത്ത് നിൽക്കാൻ അയാൾ അവകാശപ്പെടുന്നു.


പിന്നെ മാണിക്യം കൈ കെട്ടി നിന്ന് ചെയർമാനെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നു, എന്നിട്ട് പറയുന്നു,


"അയ്യാ,... എൻ പേര് മാണിക്യം..."


ഇത്രയും പറഞ്ഞു മാണിക്യം മേശയിലേക്ക് കൈ കുത്തി മുന്നോട്ട് ആഞ്ഞു നിന്നിട്ട്,

എനക് ഇനി ഒരു പേരിരുക്ക്... "


ഒപ്പം ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ബാഷ... ബാഷ... അവ്യക്തമായി ഒരാൾ നടന്നു നീങ്ങുന്ന ഒരു ഫ്ലാഷ്ബാക്ക് ദൃശ്യവും..


പിന്നീട് നമ്മളെ കാണിക്കുന്നത് മാണിക്യത്തിന്റെ പെങ്ങൾ പുറത്തു നിന്ന് ജനലിലൂടെ ആ ദൃശ്യം കാണുന്നതാണ്, അത്രയും നേരം അവരെ ഭീഷണിപ്പെടുത്തി കസേരയിൽ ഞെളിഞ്ഞിരുന്ന ചെയർമാൻ ദാ ഓടി വന്നു മാണിക്യത്തിന്റെ മുന്നിൽ കുമ്പിട്ടു നിൽക്കുന്നു,


പെങ്ങൾക്ക് ഒരു സീറ്റ് അല്ല നൂറല്ല ആ കോളേജ് മുഴുവൻ തന്നെ കൊടുത്തേക്കാം എന്നും പറഞ്ഞാണ് അയാൾ തൊഴുതു നിൽക്കുന്നത്...


ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ മറ്റാരും അറിയാതെ ഒളിച്ചു ജീവിക്കുന്ന മുംബൈയിലെ ഡോൺ ആയിരുന്ന മാണിക്ക് ബാഷയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അറിഞ്ഞാൽ അയാൾ പിന്നെ എന്ത് ചെയ്യാനാണ്..


ഈ സിനിമയൊക്കെ എത്ര പ്രാവിശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്‌ ഉണ്ട്, അയാൾ മാണിക്ക് ബാഷ ആണെന്നും അയാൾ തന്റെ പേര് പറഞ്ഞാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നെല്ലാം പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോഴും ആദ്യമായി കാണുന്നത് പോലെയുള്ള ഒരു ഫീൽ ലഭിക്കും.


കഥാപാത്രങ്ങളുമായി കൃത്യമായി ഇമോഷണൽ ആയി കണക്റ്റ് ആയി കഴിഞ്ഞാൽ, അവർക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടേതായി തോന്നും, ആ സമയത്തു എന്താണോ നമ്മൾ ആഗ്രഹിക്കുന്നത്, അത് അതേ പടി ആ കഥാപാത്രം ചെയ്യുന്നത് കാണുമ്പോൾ നമ്മൾക്ക് ഒരു സംതൃപ്തി ലഭിക്കും..



ഈ സിനിമയിൽ അത്തരം സന്ദർഭങ്ങൾ ധാരാളമുണ്ട്, മാണിക്യം യഥാർത്ഥത്തിൽ ആരാണെന്ന് സ്വന്തം വീട്ടുകാർക്ക് പോലും അറിയില്ല.


 പോലീസ് ആയ അനിയനോടുള്ള പക തീർക്കാൻ മാണിക്യത്തിന്റെ അനുജത്തിയെ തട്ടിക്കൊണ്ടു പോയി പബ്ലിക് ആയിട്ട് ഉപദ്രവിക്കാൻ അവിടുത്തെ ലോക്കൽ ഗാങ്സ്റ്റർ ആയ ഇന്ദ്രൻ ശ്രമിക്കുന്ന സമയത്താണ് മാണിക്യം തന്റെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്.

ഇതേ തീമിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത്തരം രംഗങ്ങൾ കൊണ്ട് മുന്നിൽ നിൽക്കുന്നത് ബാഷ തന്നെയാണ്.


ബാഷ അടിക്കുമ്പോൾ അടി കൊള്ളുന്നവൻ നൂറടി പറന്നു പോകുന്നുണ്ട്, ഒറ്റക്ക് ഒരുപാട് പേരെ അടിച്ചു തോൽപ്പിക്കുന്നുണ്ട്, യഥാർത്ഥത്തിൽ ഇതൊന്നും ആരെക്കൊണ്ടും സാധിക്കില്ല എന്നിരുന്നാലും അത് പ്ലേസ് ചെയ്തിരിക്കുന്ന സിറ്റുവേഷൻ കൊണ്ടാണ് നമ്മളെ ത്രസിപ്പിക്കുന്നത്.


ചെറുപ്പത്തിൽ സിനിമകൾ കണ്ടിരുന്ന സമയത്ത് ഇഷ്ടമില്ലാത്ത നടൻമാർ ഉണ്ടോയെന്ന് ചോദിച്ചാൽ എന്റെ വായിൽ ആദ്യം വരുന്ന പേരായിരുന്നു രജനികാന്ത് എന്നത്.. എന്തോ അന്നത്തെ എന്റെ നായക സങ്കല്പങ്ങൾക്ക് വിരുദ്ധമായിരുന്നു അദ്ദേഹം എന്ന് തോന്നിയിരുന്നു..


എന്നാൽ പിന്നീട് മനസിലായി, സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തെ വെറുതെ വിളിക്കുന്നതല്ല, ഇത്തരം സിനിമകൾ ആ ഒരു സ്റ്റൈൽ ഒന്നും അങ്ങനെ ആരെക്കൊണ്ടും സാധിക്കുന്ന കാര്യങ്ങളല്ല, ഒരു അത്ഭുതം തന്നെയാണ്..


മറ്റ് നടൻമാർ ഓരോ ജോണർ സിനിമകളിൽ അഭിനയിക്കുന്നു എന്ന് പറയും, എന്നാൽ രജനികാന്ത് സിനിമകൾ എന്നത് തന്നെ ഒരു ജോണർ ആണ്..

SpiderMan - No Way Home - No words to say

 ഒരു സിനിമയുടെ പീക്ക് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പറയുന്നത് നമ്മൾക്ക് ഏറെ താല്പര്യമുള്ള ഒരു കഥ അല്ലെങ്കിൽ കഥാപാത്രം ആസ്പതമായി ഒരു സിനിമ വരുന്നുണ്ട് എന്ന് അനൗൺസ്‌ ചെയ്യുമ്പോൾ മുതൽ


 നമ്മൾക്ക് ഉണ്ടാവുന്ന ഒരു പ്രതീക്ഷ അതേപടി നിലനിർത്തി ഒടുവിൽ തിയേറ്ററിൽ അത് അതേപടി ലഭിക്കുമ്പോഴാണ്.


അങ്ങനെ നോക്കിയാൽ MCU spiderman 3 അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരുപാട് റുമറുകൾ ഉണ്ടായിരുന്നു അതിൽ പഴയ സിനിമകളിൽ spiderman ആയി വന്ന Toby യും Andrew ഉം ഈ സിനിമയിലും ഉണ്ടാവുമെന്ന്.


ആദ്യം കേട്ടപ്പോൾ ആരുടെയോ ഭാവന എന്ന് തോന്നിയെങ്കിലും പിന്നെ അത് കുറേക്കൂടി ശക്തമായി കേൾക്കാൻ തുടങ്ങി. കുട്ടിക്കാലത്തു ഏറെ ആസ്വദിച്ചു കണ്ട ടോബിയുടെ spiderman ഒരിക്കൽ കൂടി കാണാൻ അങ്ങനെ ഉള്ളിൽ ഒരു ആഗ്രഹം തോന്നിത്തുടങ്ങി. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ആയിട്ട് യാതൊരു വിവരങ്ങൾ ഇറങ്ങുന്നുമില്ല ഇതൊക്കെ വെറും ഗോസിപ്പ് എന്ന രീതിയിലാണ് മാർവെൽ ഡീൽ ചെയ്തിരുന്നത്.



പക്ഷേ പഴയ സിനിമകളിലെ വില്ലന്മാർ എന്തായാലും ഉണ്ടാവും എന്നുള്ള കാര്യങ്ങൾ ഉറപ്പായിരുന്നു. അത് തന്നെ നൊസ്റ്റാൾജിയ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ.


ഒടുവിൽ സിനിമയുടെ ട്രൈലെർ ഇറങ്ങി, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു ഓറഞ്ച് മത്തങ്ങാ വന്നു വീഴുന്നതും ഒപ്പം അട്ടഹസിച്ചുള്ള ചിരിയും കൂടി കേട്ടപ്പോൾ ആകെ രോമാഞ്ചമായി, 2002 ൽ, ആദ്യമായ് spiderman സിനിമ കണ്ടു വിസ്മയിച്ചു ഇരുന്നപ്പോൾ അതിലെ അതി ശക്തനായ വില്ലൻ കഥാപാത്രമായ ഗ്രീൻ ഗോബ്ലിന്റെ വരവായിരുന്നു അത്. സ്കൂൾ സമയത്ത് ഗ്രീൻ ഗോബ്ലിനെ മത്തങ്ങാ ഏറുകാരൻ എന്നായിരുന്നു വിളിച്ചിരുന്നത്.


തൊട്ട് പിറകെ ഒരു പാലത്തിന്റെ താഴെ നിന്ന് ഉയർന്നു വരുന്ന രണ്ട് യന്ത്രക്കൈകൾ കൂടി കണ്ടപ്പോൾ രോമാഞ്ചം അതിന്റെ പീക്ക് അവസ്ഥയിലേക്ക് എത്തിയിരുന്നു.


രണ്ടാം ഭാഗത്തിലെ വില്ലനായ ഡോക്ടർ ഓട്ടോ ആയിരുന്നു അത്. പിന്നെ ട്രൈലെർ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചാണ് ഇരുന്ന് കണ്ടത്, എവിടെയെങ്കിലും ടോബി അല്ലെങ്കിൽ ആൻഡ്റൂ വരുമോ എന്നുള്ള ആകാംഷ കൊണ്ട്.


പക്ഷേ ആ ട്രൈലെർ പല പ്രാവശ്യം കണ്ടിട്ടും അതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല, പക്ഷേ അവസാനം ഒരു സീനിൽ MJ താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്, അത് കാണുമ്പോൾ Andrew ന്റെ സിനിമയിലെ Gwen താഴേക്ക് വീണു മരണപ്പെടുന്ന രംഗം ആയിട്ട് വല്ലാതെ സാമ്യം, അതേ പോലെ രംഗം കണ്ടതോടെ വീണ്ടും ആവേശമായി.


മാർവെൽ എന്തൊക്കയോ ഒപ്പിച്ചു വച്ചിട്ടുണ്ട് എന്നൊരു തോന്നൽ. ആ സമയം ഇന്റർനെറ്റ്‌ നിറയേ ഇതിനെ പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, ഓരോ വിഡിയോയും ആവേശത്തോടെ കാണാൻ വല്ലാത്തൊരു വെമ്പൽ ആയിരുന്നു.


MJ താഴേക്ക് വീഴുമ്പോൾ രക്ഷിക്കാൻ ചാടുന്നത് Andrew ആണെന്നും അല്ല Tom തന്നെയാണ് എന്ന് തുടങ്ങി ധാരാളം ഡിബേറ്റ് ഉണ്ടായിരുന്നു, ഇതെല്ലാം കണ്ട് ചിരിച്ചു മാർവലും.



അങ്ങനെ സിനിമയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും അതിന്റെ പീക്ക് ലെവലിൽ കത്തിച്ചു നിൽകുമ്പോഴാണ് പടം റിലീസ് ആകുന്നത്. FDFS തന്നെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകെ ബാംഗ്ലൂർ പോകുന്നതിനാൽ അവിടെ വച്ച് കസിൻസിന്റെ ഒപ്പം കാണാൻ പ്ലാൻ ഇട്ടു.


അങ്ങനെ സിനിമ റിലീസ് ആയി, ഒരു ദിവസം പിന്നിട്ടു, എങ്ങും നിശബ്ദത, ആരും ഒന്നും പറയുന്നില്ല, ബാംഗ്ലൂർ വച്ച് കാണാൻ ഇരുന്ന കസിൻ ഉൾപ്പെടെ ആദ്യത്തെ ദിവസം തന്നെ പോയി എന്നറിഞ്ഞപ്പോ പിന്നെ ഞാനും ഒന്നും നോക്കിയില്ല തൊട്ട് അടുത്ത ഷോ തന്നെ ബുക്ക്‌ ചെയ്തു, അതും ഏറ്റവും മുന്നിലുള്ള ഒരു സീറ്റ്‌.


എന്നിട്ട് പോലും രോമാഞ്ചവും നൊസ്റ്റാൾജിയയും എല്ലാംകൂടി ഒരുമിച്ചു മിക്സ്‌ ആക്കി അടിച്ച ഒരു സിനിമ ഇതുപോലെ വേറൊരെണ്ണം ഉണ്ടായിട്ടില്ല, ആദ്യത്തെ ഷോട്ട് മുതൽ അവസാനം വരെ പീക്ക് എക്സ്പീരിയൻസ്.


ആദ്യം വരുന്ന പഴയ വില്ലന്മാർ തുടങ്ങി ശരിക്കും നൊസ്റ്റാൾജിയ, പഴയ സിനിമയിലെ ഓരോ കാര്യങ്ങൾ ഉൾപ്പെടെ അവർ സംസാരിക്കുമ്പോൾ എല്ലാം തിയേറ്ററിൽ ഭയങ്കര ആരവം ആയിരുന്നു.


എങ്കിലും അപ്പോഴും അറിയില്ല ടോബി, ആൻഡ്റൂ ഉണ്ടോ അല്ലെങ്കിൽ എപ്പോൾ എങ്ങനെ വരുമെന്ന്.


ഒടുവിൽ തമാശകൾക്ക് ശേഷം സിനിമ കുറച്ചു സീരിയസ് മൂഡിലേക്ക് മാറി, ടോമിന് ട്രാജഡി സംഭവിച്ചു അതിന്റെ ഒരു ഇമ്പാക്റ്റിൽ ഇരിക്കുമ്പോൾ ദാ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ Andrew, അതോടെ തിയേറ്റർ ആകെ ഇളകി മറിഞ്ഞു..


Andrew വന്നാൽ ഉറപ്പായും ടോബി വരും, നെഡ് വീണ്ടും പോർട്ടൽ തുറക്കാൻ തുടങ്ങിയതും എല്ലാവരും കാറിക്കൂവാൻ തുടങ്ങി, കാരണം ടോബിയാണ് വരാൻ പോകുന്നത്..


അങ്ങനെ ദാ പോർട്ടൽ തുറന്നു, സാധാരണ വേഷത്തിൽ കൈ വീശികാണിച്ചു ടോബിയുടെ വരവാണ്, ഇരുപത് വർഷം മുൻപ് ആ കഥാപാത്രം എങ്ങനെ ആയിരുന്നോ അതേ മാനറിസങ്ങൾ, അവിടെ മുതൽ പിന്നെ നൊസ്റ്റാൾജിയ കാരണം ഇമോഷണൽ ആയിരുന്നു എല്ലാവരും, ഓരോ സീനിലും കൈയ്യടികൾ, ഓരോ മിനിറ്റും ആസ്വദിക്കുക എന്ന് പറഞ്ഞാൽ അതായിരുന്നു ഈ സിനിമ പിന്നീട്.


ഒടുവിൽ മൂന്ന് spiderman ഒരുമിച്ച് വരുന്നു, പഴയ അഞ്ച് വില്ലന്മാരും, ഇടയിൽ MJ താഴേക്ക് വീഴുന്നു, രക്ഷിക്കാനായി പിറകെ ചാടുന്ന ടോമിനെ ഗ്രീൻ ഗോബ്ലിൻ പിടികൂടുന്നത് കണ്ട andrew noo എന്ന് അലറിക്കൊണ്ട് എടുത്ത് ചാടുന്നു.


പണ്ട് തനിക്ക് പറ്റിയ അബദ്ധം പറ്റാതെ അയാൾ MJ കൈകളിൽ താങ്ങി നിലത്തേക്ക് എത്തുമ്പോൾ തിയേറ്റർ മുഴുവൻ നിശബ്ദതയായിരുന്നു, നൊസ്റ്റാൾജിയയും ഇമോഷൻ കൂടി ഒരുമിച്ച ഒരു നിമിഷമായിരുന്നു അത്.


ഒടുവിൽ ടോമിന്റെ ആഗ്രഹം പോലെ വില്ലന്മാരെ എല്ലാം അവരുടെ അസുഖങ്ങൾ ഭേദപ്പെടുത്തി അവരുടെ യൂണിവേഴ്സിലേക്ക് തന്നെ തിരികെ അയച്ചിട്ട് Andrew, ടോബി എന്നിവരോടും യാത്രയും പറഞ്ഞു ഡോക്ടർ strange ന്റെ അടുത്തേക്ക്.


തന്റെ ഉറ്റ സുഹൃത്തും കാമുകിയും ഉൾപ്പെടെ തന്നെ മറക്കാൻ പോകുകയാണെന്ന് അറിഞ്ഞു അവസാനമായി അവരെയും വാരി പുണർന്നു അവരെയും യാത്രയാക്കി ടോം തന്റെ ഏകാന്ത വാസത്തിലേക്ക് പോകുമ്പോൾ ആകെ വികാരഭരിതരായിരുന്നു എല്ലാവരും.


തിയേറ്റർ എക്സ്പീരിയൻസ് അതിന്റെ ഏറ്റവും പീക്ക് രീതിയിൽ എനിക്ക് നൽകിയ പ്രിയപ്പെട്ട സിനിമ 


Spider-Man: No Way Home


ഇറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു...


ഇനി ഇതുക്കും മേലെ ഒരെണ്ണം സംഭവിക്കുമെന്ന് തോന്നുന്നില്ല..


One and only piece...


ചാർളി - Best Malayalam feel good movie

നിവിൻ പോളി സായ് പല്ലവിയുടെ കൂടെ അഭിനയിച്ചു, തൊട്ട് പിറകെ ദുൽകറും സായ്യുടെ നായകനായി കലി എന്ന സിനിമയിറങ്ങി, നിവിൻ താടി വച്ചത് കണ്ടിട്ടാണോ ദുൽകറും ഇനി താടി ഗെറ്റപ്പിൽ വരാൻ പോകുന്നതെന്നാണ് ചാർളിയുടെ ആദ്യത്തെ പോസ്റ്റർ ഒക്കെ കണ്ടപ്പോൾ തോന്നിയത്.


പടത്തിന്റെ ട്രൈലെർ ഒക്കെ കണ്ടിട്ടും വലിയ കാര്യമായിട്ട് ഒന്നും തോന്നിയിരുന്നില്ല, തിയേറ്ററിൽ പോയി കാണണം എന്നും തോന്നിയില്ല.


പിന്നെ സിനിമ ഇറങ്ങിക്കഴിഞ്ഞു നല്ല അഭിപ്രായം കേട്ടപ്പോൾ രണ്ടും കല്പ്പിച്ചു വീട്ടുകാരുടെ കൂടെ തന്നെ കുറെ നാളുകൾക്ക് ശേഷം ചാർളി കാണാൻ പോയി. സിനിമ ഏത് ജോണറെന്ന് അറിയില്ല കഥയെ പറ്റി ഒരു ഊഹവുമില്ല..


അന്ന് ലേഡി സൂപ്പർസ്റ്റാർ പട്ടം കിട്ടിയ പാർവതി ബാംഗ്ലൂർ നിന്നും സഹോദരന്റെ കല്യാണം കൂടാൻ നാട്ടിലേക്ക് വരുന്നതും അവിടെ അവരുടെ അമ്മ തനിക്കും ഒരു കല്യാണം ഉറപ്പിക്കാൻ പോകുന്നു എന്നറിഞ്ഞു രാത്രി തന്നെ വീട്ടിൽ നിന്നും മുങ്ങി കൊച്ചിയിൽ പോയി റൂം എടുത്ത് വീട്ടുകാരിൽ നിന്നും ഒളിച്ചു താമസിക്കാൻ തുടങ്ങുന്നു.


കൊച്ചിയിൽ അവർ താമസിക്കാൻ ചെന്ന ആ റൂമിൽ അതിന് മുന്നേ താമസിച്ചിരുന്നത് ഒരു ജിന്നായിരിന്നു, ചാർളി എന്ന പട്ടം പോലെ പറന്നു നടക്കുന്ന, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്ന് അവർക്ക് വിലപ്പെട്ട കാര്യങ്ങൾ തികച്ചും സർപ്രൈസ് ആയി നൽകുന്ന,


മറ്റുള്ളവരുടെ കണ്ണിലെ സന്തോഷം കണ്ട് ആസ്വദിക്കുന്ന, യാതൊരു പ്ലാനുകളും ഇല്ലാതെ നാട് ചുറ്റി നടക്കുന്ന ചാർളി.


അയാളുടെ കുറെയധികം കാലാസൃഷ്ടികൾ ആ മുറിയിൽ ഉണ്ടായിരുന്നു, പാർവതി അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആക്രി, അതെല്ലാം അടുക്കി പെറുക്കി ഒരു മൂലയിൽ വച്ചപ്പോൾ ഒരു പുസ്തകം അവളുടെ ശ്രദ്ധയിൽ പെട്ടു..


അതിൽ ഒരു കഥ ഉണ്ടായിരുന്നു, രാത്രിയിൽ തന്റെ മുറിയിൽ മോഷ്ടിക്കാൻ കയറിയ സുനി എന്ന കള്ളന് ഡിസൂസ എന്ന പേരും നൽകി അവന്റെ ഒപ്പം മോഷ്ടിക്കാൻ താനും വരുന്നു എന്ന് പറഞ്ഞു ന്യൂ ഇയറിന്റെ അന്ന് രാത്രിയിൽ അയാളോട് ഒപ്പം ഇറങ്ങി ചെല്ലുന്ന ചാർളിയുടെ കഥ..


അങ്ങനെ മോഷ്ടിക്കാൻ ഡിസൂസ കയറുന്ന ഒരു വീട്ടിൽ അവർ ഞെട്ടിക്കുന്ന ഒരു കാഴ്ച്ച കാണുന്നു, എന്നാൽ അത് എന്താണെന്നോ എന്താണ് അവിടെ സംഭവിച്ചതെന്നോ കഥയിൽ ഉണ്ടായിരുന്നില്ല..


ആ കൗതുകത്തിന്റെ പുറത്ത് ടെസ്സ ചാർളിയെ അന്വേഷിച്ചു ഇറങ്ങുന്നു.. അതുവരെ ആക്രിയുടെ ഉടമ മാത്രമായിരുന്ന ഏതോ ഒരു ചാർളി ശരിക്കും ആരാണെന്ന് ഓരോ ആളുകളിൽ കൂടി അവൾ അറിയുന്നു,


അയാൾ ഒരു കാറ്റ് പോലെ മായയായിരുന്നു, പിന്നാലെ എത്ര ഓടിയാലും അയാളിലേക്ക് എത്താൻ കഴിയില്ലെന്ന സത്യം അവളോടൊപ്പം നമ്മളും മനസിലാക്കുന്നു..


ഒരു മായജാലക്കാരനെ പോലെ അയാൾ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്, പക്ഷേ അവൾക്ക് മാത്രം അയാളെ കാണാൻ കഴിയുന്നില്ല, അയാളെ തിരഞ്ഞു ചെല്ലുന്ന ഓരോ ഇടങ്ങളിൽ നിന്നും അയാളെ പറ്റി ഓരോ കഥകൾ കേട്ട് ഒടുവിൽ അവളുടെ മനസ്സിൽ അയാളോട് പ്രണയം തോന്നുന്നു..


പിന്നീട് അയാളുടെ അടുത്തേക്ക് അവൾ ചെന്നെത്തുന്നതാണ് കഥ, പക്ഷേ അതിനൊരു ഭംഗിയുണ്ട്...


ന്യൂ ജനറേഷൻ ഫീൽ ഗുഡ് സിനിമകളുടെ ഇടയിൽ മികച്ച ചിത്രങ്ങളിൽ ഒന്നായ ചാർളി ഇറങ്ങിയത് ഇതുപോലെ ഒരു ഡിസംബർ മാസത്തിലാണ്, കഥാ പശ്ചാത്തലവും ഡിസംബറിൽ ആരംഭിക്കുന്നത് കൊണ്ടാവാം ഡിസംബർ ആയാൽ ചാർളി ഒന്ന് കാണാൻ തോന്നും..


ആ മുറിയും ടെസ്സയുടെ കൗതുകം ഉണർത്തുന്ന കണ്ണുകളും ചാർളിയുടെ വേഷങ്ങളും കഥകളും അതിമനോഹരമായ പാട്ടുകളും ഒക്കെ ചേർന്ന് നല്ലൊരു സദ്യ കഴിച്ചത് പോലെ ഒരു സംതൃപ്തി ലഭിക്കും ഓരോ പ്രാവിശ്യവും...




 

ബ്രേക്കിങ് ബാഡ് - ബെസ്റ്റ് series ever

 വാൾട്ടർ വൈറ്റ് ഒരു കെമിസ്ട്രി അധ്യാപകൻ ആയിരുന്നു, അയാൾക്ക് ആകെയുള്ള സമ്പാദ്യം ഭാര്യയും മകനും അടങ്ങുന്ന കുടുംബമായിരുന്നു. മകന് കാലിന് ചെറിയ പ്രശ്നം കൂടിയുണ്ട്.


യാതൊരു വിധ ദുശീലങ്ങളും ഇല്ലാതെ തന്റെ കുടുംബത്തിന് വേണ്ടി അധ്വാനിച്ചു ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ട് ഒരു ടെസ്റ്റ്‌ റിസൾട്ട്‌ വന്നു.


അയാൾക്ക് സ്റ്റേജ് 3 ലങ് കാൻസർ പിടിപെട്ടിരിക്കുവാണ് എന്ന ആ കുറിപ്പ് അയാളെ ആകെ തളർത്തിക്കളഞ്ഞു. ഇനി തനിക്ക് അധികനാൾ ആയുസ്സില്ല എന്ന് തിരിച്ചറിഞ്ഞ അയാളുടെ മുന്നിൽ പിന്നെ ഒരേഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.


തന്റെ കുടുംബത്തെ സുരക്ഷിതമാക്കാൻ എത്രയും പെട്ടന്ന് പറ്റാവുന്ന അത്രയും പണം ഉണ്ടാക്കുക. നേരായ വഴികളിൽ കൂടിയൊന്നും അതിനു സാധിക്കില്ല എന്ന് മനസിലായപ്പോൾ അയാൾ മറ്റൊരു തീരുമാനമെടുത്തു, ഏത് വിധത്തിലും പണം ഉണ്ടാക്കുക.


അതിന് അയാൾ കണ്ടുപിടിച്ച വഴിയാണ് തന്റെ തന്നെ മുൻ വിദ്യാർത്ഥിയായ ജെസ്സി പിങ്ക്മാന് ഒപ്പം ചേർന്ന് മെ** കച്ചവടം.


ഒരു ഒന്നൊന്നര കെമിസ്ട്രി പ്രൊഫസർ ആയിരുന്ന അയാൾക്ക് നിഷ്പ്രയാസം ഏറ്റവും ക്വാളിറ്റിയുള്ള മെ** നിർമ്മിക്കാൻ കഴിയുമായിരുന്നു.


എന്നാൽ അവർ ഏത്തപ്പെട്ട ലോകം, അധോലോകം.. അവിടെ പിന്നെ ജീവൻ മരണ പോരാട്ടങ്ങളുമായിരുന്നു.


പതിനേഴു വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ 'Breaking Bad' എന്ന ലോകത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള നമ്പർ വൺ വെബ് സീരീസിന്റെ തുടക്കം ഇങ്ങനെയായിരുന്നു.


സാഹചര്യങ്ങൾ ഒരു പാവം മനുഷ്യനെ എങ്ങനെയൊക്കെ മാറ്റി മറിക്കുമെന്നും, പണം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നും കൃത്യമായി അവതരിപ്പിക്കുന്ന, ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് ഒരു തരത്തിലും നമ്മളെകൊണ്ട് മുൻകൂട്ടി കാണാൻ കഴിയാത്ത അത്ര മികച്ച അവതരണം.


സത്യം പറഞ്ഞാൽ ആദ്യത്തെ ഒന്ന് രണ്ട് എപ്പിസോഡ് കണ്ടപ്പോൾ ഇതെന്തു തേങ്ങയാണ് ഈ കാണിക്കുന്നതെന്ന് തോന്നിപ്പോയി, പിന്നെ പതിയെ സംഭവം നമ്മളെ അധോലോകത്തിലേക്ക് അങ്ങ് കൂട്ടികൊണ്ട് പോകും...


അപ്പോൾ Breaking Bad ന്റെ പ്രൊഫസർ വാൾട്ടർ വൈറ്റ്, ജെസ്സി പിങ്ക്മാൻ എന്നിവർ അവതരിച്ചിട്ട് ഇന്നേക്ക് 17 വർഷങ്ങൾ പിന്നിടുന്നു...

സിനിമയിലെ മെഷീൻ ഗൺ സീനുകൾ

 


ഒരേപോലത്തെ മൂന്ന് സീനുകൾ ഇതിൽ രണ്ടെണം തമ്മിൽ സാമ്യമുണ്ട് പക്ഷേ അതിൽ ഒരെണ്ണം കോമഡി ആയിപ്പോയി.


കൈതിയിൽ ദില്ലി എന്ന കഥാപാത്രം ആദ്യമായിട്ടാണ് അത്തരത്തിൽ ഒരു മെഷീൻ ഗൺ എടുത്തു ഉപയോഗിക്കുന്നത്, ഏതാണ്ട് 30-40 കിലോ ഭാരമുള്ള അത് എടുത്തു പുള്ളി നിറ ഒഴിക്കുന്നത് തന്നെ ഏറെ പ്രയാസപ്പെട്ടാണ്.


അതിന്റെ തന്നെ ഒരു ഭാഗം മറ്റേ കോൺസ്റ്റബിൾ ആണ് പിടിച്ചിരിക്കുന്നത്. സാമാന്യ ആരോഗ്യമുള്ള ഒരു മനുഷ്യൻ കഷ്ടപ്പെട്ട് അത്രയും ഭാരമുള്ള ഒരു വസ്തു എടുത്ത് പെരുമാറുന്നത് കൃത്യമായി ആ സീനിൽ നമ്മൾക്ക് മനസിലാകും.


അടുത്തത് അതേ ഐറ്റം അജയ് ദേവ്ഗൻ വളരെ കൂൾ ആയിട്ട് ഒറ്റക്ക് എടുത്തുകൊണ്ടു നടക്കുന്നു. കൈതിയിൽ കോൺസ്റ്റബിൾ പിടിച്ചിരിക്കുന്ന ബുള്ളറ്റിന്റെ ഭാഗം സ്കൂൾ ബാഗ് പോലെ തോളിൽ ഇട്ടു ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അദ്ദേഹം നടക്കുമ്പോൾ ആ സീൻ കൈതിയുടെ അടുത്തെങ്ങും വരുന്നില്ല എന്ന് മാത്രമല്ല 


കൊതുകിനു മരുന്നടിക്കുന്നത് പോലെ എന്ന രീതിയിൽ ട്രോളുകൾക്ക് വരെ കാരണമായി.


എന്നാൽ ടെർമിനേറ്റർ അർനോൾഡ് അണ്ണനും വളരെ കൂൾ ആയിട്ട് മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് ഇതേ രംഗത്തിൽ.


എന്നാൽ അവിടെ അത് ലോജിക് പ്രകാരം വിശ്വാസനീയമാണ്. കാരണം പുള്ളി ഒരു റോബോട്ട് ആണ്, കൂടാതെ അമ്പതോ നൂറോ കിലോ ഭാരം നിഷ്പ്രയാസം ഉയർത്താൻ കഴിയുന്ന ഒരു യന്ത്രമനുഷ്യൻ ആണെന്ന് ആദ്യമേ തന്നെ നമ്മൾക്ക് അറിയാം.


ചെയ്യുന്ന കാര്യം അതിമാനുഷികം ആണെങ്കിൽ കൂടി അതിന് കൃത്യമായ ഒരു വിശദീകരണം നൽകി സിനിമയിൽ അവതരിപ്പിച്ചാൽ കാണുന്നവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും.


രാജമൗലി സിനിമകൾ ശ്രദ്ധിച്ചാൽ അദ്ദേഹം ഇത് കൃത്യമായി ചെയ്യുന്നത് കാണാം. ബാഹുബലിയിലും RRR ലും സിനിമ തുടങ്ങുമ്പോൾ തന്നെ അദ്ദേഹം കാണിക്കുന്നത് തന്റെ കഥയിലെ നായകർ സാധാരണ മനുഷ്യർ അല്ല.


അവർക്ക് അതിൽ കൂടുതൽ ശേഷിയുണ്ട്, അതിനാൽ ഇനി അങ്ങോട്ടുള്ള കഥ ഈ രീതിയിൽ വേണം കാണാൻ എന്നാണ്. 


RRR ക്ലൈമാക്സിൽ ജൂനിയർ NTR ബുള്ളറ്റ് പോലൊരു ബൈക്ക് എടുത്ത് വായുവിൽ കറക്കുന്ന രംഗം ഒക്കെയുണ്ട്, എന്നാൽ ഒരു കടുവയെ വരെ പിടിച്ചു നിർത്താൻ ശേഷിയുള്ള ആളായിട്ടാണ് അദ്ദേഹത്തിന്റെ ഇൻട്രോ.


അത്രയും ശേഷി അയാൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും ഒരു ബൈക്ക് എടുത്തു എറിയാനുള്ള കരുത്ത് ഉണ്ടാവും. 


സൂപ്പർ ഹീറോ പടങ്ങളിലെ ലോജിക്

 സൂപ്പർഹീറോ ഫാന്റസി പടങ്ങൾക്ക് ലോജിക്ക് ഇല്ലാന്ന് പലരും പറയുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അങ്ങനെയല്ല, ആ പടത്തിൽ കാണിക്കുന്ന കാര്യങ്ങൾക്ക് തീർച്ചയായും ലോജിക് ഉണ്ടാവണം,


ആ ലോജിക് എന്നത് ആ സിനിമ നടക്കുന്ന ലോകത്തിലെ ആയിരിക്കും, എട്ടുകാലി കടിച്ചാൽ സ്‌പൈഡർമാൻ ആകുമോ, അതാണോ ലോജിക് എന്നൊക്കെ ചോദിക്കുന്നത് കണ്ടിട്ടുണ്ട് 


 ഒരു സിനിമയിൽ ഒരാൾ ഒരു ജ്യൂസ്‌ കുടിച്ചപ്പോൾ എട്ടുകാലിയുടെ ശക്തി കിട്ടി എന്ന് പറഞ്ഞാൽ, അതിന് ലോജിക് ഉണ്ടോ, ഇല്ലാ.


ലോജിക് വരണം എന്നുണ്ടെങ്കിൽ ആ ജ്യൂസ്‌ എന്താണ് എന്നുള്ളത് ശാസ്ത്രീയമായി വിശ്വാസം തോന്നുന്ന രീതിയിൽ വിശദീരീകരിച്ചാൽ മതി.


ഒരു സുപ്രഭാതത്തിൽ ഒരാൾക്ക് എട്ടുകാലിയുടെ ശക്തി കിട്ടിയെന്ന് പറഞ്ഞാലും ലോജിക് ഇല്ലാ, എന്നാൽ spiderman സിനിമയിൽ അല്ലെങ്കിൽ കഥകളിൽ ശാസ്ത്രജ്ഞന്മാർ ജനറ്റിക് പരീക്ഷണങ്ങൾ നടത്തിയ മ്യൂറ്റേഷൻ സംഭവിച്ച ചിലന്തിയാണ് പീറ്റർ പാർക്കറേ കടിക്കുന്നത്, അതിന്റെ ഫലമായി അയാളുടെ DNA ചിലന്തിയുടെ DNA ആയി കൂടി ചേരുന്നു.


അതുവഴി അയാൾക്ക് ചിലന്തിയുടെ പല ശേഷികളും ലഭിക്കുന്നു, ഒരു ചിലന്തിയുടെ നൂലിന് ഒരു പെൻസിലിന്റെ അത്രയും കട്ടി ഉണ്ടെങ്കിൽ അതിന് ഒരു ബോയിങ് 747 വിമാനത്തെ തടഞ്ഞു നിർത്താനുള്ള അത്രയും കരുത്തു ഉണ്ടാവും.


ഒരാളുടെ വലുപ്പത്തിൽ ചിലന്തി ഉണ്ടായാൽ എന്താണോ സംഭവിക്കുക അതാണ് spiderman. ഇത് ശരിക്കും സംഭവിക്കുമോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല, എന്നാൽ ഇത്രയും ശാസ്ത്രീയമായി കാണിച്ചു നമ്മളെ ബോധ്യപ്പെടുത്താൻ കഴിയുമ്പോളാണ് ലോജിക് ഉണ്ടാവുന്നത്.


Spiderman ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട കഥാപാത്രമാണ്, എന്നാൽ മാജിക്‌ അല്ലെങ്കിൽ മന്ത്രം തുടങ്ങിയ കാര്യങ്ങൾ ആസ്പതമാക്കി സിനിമകൾ വരുമ്പോഴാണ് ശരിക്കും ലോജിക് കല്ലുകടി ആകുന്നത്.


ഉദാഹരണം പറഞ്ഞാൽ, സൂര്യയുടെ മാസ്സ് എന്ന സിനിമയിൽ തുടക്കത്തിൽ ആത്മാക്കളെ കാണിക്കുമ്പോൾ അവർക്ക് ഭൂമിയിൽ ഉള്ള ഒരു വസ്തുവിനെയും സ്പർശിക്കാൻ കഴിയില്ല എന്നാണ് നമ്മളെ കാണിക്കുന്നത്.


എന്നാൽ കഥ ഇന്റർവെൽ അടുക്കാറാകുമ്പോൾ സൂര്യ ആത്മാക്കളെ ഉപയോഗിച്ച് മറ്റുള്ളവരെ പേടിപ്പിക്കുന്നത് കഥയിൽ വരുന്നുണ്ട്, അപ്പോൾ ആത്മാക്കൾ പലതിലും സ്പർശിക്കുന്നുണ്ട്, അവിടെ ആ കഥയുടെ ലോജിക് പൊട്ടി.


അല്ലെങ്കിൽ അതിന് കൃത്യമായി ഒരു വിശദീകരണം നൽകണമായിരുന്നു. വലിയ സംഭവം ഒന്നും വേണ്ട വല്ല അമാവാസി ദിനത്തിൽ പറ്റുമെന്നോ അല്ലെങ്കിൽ എന്തെങ്കിലും മന്ത്രം ചെയ്താൽ പറ്റുമെന്നോ ഒക്കെ മതി.


മിക്കവാറും ഇന്ത്യൻ ഹൊറർ സിനിമകളിൽ ഇതേ പ്രശ്നം ഉള്ളതായി കാണാം. അവർ കാണിക്കുന്ന ഫാന്റസി ലോകത്ത് എന്തൊക്കെ ചെയ്യാൻ പറ്റും അത് എങ്ങനെയാണ് അതുപോലെ എന്തൊക്കെ പറ്റില്ല എന്നുള്ള കാര്യങ്ങൾ define ചെയ്യാതെ വരുമ്പോഴാണ് ലോജിക് പോകുന്നത്.


വീണ്ടും ഉദാഹരണം പറഞ്ഞാൽ, MCU ഹിറ്റ്‌ സിനിമയായ Avenger's Infinity War ൽ താനോസ് 6 ഇൻഫിനിറ്റി സ്റ്റോൺസ് എന്ന മന്ത്രക്കല്ലുകൾ ഉപയോഗിച്ച് ലോകത്തിലെ പകുതി ആളുകളെ ഇല്ലാതെ ആക്കുന്നുണ്ട്,


പലരും ഇതിന്റെ ലോജിക് ഒന്നും നോക്കിയിട്ടില്ല എന്നാണ് തോന്നുന്നത് എന്നാൽ എന്തുകൊണ്ട് ആറ് കല്ലുകൾ അവ ഉപയോഗിച്ച് എങ്ങനെയാണ് ഇത് ചെയ്യുന്നത്, അല്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റില്ല എന്നെല്ലാം കൃത്യമായി അവർ സെറ്റ് ചെയ്തിട്ടുണ്ട്.


ഇനി അവർക്ക് പറ്റാത്ത കേസ് ആണെങ്കിൽ കൂടി ക്വാണ്ടോം ഫിസിക്സ്‌ അല്ലെങ്കിൽ ആട്ടോമിക് കൂട്ടി എന്തെങ്കിലും സയൻസ് തിയറി വരെ ഉണ്ടാക്കി നമ്മളെ കോൺവീൻസ് ആക്കും.


ഇന്ത്യൻ സിനിമകളിൽ സൂപ്പർഹീറോ ആയാലും പ്രേതമായാലും അതിന് എന്തൊക്കെ ശക്തികളുണ്ട് എന്തൊക്കെ പറ്റും പറ്റില്ല എന്നതിന് ലോജിക് കൊടുക്കാറില്ല മിക്കവാറും.


മന്ത്രവാദം ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട കുറെ മന്ത്രങ്ങളും നിറമുള്ള പ്രകാശങ്ങളും തമ്മിൽ എറിഞ്ഞു കളിക്കുന്ന കുറെ രംഗങ്ങൾ കാണാം.


ഫാന്റസി ആണെങ്കിലും സയൻസ് ഫിക്ഷൻ ആണെങ്കിലും പക്കാ ലോജിക് പരമായി സിനിമ എടുക്കാൻ കഴിയും, അതിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉസ്താദ് ആണ് ക്രിസ്റ്റോഫർ നോളൻ. അദ്ദേഹത്തിന്റെ സൂപ്പർഹീറോ സിനിമകളായ Dark Knight Trilogy ആയാലും Interstellar ആയാലും ഇജ്ജാതി ലോജിക് ആണ് അതിൽ മുഴുവൻ. ഒരു ശാസ്ത്രജ്ഞൻ സംവിധാനം ചെയ്താൽ എങ്ങനെ ഉണ്ടാവുമോ അതാണ് നോളന്റെ സിനിമകൾ.


ഈ വിഷയത്തിൽ ഇനിയും എഴുതാൻ ഉണ്ട്, പ്രതികരണം നോക്കിയിട്ട് ബാക്കി...

RRR - ലോജിക് ഇല്ലാത്ത സിനിമ അല്ല

 RRR വെറും കത്തി പടമാണ് യാതൊരു ലോജിക് ഇല്ലാ എന്നൊക്കെ മുൻ പോസ്റ്റുകളിൽ കുറെ പേര് കമന്റ്‌ ഇട്ടിരുന്നു. എന്നാൽ അങ്ങനെയല്ല, സിനിമയുടെ ഉള്ളിൽ ലോജിക് ഉണ്ടോയെന്നു നോക്കിയാൽ RRR ആ കാര്യത്തിൽ പക്കാ ആണ്.


എന്താണ് RRR ന് ഉള്ളിൽ ഉള്ള ലോജിക്, അതി ശക്തരായ രണ്ട് നായകന്മാർ, അവർ പരസ്പരം ഏറ്റു മുട്ടുന്നതും പിന്നീട് ബ്രിട്ടീഷ് സൈന്യത്തെ പൊരുതി തോൽപ്പിക്കുന്നതുമാണ്.


സിനിമ തുടങ്ങുമ്പോൾ തന്നെ ആ സിനിമക്കുള്ളിലെ ലോകത്തിലെ വ്യത്യാസം എന്താണെന്ന് സംവിധായകൻ വ്യക്തമായി കാണിച്ചു തരുന്നു.


കോമരം ഭീമൻ, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരെപ്പോലെയല്ല, അവർക്ക് അതിഭീകരമായ കരുത്തുണ്ട്. സിനിമയിൽ ഉടനീളം ആ ലോജിക്ക് അവർ കാത്ത് പരിപാലിക്കുന്നുണ്ടോ എന്നാണ് പിന്നീട് നമ്മൾ നോക്കേണ്ടത്.


അഥവാ ലോജിക് പോകണം എന്നുണ്ടെങ്കിൽ ഈ പറഞ്ഞ കാര്യത്തിന് വിരുദ്ധമായി എന്തെങ്കിലും സിനിമയിൽ വരണം. ഇത്രയും ശക്തനായ ഇവരിൽ ആരെയെങ്കിലും ഒരാളെ ഒരു സാധാരണ കസേരയിൽ സാധാരണ മനുഷ്യനെ ബന്ധിക്കുന്നത് പോലെ ബന്ധിച്ചാൽ, അവർക്ക് അത് ഭേദിക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ ലോജിക്ക് പോയി.


അതുപോലെ ഒരു സാധാരണ മനുഷ്യൻ ഇവരെ നേർക്ക് നേരെ നിന്ന് പൊരുതി കീഴ്പ്പെടുത്തിയാലും ലോജിക് പോയി. 


അങ്ങനെയൊന്നും അവിടെ സംഭവിക്കില്ല കാരണം കുറഞ്ഞത് അഞ്ച് പേരുടെ ബലമുണ്ട് അവർക്ക്.


അത്രയും ശക്തമായ ശരീരം ഉള്ളവർ എന്തൊക്കെ ചെയ്യുമോ അതെല്ലാം അവർ ചെയ്യുന്നതായിട്ട് തന്നെ കാണിക്കണം. അത് നമ്മുടെ യഥാർത്ഥ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ ഒരിക്കലും നടക്കില്ല, അല്ലെങ്കിൽ കത്തി എന്നൊക്കെ തോന്നിയേക്കാം.


പക്ഷേ സിനിമയുടെ തുടക്കത്തിൽ തന്നെ അവരെ ഇങ്ങനെ നിർവചനം ചെയ്തതിനാൽ പിന്നീട് ആ രീതിയിൽ വേണം ആ സിനിമ കാണാൻ.


ഇനി ഇത് കത്തി ആകുന്നത് എങ്ങനെയെന്നു നോക്കിയാൽ തുടക്കം മുതൽ ക്ലൈമാക്സ്‌ വരെ സാധാരണ മനുഷ്യരെ പോലെ കാണിച്ചിട്ട്, ക്ലൈമാക്സിൽ വില്ലന്റെ അടിയും കൊണ്ട് ബോധം കെട്ട് കിടക്കുമ്പോൾ, 


നായികയുടെ അല്ലെങ്കിൽ മറ്റ് ആരെങ്കിലും നായകന്റെ പേര് വിളിച്ചു കരയുമ്പോൾ പെട്ടന്ന് നായകൻ അതി ശക്തനായി മാറി ഒരു വരവുണ്ട്.


അതുവരെ അടികൊണ്ട് അനങ്ങാൻ മേലാതെ കിടന്ന നായകൻ പിന്നെ ഒന്ന് തൊട്ടാൽ മതി തല്ലാൻ വരുന്ന ഗുണ്ടകൾ ഒക്കെ പറന്നുപോകും. ചിലർക്ക് ഇത്തരം രംഗങ്ങൾ രോമാഞ്ചം നൽകിയേക്കാം, പക്ഷേ ഇവിടെയൊക്കെയാണ് ലോജിക്ക് ഇല്ലാതെ ആകുന്നത്.


അത്രയും നേരം സാധാരണ മനുഷ്യനായി നിന്ന ഒരാൾക്ക് ആ നിമിഷം എങ്ങനെയാണ് ശക്തി ലഭിച്ചത് എന്നതിന് യാതൊരു വിശദീകരണവും ഉണ്ടാവില്ല.


ഇനി ഇങ്ങനെ ശക്തരായ കഥാപാത്രങ്ങളെ വേറെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്നുമില്ല, അത് കാണുന്ന നമ്മൾക്ക് കൂടി വിശ്വാസനീയമായി തോന്നണം എന്നുമാത്രം.


ട്രോയ് എന്ന സിനിമയിൽ Achilles എന്ന കഥാപാത്രം Boagrius എന്ന ഭീമനെ നിഷ്പ്രയാസം കീഴടക്കുന്ന ഒരു രംഗമുണ്ട്. Achilles ന്റെ ഇരട്ടി വലിപ്പമുണ്ട് Boagrius ന്, പക്ഷേ ആ സീൻ എടുത്ത് വച്ചിരിക്കുന്ന രീതിയിൽ ലോജിക്ക് കറക്റ്റ് ആകുന്നുണ്ട്.



ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്ന സംവിധായകർ സിനിമയുടെ ഉള്ളിൽ ലോജിക് കൃത്യമായി ചേർക്കും, അത് ശ്രദ്ധിച്ചു തുടങ്ങിയാൽ അത്തരം സിനിമകൾ നമ്മൾക്ക് കൂടുതൽ മനോഹരമായി ആസ്വദിക്കാൻ കഴിയും.

ആശ്വന്ത് കോക്ക് - Movie Reviews

 അശ്വന്ത് കോക്ക് പൈസ മേടിച്ചു റിവ്യൂ പറയാൻ തുടങ്ങി എന്ന് ആരോപണങ്ങൾ കൂടി വരുന്നത് കാണാം..


കഴിഞ്ഞ ദിവസം പുള്ളിയുടെ ബ്രോമാൻസ് റിവ്യൂ പകുതി കണ്ടിട്ട് ഞാൻ സിനിമ കാണാൻ പോയി, സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.


ഇഷ്ടപ്പെടും എന്ന് ഉറപ്പ് വരുത്താൻ വേണ്ടി മാത്രമാണ് റിവ്യൂ കണ്ടു നോക്കിയത്, അല്ലാതെ നല്ല സിനിമയാണോ എന്നറിയാനല്ല.


അതുപോലെ അശ്വന്ത് പോസിറ്റീവ് പറഞ്ഞ മാർക്കോ കാണാൻ ഞാൻ പോയില്ല, കാരണം അത്രയും വയലൻസ് കാണാൻ താല്പര്യമില്ല, എന്നുകരുതി അത് മോശം പടം ആകുന്നില്ല.


ഇതുപോലെ പുള്ളി നെഗറ്റീവ് പറഞ്ഞിട്ടും ഇഷ്ടമായ പല സിനിമകളും ഉണ്ട്...


ഒരു കാര്യം മനസിലാക്കുക, അയാൾ എല്ലാ സിനിമയും കണ്ടു വിലയിരുത്തി നല്ലതാണോ ചീത്തയാണോ എന്ന് സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസി ഒന്നുമല്ല. പുള്ളി പുള്ളിയുടെ അഭിപ്രായം മാത്രമാണ് പറയുന്നത്.


അതിൽ പുള്ളിയുടെ വ്യക്തിപരമായ താല്പര്യങ്ങളും കടന്നുവരും, ഇഷ്ടമില്ലാത്ത സിനിമകൾ റോസ്റ്റ് ചെയ്യും, അതൊക്കെ ഒരു എന്റർടൈൻമെന്റ് എന്നതിനപ്പുറം ഒന്നുമില്ല.


സ്വന്തം ടേസ്റ്റ് മനസിലാക്കി ജോണർ നോക്കി സിനിമ കാണാൻ പോകുക. ബ്രോമാൻസിൽ ഒരു പ്രേമമോ കിഷ്കിന്ധ കാണ്ഡമോ പ്രതീക്ഷിച്ചു പോയാൽ നിരാശയായിരിക്കും ഫലം.


കുറച്ചു ചളി കോമഡി ഒക്കെ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഒരുപക്ഷേ ഇഷ്ടപ്പെട്ടേക്കാം.


എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു, പടം കണ്ടിട്ട് വന്നിട്ട് പുള്ളിയുടെ റിവ്യൂ ബാക്കി കൂടി കണ്ടു. പകുതിക്ക് വച്ചു നിർത്താൻ കാരണം പുള്ളി കഥയെ പറ്റി കുറച്ചു സൂചനകൾ പറയുന്നുണ്ട് എന്നതായിരുന്നു.

Sanam Teri Kasam - Feel good Bollywood movie

 ഇന്ദർ ഒരു അഡ്വക്കേറ്റ് ആണ്, അയാൾ വലിയ ഒരു കേസ് ജയിച്ചു കോടതിയിൽ നിന്നും പുറത്തേക്ക് വരികയാണ്. എല്ലാവരും അയാളെ അഭിനന്ദിക്കുന്നുണ്ട്, പക്ഷേ അയാളുടെ മുഖത്തു യാതൊരു സന്തോഷവുമില്ല.


തന്റെ ആഡംബര കാറിൽ കയറി അയാൾ തനിയെ ഓടിച്ചു പോകുന്നു, വലിയ ഒരു കൊട്ടാരം പോലുള്ള വീടിന്റെ കോമ്പൗണ്ടിലേക്ക് ആ കാർ പ്രവേശിക്കുകയാണ്. അയാൾ നേരെ വീടിന്റെ ഉള്ളിലേക്കു പോയി ഒരു വൈൻ കുപ്പിയും ഗ്ലാസും എടുത്ത് അതി മനോഹരമായ പൂന്തോട്ടത്തിലേക്ക് പോകുന്നു.


അവിടെ മുഴുവൻ പൂക്കൾ നിറഞ്ഞ വലിയ മരങ്ങളാണ്, അതിൽ പിങ്ക് നിറത്തിലുള്ള പുഷ്പങ്ങൾ നിറഞ്ഞ ഒരു മരത്തിനു ചുവട്ടിലേക്ക് അയാൾ ചെന്നതും, അയാളെ അഭിനന്ദിക്കാൻ എന്നതുപോലെ കുറച്ചു പൂക്കൾ ആ മരത്തിൽ നിന്നും അയാളുടെ ദേഹത്തേക്ക് വീഴുന്നു. നിറഞ്ഞ കണ്ണുകളോടെ അയാൾ മരത്തിനു അടുത്തേക്ക് ചെന്നു അതിൽ തലോടുന്നു.


അവിടെ ഒരു എഴുത്ത് കൊത്തി വച്ചിരിക്കുന്നത് അപ്പോഴാണ് നമ്മൾ കാണുന്നത്. അത് ഇങ്ങനെയായിരുന്നു


Saraswati Parihaar

1994 - 2015


പിന്നീട് കഥ ഒരു ഫ്ലാഷ് ബാക്കിലേക്ക് പോകുകയാണ്,...


മഹാ തെമ്മാടിയായിരുന്ന ഇന്ദർ ഒരു അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഏതോ കൊലപാതക കേസിൽ അയാൾ എട്ട് വർഷം ജയിലിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 


അതേ ബിൽഡിംങ്ങിന്റെ തൊട്ട് മുകളിൽ ഉള്ള നിലയിൽ ആരുന്നു സരസ്വതിയുടെ കുടുംബം താമസിച്ചിരുന്നത്. അവർ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബമായിരുന്നു. അവളോടൊപ്പം അച്ഛനും അമ്മയും ഇളയ സഹോദരിയും ഉണ്ടായിരുന്നു.


ഇന്ദറിനെ കാണാൻ അയാളുടെ കാമുകി പലപ്പോഴും ആ അപ്പാർട്മെന്റിൽ വരുമായിരുന്നു, ഇതൊക്കെ കാണുന്നതിനാൽ സരസ്വതി ഉൾപ്പെടെ എല്ലാവർക്കും അയാളോട് വെറുപ്പ് തോന്നിയിരുന്നു.


സരസ്വതിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു, അവളുടെ വിവാഹം നടക്കുന്നില്ല, അവളെ കാണാൻ വന്ന പല ചെക്കന്മാരെയും അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അവർക്കൊന്നും അവളെ ഇഷ്ടപ്പെടുന്നില്ലായിരുന്നു. അവളെ കണ്ടാൽ ആന്റി ലുക്ക്‌ ആണെന്ന് ഉൾപ്പെടെ പല പരിഹാസവും അവൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.


ഇത് കൂടാതെ അവളുടെ അനുജത്തിക്ക് ഒരു പ്രണയമുണ്ട് എന്നാൽ ചേച്ചിയുടെ വിവാഹം നടന്നാൽ മാത്രമേ അവളുടെ വിവാഹവും നടക്കു എന്ന് അവരുടെ അച്ഛന്റെ നിർബന്ധ ബുദ്ധി കാരണം സരസ്വതി ആകെ വിഷമത്തിലായിരുന്നു.


അവളുടെ വിവാഹം ഒന്നും ശരിയാകുന്നില്ല എന്നും പറഞ്ഞു അവളുടെ അനുജത്തി എപ്പോഴും അവളോട് ദേഷ്യപ്പെടുമായിരുന്നു.


വലിയ ഒരു വക്കീലിന്റെ മകനായിട്ടും വഴി തെറ്റി തെമ്മാടിയായിപ്പോയ ഇന്ദറും സരസ്വതിയും എങ്ങനെ പ്രണയത്തിൽ ആയെന്നും അവൾക്ക് പിന്നീട് എന്ത് സംഭവിച്ചെന്നും ഇന്ദർ എങ്ങനെ തന്റെ വഴിവിട്ട ജീവിതത്തിൽ നിന്നും കര കയറിയെന്നുമാണ് പിന്നീടുള്ള കഥ.


ഹൃദയസ്പർശിയായ ഒരു ഇമോഷണൽ ലവ് സ്റ്റോറി ആയിരിന്നിട്ട് കൂടി ചിത്രം റിലീസ് ചെയ്തപ്പോൾ പരാജയപ്പെടുകയാണ് ഉണ്ടായത്. വെറും 9 കോടി മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷൻ.


എന്നാൽ പിന്നീട് ചിത്രത്തിന് അന്യായ ഫാൻ ബേസാണ് ഉണ്ടായത്, ഫോണിലും ടീവിയിലും കണ്ട പലരും തിയേറ്ററിൽ പോകാത്തതിനെ ഓർത്ത് പഴിച്ചു.


അങ്ങനെ ഒടുവിൽ ഒൻപതു വർഷങ്ങൾക്ക് ശേഷം പടം ഒരിക്കൽ കൂടി റീ റിലീസ് ചെയ്തു നിർമ്മാതാക്കൾ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇതുവരെ വാരിക്കൂട്ടിയത് 40 കോടിയാണ്.

ചില കഥകൾ അങ്ങനെയാണ്...


Sanam Teri Kasam (Hindi) - 2016

റൈഫിൾ ക്ലബ്‌ - Malayalam movie

 വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ കാടിനുള്ളിലെ ഒരു മലമുകളിൽ ബ്രിട്ടീഷുകാരുടെ സമയത്ത് പണിത ഒരു ബംഗ്ലാവ് ഉണ്ട്, അത് പിന്നീട് മൂന്ന് പേര് ചേർന്ന് ഒരു റൈഫിൾ ക്ലബ്‌ ആക്കി മാറ്റിയെടുത്തു.


വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാപകരിൽ രണ്ട് പേര് മരണപ്പെട്ടു, അവരുടെ മക്കളും അവരുടെ കുടുംബങ്ങളും ഒക്കെയായി വലിയ ആഘോഷമാണ് ക്ലബ്ബിൽ എപ്പോഴും.


ക്ലബ്ബിൽ ഉള്ളവരെല്ലാം നല്ല ഒന്നാംതരം വേട്ടക്കാരും ഉന്നം തെറ്റാതെ നിറയൊഴിക്കാൻ കഴിയുന്നവരുമാണ്.


അവിടേക്ക് തന്റെ പുതിയ സിനിമയുടെ ഭാഗമായി വേട്ടയാടാൻ പഠിക്കാൻ മലയാള സിനിമയിലെ ഒരു സൂപ്പർ താരം വരുന്നു. തൊട്ട് പിന്നാലെ എടാകൂടവുമായി ഒളിച്ചോടി വരുന്ന ഒരു പെണ്ണും ചെക്കനും.


അവരെ പിടികൂടി കൊല്ലാൻ മംഗലാപുരത്തുനിന്ന് ചില വൻകിട ആളുകളും. അതിന് തക്കതായ ചില കാരണങ്ങളും അവർക്കുണ്ട്.


അന്ന് രാത്രിയിൽ സിനിമാ താരത്തോട് ഒപ്പം കാട്ടിൽ വേട്ടക്ക് പോയ ക്ലബ്‌ സെക്രട്ടറി അവറാനും കൂട്ടരും ഒരു ആപത്തിൽ പെടുന്നു, അതേ രാത്രിയിൽ തന്നെ ക്ലബ്‌ ആക്രമിക്കാൻ വില്ലന്മാരും വരുന്നു.


ഇവർ തമ്മിൽ ഒരു പോരാട്ടം നടന്നാൽ എന്ത് സംഭവിക്കും, ഒടുവിൽ ആര് ജയിക്കും. കഥ നോക്കിയാൽ ഇത്രക്ക് സിമ്പിൾ ആണ്, പക്ഷേ അത് എടുത്ത് വച്ചിരിക്കുന്ന രീതി അടിപൊളിയാണ്.


ചിരിച്ചു രസിച്ചു ത്രില്ല് അടിച്ചു കണ്ടിരിക്കാം, ഈ അടുത്ത ഇടയ്ക്ക് ഇറങ്ങിയ റൈഫിൾ ക്ലബ്‌ എന്ന സിനിമയാണ്. ചില അസൗകര്യങ്ങൾ കാരണം തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞിരുന്നില്ല, അതിൽ ഇപ്പോൾ ഖേദിക്കുന്നു.


സിനിമ ഒക്കെ കിടിലൻ ആണ്, പക്ഷേ എന്തിനാണ് ഇതിൽ മോഹൻ ലാലിനെ ചെറുതായിട്ട് ചൊറിയുന്നത് എന്ന് മാത്രം മനസിലായില്ല. പണ്ട് ഡേറ്റ് ചോദിച്ചിട്ട് കിട്ടാത്തതിന്റെ ദേഷ്യം വലതുമാണെങ്കിൽ ഇങ്ങനെ മനസ്സിൽ വച്ചുകൊണ്ട് നടക്കേണ്ട കാര്യം ഒക്കെ ഉണ്ടോ ആവോ.


ഡയറക്റ്റ് ആയിട്ട് അല്ലാതെ ഒരാളെ ചൊറിയാൻ ഏറ്റവും നല്ല വഴി കുറച്ചു ആളുകളെ മിക്സ്‌ ചെയ്ത് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക, എന്നിട്ട് നമ്മൾക്ക് കൊട്ടേണ്ട ആളുടെ അടയാളങ്ങൾ പറഞ്ഞു ചെറുതായിട്ട് കൊട്ടുക..


എന്തായാലും അത്തരം കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. പടം OTT വന്നിട്ടും കുറച്ചു നാൾ ആയിട്ടുണ്ട്, കണ്ടിട്ടില്ലാത്തവർ കണ്ടു നോക്കുക. 

അങ്ങ് വൈകുന്ഠപുരത്തു

 വർഷം 1995 വാൽമീകി തന്റെ സ്കൂട്ടറിൽ രാത്രിയിൽ തിടുക്കപ്പെട്ടു ആശുപത്രിയിലേക്ക് പോകുകയാണ്. അവിടെ അയാളുടെ ഭാര്യയുടെ പ്രസവം അടുക്കാറായിട്ടുണ്ട്, അതിന്റെ എല്ലാ പരിഭ്രമവും അയാളുടെ മുഖത്തുണ്ട്.


ആശുപത്രിയിൽ ചെന്ന് തന്റെ സ്കൂട്ടർ പാർക്ക് ചെയ്യുമ്പോൾ അതിന് തൊട്ട് അപ്പുറത്തായി ഒരു ആഡംബര കാർ കിടക്കുന്നത് അയാൾ ശ്രദ്ധിക്കുന്നുണ്ട്. അത് അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിയുടെ വാഹനമാണെന്ന് അയാൾക്ക് മനസിലായി.


വാല്മീകിയും രാമചന്ദ്രനും ഒരുമിച്ചാണ് ആ സ്ഥാപനത്തിൽ ക്ലാർക്കുമാർ ആയി ജോലിക്ക് കയറിയത്. എന്നാൽ രാമചന്ദ്രൻ മുതലാളിയുടെ മകളുമായി പ്രണയത്തിൽ ആകുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.


അതുവഴി അയാൾ വാലിമീകിയുടെ ബോസ്സ് ആയി മാറിയിരുന്നു. അവിടെ രാമചന്ദ്രന്റെ ഭാര്യയെയും പ്രസവത്തിനു അഡ്മിറ്റ് ആക്കിയിട്ട് ഉണ്ടായിരുന്നു.


രണ്ട് പേർക്കും അല്പ സമയം കഴിഞ്ഞപ്പോൾ ആൺകുഞ്ഞ് ജനിക്കുന്നു. എന്നാൽ വാലിമീകിക്ക് പെട്ടന്ന് ഒരു തന്ത്രം തോന്നുന്നു.


അയാൾ കുറച്ചു സൂത്രപ്പണികൾ ഒപ്പിച്ചു തന്റെ കുഞ്ഞിനെ മുതലാളിയുടെ കുഞ്ഞിന്റെ സ്ഥാനത്ത് കൊണ്ട് വയ്ക്കുന്നു. എന്നിട്ട് മുതലാളിയുടെ കുഞ്ഞിനെ തന്റെ ഭാര്യയുടെ അടുത്തും. തന്റെ മകൻ അവിടെ ഒരു രാജകുമാരനായി വളരുമല്ലോ എന്നതാണ് അയാളുടെ ലക്ഷ്യം.


രണ്ട് കുട്ടികളും വളരുന്നു, തന്റെ മകൻ വളരുന്നത് കാണാൻ അയാൾ എന്നും മുതലാളിയുടെ വീട്ടിൽ പോകുമായിരുന്നു. എന്നാൽ അയാളുടെ വീട്ടിൽ വളരുന്ന കുഞ്ഞിനോട് എന്നും അയാൾക്ക് ദേഷ്യവും വെറുപ്പും ആയിരുന്നു.


നന്നായി പഠിക്കുന്ന അവനെ അയാൾ വെറുതെ വഴക്ക് പറയുകയും പഠിക്കാൻ ഏറ്റവും മോശം സാഹചര്യങ്ങൾ മാത്രം നൽകുകയും ചെയ്യുമായിരുന്നു.


അല്ലു അർജുൻ നായകനായി 2020 ൽ പുറത്തിറങ്ങിയ "അങ്ങ് വൈകുണ്ടപുരത്തു" എന്ന സിനിമയുടെ തുടക്കം ഇങ്ങനെയാണ്.


ഒരുപക്ഷെ അല്ലുവിനെ ഏറ്റവും മനോഹരമായി കണ്ട സിനിമയും ഇതായിരിക്കും. സ്റ്റണ്ട് ഒക്കെ ഗ്രാവിറ്റി വിട്ടിട്ടുള്ള കളിയാണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ്.


തുടർന്ന് അങ്ങോട്ട് ജീവിക്കാൻ വേണ്ടിയുള്ള അല്ലുവിന്റെ കഷ്ടപ്പാടുകളും, എന്തുകൊണ്ടാണ് വാല്മീകി ക്ലാർക്ക് ആയി നിന്ന് പോയതും രാമചന്ദ്രന് ഉയർച്ച ഉണ്ടായതെന്നും അയാൾക്ക് ബോധ്യപ്പെടുന്നയിടത്തു കഥ അവസാനിക്കുന്നു.


നല്ല ഒരു അല്ലു അർജുൻ ഫീൽ ഗുഡ് സിനിമയാണ്, അല്ലു - പൂജാ ഹെഗ്‌ഡെ ജോടികളെ കണ്ടിരിക്കാനും നല്ല രസമാണ്.

രേഖാചിത്രം - Malayalam mystery thriller movie

 1985 ലെ നല്ല ഇടിയും മഴയുമുള്ള ഒരു രാത്രി, ഒരു കുട്ടി അവന്റെ വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു കാഴ്ച കാണുന്നു.


നാല് പേര് ചേർന്ന് ഒരു പെൺകുട്ടിയുടെ ശരീരം ഒരു പായയിൽ പൊതിഞ്ഞു ചുമന്നു കൊണ്ട് പോകുകയാണ് അതിൽ ഒരാളെ അവൻ തിരിച്ചറിഞ്ഞു, അത് അവന്റെ അച്ഛൻ തന്നെയായിരുന്നു. ആ പെൺകുട്ടിയുടെ കാലിൽ വെള്ളി കൊണ്ടുള്ള പാദസരം ഉണ്ടായിരുന്നു, മിന്നലിന്റെ വെളിച്ചത്തിൽ അത് മിന്നി തിളങ്ങി.


-----------

[സിനിമയുടെ ആദ്യത്തെ 10 മിനിറ്റ് മാത്രമാണ് ഇവിടെ പറയുന്നത്, സിനിമ കണ്ടിട്ടില്ലാത്തവർക്കും ധൈര്യമായി വായിക്കാം]

-----------


വർഷങ്ങൾ കടന്നു പോയി, 2025 ആയി, CI ആയിരുന്ന വിനോദ് ഒരു സസ്പെൻഷൻ ഒക്കെ കഴിഞ്ഞു പുതിയ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചു അവിടേക്ക് പോകുകയാണ്. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മലക്കപ്പാറ എന്ന സ്ഥലത്തെ സ്റ്റേഷനിലേക്കാണ് അയാൾക്ക് മാറ്റം കിട്ടിയിരിക്കുന്നത്.


അയാൾ അവിടേക്ക് യാത്ര ആരംഭിക്കുന്ന കൂട്ടത്തിൽ തന്നെ മറ്റൊരു ഭാഗത്തു നിന്ന് അയാൾക്ക് നേരിടാനുള്ള പ്രശ്‌നവുമായി മറ്റൊരാളും അവിടേക്ക് തന്നെ യാത്ര ആരംഭിച്ചിട്ടുണ്ടായിരുന്നു.


രാജേന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്, ആളൊരു മദ്യപാനിയാണ്, അങ്ങനെ മദ്യപിച്ചു അയാളുടെ കരൾ ഒക്കെ ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്, ഇനിയും മദ്യപിച്ചാൽ അധിക നാൾ ജീവനോടെ ഉണ്ടായിരിക്കില്ല എന്ന ഡോക്ടറുടെ ഭീഷണി വക വയ്ക്കാതെ അയാൾ തന്റെ ഡ്രൈവറെ പറഞ്ഞു വിട്ട് ഒരു കുപ്പിയും വാങ്ങി യാത്ര തുടരുന്നു.


അയാൾ പറയുന്നതനുസരിച്ചു ഡ്രൈവർ മലക്കപ്പാറ ഭാഗത്തെ ഒരു കാട്ടിലേക്ക് വണ്ടി ഓടിക്കുന്നു, അവിടെ എത്തിയതും ഡ്രൈവറോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് രാജേന്ദ്രൻ കാടിന്റെ ഉള്ളിലേക്ക് നടക്കുന്നു.


മദ്യപിച്ചു ലക്ക് കെട്ട അയാൾ അവിടെല്ലാം തേടി നടന്നു ഒടുവിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയിരിന്നു, തന്റെ ഫോണിൽ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടതിനു ശേഷം കുറച്ചു കാര്യങ്ങൾ പറയാൻ തുടങ്ങുന്നു.


നാല്പതു വർഷങ്ങൾക്ക് മുന്നേ അയാളും മറ്റ് മൂന്ന് പേരും ചേർന്ന് ആ മരത്തിന്റെ ചുവട്ടിൽ ഒരു പെൺകുട്ടിയെ കുഴിച്ചു മൂടിയിട്ടുണ്ടെന്നും, ആ രക്തത്തിന് പകരമായി കുറെ ഏറെ പണം ലഭിച്ചെന്നും, ആ പണം ഉപയോഗിച്ച് അയാൾ വളരെ സമ്പന്നൻ ആയെങ്കിലും അതൊന്നും ഉപകരിച്ചില്ലെന്നും തന്റെ കുടുംബവും ഇപ്പോൾ ജീവിതവും നഷ്ടപെട്ടെന്നും അയാൾ കണ്ണീരോടെ പറയുന്നു.


തന്റെ കൂടെ അന്ന് ഉണ്ടായിരുന്ന രണ്ട് പേരുടെ പേരുകൾ കൂടി വെളുപ്പെടുത്തിയ ശേഷം അയാൾ ജീവൻ ഒടുക്കുന്നു, എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണെന്നും ഒടുക്കവും ഇവിടെ തന്നെ ആകട്ടെ എന്നുമായിരുന്നു അയാളുടെ അവസാനത്തെ വാക്കുകൾ.


സംഭവം പെട്ടന്ന് മാധ്യമ ശ്രദ്ധ നേടി, കാരണം അയാൾ മരിക്കുന്നതിന് മുന്നേ പറഞ്ഞ പേരുകളിൽ ഒന്ന് നാട്ടിലെ ഒരു പ്രമുഖന്റെ ആയിരുന്നു, ധാരാളം മാളുകളും മറ്റും അടങ്ങുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ വിൻസെന്റ് ആയിരുന്നു അത്.


കേസ് അന്വേഷണത്തിന്റെ ചാർജ് വിനോദിന് തന്നെ ലഭിക്കുന്നു, രാജേന്ദ്രൻ പറഞ്ഞ സ്ഥലത്ത് കുഴിയെടുത്തു പരിശോധിക്കുന്ന പോലീസിന് അവിടെ നിന്നും ഒരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും ഒപ്പം ഒരു വെള്ളി പാദസരവും ലഭിക്കുന്നു.


സംഭവം ആകെ കോളിളക്കം സൃഷ്ടിക്കുന്നു, പെൺകുട്ടി ആരാണെന്ന് അറിയില്ല, സംഭവത്തിൽ ഉൾപ്പെട്ടു എന്ന് പറയുന്ന നാല് പേരിൽ ഒരാൾ മരണപ്പെട്ടു, ബാക്കിയുള്ള മൂന്നു പേരിൽ ഒരാൾ സമൂഹത്തിൽ ഏറെ വിലയുള്ള വ്യവസായ പ്രമുഖൻ, മൂന്നാമത്തെ ആളുടെ പേര് മാത്രമറിയാം, നാലാമത് ഒരാൾ ഉള്ളതായിട്ട് പോലും അറിയില്ല.


ഇവിടെ നിന്ന് വിനോദ് ചരിത്രം കീറി മുറിച്ചു അന്വേഷണം ആരംഭിക്കുമ്പോൾ ഒരു ചിത്രം തെളിഞ്ഞു വരാൻ തുടങ്ങുന്നു, രേഖയുടെ ചിത്രം...


2025 ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ രേഖാചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്.


തുടർന്ന് നടക്കുന്ന അന്വേഷണം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പല കാര്യങ്ങളിലൂടെ കടന്നു പോകുന്നു. ഒടുവിൽ രേഖ ആരായിരുന്നു എന്നും, അവൾക്ക് എന്താണ് സംഭവിച്ചതെന്നും കണ്ടെത്തുമ്പോൾ നമ്മളും അല്പം ഇമോഷണൽ ആയിട്ടുണ്ടാകും.


ഇതൊരു സീറ്റ്‌ എഡ്ജ് ത്രില്ലർ അല്ല, ചരിത്രം ചികയുന്ന, പണ്ടെങ്ങോ നടന്നു മറന്നു പോയ പലതിലേക്കും വീണ്ടും കൊണ്ടുപോകുന്ന ഒരു ഇമോഷണൽ മിസ്റ്ററി ആണ്. നമ്മൾക്ക് പരിചയം ഉള്ള പല കാര്യങ്ങളെയും കൂട്ടിയിണക്കി ഒരു കഥ പറയുമ്പോൾ, ഇതൊക്കെ ശരിക്കും സംഭവിച്ചതാണോ എന്നുപോലും തോന്നിപ്പോകും.


സിനിമയിലെ നായകനായ ആസിഫ് CI വിനോദായിട്ട് ജീവിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ തന്നെ മുൻകാല പോലീസ് വേഷങ്ങളുടെ നിഴൽ പോലുമില്ലാത്ത മറ്റൊരു കഥാപാത്രമായി അദ്ദേഹം നല്ല പെർഫോമൻസ് കാഴ്ച വച്ചിട്ടുണ്ട്, അതുപോലെ നായികയായ അനശ്വര രാജനും, അവരുടെ കഥാപാത്രത്തോട് നമ്മൾക്കു ഒരു അറ്റാച്ച്മെന്റ് തോന്നുന്ന രീതിയിലുള്ള പ്രകടനമാണ് അവരും കാഴ്ച്ച വച്ചിട്ടുള്ളത്.


സിനിമയിലെ നായകൻ ആസിഫ് ആണെങ്കിലും ഇതിലെ താരം മറ്റൊരാളാണ്, സാക്ഷാൽ മമ്മുക്ക.


സംവിധായകനായ ജോഫിൻ ഒരു മമ്മുക്ക ഫാൻബോയ് ആണ്, തന്റെ ഇഷ്ട താരത്തിനു അദ്ദേഹം കൊടുത്തിരിക്കുന്ന കുറച്ചു റഫറൻസുകളും സീനുകളും ഉണ്ട്, ഒരു രക്ഷയുമില്ല, മമ്മുക്ക അഭിനയിച്ച സിനിമകളുടെ ഒപ്പം നിൽക്കുന്ന രീതിയിലുള്ള ട്രീറ്റ്മെന്റ്, ഒപ്പം 1985 ലെ മമ്മൂക്കയെ തന്നെ Ai ഉപയോഗിച്ച് സൃഷ്ടിച്ചതൊക്കെ കിടിലൻ ആയിട്ടുണ്ട്.


തന്റെ രണ്ടാമത്തെ ചിത്രവും അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. ചരിത്ര സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ബിരിയാണി കിട്ടിയ എഫക്ട് ആയിരിക്കും, തിയേറ്ററിൽ കാണാൻ പറ്റാതെ പോയവർക്ക് വേണ്ടി OTT റിലീസ് ആയിട്ടുണ്ട്, ഈ തീം ഇഷ്ടമായെങ്കിൽ കാണാൻ ശ്രമിക്കുക.



നാരായണീന്റെ മൂന്ന് ആൺമക്കൾ - സിനിമയിലെ പ്രശ്നം

 വീണ്ടും ഇതിലെ പ്രശ്നം എന്താണെന്ന് പലർക്കും മനസിലാകുന്നില്ല. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയിൽ കസിൻസ് തമ്മിലുള്ള റിലേഷൻ കാണിക്കുന്നതിനെ അനുകൂലിച്ചും വിമർശിച്ചും ധാരാളമായി പോസ്റ്റുകൾ കാണുന്നുണ്ട്.


സംഭവം കഥയാണ്, മുറപ്പെണ്ണ് എന്നതൊക്കെ പല സിനിമയിലും യാഥാർഥ്യം ആയും ഒക്കെ ഉള്ളതാണ്.


ഇവിടെ കുഴപ്പം അതിനെ എങ്ങനെ പ്ലേസ് ചെയ്യുന്നു എന്നതിലാണ്.


ഗെയിം ഓഫ് ത്രോൺസ് എന്നൊരു ലോക പ്രശസ്ത സീരീസ് ഉണ്ട്, അതിൽ കാണിക്കുന്ന കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഇതൊന്നും അതിന്റെ വാലിൽ കെട്ടാനുള്ളത് പോലുമില്ല.


പക്ഷേ അതിനെ കുറ്റം പറയാത്ത ആളുകളും ഇതിനെ കുറ്റം പറയുന്നതിൽ കുറച്ചു കാര്യങ്ങളുണ്ട്.


ഗെയിം ഓഫ് ത്രോൺസ് അഥവാ GOT ഒരു പക്കാ ഫാന്റസി ഫിക്ഷൻ എന്ന രീതിയിൽ എടുത്തിരിക്കുന്നതാണ്. അതായത് അത് കാണുന്ന ഏതൊരാൾക്കും ആദ്യത്തെ ഷോട്ട് മുതൽ ഇത് ഫാന്റസി മാത്രമാണ് എന്ന മൈൻഡിൽ മാത്രമാണ് കാണുന്നത്.


അവരെ സംബന്ധിച്ച് അതിൽ എന്തുതന്നെ കാണിച്ചാലും ആ ഒരു സെൻസിൽ മാത്രമേ മനസ്സിൽ പതിയു. അതിൽ കാണുന്ന ഒരു കാര്യവും പരീക്ഷിച്ചു നോക്കാൻ അല്ലെങ്കിൽ ശരിക്കും ഇങ്ങനെയൊക്കെ നടക്കുമോ എന്നൊന്നും ചിന്തിച്ചു നോക്കുക പോലുമില്ല.


എന്നാൽ ഈ നാരായണീന്റെ സിനിമ ഏകദേശം ഒരു റിയൽ വേൾഡ് സെറ്റപ്പിലാണ് എടുത്തിരിക്കുന്നത്. എന്ന് വച്ചാൽ നമ്മുടെ ചുറ്റുവട്ടത്തു ഒക്കെ നടക്കുന്ന കാര്യങ്ങൾ പോലെ, അല്ലെങ്കിൽ അങ്ങനെയൊക്കെ നടക്കുന്നുണ്ട് നമ്മൾ കാണുന്നില്ല അറിയുന്നില്ല എന്നേ ഉള്ളു എന്നൊക്കെ തോന്നിപ്പിക്കുന്ന രീതിയിൽ.


അല്ലെങ്കിൽ ഇങ്ങനെയൊക്കെ ശ്രമിച്ചാൽ നടക്കും എന്നും തോന്നിപ്പിക്കുന്ന രീതിയിൽ.


സിനിമ എല്ലാവരെയും അതിൽ കാണുന്നത് ഒക്കെ അനുകരിക്കാൻ പ്രേരിപ്പിക്കില്ലെങ്കിലും ഒരു വിഭാഗം, പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികളെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. 


സംശയം ഉണ്ടെങ്കിൽ പ്രേമം ഇറങ്ങിയ വർഷത്തെ ഓണാഘോഷങ്ങൾ ഒന്ന് തിരഞ്ഞു നോക്കുക.


നിർഭാഗ്യവശാൽ അവരെ തന്നെയാണ് ഈ സിനിമയിലെ ഇത്തരം കാര്യങ്ങൾ ലക്ഷ്യം വയ്ക്കുന്നതും. ഇതൊന്നും അത്ര വലിയ ഇഷ്യൂ അല്ല സ്വാഭാവികം എന്ന രീതിയിൽ കാണിക്കുന്നതും.


ഇതുമൂലം കാണുന്ന ചിലർക്ക് എങ്കിലും പുതിയ വേണ്ടാത്ത ആശയങ്ങൾ നൽകുകയല്ലേ ഇത്തരം സിനിമകൾ..


Career Plan for a Producer

 ഒരു നിർമ്മാതാവ് അല്ലെങ്കിൽ ഡയറക്ടർ ഒക്കെ ആകാൻ ആഗ്രഹം ഉള്ള ഒരുപാട് പേരുണ്ട്, പക്ഷേ സിനിമ നിർമ്മിക്കാനുള്ള പണം ഉണ്ടാവില്ല, എവിടെ എങ്ങനെ തുടങ്ങണം എന്ന് അറിവും ഉണ്ടാവില്ല.


കൂടുതലും സിനിമയിൽ അഭിനയിക്കാൻ അല്ലെങ്കിൽ സംവിധാനം ചെയ്യാൻ ആഗ്രഹം ഉള്ളവർക്കാണ് എന്തെന്ന് അറിയാത്ത തടസങ്ങൾ ഉണ്ടാവുക,


 നിർമ്മാതാവ് ആകാൻ പണമാണ് തടസം എന്ന അറിവ് സ്വാഭാവികമായും അറിയാവുന്നത് കൊണ്ട് അങ്ങനെ ആഗ്രഹം ഉള്ളവരെ സംബന്ധിച്ച് എന്താണ് പ്രശ്നമെന്നും അതിനുള്ള പരിഹാരവും അവർക്ക് തന്നെ അറിയാവുന്നതാണ്.


ഇപ്പോൾ ഹിറ്റ്‌ ആയി ഓടുന്ന, 50 കോടി ക്ലബ്ബിൽ കയറിയ കുഞ്ചാക്കോ ബോബ്ബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി നിർമ്മിച്ചിരിക്കുന്നതിൽ ഒരാളെ നമ്മൾക്ക് നല്ല പരിചയമുണ്ട്.


"മാർട്ടിൻ പ്രക്കാട്ട്"


ഈ ചിത്രം നിർമ്മിക്കുന്നതിനും മുൻപ് തന്നെ ഏതാണ്ട് 4 ചിത്രങ്ങളുടെയും സഹ നിർമ്മാതാവ് ആയിരുന്നു അദ്ദേഹം, എന്റെ നിരീക്ഷണത്തിൽ ഓരോ പടത്തിലും അദ്ദേഹം തന്റെ ഇൻവെസ്റ്റ്മെന്റ് ഷെയർ ഉയർത്തി കൊണ്ടുവരികയാണ്.


സഹ നിർമ്മാതാവ് ആകുന്നതിനു മുൻപ് അദ്ദേഹം ആരായിരുന്നു, ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ രണ്ട് ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു.


അതിന് മുൻപ് അദ്ദേഹം വനിതാ വാരികയുടെ പ്രധാന ഫോട്ടോഗ്രാഫർ ആയിരുന്നു, അതിനും മുന്നേ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും, അതിനും മുന്നേ സാധാരണ ചിത്രങ്ങൾ എടുക്കുന്ന ഒരു സാധാരണ ഫോട്ടോഗ്രാഫറും ആയിരുന്നിരിക്കാം.


ഇനി തിരിച്ചു ചിന്തിച്ചാൽ, ഫോട്ടോഗ്രാഫിയിൽ മാത്രം ഫോക്കസ് ചെയ്ത് നല്ല രീതിയിൽ മികവ് തെളിയിച്ചതിന് ശേഷം അദ്ദേഹം സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയി, ആ മേഖലയിൽ പരിചയം ഉണ്ടാക്കുന്നതിന്റെ കൂടെ വീണ്ടും കഴിവ് തെളിയിച്ചും കൂടുതൽ എക്സ്പീരിയൻസ് നേടിയും വനിതയിൽ ജോലി നേടി.


അവിടത്തെ പ്രധാന ഫോട്ടോഗ്രാഫർ ആയിട്ട് മാറി, വീണ്ടും കൂടുതൽ ആളുകളെ പരിചയപ്പെടാനും ആ ബന്ധങ്ങൾ വഴി സിനിമാ മേഖലയിൽ ഒരു തുടക്കം കുറിക്കാനും കഴിഞ്ഞു.


സഹ സംവിധായകൻ ആയിട്ടുണ്ടോ എന്നറിയില്ല, എന്തായാലും മമ്മുക്കയുടെയും ദുൽകറിന്റെയും ഒക്കെ ഡേറ്റ് ലഭിക്കുന്നതിന് ഈ മാർഗങ്ങൾ ഉപകരിച്ചിട്ടുണ്ടാവും.


രണ്ട് സിനിമയും ഹിറ്റ്‌ ആയതോടെ തന്റെ മൂന്നാമത്തെ സിനിമയായ ചാർളി സംവിധാനം ചെയ്യുന്നതിന്റെ കൂടെ അതിന്റെ സഹ നിർമ്മാതാവ് ആയി കൂടി തുടക്കം കുറിച്ചു.


ശേഷം സംവിധാനം ചെയ്തതിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മാണം ചെയ്തു. ഇനിയും ചെയ്യാൻ സാധ്യത കാണുന്നു.


ചിലപ്പോൾ മറ്റ് ബിസിനസുകളും കാണും. ഇത് ഇപ്രകാരം പ്ലാൻ ചെയ്ത് എത്തിയത് ആകാനും സാധ്യതയുണ്ട് അതുപോലെ തന്നെ ചെന്നെത്തിയ മേഖലയിൽ എല്ലാം മികച്ച രീതിയിൽ പെർഫോം ചെയ്തപ്പോൾ സ്വാഭാവികമായും വളർന്നത് ആകാനും സാധ്യത ഉണ്ട്.


എന്തുതന്നെ തന്നെ ആയാലും വലിയ സ്വപ്‌നങ്ങൾ ഉള്ളവർക്ക് ചെറിയ ചുവടുകൾ വഴി എങ്ങനെ അവിടേക്ക് എത്താൻ കഴിയും എന്നതിന്റെ ഉദാഹരണമായി ഇദ്ദേഹത്തിന്റെ ട്രാക്ക് എടുക്കാൻ കഴിയും.


പക്ഷേ ഇതിന് വർഷങ്ങൾ സമയം വേണ്ടിവരും, നല്ല രീതിയിൽ ഹാർഡ്‌വർക്ക് ചെയ്യണം, പക്ഷേ ശ്രദ്ധിക്കേണ്ട ഒന്നുകൂടെ ഉണ്ട്.


സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അതുമായി യാതൊരു രീതിയിലും ബന്ധമില്ലാത്ത മേഖലയിൽ വർഷങ്ങൾ കഷ്ടപ്പെട്ടാലും കാര്യമില്ല.


ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ എത്ര പണിയെടുത്താലും എത്ര പണം സമ്പാദിച്ചാലും അവിടെ നിന്ന് ലഭിക്കുന്ന അറിവുകളും ബന്ധങ്ങളും സിനിമ എന്ന മേഖലയിൽ ഉപകരിക്കാൻ വളരെ സാധ്യത കുറവാണ് അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ലെന്ന് പറയാം. വെറുതെ ഉദാഹരണം പറഞ്ഞതാണ്.


ഈ രീതിലാണ് നമ്മൾ കരിയർ പ്ലാൻ ചെയ്യേണ്ടത്. അതുപോലെ നമ്മൾ ഇന്ന് വിജയിച്ചു കാണുന്ന പലരും അവരുടെ യാത്ര തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞവരാണ്.  

The Phone - Korean Thriller Movie

 നമ്മുടെ നായകൻ ആ നാട്ടിലെ പ്രമുഖനായ ഒരു വക്കീലാണ്. ഏറ്റവും ഗുലുമാൽ പിടിച്ച കേസുകൾ തന്നെ ഏറ്റെടുക്കുന്നതിനാൽ ധാരാളം ശത്രുക്കൾ അയാൾക്ക് ഉണ്ട്.


ഭാര്യയും മകളുമായി താമസിക്കുന്ന അയാളുടെ വീട്ടിലേക്ക് സ്ഥിരമായി ഭീഷണി കത്തുകളും വരാറുണ്ട്.


അങ്ങനെ ഒരു ദിവസം അയാൾക്ക്‌ രാവിലെ ഒരു കത്ത് ലഭിക്കുന്നു, എന്നാൽ അത് എഴുതിയിരുന്നത് മഷികൊണ്ട് ആയിരുന്നിരുന്നില്ല, രക്തം കൊണ്ടായിരുന്നു.


പതിവ് പോലെ അതിനെയും അവഗണിച്ചു തന്റെ ജോലിക്ക് പോയ അയാൾക്ക് അന്ന് പ്രൊമോഷൻ ലഭിച്ച ദിവസം കൂടിയായിരുന്നു. അതിന്റെ പാർട്ടിയും ബഹളവും ഒക്കെ കഴിഞ്ഞു രാത്രി ഏറെ വൈകി വീട്ടിലെത്തിയ അയാളെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു.


അവിടെ അയാളുടെ ഭാര്യ മരണപ്പെട്ടു കിടക്കുകയാണ്. പാർട്ടിക്ക് പോകുന്നതിന് ഇടയിൽ അവൾ അയാളെ പല പ്രാവശ്യം വിളിച്ചിരുന്നു, തന്റെ കാർ ഒരു ചെറിയ അപകടത്തിൽ പെട്ടു എന്നൊക്കെ പറഞ്ഞു, പക്ഷേ അയാൾ അതൊന്നും ഗൗനിച്ചില്ലായിരുന്നു.


ഇതിന് കാരണക്കാർ ആയവരെ കണ്ടെത്താൻ അയാൾ ആവുന്ന വഴികൾ എല്ലാം നോക്കി, പക്ഷേ പോലീസിന് ഒരു തുമ്പും ലഭിച്ചില്ലായിരുന്നു.


അങ്ങനെ ഒരു വർഷം കടന്നുപോയി, തന്റെ ഭാര്യയുടെ ഓർമ്മദിവസം അവളെയും ഓർത്ത് ഇരിക്കുന്ന അയാൾക്ക് പെട്ടന്ന് ഒരു കാൾ വരുന്നു, അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ആ കാൾ അയാളുടെ ഭാര്യയുടെ നമ്പറിൽ നിന്ന് തന്നെയാണ്.


ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതായിരിക്കും എന്ന് കരുതി അയാൾ ഫോൺ എടുത്ത് ദേഷ്യപ്പെട്ടെങ്കിലും, പതിയെ അയാൾ മനസ്സിലാക്കുന്നു, അത് തന്റെ മരണപ്പെട്ടു പോയ ഭാര്യ തന്നെയാണ്, തന്റെ കാർ അപകടത്തിൽ പെട്ട കാര്യം പറയാനാണ് അവൾ വിളിക്കുന്നത്.


ഇത്രയും കഥ കേട്ടിട്ട് ബാക്കി എന്ത് സംഭവിച്ചു എന്ന് കാണാൻ താല്പര്യം ഉണ്ടോ, സംഭവം കൊറിയൻ ആണ്, അവർക്ക് പിന്നെ ഇമ്മാതിരി കഥകൾക്ക് പഞ്ഞം ഒന്നുമില്ലല്ലോ.


2015 ൽ പുറത്തിറങ്ങിയ "The Phone" എന്ന സിനിമയുടെ കഥ ഇങ്ങനെയാണ് തുടങ്ങുന്നത്. പിന്നെ അങ്ങോട്ട് ക്ലൈമാക്സ്‌ വരെ പക്കാ സീറ്റ്‌ എഡ്ജ് ത്രില്ലർ ആണ്.


കൂടുതൽ എന്തെങ്കിലും ഇനിയും കഥയെ പറ്റി പറഞ്ഞാൽ ആ ത്രില്ല് നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് ഇവിടെ വച്ചു നിർത്തുകയാണ്. 


ഭാഷയുടെ അതിർ വരമ്പുകൾ ഇല്ലാതെ വ്യത്യസ്ത ത്രില്ലർ കാണാൻ ഇഷ്ടമാണെങ്കിൽ തീർച്ചയായും കണ്ടു നോക്കുക The Phone....

പൊൻMan - Malayalam feel good movie

 ആവേശത്തിൽ അമ്പാൻ ആയിട്ട് വന്ന സജിൻ ഗോപുവിന്റെ ഉയരം എന്തായാലും ആറടിക്കു മുകളിലാണ് അതിനോടൊപ്പം നൂറ് കിലോയ്ക്ക് അടുത്ത് ഭാരം കൂടി വരുമ്പോൾ ശരിക്കും ഒരു ആജാനബാഹു ആണ്.


ആവേശത്തിൽ അത്യാവശ്യം മണ്ടത്തരവും തമാശയും ഒക്കെ പറയുന്ന ഒരാൾ ആയോണ്ട് മൂപ്പരുടെ സൈസ് കൊണ്ടുള്ള ടെറർ അത്രക്ക് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.


എന്നാൽ പൊൻMan ലേക്ക് വരുമ്പോൾ സജിൻ അവതരിപ്പിക്കുന്ന മാരിയാനോ എന്ന കഥാപാത്രം പക്കാ സീരിയസ് ആണ്, ശാന്തനായിട്ട് ഇരിക്കുമെങ്കിലും ഏത് നിമിഷവും അയാളുടെ സ്വഭാവം മാറാം, ആരെയും ഭയപ്പെടുത്തുന്ന ഒരു മല പോലെ ശരീരം ഉളള മാരിയാനോയുടെ നേർക്ക് നേരെ നിന്ന് 


അയാളുടെ കണ്ണിൽ നോക്കി യാതൊരു ഭയവും ഇല്ലാതെ അയാളോട് 




"കൊല്ലത്ത് ഒരു പറച്ചിലുണ്ട്. കണ്ടവന്റെ കോ****** ***ട്ടം കണ്ട് പട്ടിയെ വളർത്തരുതെന്ന്.. അത് നിന്നെ പോലുള്ള ആണുങ്ങളെ ഉദ്ധേശിച്ചാ.."


ഇങ്ങനെ പറയുന്ന ഒരാളുണ്ട്...


മാരിയാനോയുടെ ശരീരത്തിന് മുന്നിൽ ഒന്നുമല്ലാത്ത, അയാളുടെ കൈകൊണ്ട് ഒരെണ്ണം കിട്ടിയാൽ ആ സ്പോട്ടിൽ തീർന്ന് പോകുമെന്ന് നമ്മൾക്ക് തോന്നിപ്പോകുന്ന അജേഷ്, അജേഷിന് രൂപം നൽകുന്നത് ബേസിൽ ജോസഫ്.


നമ്മുടെ നാട്ടിലൊക്കെ ചില ആളുകളെ ഒറ്റ ബുദ്ധി എന്നൊക്കെ വിളിക്കാറില്ലേ, അതായത് മുൻപും പിൻപും നോക്കാതെ എടുത്ത് ചാടി ഓരോ അബദ്ധങ്ങളിൽ പോയി പെടുന്നവരെ പൊതുവായി പറയുന്ന പ്രയോഗമാണല്ലോ.


മുകളിലെ വിവരണം കേട്ടാൽ ഈ അജേഷ് ഒരു ഒറ്റബുദ്ധി ആണെന്ന് തോന്നിപ്പോകുമെങ്കിലും അങ്ങനെയല്ല, നല്ലപോലെ ആലോചിച്ചു ഉറപ്പിച്ചിട്ടു തന്നെയാണ് അയാൾ ഓരോന്ന് ചെയ്യുന്നത്.


മാരിയനോയുടെ കണ്ണിൽ നമ്മൾക്ക് തീ കാണാം, അത് ഒരു തരിപോലും കുറവില്ലാതെ അജേഷിന്റെ കണ്ണിലും കാണാം.


അയാളെ അത്രയും ധീരൻ ആക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളാണ്, അയാൾക്ക് ജീവിക്കണം എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാതെ മറ്റൊരു വഴിയുമില്ല.


പൂർവികർ ആയിട്ട് തനിക്ക് ഒന്നും നൽകിയിട്ടില്ലന്നും ജീവിക്കാൻ വേണ്ടി നല്ലപോലെ അധ്വാനിക്കണം എന്നും അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ താൻ തയ്യാർ ആണെന്നും തന്റെ ജീവിതം കൊണ്ടാണ് അജേഷ് കാണിച്ചു തരുന്നത്.


കൊല്ലം ജില്ലയിൽ ഒരു പതിവുണ്ട് എന്ന് കേട്ടിട്ടുണ്ട്, അതായത് അവിടെ ഓരോ കല്യാണത്തിന് പോകുന്നവർ അവിടെ പിരിവ് നൽകും, ഈ പിരിവിനു കൃത്യമായ കണക്ക് ഒക്കെ ഉണ്ടത്രേ, ഓരോ വീട്ടുകാരും എത്ര നൽകി എന്നൊക്കെ.


തിരിച്ചു അവരുടെ വീട്ടിലും ഇത്തരത്തിൽ ചടങ്ങ് വരുമ്പോൾ അവർക്കും തിരിച്ചു ഇതേ രീതിയിൽ പിരിവ് ലഭിക്കും. കല്യാണ ചിലവുകൾക്ക് വേണ്ടിയാണ് ഈ പിരിഞ്ഞു കിട്ടുന്ന പണം ഉപയോഗിക്കുന്നത്.


അത്തരത്തിൽ കൊല്ലം ജില്ലയിൽ നടക്കുന്ന ഒരു കല്യാണവും അതേ തുടർന്ന് ഉണ്ടാവുന്ന ചില പ്രശ്നങ്ങളും ഒക്കെ ചർച്ച ചെയ്യുന്ന സിനിമയാണ് ബേസിൽ നായകനായ പൊൻMan. ബേസിൽ എന്ന് കേൾക്കുമ്പോഴേ നമ്മുടെ ഉള്ളിൽ ഒരു ചിരി ആയിരിക്കും വരുന്നത്,


എന്നാൽ ഇത് അത്തരത്തിൽ തമാശകൾ ഒന്നുമില്ലാത്ത പക്കാ സീരിയസ് കഥയാണ്, ബേസിൽ എന്ന ആളെ എവിടെയും കാണാനില്ല, സിനിമയിൽ ഉടനീളം എന്ത് പ്രതിസന്ധി വന്നാലും തനിക്ക് മുന്നോട്ടു പോയെ പറ്റു എന്ന് പറയുന്ന അജേഷിനെ മാത്രമേ നമ്മൾക്ക് കാണാൻ കഴിയു.


പിന്നെ സജിൻ ഗോപു, എന്തൊരു മാറ്റമാണ് മനുഷ്യ നിങ്ങൾ ഓരോ പടത്തിലും, അമ്പാനും മാരിയാനോയും ഒരാൾ തന്നെയാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, അത്രക്ക് ഉണ്ട് വ്യത്യാസം.













Zindagi Na Milegi Dobara - Best feel good movie from Bollywood

 സ്കൂൾ കാലഘട്ടം മുതലേ ഉള്ള ഉറ്റ ചങ്ങാതിമാർ ആയിരുന്നു കബീർ, അർജുൻ, ഇമ്രാൻ എന്നിവർ..


അങ്ങനെ ഇരിക്കെ ഒരു ദിവസം കബീർ തന്റെ ഫാമിലി ഫ്രണ്ട് കൂടിയായ നടാഷയെ പ്രൊപ്പോസ് ചെയ്യുന്നു, തുടർന്ന് പെട്ടന്ന് തന്നെ അവരുടെ വിവാഹ നിശ്ചയവും കഴിയുന്നു.


എന്നാൽ ഈ ചടങ്ങുകൾക്ക് ഒന്നും വരാൻ അർജുന് കഴിഞ്ഞിരുന്നില്ല, അവൻ ലണ്ടനിൽ ഒരു ഫിനാൻസ് ബ്രോക്കർ ആയിട്ടാണ് ജോലി ചെയ്യുന്നത്. 


തനിക്ക് നാല്പത് വയസ് ആകുന്നതിനു മുൻപ് കഴിയുന്ന അത്രയും പണം സമ്പാദിച്ച ശേഷം റിട്ടയർ ചെയ്യണം എന്നാണ് അവന്റെ ആഗ്രഹം.


വിവാഹം ഉറപ്പിച്ചതോടെ കബീർ അവരുടെ ഒരു പഴയ പ്ലാൻ പൊടി തട്ടിയെടുത്തു. മൂന്ന് പേരും ഒരുമിച്ചു സ്പെയിനിലേക്ക് ഒരു യാത്ര പോകാൻ ആയിരുന്നു അത്. വെറുമൊരു യാത്ര മാത്രമല്ല,


മൂന്ന് പേരും ഓരോ adventure സ്പോട്ടുകൾ തിരഞ്ഞെടുക്കും, അത് എന്താണെന്ന് മറ്റ് രണ്ടു പേരോടും പറയുന്നില്ല. അവിടെ ചെന്നതിന് ശേഷം അവരും അതിൽ പങ്കെടുക്കണം, ഇങ്ങനെ ഒരു രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ബാച്ചിലർ പാർട്ടി ട്രിപ്പ്‌.


എന്നാൽ ജോലി തിരക്കുകൾ കാരണം അർജുന് ഈ ട്രിപ്പിന് പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ യാദൃശ്ചികമായി അവൻ തന്റെ മുൻ കാമുകിയെ റോഡിൽ വച്ചു കാണുകയും അവളുടെ വിവാഹം ഉടനെ നടക്കാൻ പോകുകയാണ് എന്നുകൂടി കേട്ടതോടെ ആകെ നിരാശനായിരുന്നു.


അതുകൊണ്ട് തന്റെ മൂഡ് ഒന്ന് മാറ്റാൻ അവനും യാത്രക്ക് സമ്മതിക്കുന്നു.


സ്പെയിനിലേക്ക് പോകാൻ ഇമ്രാനും ഒരു കാരണം ഉണ്ടായിരുന്നു, കുറച്ചു നാൾ മുൻപായിരുന്നു അവന്റെ അച്ഛന്റെ മരണം ഉണ്ടായത്. എന്നാൽ അതിന് ശേഷമാണ് അവൻ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്.


അത് അവന്റെ ശരിക്കുമുള്ള അച്ഛൻ ആയിരുന്നില്ല, സൽമാൻ എന്ന് പേരുള്ള ഒരു ആർട്ടിസ്റ്റ് ആണ് തന്റെ യഥാർത്ഥ അച്ഛൻ എന്നും അയാൾ സ്പെയിനിൽ ആണ് താമസം എന്നും അവൻ മനസിലാക്കിയിരുന്നു.


അവിടെ ചെന്നാൽ അയാളെ കണ്ടുപിടിക്കുക എന്നൊരു രഹസ്യ ഉദ്ദേശവും അവനു ഉണ്ടായിരുന്നു.


അങ്ങനെ ആ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് സ്പൈനിലേക്ക് പോകുന്ന യാത്രയും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് 


2011 ൽ പുറത്തിറങ്ങിയ Zindagi Na Milegi Dobara എന്ന ഫീൽ ഗുഡ് റോഡ് ട്രിപ്പ്‌ മൂവി പറയുന്നത്. അർജുൻ ആയി ഹൃതിക് റോഷനും, കബീർ ആയിട്ട് അഭയ് ഡിയോൾ, ഇമ്രാൻ ആയിട്ട് ഫർഹാൻ അക്തറും വേഷമിടുന്നു.


ഈ സിനിമയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും എന്തോ ഇതുവരെ കാണാൻ തോന്നിയിരുന്നില്ല, എന്നാൽ ഇന്നലെ യാദൃശ്ചികമായി Netflix നോക്കിയപ്പോൾ അതിൽ കിടക്കുന്നത് കണ്ടു. ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ട് തീർത്തു, എന്തോ കണ്ട് തീർന്നപ്പോൾ ഒരു പ്രിത്യേക ഫീൽ ആയിരുന്നു.


അങ്ങനെ ഒരു യാത്ര പോകാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു...


ഹിന്ദി സിനിമകൾ അധികം കണ്ടിട്ടില്ലാത്തവർ ആണെങ്കിൽ കണ്ട് നോക്കുക ഇഷ്ടമാകും... ഒരു യാത്ര ഓരോരുത്തരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഇങ്ങനെ ഫീൽ ചെയ്ത് കാണാൻ പറ്റും...  

Jaan e Mann - Malayalam Feel good comedy movie

 കാനഡയിൽ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ജോലി ചെയ്യുന്ന ജോയ്മോൻ ആകെ വിഷമത്തിലാണ്. എപ്പോഴും ആളുകളുടെ ഇടയിൽ കഴിയാനും ഒരുപാട് സംസാരിക്കാനും ഇഷ്ടമുള്ള ജോയ്മോന് ഈ ഏകാന്ത ജീവിതം താങ്ങാവുന്നതിനും അപ്പുറമാണ്.


സ്വന്തം വീട്ടിൽ വിളിച്ചാലും നാട്ടിലെ സുഹൃത്തുക്കളെ വിളിച്ചാലും ജോയ്മോന് മനസ് തുറന്ന് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല.


അങ്ങനെ ഒരു ദിവസം ജോയ്മോൻ നേരെ നാട്ടിലേക്ക് വരികയാണ്, പഴയ സുഹൃത്തുക്കളെ എല്ലാം കാണണം, ഒരുപാട് സംസാരിക്കണം കൂടെ തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കണം.


സ്കൂളിൽ ജോയ്മോന്റെ ഒപ്പം പഠിച്ച ഫൈസൽ ഡോക്ടർ മറ്റൊരു സുഹൃത്തായ സമ്പത്തിനെയും കൂട്ടി ജോയ്മോനെ കൊണ്ടുവരാൻ എയർപോർട്ടിൽ ചെല്ലുന്നു.


അത് കഴിഞ്ഞാണ് സമ്പത്ത് അറിയുന്നത് ജോയ്മോൻ തന്റെ വീട്ടിലേക്കാണ് വരുന്നതെന്ന്. അയാൾക്ക് അത് തന്നെ ഇഷ്ടപ്പെടുന്നില്ല, എന്നാലും ഫൈസലിന്റെ അഭ്യർത്ഥന മാനിച്ചു അയാൾ തന്റെ രോഷം ഉള്ളിൽ ഒതുക്കുന്നു.


വർഷങ്ങളായി ഫൈസലിന്റെ മുഖം മാത്രം കണ്ട് ബോറടിച്ചു എന്ന് പറഞ്ഞാണ് സമ്പത്തിന്റെ അമ്മ ജോയ്മോനെ സ്വീകരിക്കുന്നത്.


എന്നാൽ അല്പം സമയം കഴിഞ്ഞു സമ്പത്തിന്റെ നേരെ എതിർ വശത്തെ വീട്ടിൽ ഒരു മരണം നടക്കുകയാണ്. അവിടത്തെ പ്രായമുള്ള ഒരു അപ്പച്ചൻ പെട്ടന്ന് അറ്റാക്ക് വന്നു മരണപ്പെട്ടു, അവിടെ അദ്ദേഹത്തിന്റെ മകൾ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്, അവർ ആണെങ്കിൽ ഗർഭിണിയും.


ഇതേ സമയത്താണ് സമ്പത്തിന്റെ വീട്ടിലേക്ക് പണ്ട് സ്കൂളിൽ ഒരുമിച്ചു പഠിച്ച ഓരോരുത്താരായി വരാൻ തുടങ്ങുന്നത്. അവരിൽ ഗുണ്ടാ നേതാവ് മുതൽ സീരിയൽ നടൻ വരെയുണ്ട്.


തന്റെ വീട്ടിൽ ഇവരെയെല്ലാം വിളിച്ചു കൂട്ടി ഒരു birthday പാർട്ടി നടത്താനാണ് ജോയ്മോന്റെ ഉദ്ദേശം എന്നറിഞ്ഞ സമ്പത്തിനു കലി കയറുന്നു.


അതേ സമയം അടുത്ത വീട്ടിൽ മരണപ്പെട്ട ആളുടെ ബന്ധുക്കൾ എല്ലാം എത്തി തുടങ്ങിയിരുന്നു. ഒരു വീട്ടിൽ birthday പാർട്ടി നടക്കുമ്പോൾ നേരെ എതിർ വശത്തെ വീട്ടിൽ മരണത്തെ തുടർന്നുള്ള ചടങ്ങുകൾ.


തുടർന്ന് അങ്ങോട്ട് ഉണ്ടാവുന്ന unexpected സംഭവങ്ങൾ. ഇതാണ് 2021 ൽ ബേസിൽ ജോസഫ് നായകനായി പുറത്തിറങ്ങിയ ജാൻ - e - മൻ എന്ന സിനിമയുടെ തീം.


ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ പടം ഒരു കോമഡി ട്രാക്ക് ഒരു വശത്തു പിടിക്കുമ്പോൾ മറു വശത്തു ഇമോഷണൽ സീരിയസ് ട്രാക്കിൽ ആണ് പോകുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരെ സമയം ചെയ്യുന്നു.


രണ്ട് വീടുകളും രണ്ട് വ്യത്യസ്ത സന്ദർഭങ്ങളും മാറി മാറി വന്നു ഒടുവിൽ എന്ത് സംഭവിക്കും എന്നുള്ള ആകാംഷ നമ്മളിലും...

ബേസിൽ ജോയ്മോൻ ആയിട്ട് ജീവിക്കുക ആയിരുന്നു, ഒട്ടുമിക്ക തമാശകളും നല്ല രീതിയിൽ ചിരിപ്പിക്കാൻ പോന്നവയും ആയിരുന്നു.


ഇപ്പോഴും ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി എഴുതുന്നു, സമയം ഉള്ളപ്പോൾ തീർച്ചയായും കണ്ട് നോക്കുക, തമാശയുണ്ട് അതുപോലെ വ്യത്യസ്തയും... ഒപ്പം ധാരാളം ഇമോഷണൽ രംഗങ്ങളും...



കിഷ്കിന്ധ കാണ്ഡം - Malayalam mystery thriller

 2024 ലെ ഒരു ഇലക്ഷൻ കാലഘട്ടം, ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ഓഫീസർ ആയ അജയചന്ദ്രന്റെ രണ്ടാം വിവാഹം നടക്കുകയാണ്.


രജിസ്റ്റർ ഓഫിസിൽ വച്ചു അജയന് ഒരു കാൾ വരുന്നു, അജയന്റെ അച്ഛനായ അപ്പു പിള്ളയുടെ തോക്ക് പോലീസ് സ്റ്റേഷനിൽ ഇതുവരെ സറണ്ടർ ചെയ്തിട്ടില്ല, ഇലക്ഷൻ ആകുമ്പോൾ അങ്ങനെ ഒരു പതിവുണ്ടല്ലോ.


തുടർന്ന് അജയൻ വീട്ടിലേക്ക് വിളിച്ചു അച്ഛനോട് തോക്ക് കിട്ടിയോ എന്ന് അന്വേഷിക്കുന്നു. അയാളുടെ തോക്ക് കാണ്മാനില്ല, അതാണ് പ്രശ്നം.


അങ്ങനെ വിവാഹം കഴിഞ്ഞു ഭാര്യയുടെ കൂടെ വീട്ടിലേക്ക് പോകുന്ന അജയനോട് ഒപ്പം നമ്മളും മറ്റൊരു ലോകത്തിലേക്ക് എന്നപോലെ കൂടെ യാത്രയാകുന്നു.


മറ്റൊരു ലോകമെന്ന് വെറുതെ പറഞ്ഞതല്ല, ഒരു റിസേർവ് വനത്തിനോട് ചേർന്ന് ഒറ്റപ്പെട്ട് ഇരിക്കുന്ന വലിയ ഒരു വീട്, ചുറ്റും ആകാശം മുട്ടെ ഉയർന്ന മരങ്ങൾ, പകൽ പോലും ഇരുട്ടാണ് അവിടെ.


പിന്നെ ആ മരങ്ങളിൽ തൂങ്ങിയാടി കളിക്കുന്ന നൂറ് കണക്കിന് കുരങ്ങന്മാർ. ഇതിനൊപ്പം കർക്കശ സ്വഭാവക്കാരനായ അപ്പു പിള്ളയും.


അജയന്റെ ഭാര്യയായ അപർണ്ണയ്ക്ക് അവിടെ കാണുന്നത് എല്ലാം കൗതുകമാണ്, അപർണ്ണ സഞ്ചരിക്കുന്ന വഴികളിൽ കൂടിയാണ് നമ്മുടെയും സഞ്ചാരം.


അജയന്റെ മുൻ ഭാര്യ ആയിരുന്ന പ്രവീണ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടതെന്നും അവർക്ക് കാൻസർ ആയിരുന്നെന്നും പതിയെ നമ്മൾക്കും മനസിലാകുന്നു. അതിനും ഒരു വർഷം മുൻപ് അവരുടെ ഏക മകനായിരുന്ന ചച്ചു എന്ന് വിളിപ്പേരുള്ള ഏഴ് വയസുകാരനെ കാണാതെ പോയതാണെന്നും പതിയെ വെളിപ്പെടുന്നു.


2024 ൽ ആസിഫ് അലി നായകനായി വന്ന കിഷ്കിന്ധ കാണ്ഡം എന്ന സിനിമ തുടങ്ങുന്നത് ഇങ്ങനെ ഒരു പശ്ചാത്തലത്തിലാണ്.


പിന്നെ അവിടെ നിന്ന് അങ്ങോട്ട് ഓരോ ദുരുഹതകൾ നമ്മുടെ മുന്നിലേക്ക് വരികയാണ്. തുടക്കം കാണുമ്പോൾ ഒരു സാധാരണ കുടുംബ സിനിമ എന്ന് തോന്നുമെങ്കിലും പിന്നീട് അങ്ങോട്ട് നല്ലൊരു മിസ്റ്ററി ത്രില്ലെർ ആയിട്ടാണ് മുന്നോട്ട് പോകുന്നത്.


കൂടെ അപ്പു പിള്ളയായി വിജയരാഘവന്റെ അതുല്യ പ്രകടനവും, അതിനൊപ്പിച്ചു തന്നെ ആസിഫും അപർണ്ണ ബാലമുരളിയും.


നല്ലൊരു കുടുംബ ചിത്രം എന്ന രീതിലും കാണാൻ കഴിയുന്ന സിനിമയാണ്, പ്രത്യേകിച്ച് ന്യൂ ജനറേഷൻ സിനിമകൾ കാണാൻ താല്പര്യം ഇല്ലാത്ത പഴയ സിനിമാപ്രേമികൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് കഥയും പശ്ചാത്തലവും എല്ലാം.


തിയേറ്ററിൽ ഹിറ്റ്‌ ആയിരുന്നെങ്കിലും ഇപ്പോഴും ഇത് കണ്ടിട്ടില്ലാത്ത ഒരുപാട് പേരുണ്ട്. അങ്ങനെ ഉള്ളവർ തീർച്ചയായും ഒന്ന് കണ്ടു നോക്കുക...


ഇന്നലെ ഒരിക്കൽ കൂടി കണ്ടപ്പോൾ എഴുതാൻ തോന്നി...


Name : Kishkindha Kandham 

OTT :- Jio Hotstar 


Om Shanti Om - Feel Good Movie

 1977 കാലഘട്ടത്തിൽ ബോളിവുഡിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട് നടന്നിരുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു ഓം പ്രകാശ്. അയാൾക്ക് തന്റെ അമ്മയും സുഹൃത്തായ പപ്പുവും മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്.


എന്നെങ്കിലും അറിയപ്പെടുന്ന ഒരു നടൻ ആയിത്തീരണം എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം, അതുപോലെ അന്ന് ഏറ്റവും തിളങ്ങി നിന്നിരുന്ന ശാന്തിപ്രിയ എന്ന നടി ആയിരുന്നു അവന്റെ സ്വപ്നങ്ങളിലെ സുന്ദരി.


ശാന്തിപ്രിയുടെ ചിത്രമുള്ള സിനിമ പോസ്റ്റർ മാത്രം നോക്കി സംസാരിച്ചിട്ടുള്ള അവനു ഒരിക്കൽ അവളെ നേരിട്ട് കാണാനും പരിചയപ്പെടാനും അവസരം ലഭിക്കുകയാണ്.


അവന്റെ നിഷ്കളങ്കമായ പെരുമാറ്റം അവളിലും ഒരു ഇഷ്ടം ജനിപ്പിക്കുന്നു. അവൻ മതിമറന്നു സന്തോഷിക്കുന്നു...


എന്നാൽ യാദൃശ്ചികമായി അവൻ മറ്റൊരു കാര്യം അറിയുന്നു, ശാന്തിപ്രിയയുടെ വയറ്റിൽ മുകേഷ് മെഹ്റാ എന്ന അന്നത്തെ ഹിറ്റ് പ്രൊഡ്യൂസറുടെ കുട്ടി വളരുകയാണ്.


ഇതറിഞ്ഞ അയാൾ അവളെ ഒഴിവാക്കുന്നതിനായി ഒരു സിനിമാ സൈറ്റിൽ ചതിയിലൂടെ എത്തിച്ചു, അവിടെ മുഴുവൻ തീ ഇടുകയാണ്. 


ഇത് നേരിൽ കാണുന്ന ഓം അവളെ രക്ഷിക്കാൻ തന്നെക്കൊണ്ട് ആകുന്ന രീതിയിൽ എല്ലാം പരിശ്രമിക്കുന്നു, ഒടുവിൽ അവൻ അവളുടെ അരികിലെത്തി കൈ പിടിക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന വലിയ ഒരു പൊട്ടിത്തെറിയിൽ പുറത്തേക്ക് തെറിച്ചു വീഴുകയാണ്.


ആ വഴി അപ്പോൾ വന്ന ഒരു കാറിൽ അവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവനും മരണത്തിന് കീഴടങ്ങുകയാണ്.


എന്തൊരു ദുരന്തകഥ എന്ന് വിചാരിക്കരുത്. ഇതേ സിനിമയിൽ ഓം രണ്ട് ഭാഗത്തു പറയുന്ന വലിയൊരു സന്ദേശമുണ്ട്.


"നമ്മൾ ആത്മാർത്ഥമായി എന്തെങ്കിലും ആഗ്രഹിച്ചാൽ, അത് നേടി തരുന്നതിനായി ഈ പ്രപഞ്ചം മുഴുവൻ നമ്മോടൊപ്പം നിൽക്കും.... "


"അതുപോലെ സിനിമകളിൽ ഒക്കെ കാണുന്ന പോലെ നമ്മുടെ ജീവിതത്തിലും എപ്പോഴും അവസാനം ശുഭം ആയിരിക്കും, ഇനി അങ്ങനെ അല്ല സംഭവിക്കുന്നത് എങ്കിൽ, അത് ഒരിക്കലും അവസാനമല്ല, കഥ ഇനിയും ബാക്കി ഉണ്ടാകും"


ഇത് തന്നെയാണ് ഈ കഥയിലും പിന്നീട് അങ്ങോട്ട് നടക്കുന്നത്, പറഞ്ഞു വന്നത് 2007 ൽ ഷാരുഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഹിറ്റ്‌ സിനിമയായ "ഓം ശാന്തി ഓം" എന്ന സിനിമയെ പറ്റിയാണ്.


ഒരു കാലത്ത് ബോളിവുഡ് എന്നോ മസ്സിൽ എന്നോ ഒക്കെ കേട്ടാൽ നമ്മുടെ ഉള്ളിൽ തെളിഞ്ഞിരുന്നത് സൽമാൻ ഖാന്റെ മുഖമായിരുന്നല്ലോ, 70's, 80's ആളുകൾക്ക് ഒരുപക്ഷെ അത് സഞ്ജയ്‌ ദത്തും ആകാം.


2007 വരെ മസ്സിൽമാൻ എന്ന രീതിയിൽ ചിന്തിക്കാൻ പോലും ആകാതിരുന്ന ഒരു മനുഷ്യൻ സിക്സ്പാക്ക് എന്നൊരു സംഭവം ഒരൊറ്റ പടത്തിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡ് ആക്കി.. താരതമ്യേനെ മെലിഞ്ഞ ശരീരത്തിൽ പോലും നല്ലൊരു മസ്സിൽ ഘടന കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം അന്ന് ചെയ്ത് കാണിച്ചു തന്നു.


പക്ഷേ അതൊന്നും ആയിരുന്നില്ല ആ സിനിമയെ അന്ന് അത്രയും ഹിറ്റ് ആക്കിയത്. ഒരുപാട് ഇമോഷണൽ രംഗങ്ങൾ ഉള്ള നല്ലൊരു കഥയും അതിനൊപ്പിച്ചുള്ള ഓരോ താരങ്ങളുടെ പ്രകടനവും കൊണ്ടായിരുന്നു.


ഒരൊറ്റ രംഗം മാത്രം പറയാം, വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു പോയ മകൻ അതേ രൂപത്തിൽ വീണ്ടും പുനർജ്ജന്മം എടുത്ത് തന്റെ മുൻ ജന്മത്തിലെ അമ്മയെ തിരിച്ചറിഞ്ഞു അവരുടെ മുന്നിൽ പോയി നിൽക്കുന്ന ഒരു രംഗമുണ്ട്.


സിനിമ ആണെന്ന് അറിയാമെങ്കിലും അറിയാതെ കണ്ണൊന്നു നിറഞ്ഞു പോകും. ഇത്തരത്തിൽ ഒരുപാട് രംഗങ്ങൾ വേറെയുമുണ്ട്.


ഹിന്ദി സിനിമകൾ എന്നാൽ റീമേക്ക് അല്ലെങ്കിൽ കഥയില്ലാത്ത വെറും മസാല സിനിമകൾ എന്ന് കരുതുന്ന ഒരുപാട് ആളുകളുണ്ട്, അങ്ങനെ ഉള്ളവർക്ക് ധൈര്യമായി കണ്ടു നോക്കാൻ കഴിയുന്ന നല്ലൊരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാണ് ഇത്.


ഒരുപക്ഷെ എല്ലാവരും കണ്ടിട്ടുണ്ടാകും, എന്നിരുന്നാലും ആരെങ്കിലും ഒക്കെ മിസ്സ് ആക്കിയിട്ട് ഉണ്ടെങ്കിൽ അവർക്ക് വേണ്ടി എഴുതുകയാണ്.. വീണ്ടും വീണ്ടും കാണാനുള്ള എന്തോ ഒരു മാജിക്‌ സംവിധായകയായ ഫറാ ഖാൻ ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്..


And ദീപിക പാദുക്കോൺ എന്ന സൂപ്പർ താരത്തിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്..


അപ്പോൾ ഇമോഷണൽ ഡ്രാമ സിനിമകൾ ഇഷ്ടമുള്ളവർ കണ്ടു നോക്കുക, അല്ലാത്തവർ അതിലെ ഓമിന്റെ പ്രസംഗം മാത്രമൊന്ന് ഒരിക്കൽ കൂടി കണ്ടുനോക്കുക, ഒരു പോസിറ്റീവ് ഫീൽ ലഭിക്കുന്നതാണ്....



In Ghost house Inn - Malayalam Horror comedy movie

 ഒരു കോമഡി പടം കാണാൻ പോയിട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുണ്ടേൽ അത് ഈ ഒരു മുതൽ കാരണമായിരുന്നു.


In Harihar Nagar ടീം മൂന്നാമത്തെ വരവ് വന്ന In GhostHouse Inn


പേരിൽ തന്നെ ghost ഹൗസ് എന്നൊക്കെ ഉണ്ടെങ്കിലും ഇമ്മാതിരി ഒരു കഥ, ശരിക്കും കഥയല്ല അതിലെ കുറച്ചു ഭാഗങ്ങൾ ഇതിൽ ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.


തുടക്കം തന്നെ ഡോരോത്തി മദാമ്മ ഒരു ടാക്സിയും വിളിച്ചു ഒരു വലിയ പെട്ടിയും ആയിട്ട് ആ ബംഗ്ലാവിലേക്ക് വരുന്ന ഒരു സീൻ ഉണ്ട്, അവിടെ ചെന്ന് കഴിഞ്ഞു ടാക്സി ഡ്രൈവർ പെട്ടിയെടുത്തു അകത്തേക്ക് വയ്ക്കാൻ നോക്കുന്നത് മുതൽ തുടങ്ങുന്ന ട്വിസ്റ്റ്‌..


ആ പെട്ടിയിൽ ഉണ്ടായിരുന്നത് അവരുടെ ഭർത്താവും അയാളുടെ കാമുകിയും ആയിരുന്നു എന്ന് തുടങ്ങുന്ന നാറേഷൻ, പിന്നെ ആ പെട്ടിയും ഒപ്പം ആ ഡ്രൈവറെയും ബംഗ്ലാവിലെ കിണറ്റിലേക്ക് തള്ളുന്ന മദാമ്മ.


ഒരു മലയാളം സിനിമ തന്നെയാണോ എന്ന് തോന്നിപ്പോകുന്ന ഇംഗ്ലീഷ് സിനിമയുടെ മേക്കിങ്.


അങ്ങനെ പ്രേത ശല്യം ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ആ ബംഗ്ലാവ് വിലയ്ക്ക് വാങ്ങി അവിടേക്ക് താമസിക്കാൻ വരുന്ന നാൽവർ സംഘം.


ആദ്യത്തെ ദിവസം തോമസുകുട്ടി ബാക്കി മൂന്ന് പേരെയും രാത്രി പേടിപ്പിച്ചു പറ്റിക്കുന്നത്, ഒക്കെ എന്നാ ഒരു ഹോറർ വൈബ് ആയിരുന്നു.


കൂട്ടത്തിൽ ഏറ്റവും ഡെഡ്ലി ഐറ്റം ഇടയിൽ ഗോവിന്ദൻ കുട്ടി കാണുന്ന ഒരു സ്വപ്നമുണ്ട്, ബംഗ്ലാവിന്റെ ഉള്ളിലെ കിണറിൽ നിന്നും ഒരു രൂപം കയ്യിൽ ഒരു തേപ്പ് പെട്ടിയുമായി മുകളിലേക്ക് കയറി വന്നു ഗോവിന്ദൻ കുട്ടിയുടെ മുറിയിലേക്ക് വരുന്ന ഒരു സീൻ,


പക്കാ ഹോളിവുഡ് നിർവികാര പ്രേതം, എന്റെ പൊന്നോ അന്ന് അത് തിയേറ്ററിൽ കണ്ട് കിളി പോയി...


ഇതെല്ലാം കഴിഞ്ഞു ഫാദർ ഡോമിനിക് ആയിട്ട് നെടുമുടി വേണുച്ചേട്ടന്റെ ഒരു വരവുണ്ട്. 


വന്നിട്ട് ഒരു ഡയലോഗ് ഉണ്ട്,


"സൂര്യന്റെ കത്തുന്ന പ്രകാശത്തിൽ, ആയിരം വോൾട്ടിന്റെ കണ്ണിഞ്ചിക്കുന്ന പ്രകാശത്തിൽ ആർക്കും പറയാം, ഇതൊന്നും ഇല്ലായെന്ന്, അന്ധവിശ്വാസമാണെന്ന്...."


"പക്ഷേ... ഇരുളിന്റെ മറവിൽ, നിഴലിന്റെ ഇടവഴികളിലൂടെ നടക്കുമ്പോഴറിയാം...


ആരൊക്കയോ നമ്മുടെ പിന്നിലുണ്ടെന്ന്, അവർക്ക് എന്തൊക്കയോ പറയാൻ ഉണ്ടെന്ന്,....


തോന്നലുകളെന്ന് പറയുന്ന അതൊന്നും, വെറും തോന്നലുകളല്ല.... 


അത്...


നിസ്സഹായകരായ,... ഒന്നിനും കെൽപ്പില്ലാത്ത... ഒരുപാട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന... ഗതി കിട്ടാത്ത പാവം ആത്മാക്കൾ തന്നെയാണ്... "



മുഴുവൻ സിനിമയുടെ മൂഡ് മാറ്റിയ, അതുവരെ തമാശ എന്ന് വിചാരിച്ച സിനിമ ഇനിയൊരു പക്കാ ഹൊറർ സിനിമ ആകുകയാണോ എന്ന് തോന്നിപ്പിച്ച സീൻ ആയിരുന്നു അത്..


പിന്നീട് അങ്ങോട്ട് ഒരു ഹൊറർ സിനിമ പോലെ തന്നെ പോയി ഒടുവിൽ ട്വിസ്റ്റുകളോടെ വീണ്ടും കോമഡി സിനിമയായി ചിരിപ്പിച്ച അപൂർവമായ ഒരു മലയാളം സിനിമ കൂടിയാണ് ഇത്...


ശരിക്കും കിടുങ്ങി എന്ന് പറഞ്ഞാൽ അതൊരു സത്യം അല്ലാതെയാകുന്നില്ല... 😅



Bonus :-


ഞാൻ സാധാരണ രാത്രി വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്നാണ് എഴുന്നത്, വീടിന്റെ അടുത്തെങ്ങും മറ്റ് വീടുകൾ ഇല്ല, ഇപ്പോൾ ഈ കുറിപ്പ് എഴുതിയപ്പോൾ രണ്ട് കാര്യങ്ങൾ സംഭവിച്ചു..


"പക്ഷേ... ഇരുളിന്റെ മറവിൽ, നിഴലിന്റെ ഇടവഴികളിലൂടെ നടക്കുമ്പോഴറിയാം...


ആരൊക്കയോ നമ്മുടെ പിന്നിലുണ്ടെന്ന്, അവർക്ക് എന്തൊക്കയോ പറയാൻ ഉണ്ടെന്ന്,...."


ഈ വരി എഴുതിക്കൊണ്ട് ഇരുന്നപ്പോൾ കൃത്യമായി മമ്മി എന്റെ പിറകിൽ ഉള്ള ജനിലിൽ വന്നു എന്നെ കൊട്ടി വിളിച്ചു... (വെറുതെ പേടിപ്പിക്കാനായിട്ട് 🙂)


അടുത്തത് ഇന്ന് മഴയോ കാറ്റോ ഒന്നും ഉണ്ടായിരുന്നില്ല.. സാധാരണ ഇവിടെ കാറ്റ് വീശുന്നത് കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക്‌ ഒക്കെയാണ്.


എന്നാൽ, 


തോന്നലുകളെന്ന് പറയുന്ന അതൊന്നും, വെറും തോന്നലുകളല്ല.... 


അത്...


നിസ്സഹായകരായ,... ഒന്നിനും കെൽപ്പില്ലാത്ത... ഒരുപാട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന... ഗതി കിട്ടാത്ത പാവം ആത്മാക്കൾ തന്നെയാണ്... "


ഈ വരിയിൽ ആത്മാക്കൾ എന്ന് എഴുതിയപ്പോൾ പടിഞ്ഞാറു നിന്ന് കിഴക്ക് ഭാഗത്തേക്ക്‌ ശക്തിയായി കാറ്റ് വീശി.


രണ്ടാമത് ഒരു വരി കൂടി എഴുതിയെങ്കിലും ഞാൻ അത് ഡിലീറ്റ് ചെയ്തിരുന്നു, അതിലും ആത്മാക്കൾ എന്ന ഭാഗം എഴുതിയപ്പോൾ രണ്ടാം പ്രാവിശ്യവും ഇത്തരത്തിൽ കാറ്റ് വീശി,


ദേ ഇപ്പോൾ ഇത് എഴുതുമ്പോഴും വീണ്ടും, ഒപ്പം മഴയും...


🙂


അപ്പോൾ ശരി...

Back to the Future - Hollywood Super Hit movie

 പണ്ട് സ്റ്റാർ മൂവീസിൽ ആണെന്ന് തോന്നുന്നു ഒരാൾ ഒരു കാർ വച്ച് എന്തോ പരീക്ഷണം നടത്തുന്ന കണ്ടിട്ട് എന്താണ് സംഭവം എന്ന് നോക്കി ഇരിക്കുവാരുന്നു,


അപ്പോൾ പെട്ടന്ന് കുറച്ചു ഗുണ്ടകൾ വന്നിട്ട് അയാളുടെ ജീവനെടുക്കും, ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഒരു പയ്യൻ രക്ഷപെടാൻ വേണ്ടി ആ കാർ തന്നെ എടുത്തു ഓടിച്ചു പോകാൻ നോക്കും.


പക്ഷേ സ്പീഡ് കൂടിയതും ഒരു ഇടിമിന്നൽ പോലെ എന്തോ വരുന്നതും കണ്ടു പിന്നെ കാർ അവിടെ കാണാനില്ല. പിന്നെ കാറും പയ്യനെയും ഒക്കെ കാണിക്കുന്നത് വേറെ ഒരു സ്ഥലത്താണ്, അവനു ഒട്ടും പരിചയം ഇല്ലാത്ത ആ സ്ഥലം ഏതാണെന്നു അറിയാൻ വേണ്ടി ഇറങ്ങി ചെന്ന അവൻ ഞെട്ടിപ്പോയി.


കാരണം അവൻ ഇപ്പോൾ നിൽക്കുന്നത് 30 വർഷം പിറകിൽ 1955 എന്ന കാലഘട്ടത്തിലാണ്.


ആ കാർ ഒരു ടൈം മെഷീൻ ആയിരുന്നു, അത് ഉണ്ടാക്കിയ ആൾ ശാസ്ത്രജ്ഞൻ ആയിരുന്നു, അയാൾ കൊല്ലപ്പെടുകയും ചെയ്തു, ഇവൻ ആണെങ്കിൽ ഇത് എങ്ങനെ പ്രവർത്തിപ്പിക്കും എന്നുപോലും അറിയാതെ ഇത്രയും വർഷം പിറകിലേക്ക് പോവുകയും ചെയ്തു.


അതിലും രസം അവൻ എത്തിപ്പെട്ട കാലഘട്ടം ആണ്, അവിടെ അവൻ അവന്റെ അച്ഛനെയും അമ്മയെയും ഒക്കെ കാണുന്നു, അവർ കോളേജിൽ പഠിക്കുകയാണ്.


അവന്റെ അച്ഛൻ ആളൊരു സാധുവാണ്, ഇഷ്ടപ്പെട്ട പെൺകുട്ടിയോട്, അതായത് പയ്യന്റെ തന്നെ അമ്മയോട്, ഇഷ്ടം പറയാൻ പറ്റാതെ വിഷമിക്കുകയാണ്. ഇതിന്റെ ഒക്കെ കൂട്ടത്തിൽ ഒരു വില്ലൻ കഥാപാത്രവും.


പയ്യന് അവിടെ നിന്ന് രക്ഷപെടുകയും വേണം, അവൻ അവിടെ ചെന്നത് കൊണ്ട് ഉണ്ടായ ചില സംഭവങ്ങൾ കാരണം അവന്റെ അച്ഛനും അമ്മയും തമ്മിൽ ഒന്നിക്കാതെ പോകാതെയും നോക്കണം.


പിന്നെ അങ്ങോട്ട് വൻ ത്രില്ലെർ ആണ്, അവസാനം വരെ ശ്വാസം അടക്കിപ്പിടിച്ച് ഇരുന്ന് കണ്ട സിനിമയാണ് 


1985 ൽ പുറത്തിറങ്ങിയ "Back to the Future" Hollywood movie ആണ്.


പിന്നീട് ഇതിന്റെ രണ്ട് ഭാഗങ്ങൾ കൂടി ഇറങ്ങിയതും ഇതേപോലെ ടീവി യിൽ കാണാൻ കഴിഞ്ഞു. അതും കിടിലോൽ കിടിലൻ തന്നെയായിരുന്നു.


രണ്ടാം ഭാഗത്തിൽ Future എന്ന രീതിയിൽ 2015 കാലഘട്ടം ഒക്കെ കാണിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്, ഇപ്പോൾ 2025 ൽ ഇരുന്നു അതൊക്കെ കാണുമ്പോൾ തമാശയാണ്. എന്നിരുന്നാലും ഇതിന്റെ ഒക്കെ കഥ ഒരു രക്ഷയുമില്ല.


ഫീൽ ഗുഡ് ത്രില്ലെർ സയൻസ് ഫിക്ഷൻ സിനിമകൾ ഇഷ്ടം ഉള്ളവർ തീർച്ചയായും കണ്ട് നോക്കേണ്ടതാണ്.


അന്ന് ഇത് കണ്ട് കഴിഞ്ഞപ്പോൾ കിട്ടിയ ഒരു കിക്ക് ഉണ്ട്, അന്ന് ഇത് ആരോടെങ്കിലും ഒക്കെ പറയണം എന്നെല്ലാം തോന്നിയിരുന്നു, പക്ഷേ എവിടെ പറയാനാണ്, സ്കൂളിൽ ചെന്ന് പറഞ്ഞാൽ ഒന്നും അത്രക്ക് എറിക്കുന്നില്ലായിരുന്നു. ഇപ്പോൾ ഇതേ പറ്റി ഇവിടെ പറയുമ്പോൾ, ഒരുപാട് പേരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഒക്കെ കേൾക്കുമ്പോൾ ഒരു സുഖമുണ്ട് 😀



Nb:- ഇനി എത്ര വർഷം കഴിഞ്ഞാലും മനുഷ്യൻ ഒരു ടൈം മെഷീൻ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല, അഥവാ ഉണ്ടാക്കിയാൽ തന്നെ അത് ഭാവിയിലേക്ക് മാത്രം പോകാൻ കഴിയുന്നത് ആയിരിക്കും.


അല്ലെങ്കിൽ ഭാവിയിൽ നിന്ന് വന്ന ആരെങ്കിലും ഒക്കെ നമ്മൾ ഇതിനോടകം കണ്ടേനെ..

Jatt - Anti Gravity Action Movie

 പ്രൊഡ്യൂസർ :- ബ്രോ, എനിക്ക് ജോൺ വിക്ക് പോലെ ഒരു പടമാണ് വേണ്ടത്, ഒരു പട്ടിയെ കൊന്നതിന്റെ പ്രതികാരം പോലെ വൻ ആക്ഷൻ പടം.


ഡയറക്ടർ :- അണ്ണാ, നമ്മൾക്ക് അതിൽ ഒരു ഇത്തിരി വെറൈറ്റി കൊണ്ടുവന്നാലോ!?


പ്രൊഡ്യൂസർ :- എങ്ങനെ?


ഡയറക്ടർ :- ജോൺ വിക്ക് ഒക്കെ എല്ലാവരും കണ്ടിട്ടുണ്ടല്ലോ, അപ്പോ അതൊന്ന് മാറ്റി പിടിച്ചു നമ്മുടെ നാടൻ രീതിയിൽ ആയാലോ, സംഭവം അതൊക്കെ തന്നെ പക്ഷേ പട്ടി വേണ്ട...


പ്രൊഡ്യൂസർ :- താൻ എന്തുവാ ഉദ്ദേശിക്കുന്നെ?


ഡയറക്ടർ :- അതായത്, ഒരു ഗ്രാമത്തിലേക്ക് നായകൻ വരുന്നു, അയാൾ അവിടെ ഒരു ചെറിയ ചായക്കട കാണുന്നു. അത് നടത്തുന്നത് ഒരു പ്രായമായ സ്ത്രീയാണ്.


അയാൾ അവിടേക്ക് കയറി രണ്ട് ഇഡലി കഴിക്കാൻ തീരുമാനിക്കുന്നു. ആ അമ്മച്ചി സ്നേഹത്തോടെ രണ്ട് ഇഡലി സാമ്പാർ ഒക്കെ ഒഴിച്ച് അയാളുടെ കയ്യിൽ കൊടുക്കുന്നു.


അയാൾ അത് കൊതിയോടെ കഴിക്കാൻ തുടങ്ങുമ്പോൾ ദേ!!!


പ്രൊഡ്യൂസർ :- എന്താണ്???!!!!


ഡയറക്ടർ :- ആ ചായ കടയിലേക്ക് കയറിവന്ന കുറച്ചു ഗുണ്ടകൾ, ഒക്കെ നല്ല സൈസ് ഉള്ളവന്മാരാണ്, അതിൽ ഒരുത്തന്റെ ദേഹത്ത് തട്ടി നായകന്റെ ഇഡലി നിലത്ത് വീഴുന്നു.


പ്രൊഡ്യൂസർ :- interesting, താൻ ബാക്കി പറഞ്ഞെ...!!!


ഡയറക്ടർ :- നായകന് രക്തം തിളയ്ക്കുന്നു, അയാൾ ആ ഗുണ്ടകളുടെ അടുത്ത് പോയി അവർ ചെയ്തത് മോശമായി അതുകൊണ്ട് സോറി പറയാൻ പറയുന്നു.


പക്ഷേ അവന്മാർ അയാളെ കളിയാക്കി ചിരിക്കുന്നു.


പിന്നെ പറയേണ്ടല്ലോ, ഇഡലി തട്ടി കളഞ്ഞതിന്റെ പ്രതികാരം ആയിട്ട് അവന്മാരെ മുഴുവൻ അയാൾ അവിടെ ഇട്ട് അടിച്ചു കൂട്ടുന്നു. പക്ഷേ അവന്മാർ സോറി പറയാൻ തയ്യാറല്ല.


നായകന് സോറി കിട്ടിയേ പറ്റു, അതുകൊണ്ട് അവന്മാരെ എല്ലാം വാരി ഒരു വണ്ടിയിൽ ഇട്ടിട്ട് അവരുടെ നേതാവിന്റെ അടുത്തേക്ക് പോകുന്നു, അവിടെ പോയി അയാളോട് സോറി പറയാൻ പറയുന്നു, വീണ്ടും അടി, ഇങ്ങനെ അടിയോടടി...


പ്രൊഡ്യൂസർ :- കൊള്ളാം കൊള്ളാം ഇത് പക്കാ വെറൈറ്റി ആയിട്ടുണ്ട്, ഒരു നിസാര കാര്യത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങുന്ന നായകൻ.


പക്ഷേ ക്ലൈമാക്സ്‌ എന്തോ ചെയ്യും, ആരെങ്കിലും സോറി പറഞ്ഞാൽ തീരില്ലേ???


ഡയറക്ടർ :- അതിനൊക്കെ വഴിയുണ്ട്, നായകൻ ഇങ്ങനെ അടിയുണ്ടാക്കാൻ പോകുന്നത് സത്യത്തിൽ ആ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടാ നേതാവിന്റെ അടുത്തേക്കാണ്. 


അങ്ങനെ അയാൾ ആ നാടിനെ രക്ഷിക്കുന്നതാണ് ക്ലൈമാക്സ്‌, അതും പോരാതെ നായകൻ യഥാർത്ഥത്തിൽ ആരാണെന്ന് വെളിപ്പെടുത്തുന്ന ട്വിസ്റ്റ്‌ കൂടിയുണ്ട് ക്ലൈമാക്സ്‌ കഴിഞ്ഞു.



പ്രൊഡ്യൂസർ :- താൻ പറയുന്ന കേട്ടിട്ട് തന്നെ എന്റെ രോമം എഴുന്നേറ്റ് നിൽക്കുന്നു, വേഗം പോയി ഉണ്ടാക്കികൊണ്ട് വാടോ.... തനിക്ക് ഇതിന് എത്ര ബഡ്ജറ്റ് വേണം????


ഡയറക്ടർ :- ഒരു നൂറ് കോടി...


പ്രൊഡ്യൂസർ :- അത്രയും മതിയോ, ഇന്നാ പിടിച്ചോ, താൻ ഒന്ന് പോയി വേഗത്തിൽ കൊണ്ടുവാടോ....


അല്ല പടത്തിന് എന്ത് പേരിടും??


ഡയറക്ടർ :- ഒരു കിടിലൻ പേര് എന്റെ മനസിലുണ്ട് --- "Jaat "



ഇത്രയും വായിച്ചിട്ട് ഇങ്ങനെ ഒക്കെ ആരെങ്കിലും സിനിമ എടുക്കുമോ എന്ന് ചോദിച്ചാൽ, അവരോട് പറയാൻ ഉള്ളത് 2025 ൽ റിലീസ് ആയ 'Jaat' എന്ന ബോളിവുഡ് മൂവി കണ്ട് നോക്കാൻ മാത്രമാണ്.


സ്റ്റാറിങ് :- Sunny Deol and Randeep Hoonda...


കഥ മുകളിൽ പറഞ്ഞത് തന്നെ, സിനിമ കാണാൻ താല്പര്യം ഇല്ലാത്തവർക്ക് ഇതിന്റെ റോസ്റ്റ് വീഡിയോകൾ ലഭ്യമാണ്, ചുമ്മാ ആന്റി ഗ്രാവിറ്റി സ്റ്റണ്ട് ഒക്കെ കണ്ട് ചിരിക്കാം... 😅😅



Maharaja Tamil Thriller movie

 മഹാരാജ സ്വന്തമായി ഒരു സലൂൺ നടത്തുകയാണ്, അയാൾക്ക് സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് ഒരു മകളാണ്, പിന്നെ ലക്ഷ്മി എന്ന് അവർ പേരിട്ടു വിളിക്കുന്ന ഒരു കുപ്പത്തൊട്ടിയും.


ആ കുപ്പത്തൊട്ടിക്ക് അങ്ങനെ ഒരു പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്, അയാളുടെ മകൾ കൈക്കുഞ്ഞു ആയിരിക്കുന്ന സമയത്ത് ഒരു അപകടം ഉണ്ടായി, അതിൽ അയാളുടെ ഭാര്യ മരണപ്പെട്ടു, എന്നാൽ ഈ കുപ്പത്തൊട്ടിയുടെ ഉള്ളിൽ പെട്ടു പോയതിനാലാണ് ആ കുട്ടിക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.


മഹാരാജ എല്ലാ ദിവസവും തന്റെ കടയിൽ പോകും, അവിടെ തന്റെ ജോലിയുടെ സമയം കഴിഞ്ഞാൽ തിരിച്ചു നേരെ വീട്ടിലേക്കും പോകും.


അങ്ങനെ ഇരിക്കെ ഒരു ദിവസം അയാളുടെ മകൾ ജ്യോതി ഏഴ് ദിവസത്തേക്ക് ഒരു സ്പോർട്സ് ക്യാമ്പിന് പോകുകയാണ്.


മകളെ യാത്ര ആക്കിയ ശേഷം മഹാരാജ തന്റെ ജോലിക്ക് പോകുന്നു, ശേഷം എല്ലാ ദിവസത്തെയും പോലെ വൈകുന്നേരം വീട്ടിലേക്കും പോകുന്നു. എന്നാൽ അല്പ സമയത്തിന് ശേഷം നമ്മൾക്ക് കാണാൻ കഴിയുന്നത് ആ വീടിന്റെ ഉള്ളിൽ ബോധരഹിതനായി കിടക്കുന്ന മഹാരാജയെ ആണ്.


ആ വീട്ടിൽ ആരോ കയറി അക്രമം നടത്തിയത് പോലെ പല സാധനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. 


പിന്നെ നമ്മളെ കാണിക്കുന്നത് ഈ സംഭവത്തിന്റെ പേരിൽ കേസ് കൊടുക്കാനായി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന മഹാരാജയെ ആണ്. അയാളുടെ തലയിൽ മുറിവൊക്കെ പറ്റിയിട്ടുണ്ട്, അതൊക്കെ വച്ചു കെട്ടിയിട്ടാണ് അയാൾ അവിടേക്ക് ചെന്നിട്ടുള്ളത്.


തന്റെ വീട്ടിൽ മോഷണം നടന്നുവെന്നും, മൂന്ന് പേരുണ്ടായിരുന്നുവെന്നും മഹാരാജ പറയുന്നു. തുടർന്ന് അയാൾ നടന്ന സംഭവം വിവരിക്കുന്നു, തന്നെ തലയിൽ അടിച്ചു ബോധം കെടുത്തിയ ശേഷം തന്റെ വീട്ടിലെ ലക്ഷ്മിയെ എടുത്തുകൊണ്ട് പോയി എന്നാണ് അയാളുടെ പരാതി.


ഒരു വേസ്റ്റ് ബിൻ പോയതിന് കംപ്ലയിന്റ് കൊടുക്കാൻ വന്നതിനെ ആ പോലീസുകാരൻ പുച്ഛിക്കുന്നു. 


അവർ എല്ലാവരും കൂടി അയാളെ പറഞ്ഞു വിടാൻ നോക്കുന്നു, എന്നാൽ ബലം പ്രയോഗിച്ചിട്ടു പോലും അവർക്ക് അതിന് കഴിയുന്നില്ല. 


ഒടുവിൽ അവർ ഇൻസ്‌പെക്ടർ വരുന്നതിനായി കാത്ത് നിൽക്കുന്നു. മറ്റൊരു കേസ് അന്വേഷണത്തിനു പോയ ഇൻസ്‌പെക്ടർ തിരിച്ചു വരുമ്പോൾ മഹാരാജ തനിക്ക് സംഭവിച്ച കാര്യങ്ങൾ അയാളോടും പറയുന്നു.


പക്ഷേ അയാൾക്കും ഇങ്ങനെ ഒരു കേസ് അന്വേഷിക്കാൻ താല്പര്യമില്ല, ഒടുവിൽ മഹാരാജ അയാൾക്ക് അഞ്ച് ലക്ഷം രൂപ നൽകാം എന്നൊരു ഉപാധി മുന്നോട്ട് വയ്ക്കുന്നു.


ഇൻസ്‌പെക്ടർ രഹസ്യമായി ആ ഡീൽ ഏൽക്കുന്നു, എന്നിട്ട് കാശ് വാങ്ങിയ ശേഷം അന്വേഷണം തുടങ്ങുന്നു.


ഇത്രയും കഥ കേട്ടിട്ട് എവിടെയോ എന്തോ ഒരു പന്തികേട് ഉള്ളതായിട്ട് തോന്നുന്നുണ്ടോ... അത് തന്നെയാണ് ഈ സിനിമയുടെ പ്രിത്യേകത.


പറഞ്ഞു വന്നത് 2024 ൽ വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ " മഹാരാജ " എന്ന സിനിമയുടെ തുടക്കമാണ്.


തിരക്കഥയുടെ വ്യത്യസ്തകൊണ്ട് ഒരു വേറിട്ട ത്രില്ലർ അനുഭവം നൽകുന്ന സിനിമയാണ് മഹാരാജ. നമ്മൾക്ക് ഒരു രീതിയിലും പിടി തരാതെ ക്ലൈമാക്സ്‌ വരെ ആ സസ്പെൻസ് നിലനിർത്താൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.


ഏതാണ്ട് 199 കോടി കളക്ഷൻ നേടി വലിയ രീതിയിൽ ഹിറ്റ് ആയ സിനിമ കൂടിയാണ്, റിലീസ് ആയിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ കാണാതെ പോയവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ഇടുന്ന പോസ്റ്റാണ്...


ഇത്രയും വായിച്ചിട്ട് ഇഷ്ടമായെങ്കിൽ ബാക്കി കൂടി കണ്ടുനോക്കുക...


Name :- Maharaja (Tamil)

OTT :- Netflix 


മലയാളത്തിലും ലഭ്യമാണ്...


Sinners - Horror Movie

 1932 ൽ നടക്കുന്ന കഥയാണ്, ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശേഷം ഇരട്ട സഹോദരന്മാരായ സ്മോക്കും സ്റ്റാക്കും തങ്ങളുടെ നാടായ മിസ്സിസിപ്പിയിലേക്ക് മടങ്ങി വരുന്നു.


അവരെ രണ്ട് പേരെയും കണ്ടാൽ ഒരേപോലെ തന്നെയാണ്, അവരുടെ മടങ്ങി വരവ് വെറുതെയല്ല, തങ്ങളുടെ നാട്ടിൽ ഒരു കറുത്ത വർഗക്കാർക്ക് വേണ്ടി ഒരു Juke Joint തുടങ്ങണം എന്നാണ് അവരുടെ പദ്ധതി.


അതിനുള്ള പണവും ഒക്കെ സംഘടിപ്പിച്ചാണ് അവരുടെ വരവ്. Juke joint എന്നാൽ ഏതാണ്ട് ക്ലബ്‌ പോലെ ഒരു സംഭവമാണ്, മദ്യവും സംഗീതവും ഒഴുകുന്ന ആഘോഷങ്ങൾ ഉള്ള സ്ഥലം.


അതിനായ് അവർ ആദ്യമേ ഒരു ഒഴിഞ്ഞ ഗോഡൗൺ പണം നൽകി വാങ്ങുന്നു. ഗോഡൗൺ അവർക്ക് വിൽക്കുന്ന വെള്ളക്കാരൻ സായിപ്പിന് അവരുടെ കയ്യിൽ അത്രയും പണം ഉള്ളതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല, അയാൾ അവരോട് അവജ്ഞയതയോടെയും പുച്ഛത്തോടെയും ഒക്കെയാണ് സംസാരിക്കുന്നത്.


എന്തായാലും അവർക്ക് ഗോഡൗൺ ലഭിച്ചു, അടുത്തതായിട്ട് അവർ സംഗീതം അറിയുന്നവരെയും പാചകം അറിയുന്നവരെയും അതുപോലെ കാവൽ നിൽക്കാൻ പറ്റിയ ആളുകളെയും ഒക്കെ അന്വേഷിച്ചു ഇറങ്ങുന്നു.


അവരുടെ കസിൻ നന്നായി ഗിറ്റാർ വായിക്കും, അവർ ആദ്യമേ പോയത് അവനെ അന്വേഷിച്ചാണ്. എന്നാൽ അവന്റെ അച്ഛന് അവൻ ഇങ്ങനെ സംഗീതത്തിന്റെ വഴിയേ പോകുന്നത് ഇഷ്ടം അല്ലായിരുന്നു.


അവൻ വായിക്കുന്ന സംഗീതം blues എന്ന് പറയുന്ന വിഭാഗത്തിൽ പെടുന്നതാണ്. അതിന് ആത്മാക്കളെ ആകർഷിക്കാൻ കഴിയും എന്നൊക്കെയായിരുന്നു അവിടെ ഉള്ളവർ വിശ്വസിച്ചിരുന്നത്.


എന്നിരുന്നാലും അവനും അവർക്ക് ഒപ്പം ഇറങ്ങി തിരിച്ചു. അതേ സമയം മറ്റൊരിടത്തു ഒരു ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിലേക്ക് ഒരാൾ ഓടി കയറി വരികയാണ്.


അയാളുടെ ദേഹമാസകലം മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു, അയാൾ അവരോട് സഹായം അഭ്യർത്ഥിച്ചു, അയാളുടെ പിന്നാലെ ആരൊക്കയോ വരുന്നുണ്ട്, അവരിൽ നിന്ന് രക്ഷപെടാൻ സഹായിക്കണം എന്നായിരുന്നു അയാളുടെ അപേക്ഷ. അതിന് പകരമായി ഒരു സ്വർണ്ണനാണയവും അയാൾ അവർക്ക് നൽകുന്നുണ്ട്.


തുടർന്ന് അയാളെ അന്വേഷിച്ചു വന്നവരിൽ നിന്ന് അവർ അയാളെ രക്ഷിക്കുന്നു, എന്നാൽ അവർക്ക് അറിയില്ലായിരുന്നു അയാൾ യഥാർത്ഥത്തിൽ ആരായിരുന്നു എന്ന്.


അയാൾ മോക്ഷം കിട്ടാതെ അലയുന്ന രക്തദാഹിയായ ഒരു വാമ്പയർ ആയിരുന്നു. അയാൾ അവരെയും കൊലപ്പെടുത്തി തന്നെപ്പോലെ വാമ്പയർ ആക്കി മാറ്റുന്നു.


തുടർന്ന് അന്നേ ദിവസം നടക്കുന്ന സംഭവങ്ങളാണ് " Sinners" എന്ന സിനിമയുടെ ഇതിവൃത്തം.


കഥ ഹൊറർ ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ, വെറും ഹൊറർ അല്ല, നല്ലൊരു ത്രില്ലർ കൂടിയാണ്. മഴയുള്ള രാത്രിയിൽ ഒറ്റക്കിരുന്നു കാണാൻ കിടുവാണ്. 


അപ്പോൾ ഹൊറർ വാമ്പയർ സിനിമകൾ ഒക്കെ ഇഷ്ടമുള്ളവർ കണ്ടു നോക്കുക..


Movie Name : Sinners 2025

Staring: Michael B. Jordan

OTT : Amazon Prime